ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ? (……തുടർച്ച )

‘കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടും’ എന്നും മറ്റും കുട്ടികളോടു നമ്മള്‍ പറയാറുണ്ടു്. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു ലോകത്തു കണ്ണിനു കാഴ്ചയുള്ളവരെ കാണുവാന്‍ സാധിക്കുകയേ ഇല്ലായിരുന്നു! എന്നാല്‍ ഈ ചെറിയ ഒരു കള്ളവാക്കുകൊണ്ടു കുട്ടികളില്‍ കള്ളം പറയുന്ന സ്വഭാവം വളര്‍ത്താതിരിക്കാന്‍ സാധിക്കും. ‘പരസ്യം പതിക്കരുതെ’ന്ന ഒരു വരി പരസ്യം കൊണ്ടു മറ്റു പരസ്യങ്ങള്‍ തടയാന്‍ കഴിയുന്നതു പോലെ. വലുതായിക്കഴിയുമ്പോള്‍ ഈ പറയുന്നതു സത്യമല്ലെന്നറിഞ്ഞാലും കള്ളം പറയുന്നതു തെറ്റാണെന്നു് അവന്‍ സ്വയം മനസ്സിലാക്കിക്കഴിയും.

മതങ്ങളില്‍ എന്തെങ്കിലും അന്ധമായുണ്ടെങ്കില്‍ അതു സാധാരണക്കാരിലെ ദുര്‍ബ്ബലതയെ മാറ്റാന്‍വേണ്ടി മാത്രമാണെന്നു കാണുവാന്‍ ബുദ്ധിക്കു തിളക്കം വന്നവര്‍ക്കേ കഴിയൂ; സൂക്ഷ്മയുക്തിക്കേ കഴിയൂ. മതബോധം ഉള്‍ക്കൊണ്ടു നീങ്ങുമ്പോള്‍ നമ്മില്‍ ഈശ്വരനോടുള്ള ഭയഭക്തി ക്രമേണ ഈശ്വരപ്രേമമായി വളരുന്നു. സര്‍വ്വരിലും ഈശ്വരനാണു കുടികൊള്ളുന്നതെന്നുള്ള ബോധം സര്‍വ്വജീവരാശികളെയും സ്നേഹിക്കുവാന്‍ നമുക്കു പ്രാപ്തിതരുന്നു. പണ്ടു്, പത്തും നുറും പേരാണു് ഒരു കുടുംബത്തില്‍ ഒന്നിച്ചു സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിച്ചുപോന്നതു്. എന്നാല്‍ ഇന്നു മൂന്നുപേരുള്ള കുടുംബത്തില്‍പ്പോലും മൂവരും മൂന്നു വഴിക്കാണു്. പരസ്പരധാരണയോ ഐക്യമോ ഇല്ല.

പണ്ടു്, കുടുംബങ്ങളിലും സമൂഹത്തിലും നിലനിന്നിരുന്ന പരസ്പര സ്നേഹത്തെക്കുറിച്ചും അവരനുഭവിച്ചിരുന്ന ശാന്തിയെപ്പറ്റിയും ഓര്‍ത്താല്‍ത്തന്നെ സന്തോഷം കൊണ്ടു കണ്ണുനിറയും. അതൊക്കെ സ്വപ്നം കാണുവാനേ ഇനി സാധിക്കൂ. അന്നു് അങ്ങനെ ഒരു സമൂഹം നിലനിന്നിരുന്നുവെങ്കില്‍ അതിനു് ഒരു പ്രധാനകാരണം മതത്തിനു്, ജീവിതത്തിലും സമൂഹത്തിലും കല്പിച്ചിരുന്ന പ്രമുഖസ്ഥാനമായിരുന്നു. ഞാനും നീയും ഭിന്നരാണെന്നുള്ള ദ്വൈതഭാവന വെടിയാനാണു മതം പറയുന്നതു്. മനുഷ്യനിലെ ആന്തരികപ്രകൃതിയെ ബാഹ്യപ്രകൃതിയുമായി സ്നേഹത്തിന്റെ കണ്ണികൊണ്ടു് ഇണക്കി ച്ചേര്‍ക്കുകയാണു മതം ചെയ്യുന്നതു്.

ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ? (……തുടർച്ച )

മനുഷ്യനു സ്വാര്‍ത്ഥത ഏറിയപ്പോള്‍ മറ്റുള്ളവയുടെ വേദനയെക്കുറിച്ചു ചിന്തിക്കാതായി. നമ്മള്‍ ആഹാരം കഴിക്കുന്നതിനുമുന്‍പു ചെടികള്‍ക്കു വെള്ളമൊഴിച്ചോ, പശുവിനു തീറ്റ കൊടുത്തോ, അയല്‍പക്കത്തുകാര്‍ പട്ടിണിയാണോ എന്നൊക്കെ ഇന്നാരു ചിന്തിക്കുന്നു ? കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സന്ധ്യാനാമജപം, കുടുംബാന്തരീക്ഷത്തില്‍ ശാന്തിയും ഐക്യവും
നിലനിര്‍ത്തിയിരുന്നു. എണ്ണവിളക്കില്‍ നിന്നുയരുന്ന പുകയും
കാവിലെ ഔഷധച്ചെടികളില്‍ തട്ടിവരുന്ന ഇളംകാറ്റും ഏകാഗ്രതയോടുള്ള പ്രാര്‍ത്ഥനയും കീര്‍ത്തനത്തിന്റെ ശ്രുതിയും താളവും സന്ധ്യാനേരത്തെ ദുഷിച്ച അന്തരീക്ഷം ശുദ്ധമാക്കും. ഏതു ജോലിത്തിരക്കിനിടയിലും ഈശ്വരാരാധനയ്ക്കു സമയം കണ്ടെത്തിയതു കാരണം, മന:സംഘര്‍ഷം ഒഴിവാക്കുവാനും മനഃശാന്തിയോടെ ഉറങ്ങുവാനും ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിടുവാനും നമ്മുടെ പൂര്‍വ്വികര്‍ക്കു സാധിച്ചു.

എന്നാല്‍ ഇന്നോ? ഏറിയാല്‍ ഒരു കലണ്ടര്‍പടം വച്ചു് അതിന്റെ മുന്നില്‍ ഒരു ബള്‍ബു കത്തിക്കും. വീട്ടിലുള്ളവര്‍ ത്രിസന്ധ്യാനേരത്തും ടി. വിയില്‍ സിനിമകള്‍ കാണും. ടി.വിയിലെ പരിപാടികള്‍ എല്ലാം മോശമാണെന്നല്ല; നല്ലവയും ഉണ്ടു്. എന്നാല്‍ മിക്കതും മനസ്സിനെ ദുഷിപ്പിക്കുന്നതും അത്യാഗ്രഹവും അസൂയയും സ്പര്‍ദ്ധയും വളര്‍ത്തുന്നവയുമാണു്. സിനിമകള്‍ കണ്ടിട്ടു് അതിലെ വീടും നായികയുടെ സാരിയും നായകന്റെ കാറും വേണമെന്നാഗ്രഹിക്കുന്നവരാണു മിക്കവരും. അതു കിട്ടാതെ വരുമ്പോള്‍ നൈരാശ്യമായി. അതു വെറും സാങ്കല്പികലോകം മാത്രമാണെന്ന കാര്യംതന്നെ മറക്കുന്നു. ടി. വിയും സിനിമകളും മറ്റും കണ്ടിട്ടു മോഷണത്തിനും, കൊലപാതകത്തിനുമുള്ള പ്രേരണ കുട്ടികളില്‍ വര്‍ദ്ധിക്കുന്നതല്ലാതെ മുതിര്‍ന്നവരെ ബഹുമാനിക്കുവാനോ, ആദരിക്കുവാനോ ആരും തയ്യാറായിക്കാണുന്നില്ല.

എന്നാല്‍ മതതത്ത്വം ഉള്‍കൊണ്ടു ജീവിക്കുന്നവര്‍ അങ്ങനെയായിരുന്നില്ല. ‘മാതൃദേവോ ഭവ’, ‘പിതൃദേവോ ഭവ’ എന്നാണു് അവര്‍ ആദ്യം പഠിക്കുന്നതു്. മാതാപിതാക്കളെയും ഗുരുജനങ്ങളെയും വന്ദിക്കാനും അനുസരിക്കാനുമുള്ള സംസ്‌കാരമാണു് അവര്‍ക്കു ലഭിച്ചതു്. മുതിര്‍ന്നവരെ അനുകരിച്ചു പ്രകൃതിയെ സ്നേഹിക്കാനും അതിനോടിണങ്ങി ജീവിക്കാനും കുട്ടികള്‍ക്കു കഴിഞ്ഞു. മുറ്റത്തെ മുല്ലയ്ക്കു വെള്ളമൊഴിക്കാനും പശുവിനെ അഴിച്ചു പുല്ലു തീറ്റുവാനും സന്ധ്യാദീപം കൊളുത്തി നാമംചൊല്ലുവാനും അവരെ പ്രത്യേകം പഠിപ്പിക്കേണ്ടി വന്നില്ല. ‘ബുദ്ധിജീവി’ ചമഞ്ഞുനടക്കുന്നവര്‍ അന്ധവിശ്വാസമെന്നു പറഞ്ഞു പുച്ഛിക്കുമെങ്കിലും യുക്തിയായി ചിന്തിക്കുകയാണെങ്കില്‍ മതത്തിലെ ഓരോ തത്ത്വവും പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെയും നന്മയെമാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു കാണുവാന്‍ പ്രയാസമില്ല. (തുടരും ………..)

ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ?

അമ്മ : മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ശരിയായ ബന്ധം വളര്‍ത്താന്‍ മതം പഠിപ്പിക്കുന്നു. പ്രകൃതിയെ സ്നേഹിക്കാനും പൂജിക്കാനുമാണു മതാചാരങ്ങള്‍ അനുശാസിക്കുന്നതു്; നശിപ്പിക്കാനല്ല. പ്രകൃതിക്കു നന്മ ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹത്തിനു നന്മ കൈവരുകയുള്ളൂ എന്നു് ആദ്ധ്യാത്മികശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും തമ്മിലുള്ളതുപോലെയാണു്. ഇതു നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്ടാണു മതാചാരങ്ങളില്‍ പ്രകൃതിപൂജയ്ക്കു് ഇത്ര സ്ഥാനം നല്കുവാന്‍ കാരണം. ഓരോ ആചാരത്തിന്റെയും പിന്നിലെ ഉദ്ദേശ്യം മനുഷ്യനെ പ്രകൃതിയുമായി ബന്ധിക്കുക എന്നതായിരുന്നു. അതില്‍ക്കൂടി മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ സന്തുലിതാവസ്ഥയും നമ്മുടെ പൂര്‍വ്വികര്‍ ഉറപ്പുവരുത്തി.

ഒരു നെല്ലു വിതച്ചാല്‍ അതു് ആയിരം മണികളായി തിരിച്ചുകിട്ടും. ഒരു വൃക്ഷമാകട്ടെ, തന്നെ വെട്ടുന്നവനും തണലു നല്കുന്നു; എറിയുന്നവനും മധുരഫലങ്ങള്‍ മടക്കിക്കൊടുക്കുന്നു. എന്നാല്‍ ഇന്നു നമുക്കു് ഒരു തൈ നടുമ്പോഴോ ഒരു മൃഗത്തെ വളര്‍ത്തുമ്പോഴോ അതില്‍ നിന്നുള്ള ലാഭം മാത്രമാണു നോട്ടം. ലാഭത്തിനു കോട്ടം വന്നാല്‍ അതിനെ നശിപ്പിക്കാന്‍ പിന്നെ താമസമില്ല. പശുവിന്റെ കറവ വറ്റിയാല്‍ അതിനെ ഉടനെ ഇറച്ചിക്കു വിറ്റു കാശാക്കും. വൃക്ഷത്തിലെ ആദായം കുറഞ്ഞാല്‍ അതറുത്തു് ഉരുപ്പടികളാക്കും. എവിടെയും സ്വാര്‍ത്ഥതയല്ലാതെ നിഷ്‌കാമസ്നേഹം കാണുന്നുണ്ടോ ? നമ്മുടെ പൂര്‍വ്വികര്‍ അങ്ങനെയായിരുന്നില്ല. വൃക്ഷങ്ങളും ജന്തുജാലങ്ങളും നിലനില്‌ക്കേണ്ടതു മനുഷ്യനന്മയ്ക്കു് ആവശ്യമാണെന്നു് അവര്‍ക്കറിയാമായിരുന്നു. മനുഷ്യനു സ്വാര്‍ത്ഥതയേറുമ്പോള്‍ അവനിക്കാര്യം മറക്കുമെന്നും വരുംതലമുറ അതിന്റെ കഷ്ടത അനുഭവിക്കേണ്ടിവരും എന്നും അവര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ ഓരോ മതാചാരത്തെയും പ്രകൃതിയുമായി കൂട്ടിയിണക്കി. അങ്ങനെ മനുഷ്യനും പ്രകൃതിയും തമ്മില്‍, വൈകാരികമായ ഒരു അടുപ്പം സൃഷ്ടിക്കുവാന്‍ മതതത്ത്വങ്ങളിലൂടെ അവര്‍ക്കു സാധിച്ചു.

വൃക്ഷത്തിലെ ഫലം മാത്രം കണ്ടുകൊണ്ടല്ല അവര്‍ അവയെ
സ്നേഹിച്ചിരുന്നതു്. ആലും കൂവളവും തുളസിയും മറ്റും ആദായംകൊണ്ടല്ല അവര്‍ക്കു് ആരാദ്ധ്യങ്ങളായിരുന്നതു്. പശു, വില്പനയ്ക്കുള്ള വെറും നാല്ക്കാലി ആയിരുന്നില്ല; പഞ്ചമാതാക്കളിലൊന്നായിരുന്നു. (വേദമാതാ, ഭൂമാതാ, ദേശമാതാ, ദേഹമാതാ, ഗോമാതാ ഇവയാണു പഞ്ചമാതാക്കള്‍) കാവുകളില്‍ അത്തി, ഇത്തി, അരയാല്‍, പേരാല്‍ തുടങ്ങിയ ഔഷധസസ്യങ്ങളാണു നട്ടുവളര്‍ത്തിയിരുന്നതു്. വെളുപ്പിനു് ഉണര്‍ന്നു കുളത്തില്‍ കുളിച്ചു് ഈറനോടെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടു കാവിനു വലത്തിടുക എന്നതു്; ഒരിക്കല്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രഭാതത്തില്‍ ഔഷധച്ചെടികളില്‍ തട്ടിവരുന്ന കാറ്റു ശ്വസിക്കുന്നതുമൂലം അന്നവര്‍ക്കു രോഗങ്ങളെ ചെറുത്തു നില്ക്കുവാന്‍ കഴിഞ്ഞു. വാര്‍ദ്ധക്യത്തിലും യൗവനത്തിന്റെ ഉണര്‍വ്വും ആരോഗ്യവും നിലനിന്നു. കാവില്‍ വളരുന്ന വൃക്ഷങ്ങള്‍ വെട്ടുന്ന കാര്യം അന്നാര്‍ക്കും ചിന്തിക്കുവാന്‍ കൂടി കഴിയുമായിരുന്നില്ല. അവിടെ പാര്‍ത്തിരുന്ന പക്ഷിമൃഗാദികളെ
സ്നേഹിക്കുവാനല്ലാതെ ഉപദ്രവിക്കുവാന്‍ അവര്‍ മുതിര്‍ന്നില്ല. പക്ഷികള്‍ക്കു വൃക്ഷങ്ങളില്‍ കൂടു കെട്ടിക്കഴിയാം. ആഹാരം തേടി എങ്ങും അലയേണ്ടതില്ല. കായ്കളും കനികളും വേണ്ടുവോളമുണ്ടു്. വിഷപ്പാമ്പുകള്‍ക്കുപോലും കാവിലെ പുറ്റുകളില്‍ സ്വൈര്യമായിക്കഴിയാം. അവയെ ആരും ഭയപ്പെട്ടിരുന്നതുമില്ല. സര്‍പ്പങ്ങളെ ദേവതകളായിക്കണ്ടു് ആരാധിക്കാനാണു് അവര്‍ പഠിച്ചിരുന്നതു്. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? ഒരു ചേരയെക്കണ്ടാല്‍ മതി, അതിനെ എറിഞ്ഞു കൊല്ലാതെ പിന്മാറില്ല. കാവിലെയും പറമ്പിലെയും വൃക്ഷങ്ങള്‍ വെട്ടി വിറ്റു കാശാക്കാതെ ഉറക്കം വരില്ല. പശുവിനു് ഒരു തുടം പാല്‍ കുറഞ്ഞാല്‍, വില്ക്കാന്‍ പിന്നെ താമസമില്ല.
(തുടരും………..)

ചോദ്യം : ഈശ്വരവിശ്വാസികള്‍ തന്നെയല്ലേ പൂജയ്ക്കായി പൂക്കള്‍ പറിച്ചും മൃഗബലി നടത്തിയും മറ്റും പ്രകൃതിയെ നശിപ്പിക്കുവാന്‍ കൂട്ടു നില്ക്കുന്നതു്?

അമ്മ : ‘ഈശ്വരാ ! അയല്‍പക്കത്തുള്ളവന്റെ കണ്ണു പൊട്ടിക്കണേ, അവന്റെ ജോലി നഷ്ടമാക്കണേ, അവനെ നശിപ്പിക്കണേ,’ എന്നും മറ്റും പ്രാര്‍ത്ഥിക്കുന്നവരെ ഈശ്വരവിശ്വാസികള്‍ എന്നു വിളിക്കുവാന്‍ പാടില്ല. സ്വാര്‍ത്ഥലാഭത്തിനായി ഈശ്വരനെ അവര്‍ ഒരു ഉപകരണമാക്കുകയാണു ചെയ്യുന്നതു്. ദ്രോഹമനസ്സുള്ളവരുടെ വിശ്വാസം ഭക്തിയില്‍നിന്നുണ്ടാകുന്നതല്ല. സ്വന്തം കാര്യം നേടാനുള്ള പ്രാകൃതവിശ്വാസമാണതു്. ശരിയായ ഭക്തന്‍ ഈശ്വരാദര്‍ശമറിഞ്ഞു് അതനുസരിച്ചു നീങ്ങുന്നവനാണു്. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ ആശ്വസിപ്പിക്കാന്‍ എത്തുന്നതുപോലെ, അന്യദു:ഖത്തില്‍, തന്നെ മറന്നു സഹായിക്കാന്‍ ഓടിയെത്തുന്ന ഒരു ഭാവം അവനില്‍ ഉണ്ടായിരിക്കും.

ശരിയായ ഈശ്വര വിശ്വാസി പ്രകൃതിയെയും മനുഷ്യനെയും ഈശ്വരന്റെ തന്നെ പ്രത്യക്ഷരൂപമായിക്കണ്ടു സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു. അവന്‍ ആരെയും തന്നില്‍ നിന്ന് ഭിന്നമെന്നു കാണുന്നില്ല. അന്യന്റെ കുറ്റവും കുറവും, കാണാത്ത, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ കഴിവുള്ള ഹൃദയത്തില്‍ മാത്രമേ ഈശ്വരനു വസിക്കുവാന്‍ ആവുകയുള്ളൂ. അത്രകണ്ടു കാരുണ്യമുള്ള ഒരു മനസ്സിന്റെ ഉടമയ്ക്കു് ഈശ്വരപ്രീതിക്കായി എങ്ങനെ ജന്തുബലിയും മറ്റും നടത്താനാകും? തന്റെ ഉള്ളിലെ മൃഗീയവാസനകളെയാണു് ഈശ്വരനു് അവന്‍ ബലിയര്‍പ്പിക്കുന്നതു്. തന്റെ അഹങ്കാരത്തെയാണു ഹിംസിക്കുന്നതു്.

മക്കളേ, ഹിംസ പ്രകൃതിനിയമത്തിന്റെ ഭാഗമാണു്. അതു തീര്‍ത്തും ഒഴിവാക്കാന്‍ പറ്റുകയില്ല. തന്റെ ഭക്ഷണത്തിനായി വേട്ടയാടുന്നതും മറ്റും അധര്‍മ്മമാണെന്നു പറയാനാകില്ല. എന്നാല്‍ ആവശ്യത്തില്‍ക്കവിഞ്ഞു് എന്തു നശിപ്പിക്കുന്നതും ഹിംസയാണു്. കഞ്ഞി കുടിക്കുവാന്‍വേണ്ടി ഒരു പ്ലാവില നുള്ളുന്നതു തെറ്റല്ല. എന്നാല്‍; അതിനായി അഞ്ചാറു പ്ലാവില പിച്ചുന്നതു അധര്‍മ്മമാണു്. ഇപ്രകാരം ഈശ്വരപൂജയ്ക്കായി ചെടികള്‍ നട്ടു നനച്ചുവളര്‍ത്തി അവയില്‍നിന്നു പൂക്കള്‍ ഇറുക്കുന്നതു തെറ്റാണെന്നു പറയുവാന്‍ കഴിയില്ല. തുളസിക്കു വെള്ളമൊഴിക്കുമ്പോള്‍ ഈശ്വരവിശ്വാസിയായ ഒരുവന്‍ ശ്രീകൃഷ്ണനെത്തന്നെയാണു പൂജിക്കുന്നതു്. അരയാലിനു പ്രദക്ഷിണം വയ്ക്കുമ്പോഴും പശുവിനു പുല്ലു തീറ്റുമ്പോഴും എല്ലാം അവന്റെ മനസ്സു് ഭഗവാനിലാണു നില്ക്കുന്നതു്. കൂവളത്തിനു വളമിടുമ്പോള്‍ അതു ശിവനു പ്രീതികരമായിത്തീരുന്നു എന്നാണു ശിവഭക്തന്‍ കാണുന്നതു്. പ്രകൃതിയിലെ വസ്തുക്കളെ പൂജിക്കുന്നതിലൂടെ നാനാത്വമായ ഈ ലോകത്തില്‍ ഏകസത്ത ദര്‍ശിക്കാന്‍ മനുഷ്യനു കഴിവു വരുന്നു.

പൂജിക്കുക എന്നാല്‍ തൊട്ടുതൊഴുതു നമസ്‌കരിക്കുക എന്നല്ല, സ്‌നേഹപൂര്‍വ്വം പരിചരണവും ശുശ്രൂഷയും നല്കി പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും പരിപാലിക്കുന്നതു് ഈശ്വരപൂജയുടെ ഭാഗമായിരുന്നു. രാവിലെ എഴുന്നേല്ക്കുന്നതും കുളത്തില്‍ കുളിച്ചു വന്നു തുളസിക്കും ആലിനും കൂവളത്തിനും വെള്ളമൊഴിച്ചു പ്രദക്ഷിണം വയ്ക്കുന്നതും ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരികത്തിച്ചു് ഈശ്വരനാമങ്ങള്‍ കീര്‍ത്തിക്കുന്നതും ഉദയാഭിമുഖമായിനിന്നു സൂര്യനമസ്‌കാരം നടത്തുന്നതുമെല്ലാം ശരീരത്തിന്റെയും മനസ്സിന്റെയും തമസ്സകറ്റാനും ബുദ്ധിക്കു് ഉണര്‍വ്വുണ്ടാകാനും ആരോഗ്യം നിലനിര്‍ത്താനും വളരെ സഹായിച്ചിരുന്നു. നിത്യാനുഷ്ഠാനത്തിന്റെ ഭാഗമായി ആചരിച്ചുപോന്ന ഈ ക്രിയകള്‍ നമ്മുടെ പൂര്‍വ്വികരില്‍ ശ്രദ്ധയും വിവേകബുദ്ധിയും വളര്‍ത്താനുതകി. ഈവക അനുഷ്ഠാനങ്ങളിലൂടെ മനസ്സിന്റെ പിരിമുറുക്കം ഇല്ലാതെയാകുന്നു; ശാന്തിയും സമാധാനവും ഉന്മേഷവും കൈവരുന്നു. ഇന്നു നമ്മളില്‍ എത്ര പേര്‍ നിത്യവും സൂര്യനുദിക്കുന്നതും പൂക്കള്‍ വിടരുന്നതും കാണുന്നുണ്ടു് ? പക്ഷികളുടെ കളകൂജനത്തിനു ചെവിയോര്‍ക്കുന്നുണ്ടു് ?

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അമൃതാനന്ദമയി മഠം നല്‍കും.

രാജ്യത്തെ സംരക്ഷിക്കുകയെന്ന ധര്‍മനിര്‍വഹണത്തിനിടയില്‍ വീരമൃത്യു പുല്‍കിയവരുടെ കുടുംബങ്ങളോടൊപ്പം നില്‍ക്കുകയെന്നത് നമ്മുടെ ധര്‍മമാണ്. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം എന്റെ മനസുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

2019ലെ ഭാരതയാത്രയുടെ ഭാഗമായി അമൃതാനന്ദമയിയുടെ മൈസൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ പ്രഖ്യാപനം.