ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)

മിലിട്ടറിയിലും പൊലീസിലും ഓഫീസിലും ജോലിക്കുവേണ്ട യോഗ്യതകള്‍ വ്യത്യസ്തമാണു്. അതുപോലെ, വിഭിന്നതരക്കാര്‍ക്കു പറഞ്ഞുകൊടുത്തിട്ടുള്ള തത്ത്വങ്ങളാണു മതത്തിലുള്ളതു്. എല്ലാംകൂടി ഒരുമിച്ചുകിടക്കുമ്പോള്‍, ചിലതൊന്നും ചില സമയം നമുക്കു യോജിക്കാതെ വരും. എന്നാല്‍ ഓരോന്നും അതു് ഉദ്ദേശിച്ചിട്ടുള്ളവര്‍ക്കു വേണ്ടതാണു്. മതതത്ത്വങ്ങളെ സമീപിക്കുമ്പോള്‍ ഈ ഒരു വിശ്വാസം നമ്മിലുണ്ടായിരിക്കണം.

മതം എന്നാല്‍ പ്രകൃതിസംരക്ഷണമാണു്

വിശ്വാസമില്ലാതെ ആര്‍ക്കെങ്കിലും ജീവിക്കുവാന്‍ പറ്റുമോ ? എത്രയോ പേരു് അപകടത്തിലും മറ്റുമായി മരിക്കുന്നു! സംസാരിച്ചു നില്ക്കുന്നതിനിടയില്‍ മരിച്ചുവീഴുന്നു! എന്നാലും ‘നമ്മള്‍ ഇപ്പോള്‍ മരിക്കില്ല’ എന്ന അന്ധമായ ഒരു വിശ്വാസമാണു നമുക്കുള്ളതു്! ഇതുപോലെ ഏതു പ്രവൃത്തിയിലും; എന്തിനു്! ഓരോ നിമിഷത്തിലും; നമ്മളെ മുന്നോട്ടു നയിക്കുന്നതു വിശ്വാസമാണു്. ഇവിടെ ബോംബു വീഴില്ല എന്ന വിശ്വാസത്താലാണു് ഇപ്പോള്‍ നമ്മള്‍ ഇവിടെയിരിക്കുന്നതു്. എത്രയോ അപകടങ്ങള്‍ ഉണ്ടായിരിക്കുന്നു, നേരില്‍ക്കണ്ടിരിക്കുന്നു! എന്നിട്ടും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതു്, നമ്മള്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെടില്ല എന്നാരു വിശ്വാസത്തിലാണു്.

ഈ കൊണ്ടുപോകുന്ന പയ്യന്‍ എൻ്റെ മകളെ, വേണ്ട വണ്ണം നോക്കി രക്ഷിച്ചുകൊള്ളും എന്ന വിശ്വാസത്തിലാണു മകളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നതു്, കുടിക്കുന്ന വെള്ളത്തില്‍, വിഷമില്ല എന്ന വിശ്വാസമാണു് അതു കുടിക്കുവാന്‍ നമ്മളെ സഹായിക്കുന്നതു്. ഇങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിൻ്റെ ഏതു തലത്തിലും നമ്മളെ മുന്നോട്ടു നയിക്കുന്നതു വിശ്വാസമാണു്. ഏതും വിശ്വസിച്ചുകൊണ്ടു നോക്കിയാലേ, ആനന്ദം നുകരാന്‍ കഴിയൂ. ഇഷ്ടപ്പെട്ട പെണ്‍കുട്ടി നല്കുന്ന കയ്പും മധുരമായി ആസ്വദിക്കാന്‍ കഴിയും. അതേസമയം ഇഷ്ടമില്ലാത്ത വ്യക്തി തരുന്ന മധുരവും കയ്പ്പായിത്തോന്നും. ഏതിനെയും ഇഷ്ടപ്പെടുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തില്‍ ആനന്ദം നുകരാന്‍ നമുക്കു കഴിയൂ. അതിനു തടസ്സമായി നില്ക്കുന്നതു നമ്മിലെ സ്വാര്‍ത്ഥതയാണു്. അതിനെ ഉപേക്ഷിക്കാനാണു മതം പറയുന്നതു്.

മേഘത്തില്‍ ഉപ്പു വിതറി മഴ പെയ്യിക്കാമെന്നു് ഇന്നത്തെ ശാസ്ത്രം പറയുന്നു. എന്നാല്‍ അങ്ങനെ കിട്ടുന്ന മഴവെള്ളം തീര്‍ത്തും ശുദ്ധമാണെന്നു പറയാന്‍ പറ്റില്ല. എന്നാല്‍, ചില പ്രത്യേക സസ്യങ്ങളും മറ്റും വിധിപ്രകാരമുള്ള മന്ത്രജപത്തോടെ അഗ്നിയില്‍ ഹോമിക്കുമ്പോള്‍ പ്രകൃതിയില്‍ അതിനനുസരിച്ചു ഗുണകരമായ മാറ്റം വരുന്നു. ഹോമധൂമപടലങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുമ്പോള്‍ അതു മഴ പെയ്യിക്കാന്‍ സഹായകരമാകുന്നു. കൃത്രിമമായി പെയ്യിക്കുന്ന മഴവെള്ളത്തെ അപേക്ഷിച്ചു് ഇങ്ങനെ യാഗങ്ങളും ഹോമങ്ങളും കൊണ്ടുണ്ടാകുന്ന മഴവെള്ളം ശുദ്ധമാണെന്നു് അനുഭവസ്ഥര്‍ പറയുന്നു. പ്രകൃതിയുടെ നഷ്ടമായ താളലയം വീണ്ടെടുക്കുകയാണു ഹോമയജ്ഞാദികര്‍മ്മങ്ങളിലൂടെ ചെയ്യുന്നതു്. പച്ച മരുന്നുകള്‍ ശരീരത്തിൻ്റെ രോഗം മാറ്റുന്നതുപോലെ, ധൂപ, ദീപ, നൈവേദ്യങ്ങളും ഹോമങ്ങളും മറ്റും അന്തരീക്ഷശുദ്ധി വരുത്തുന്നു.

അണുനശീകരണത്തിനു് ലോഷനും വെള്ളം ശുദ്ധിയാക്കാന്‍ ക്ലോറിനുമൊക്കെ ഉപയോഗിക്കുമ്പോഴുള്ള അന്തരീക്ഷമലിനീകരണം ഇതുകൊണ്ടു് ഉണ്ടാകുന്നില്ല. മറിച്ചു്; നസ്യം ചെയ്യുമ്പോള്‍ കഫം നീങ്ങി ശ്വാസകോശശുദ്ധി കൈവരുന്നതുപോലെ; അത്തി, ഇത്തി, അരയാല്‍, ദര്‍ഭപ്പുല്ല് തുടങ്ങിയവ കത്തിച്ചുണ്ടാകുന്ന ഹോമധൂമം അന്തരീക്ഷത്തിലെ മാലിന്യങ്ങളെ അകറ്റുന്നു. ഗ്രഹണസമയത്തു നേരിട്ടു സൂര്യനെ നോക്കുന്നതു കണ്ണിനു കേടാണെന്നു് ഇന്നു ശാസ്ത്രം പറയുന്നു. ആ സമയത്തു ചാണകവെള്ളത്തിലൂടെ മാത്രമേ സൂര്യൻ്റെ പ്രതിബിംബം നോക്കാന്‍ പാടുള്ളൂ എന്ന മതാചാരം പാലിക്കുന്നതിലൂടെ ഈ ശാസ്രേ്താപദേശത്തിൻ്റെ പ്രയോജനംതന്നെയാണു നമുക്കു കിട്ടുന്നതു്.

പ്രകൃതിയോടും സമൂഹത്തോടും സ്നേഹത്തിലും സഹകരണത്തിലും കഴിയാനാണു മതം അനുശാസിക്കുന്നതു്. പ്രകൃതിയോടു മുഴുവനുമുള്ള തൻ്റെ കടപ്പാടിനെക്കുറിച്ചു മനസ്സിലാക്കുന്നതിലൂടെ മനുഷ്യനിലെ അഹന്ത അകലുന്നു. തന്നെത്തന്നെ പ്രകൃതിയുടെ ഭാഗമായിക്കാണുന്നതിലൂടെ എല്ലാം ഒരാത്മാവാണെന്നു് അവനു ബോധിക്കുന്നു. വാസ്തവത്തില്‍ മതം എന്നാല്‍ നൂറുശതമാനവും പ്രകൃതിസംരക്ഷണമാണു്. അതില്‍ ക്കൂടിയേ നമുക്കു ജീവിതമുള്ളൂ.

ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)

പ്രകൃതിയെ ഈശ്വരാംശമായിക്കാണാനും സ്നേഹിക്കാനും ആരാധിക്കാനും അതുമായി ഐക്യത്തില്‍ വര്‍ത്തിക്കാനും നമുക്കു മാര്‍ഗ്ഗദീപം തെളിക്കുന്നതു മതമാണു്. താന്‍ പ്രകൃതിയുടെ അവിഭാജ്യഘടകമാണെന്ന എളിമ മനുഷ്യനില്‍ ഉളവാക്കാനും ഒപ്പം പ്രകൃതിയെ അതിക്രമിച്ചു് ആ പരമതത്ത്വം സാക്ഷാത്ക്കരിക്കാനുള്ള ശക്തി അവനില്‍ ഉണര്‍ത്താനും മതം സഹായിക്കുന്നു.

പ്രകൃതിയെ സ്നേഹിക്കുക സംരക്ഷിക്കുക

മതബോധത്തിലൂടെ മനുഷ്യനു കിട്ടിയ ഭയഭക്തി അവനും പ്രകൃതിക്കും നന്മയാണു ചെയ്തിട്ടുള്ളതു് അതിലൂടെ പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും അവന്‍ പഠിച്ചു. ഒരു സ്ഥലത്തു് നിയമപാലനത്തിനു പൊലീസുണ്ടെങ്കില്‍ പൊലീസിനോടുള്ള പേടികൊണ്ടു് അവിടെ മോഷണം വളരെക്കുറയും. സുരക്ഷിതത്വ ബോധമുണ്ടാകും. അതുപോലെ ഈശ്വരനോടുള്ള ഭയഭക്തി സമൂഹത്തില്‍ ധര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും. ശരിയായ മതബോധമുള്‍ക്കൊള്ളുന്നതിലൂടെ, ആചാരമര്യാദകള്‍ പാലിക്കുന്നതിലൂടെ മനുഷ്യനു തെറ്റുകളില്‍നിന്നു് ഒഴിഞ്ഞുനില്ക്കാന്‍ കഴിയുന്നു.

മതം വെറും അന്ധവിശ്വാസമാണെന്നു പറഞ്ഞു ചിലര്‍ പുച്ഛിക്കുന്നതു കാണാം. എന്നാല്‍ ഇപ്പറയുന്നവരുടെ പ്രവൃത്തികളാണു പ്രകൃതിക്കു കൂടുതലും ദോഷമായിക്കാണാറുള്ളതു്. ഈ കപടബുദ്ധിജീവികളെക്കാള്‍ പ്രകൃതിയെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും മതബോധമുള്‍ക്കൊണ്ട സാധാരണക്കാരാണു്. മതത്തില്‍പ്പറയുന്ന ചിലകാര്യങ്ങള്‍ തെറ്റാണെന്നു ശാസ്ത്രമുദ്ധരിച്ചു ചിലര്‍ തെളിയിക്കാന്‍ ശ്രമിക്കുന്നതു കാണാം. എന്നാല്‍, ഭൗതികശാസ്ത്രം ഇനിയും എത്രയോ കാര്യങ്ങള്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ എന്നതവര്‍ മറക്കുന്നു.

മതം വെറും അന്ധവിശ്വാസമാണെന്നു പറയുന്നവര്‍ അതിന്റെ ആചാരങ്ങളുടെ പിന്നിലുള്ള ശാസ്ത്രതത്ത്വം മനസ്സിലാക്കാന്‍ മിനക്കെടാറില്ല. മതത്തിലെ തത്ത്വങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗക്കാരെ മാത്രം ഉദ്ദേശിച്ചുള്ളവയല്ല. എല്ലാ തലത്തിലുള്ളവര്‍ക്കും വേണ്ടതു് അതിലുണ്ടു്. കൊച്ചുകുഞ്ഞിനുള്ളതുണ്ടു്, പത്തുവയസ്സുകാരനു വേണ്ടതുണ്ടു്, യുവാവിനു ചേര്‍ന്നതുണ്ടു്, നൂറുവയസ്സുള്ള വൃദ്ധനു് ആവശ്യമുള്ളതുണ്ടു്, ഭ്രാന്തന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ചേര്‍ന്നതുണ്ടു്. ഓരോരുത്തരുടെയും സ്വഭാവവും പ്രകൃതവും അനുസരിച്ചു് അതിനൊക്കെ യോജിച്ച രീതിയിലുള്ള തത്ത്വങ്ങളാണു മതത്തിലുള്ളതു്. (തുടരും …..)

ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)

ഇന്നു്, പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി എത്ര കാര്യങ്ങള്‍ ശാസ്ത്രം പറഞ്ഞുതന്നാലും അവയിലൊന്നെങ്കിലും നടപ്പിലാക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ? ഉള്ള കാവും വനവും വെട്ടിവെളുപ്പിക്കുകയല്ലേ നാം ചെയ്യുന്നതു്? പകരം വയ്ക്കുന്നതോ, വ്യവസായത്തിനു യോജിച്ച, ലാഭമുണ്ടാക്കാന്‍ പറ്റിയ ചില മരങ്ങളും. അവ വളരണമെങ്കില്‍ കൃത്രിമവളവും കീടനാശിനികളും ഒക്കെവേണം. നാട്ടുമരങ്ങളുടെ കീടപ്രതിരോധശക്തി അവയ്ക്കില്ല. സന്ധ്യയ്ക്കു് ഈശ്വരപൂജയെ ഓര്‍മ്മിപ്പിക്കുന്ന നറുമണം പരത്തുന്ന പിച്ചിയുടെയും ഗന്ധരാജന്റെയും മുല്ലയുടെയും സ്ഥാനത്തു് ഇന്നു വീട്ടുമുറ്റങ്ങള്‍ അലങ്കരിക്കുന്നതു കള്ളിമുള്‍ച്ചെടികളാണു്. മനുഷ്യമനസ്സിനു വന്ന പരിവര്‍ത്തനംതന്നെയാണു വളര്‍ത്തുചെടികളില്‍ വന്ന ഈ മാറ്റം പരോക്ഷമായി സൂചിപ്പിക്കുന്നതു്.

തീര്‍ത്ഥജലം

തുളസിയിലയും കൂവളത്തിലയും തെച്ചിപ്പൂവും കറുകയും മറ്റും ഇട്ട തീര്‍ത്ഥജലം രാവിലെ പ്രസാദമായിക്കഴിച്ചിരുന്ന നമ്മുടെ പൂര്‍വ്വികര്‍ക്കു മറ്റൊരു ടോണിക്കിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഇവയുടെയെല്ലാം ഔഷധമൂല്യം ഗവേഷണങ്ങള്‍ നടത്തി ഇന്നു തെളിയിച്ചിട്ടുണ്ടെങ്കിലും പണ്ടുള്ളവര്‍ നിത്യജീവിതത്തില്‍ നല്കിയിരുന്ന സ്ഥാനം ഇന്നാരെങ്കിലും അവയ്ക്കു കൊടുക്കുന്നുണ്ടോ? ഏതൊരു വീട്ടിലും അതിഥി ചെന്നാല്‍ ആദ്യം കൊടുക്കുക സംഭാരമോ, ഇളനീരോ ആയിരു ന്നു. ഇന്നാകട്ടെ; കാപ്പിയോ ചായയോ കൃത്രിമപാനീയങ്ങളോ ആണു്. അല്പകാലം
മുന്‍പുവരെ നാരങ്ങാവെള്ളം കിട്ടാത്ത മുറുക്കാന്‍കടകള്‍
ഇല്ലായിരുന്നു. ഇന്നു് അതിനു പകരം പല നിറങ്ങളിലും രുചികളിലുമുള്ള ശീതളപാനീയങ്ങള്‍ വാങ്ങാന്‍ കിട്ടും. പത്തിരട്ടി വിലകൊടുത്തു വിഷാംശമാണെന്നറിഞ്ഞുകൊണ്ടു് അതു വാങ്ങിക്കഴിക്കാന്‍ നമുക്കു മടിയില്ല താനും. തെങ്ങിന്റെയും നാരകത്തിന്റെയും സ്ഥാനത്തു് ഇന്നു റബ്ബറും മറ്റുമാണു കൃഷി ചെയ്യുന്നതു്. എന്തു കൊണ്ടു്? ലാഭേച്ഛകൊണ്ടാണോ, പ്രകൃതിസ്നേഹം കൊണ്ടാണോ?

ഇക്കഴിഞ്ഞ തലമുറയില്‍പ്പെട്ടവര്‍പോലും ഭയഭക്തി കൊണ്ടു മുതിര്‍ന്നവരുടെ മുന്‍പില്‍ പുക വലിച്ചിരുന്നില്ല. ഇന്നു പുകവലിയുടെ ദോഷത്തെപ്പറ്റി അറിയാത്തവരില്ല. അതു് അരുതെന്നു പറയുന്ന ഡോക്ടറുടെ ചുണ്ടിലും ഉണ്ടായിരിക്കും കത്തുന്ന ഒരു സിഗരറ്റ്. നിയമം പറയുന്നതനുസരിച്ചു് സിഗരറ്റ്പാക്കറ്റിന്റെ പുറത്തുതന്നെ ‘ഇതു് ആരോഗ്യത്തിനു ഹാനികരം’ എന്നെഴുതിവച്ചതിനെ ആരെങ്കിലും മാനിക്കുന്നുണ്ടോ? പുകവലിക്കുന്നവര്‍ സ്വയം വരുത്തുന്നതിലുമധികം ദോഷങ്ങള്‍ ചുറ്റുമുള്ളവര്‍ക്കു വരുത്തിവയ്ക്കുന്നുവെന്നാണു ശാസ്ത്രം പറയുന്നതു്. ഇവിടെ ഭയഭക്തിയോടെയുള്ള ആചാരമാണോ വെറും ബുദ്ധിപരമായ അറിവാണോ മനുഷ്യനെ നേര്‍വഴിക്കു നയിക്കാന്‍ സഹായിച്ചതും പ്രകൃതിക്കു ഗുണകരമായിത്തീര്‍ന്നതും? അറിവു് ആവശ്യമില്ലെന്നല്ല; അറിവിനെപ്പോലെതന്നെ ആചാരവും ആചരണവും വേണമെന്നു മാത്രം. നമുക്കു ബുദ്ധിയുണ്ടു്. പക്ഷേ വിവേക ബുദ്ധിയില്ല. അവിടെയാണു ഭയഭക്തിയുടെ സ്ഥാനം. അറിവു ബുദ്ധിയിലൊതുങ്ങിയാല്‍ മാത്രം പോരാ; ഹൃദയത്തില്‍ നിറയണം, ജീവിതത്തില്‍ പകരണം. അതിനു മതം ആവശ്യമാണു്.

ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)

വിത്തിട്ടാല്‍ സമയത്തിനു വെള്ളവും വളവും നല്കണം. അല്ലെങ്കില്‍ നശിച്ചുപോകും. പട്ടിണിക്കു കാരണമാകും. പട്ടിണിയെക്കുറിച്ചോര്‍ത്തപ്പോള്‍ അവനില്‍ ശ്രദ്ധ വന്നു. വിവേകവൈരാഗ്യങ്ങള്‍ ഉണര്‍ന്നു. അങ്ങനെ ഒരു വിത്തു് ആയിരക്കണക്കിനു ഫലങ്ങളും വിത്തുകളും നല്കുന്ന വന്‍വൃക്ഷമായി മാറി. പട്ടിണിയെക്കുറിച്ചുള്ള പേടി; ശ്രദ്ധയോടെ കര്‍മ്മം ചെയ്യുവാനുള്ള പ്രേരണ നല്കി ഈശ്വരനോടുള്ള ഭയഭക്തിയും ഇതു പോലെയാണു്. വിവേകപൂര്‍വ്വം കര്‍മ്മംചെയ്യുവാന്‍ അതു മനുഷ്യനു പ്രേരണ നല്കുന്നു. ആ ഭയം നമ്മളെ സുരക്ഷിതസ്ഥാനത്തേക്കു് എത്തിക്കുകയാണു ചെയ്യുന്നതു്.

വിത്തിട്ടാല്‍ സമയത്തിനു വെള്ളവും വളവും നല്കണം

എന്നാല്‍ പ്രധാനമായ വ്യത്യാസം ഇതാണു്. മറ്റെല്ലാ ഭയങ്ങളും മനസ്സിന്റെ ശാന്തി കെടുത്തുമ്പോള്‍ ഈശ്വരനോടുള്ള ഭയഭക്തി ശാന്തി കൈവരുത്തുകയാണു ചെയ്യുന്നതു്. ഈശ്വരഭക്തിയുള്ളവന്‍ അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെപ്പോലെ നിശ്ചിന്തനും സന്തോഷവാനുമാണു്. എന്നാല്‍ അവന്‍ തെറ്റിലേക്കു പോകുന്നില്ല. അവന്റെ കര്‍മ്മം തനിക്കുവേണ്ടിയല്ല; ഈശ്വരപ്രീതിക്കാണു്. അത്തരം കര്‍മ്മങ്ങള്‍ സമസ്ത ജീവരാശികള്‍ക്കും ഹിതകരമായിരിക്കും. സ്വര്‍ഗ്ഗം എവിടെയാണെന്നു ചോദിച്ചാല്‍ അമ്മ പറയും, ജോലിയുള്ളിടത്താണെന്നു്. ജോലി എവിടെയുണ്ടോ; അവിടം സ്വര്‍ഗ്ഗമാണു്, ജോലിയില്ലാത്തിടം നരകവും. പക്ഷേ കര്‍മ്മം ധര്‍മ്മം അനുസരിച്ചുള്ളതായിരിക്കണമെന്നു മാത്രം. അങ്ങനെ ധര്‍മ്മാനുസൃതമായി കര്‍മ്മം ചെയ്യുവാന്‍ പ്രേരിപ്പിക്കുകയാണു മതം ചെയ്യുന്നതു്.

അവിടുന്നു കൃപ സദാ ചൊരിയുന്നുണ്ടു്. അതു നമ്മള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുവാനാണു മതം പറയുന്നതു്. പകല്‍സമയം കതകടച്ചു് ഉള്ളിലിരുന്നിട്ടു്, ഇരുട്ടാണെന്നുപറഞ്ഞു് സൂര്യനെ പഴിച്ചിട്ടു കാര്യമില്ല. കതകു തുറന്നു്, പ്രകാശത്തിന്റെ ലോകത്തേക്കിറങ്ങി വരാന്‍ പറയുന്നു. അതിനു് ഈശ്വരന്‍ തന്ന ആരോഗ്യവുമുണ്ടു്. ചിലര്‍ പറയും; നമ്മുടെ വാസനകളെ പിടിച്ചമര്‍ത്താന്‍ പാടില്ല; വാസനയ്ക്കനുസരിച്ചു നീങ്ങണം എന്നു്. ഒരുവനിഷ്ടം അയലത്തുകാരനെ കൊല്ലുന്നതിലായിരിക്കും. ആ വാസനയ്ക്കനുസരിച്ചു് അവന്‍ നീങ്ങാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും ഫലം? അപ്പോള്‍ വാസനകളെ ശരിയായ പാതയില്‍ തിരിച്ചുവിടാന്‍ കഴിയണം. അതിനാണു് ഈശ്വരനോടു ഭയഭക്തി വേണം എന്നു പറയുന്നതു്.

(തുടരും…..)

ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)

ഈശ്വരനോടുള്ള ഭയഭക്തി, നമ്മളിലെ ദൗര്‍ബ്ബല്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നു. ഒരു രോഗിയു ടെ മുന്നില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം ഇരുന്നാല്‍, കൊതിക്കൂടുതല്‍കൊണ്ടു് അവനതെടുത്തു കഴിക്കും. അതാണു നമ്മുടെ വാസന. അതു കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചോ മരണത്തെക്കുറിച്ചുപോലുമോ നമ്മള്‍ ചിന്തിക്കുന്നില്ല. നമ്മള്‍ നമ്മളെക്കാള്‍ നമ്മുടെ വാസനയ്ക്കാണു് അടിമപ്പെട്ടു കിടക്കുന്നതു്. ഈ ദുര്‍ബ്ബലതകളെ അതിജീവിക്കുവാന്‍ ഈശ്വരനോടുള്ള ഭയഭക്തി സഹായിക്കുന്നു. വളരെ നാളുകളായി സിഗരറ്റുവലി ശീലമാക്കിയ ഒരാള്‍ ‘ഇനി സിഗരറ്റു വലിക്കില്ല, വലിക്കില്ല’ എന്നു പറയുമ്പോള്‍ത്തന്നെ, സിഗരറ്റു ചുണ്ടത്തിരിക്കുന്നതു കാണാം. കാരണം; പുകവലി എന്ന വാസനയ്ക്കു് അവനടിമയായിക്കഴിഞ്ഞു. അതില്‍നിന്നു മോചനം നേടണമെങ്കില്‍ വൈരാഗ്യം കൂടാതെ പറ്റില്ല. സിഗരറ്റുവലിയുടെ ഭവിഷ്യത്തിനെക്കുറിച്ചു മനനം ചെയ്തു മനനംചെയ്തു മനസ്സിനു് ആ വാസനയെ ചെറുക്കുവാനുള്ള ശക്തി പകരണം. ഇതേപോലെ മനസ്സിനു ശക്തി പകരാനാണു് ഈശ്വരനോടുള്ള ഭയഭക്തി.

മനസ്സിനു ശക്തി പകരാനാണു് ഈശ്വരനോടുള്ള ഭയഭക്തി.

മതതത്ത്വങ്ങള്‍ കര്‍ശനങ്ങളായി തോന്നിയേക്കാം. ഇത്ര വേണമോ എന്നു ചിന്തിക്കാം. എന്നാല്‍ അയവില്ലാത്ത ആ നിലപാടാണു നമ്മളോടുള്ള യഥാര്‍ത്ഥ സ്നേഹം. ഓപ്പറേഷനുവേണ്ടി കൊണ്ടുവന്ന കുട്ടിയോടു ഡോക്ടര്‍ പറയുകയാണു്, ‘അയ്യോ പൊന്നുമോനേ! നിന്നെ കീറിയാല്‍ നിനക്കു വേദനിക്കും, അതുകൊണ്ടു നീ പോ!’ ഇതു് ആ കുട്ടിയോടുള്ള കാരുണ്യമാണോ, ദ്രോഹമാണോ?’ അതുപോലെ ധര്‍മ്മത്തിന്റെ പാതയില്‍നിന്നു നമ്മള്‍ വ്യതിചലിക്കുമ്പോള്‍, അവിടുത്തോടുള്ള ഭയഭക്തി, നമ്മളെ നേര്‍വഴിക്കു തിരിച്ചുവിടുന്നു. അതു നമ്മളിലെ മാലിന്യം അകറ്റുന്നു. ഈശ്വരന്‍ ശിക്ഷിക്കുമെന്ന പേടിതന്നെ, നമ്മില്‍ ശ്രദ്ധ വരുത്തുകയാണു ചെയ്യുന്നതു്. അവിടുത്തെ ശിക്ഷയും രക്ഷയാണു്. പറഞ്ഞതനുസരിക്കാതെ കുട്ടി തെറ്റുചെയ്തതിനു തള്ള ശിക്ഷിച്ചാല്‍ അതു സ്നേഹക്കുറവുകൊണ്ടല്ല; അപ്പോള്‍ അനുഭവിക്കുന്ന വേദന പിന്നീടവനെ വലിയ അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ സഹായിക്കും.

ഈശ്വരനോടുള്ള ഭയഭക്തിയെക്കുറിച്ചു തെറ്റായ ധാരണയാണു പലര്‍ക്കും. തെറ്റുചെയ്യാത്ത ഒരു മനുഷ്യനും കാണില്ല. ‘തെറ്റുചെയ്താല്‍ ഈശ്വരന്‍ ശിക്ഷി ക്കും. അതില്‍നിന്നും രക്ഷ നേടാന്‍, ഈശ്വരനു പത്തു രൂപ വിളക്കിനു നേര്‍ന്നാല്‍ മതി.’ ഇതാണു പലര്‍ക്കുമുള്ള ധാരണ. ‘എന്റെ വിളക്കിലെ വെട്ടംകണ്ടു്, രണ്ടു കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ ഈശ്വരനു് എന്നോടു പ്രീതിയുണ്ടാകും’ എന്നു വിചാരിക്കുന്നതൊന്നും ശരിയായ ഈശ്വരവിശ്വാസമല്ല. ഉള്ള വിശ്വാസത്തെക്കൂടി നശിപ്പിക്കുന്ന ധാരണകളാണു്. പിന്നെ എന്തിനാണു ക്ഷേത്രാചാരങ്ങളും വഴിപാടുകളും എന്നു ചോദി ച്ചാല്‍, നമ്മിലെ ധര്‍മ്മബോധം വളര്‍ത്താനാണു്; നമ്മുടെ മനസ്സിനെ വിശാലമാക്കാനാണു് അവയൊക്കെ. മറി ച്ചു് ഈശ്വരനു കണ്ണുകണ്ടു നടക്കുവാന്‍ നമ്മള്‍ തിരി കത്തിക്കേണ്ട കാര്യമില്ല. അതു്, മെഴുകുതിരി സൂര്യനു വഴികാണാനായി വെട്ടംകാട്ടുന്നതുപോലെയാണു്.

സന്ധ്യാനേരത്തു്, എണ്ണയില്‍ തിരി കത്തിക്കുന്നതു് പ്രകൃതിക്കും ഗുണമാണു്

സന്ധ്യാനേരത്തു്, എണ്ണയില്‍ തിരി കത്തിക്കുന്നതു് പ്രകൃതിക്കും ഗുണമാണു്. അതില്‍നിന്നുയരുന്ന പുക അന്തരീക്ഷത്തിലെ ദുഷിച്ച അണുക്കളെ ഇല്ലാതാക്കും. ഈ ആചാരങ്ങളില്‍ക്കൂടി, പരോക്ഷമായി പ്രകൃതിസംരക്ഷണമാണു നമ്മുടെ പൂര്‍വ്വികര്‍ കണ്ടിരുന്നതു്.
വലിയ പാണ്ഡിത്യമോ, വിദ്യാഭ്യാസമോ ഇല്ലെങ്കി ലും പൂര്‍വ്വികര്‍ കാട്ടിത്തന്ന അത്തരം പ്രയോജനകരമായ ആചാരങ്ങള്‍ക്കു മുടക്കം വരുത്താതിരിക്കാന്‍ പണ്ടുള്ളവരെ സഹായിച്ചതു മതബോധമാണു്. വീട്ടില്‍ പട്ടിണിയാണെങ്കിലും, പത്തുപൈസ കിട്ടിയാല്‍ അതിനു് എണ്ണ വാങ്ങിക്കൊണ്ടുവന്നു കത്തിക്കും. അന്തിത്തിരിക്കു മുടക്കം വരുത്തില്ല. ഈശ്വരനോടുള്ള ഭയഭക്തിയാണു് ഇതിനു കാരണം.
നമ്മുടെ ഏതു കര്‍മ്മത്തിലും ഭയഭക്തി കാണുവാന്‍ കഴിയും. ഭയംകൊണ്ടാണു നമ്മള്‍ ഏതിലും ശ്രദ്ധിക്കുന്നതു്. അല്ലാതെ നമുക്കു ശ്രദ്ധ വരാന്‍ വിഷമമാണു്. നടക്കുമ്പോള്‍ ശ്രദ്ധിക്കുന്നതു്, വീഴുമെന്ന ഭയം കൊണ്ടാണു്. ഓരോരുത്തരും അവരുടെ സംസ്‌കാരമനുസരിച്ചു മനസ്സില്‍ത്തോന്നുന്നതു പറയുകയാണെങ്കില്‍ അനാവശ്യമായി പലതും പറഞ്ഞെന്നിരിക്കും. അതു കേസായാല്‍ ജയിലില്‍ പോകേണ്ടിവരും. ആ പേടി കാരണം സംസാരത്തിലും പ്രവൃത്തിയിലും ശ്രദ്ധിക്കും. ശ്രദ്ധയോടെ പഠിക്കുന്നതു തോല്ക്കുമെന്ന ഭയം കൊണ്ടാണു്. ഇങ്ങനെ നോക്കിയാല്‍ ഓരോ നിമിഷവും നമ്മള്‍ ഭയന്നാണു കഴിയുന്നതു്.