മക്കളേ നമ്മളില്‍ പലരും ദാനം ചെയ്യുമ്പോള്‍പ്പോലും പിശുക്കു കാട്ടുന്നവരാണു്. മക്കള്‍ ഇതോര്‍ക്കണം. എത്രയധികം സമ്പത്തിനുടമയായാലും അവയൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. പിന്നെ എന്തിനു പിശുക്കുകാട്ടണം. കഷ്ടപ്പെടുന്നവര്‍ക്കു നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതാണു യഥാര്‍ത്ഥ സമ്പത്തു്. ശാന്തിയുടെയും സമാധാനത്തിൻ്റെയും മാര്‍ഗ്ഗമതാണു്.

ദാനം

മക്കളേ, നമ്മുടെ മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുവാന്‍ കഴിയണം. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മനസ്സു് എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റിയ വസ്തുവല്ല. എന്നാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ ആ വസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മനസ്സിനെ സമര്‍പ്പിച്ചതിനു തുല്യമായി.

നമ്മുടെ മനസ്സു് ഇന്നേറ്റവും അധികം ബന്ധിച്ചുനില്ക്കുന്നതു സമ്പത്തിലാണു്; ഭാര്യയോടും മക്കളോടുമല്ല, അച്ഛനോടും അമ്മയോടുമല്ല. ഓഹരി വയ്ക്കുമ്പോള്‍ തങ്ങള്‍ക്കവകാശം അച്ഛനമ്മമാരുടെ മരണ ശേഷമാണെന്നുകണ്ടാല്‍ എങ്ങനെയും അവരെ കൊല്ലാന്‍ നോക്കും. വേഗം സമ്പത്തു കൈക്കലാക്കാമല്ലോ. തനിക്കു ലഭിച്ചതില്‍ കുറവുണ്ടെന്നു കണ്ടാല്‍ അച്ഛനമ്മമാര്‍ക്കെതിരെ കേസുകൊടുക്കാനും മടിക്കില്ല.

അച്ഛനെയും അമ്മയെയും അപേക്ഷിച്ചു് അധികം സ്നേഹം സമ്പത്തിനോടാണു്. നമ്മുടെ മനസ്സിനെ ബന്ധിച്ചിരിക്കുന്ന സമ്പത്തു സമര്‍പ്പിക്കുന്നതിലൂടെ നമ്മള്‍ മനസ്സിനെയാണു സമര്‍പ്പിക്കുന്നതു്. സമര്‍പ്പണഭാവം വന്ന ഹൃദയത്തില്‍നിന്നുയരുന്ന പ്രാര്‍ത്ഥനകൊണ്ടേ പ്രയോജനമുള്ളൂ. നമ്മുടെ പണവും പ്രതാപവും ഒന്നും ഈശ്വരനാവശ്യമില്ല.

സൂര്യനു വെളിച്ചം കാണാന്‍ മെഴുകുതിരി വേണ്ട. ഈ സമര്‍പ്പണഭാവംകൊണ്ടു നമുക്കാണു പ്രയോജനം. അതുവഴി അവിടുത്തെ കൃപയ്ക്കു പാത്രമാകുവാന്‍ നമുക്കു കഴിയും. എന്നെന്നും ആനന്ദിക്കുവാന്‍ സാധിക്കും. സമ്പത്തു് ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാവുകതന്നെ ചെയ്യും. എന്നാല്‍ അതിൻ്റെ സ്ഥാനത്തു് ഈശ്വരനെ പ്രതിഷ്ഠിച്ചാല്‍ നാം നിത്യാനന്ദത്തിൻ്റെ ഉടമകളായിത്തീരും.

നിസ്സാരകാര്യങ്ങള്‍ മതി ഇന്നു നമ്മുടെ മനസ്സിൻ്റെ നിയന്ത്രണം നഷ്ടമാകാന്‍. അതോടെ ജോലികളിലുള്ള ശ്രദ്ധപോകും. വീട്ടുകാരോടും സുഹൃത്തുക്കളോടും സ്നേഹപൂര്‍വ്വം പെരുമാറാന്‍ സാധിക്കില്ല. ക്രമേണ ജീവിതത്തില്‍ സകലതിനോടും വെറുപ്പും വിദ്വേഷവുമാകും. അശാന്തിമൂലം ഉറക്കം നഷ്ടമാകും. ഗുളികകള്‍ കൂടാതെ ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലെത്തും. ഇങ്ങനെയുള്ള എത്രയോ ജീവിതങ്ങളാണു നമുക്കു ചുറ്റുമുള്ളതു്.

എന്നാല്‍ യഥാര്‍ത്ഥ ഈശ്വരവിശ്വാസത്തിലൂടെ, ധ്യാനത്തിലൂടെ, ജപത്തിലൂടെ, പ്രാര്‍ത്ഥനയിലൂടെ ഏതു സാഹചര്യത്തിലും തളരാതെ മുന്നോട്ടുപോകുവാന്‍ വേണ്ട കരുത്തു നേടുവാന്‍ കഴിയുന്നു. സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആകട്ടെ, കിട്ടിയിരിക്കുന്ന കര്‍മ്മം എന്തുതന്നെയാകട്ടെ, വേണ്ടത്ര ശ്രദ്ധയോടെ അതു ചെയ്യുവാന്‍ സാധിക്കുന്നു.

അതിനാല്‍ മക്കള്‍, കിട്ടുന്ന സമയം പാഴാക്കാതെ മന്ത്രം ജപിക്കുക. നിസ്സ്വാര്‍ത്ഥമായി, നിഷ്‌കാമമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ഇവയൊക്കെയാണു ശാന്തിയുടെയും സമാധാനത്തിൻ്റെയും ലോകത്തിലേക്കു നമ്മെ നയിക്കുന്നതു്.

പ്രതിബധ്‌നാതി ഹി ശ്രേയഃ 
പൂജ്യപൂജാവ്യതിക്രമഃ 

                                              (രഘുവംശം - 1 - 71)

മഹാകവി കാളിദാസൻ്റെ മഹത്തായ സൂക്തമാണിതു്. ആര്‍ഷ സംസ്‌കൃതിയുടെ പൊരുളില്‍നിന്നും കൊളുത്തിയെടുത്ത ദീപശിഖ! ‘പൂജ്യന്മാരെ പൂജിക്കാതിരുന്നാല്‍ അതു ശ്രേയസ്സിനെ തടയും’ എന്നാണല്ലോ മഹാകവി നല്കുന്ന സന്ദേശം. ഔചിത്യ വേദിയായ കവി നിര്‍ണ്ണായകമായൊരു സന്ദര്‍ഭത്തിലാണു് ഈ ‘മഹാവാക്യം’ ഉച്ചരിക്കുന്നതു്.

രഘുവംശമഹാകാവ്യത്തില്‍ ദിലീപമഹാരാജാവിൻ്റെ അനപത്യതാദുഃഖപ്രശ്‌നത്തിലേക്കു തപോദൃഷ്ടികള്‍ പായിച്ചുകൊണ്ടു വസിഷ്ഠമഹര്‍ഷി മൊഴിയുന്നതാണു സന്ദര്‍ഭം. മഹോജ്ജ്വലമായ സൂര്യവംശം ദിലീപനോടെ അന്യം നിന്നുപോകുന്ന ദുരവസ്ഥയിലെത്തിനില്ക്കുകയാണു്. ദുഃഖിതനായ രാജാവു കുലഗുരു വസിഷ്ഠനെ തേടിയെത്തുന്നു. ത്രികാലജ്ഞനായ ഋഷി, കാരണം കണ്ടെത്തിയതു ദിലീപന്‍ ചെയ്തുപോയ ‘പൂജ്യപൂജാ’വ്യതിക്രമത്തിലാണു്!

ഒരിക്കല്‍ ഇന്ദ്രലോകം സന്ദര്‍ശിച്ചു മടങ്ങവേ വിരഹാതുരനായിത്തീര്‍ന്ന ദിലീപന്‍ പത്‌നിയെ കാണാനുള്ള തിടുക്കത്തില്‍ രഥ വേഗം കൂട്ടി. വഴിയരികില്‍ അയവിറക്കി കിടന്നിരുന്ന കാമധേനുവിനെ രാജാവു കണ്ടില്ല; കേട്ടുമില്ല! ആര്‍ഷധര്‍മ്മത്തില്‍ ഗോപൂജയ്ക്കുള്ള അഭ്യര്‍ഹിതമായ സ്ഥാനം അറിയാത്തവനല്ല ദിലീപന്‍. മാത്രമല്ല, ഈ കാമധേനുവാകട്ടെ സമസ്തകാമങ്ങളും ചുരത്തിക്കൊടുക്കുന്ന ദിവ്യധേനുവാണെന്നു നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടു് ഇതു രാജപക്ഷത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായിത്തീര്‍ന്നിരിക്കുന്നു.

കാമധേനു

ഇതില്‍ ക്രുദ്ധയായിത്തീര്‍ന്ന കാമധേനു രാജാവിനെ ശപിച്ചിരിക്കുകയാണു്. അതു ദിലീപൻ്റെ അനപത്യതയ്ക്കു കാരണമാവുകയും ചെയ്തു. പരിഹാരം കാമധേനു പൂജ മാത്രം എന്നു വസിഷ്ഠന്‍! പക്ഷേ, കാമധേനു സ്ഥലത്തില്ലാത്തതുകൊണ്ടു മകളായ നന്ദിനിയെ പൂജിച്ചാല്‍ മതിയെന്നു മുനി അറിയിച്ചു. കാമധേനുവിൻ്റെ ശാപത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആകാശഗംഗയുടെ ഇരമ്പലില്‍ ആ ശാപോക്തികള്‍ ദിലീപന്‍ കേള്‍ക്കാതെപോയി!

അങ്ങനെ ഗുരുനിയോഗമനുസരിച്ചു ദിലീപന്‍ നന്ദിനിയെ 
പരിചരിക്കാന്‍ തയ്യാറായി. 

        ' പ്രസ്ഥിതായാം പ്രതിഷേ്ഠഥാഃ 
         സ്ഥിതായാം സ്ഥിതിമാചരേഃ
         നിഷണ്ണായാം നിഷീദാസ്യാം 
         പീതാംഭസി പിബേരപഃ '
                                                              (രഘുവംശം ശ്ലോകം-1-89)

(ഇവള്‍ നടന്നാല്‍ അങ്ങു നടക്കുക, നിന്നാല്‍ നില്ക്കുക, 
ഇരുന്നാല്‍ ഇരിക്കുക, വെള്ളം കുടിച്ചാല്‍ കുടിക്കുക.) 
എന്നിങ്ങനെ അതികഠിനമായ സപര്യയായിരുന്നു വസിഷ്ഠന്‍ 
കല്പിച്ചിരുന്നതു്. രാജാവു 'വനവൃത്തി'യായി ജീവിച്ചുകൊണ്ടു 
നന്ദിനീസേവ മുടങ്ങാതെ ചെയ്തു പോന്നു. രാജപത്‌നിയാകട്ടെ 
നന്ദിനിയെ യാത്രയാക്കാനും സ്വീകരിക്കാനും സന്നദ്ധയായി 
തൊഴുത്തില്‍ കഴിയുകയും ചെയ്തു!

നോക്കൂ; ഒരു അശ്രദ്ധയിലൂടെ വന്ന ഗൗരവാവഹമായ ‘പൂജ്യപൂജാവ്യതിക്രമവും അതിനു കല്പിച്ചുകൊടുത്ത ശാപവും ശാപമോക്ഷവുമാണിതു്. ഭാരതചക്രവര്‍ത്തിയായിരുന്ന ദിലീപനുപോലും കാലിമേച്ചു കാട്ടിലൂടെ നടക്കേണ്ടി വന്നു എന്നതു് ആ ധര്‍മ്മഭ്രംശത്തിൻ്റെ ഗൗരവപ്രകൃതിയെ ഉദാഹരിക്കുന്നുണ്ടു്. ഈ സത്യം ജീവിതംകൊണ്ടറിഞ്ഞവരായിരുന്നു ഭാരതവര്‍ഷത്തിലെ കിരീടാധിപതികള്‍. ഇതിഹാസങ്ങളില്‍ ആ മാതൃകാചക്രവര്‍ത്തിമാര്‍ സുലഭം!

‘മഹാഭാരത’ത്തിലേക്കു നോക്കുക. കുരുക്ഷേത്രയുദ്ധാരംഭത്തില്‍ സൈന്യങ്ങള്‍ അഭിമുഖം നില്ക്കുകയാണു്. യുദ്ധകാഹളം മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. പെട്ടെന്നതാ അവിശ്വസനീയമായ ഒരു കാഴ്ച. യുധിഷ്ഠിരന്‍ കൗരവസേനയെ സമീപിക്കുകയാണു്; കൂടെ സഹോദരന്മാരും. അവര്‍ പരാജയഭീതി കാരണം കൗരവന്മാരോടു് അടിയറവു പറയാന്‍ പോവുകയാണെന്നു കരുതി കൗരവപക്ഷം ബഹളം തുടങ്ങി. പാണ്ഡവപക്ഷത്തുള്ളവര്‍തന്നെ ലജ്ജിതരായി.

എന്നാല്‍ യുധിഷ്ഠിരന്‍ ഒട്ടും പതറാതെ ഭീഷ്മപിതാമഹൻ്റെ മുന്‍പിലെത്തി നമിച്ചുകൊണ്ടു യുദ്ധാനുമതിയും ആശീര്‍വാദങ്ങളും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു്, യുധിഷ്ഠിരനെ അനുകരിച്ചുകൊണ്ടു സഹോദരന്മാരും ഗുരുപൂജ ചെയ്തു. ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞു, ”യുദ്ധം തുടങ്ങും മുന്‍പേ ഇങ്ങനെ വന്നില്ലായിരുന്നുവെങ്കില്‍ നീ തോല്ക്കാന്‍ ഞാന്‍ ശപിച്ചേനെ. ഞാന്‍ ഏറെ സന്തുഷ്ടനാണു്; നീ വരങ്ങള്‍ ചോദിച്ചു കൊള്ളുക!” തുടര്‍ന്നു്, പാണ്ഡവര്‍, ദ്രോണര്‍, കൃപര്‍ തുടങ്ങിയ മറ്റു ഗുരുക്കന്മാരെയും സമീപിച്ചു് അനുഗ്രഹങ്ങള്‍ തേടി.

ഇവിടെ യുധിഷ്ഠിരനും സഹോദരന്മാരും അനുഷ്ഠിച്ചതു പൂജ്യപൂജയുടെ ഉത്തമമാതൃകയായിരുന്നു. ഇക്കാര്യം അദ്ദേഹം വിസ്മരിച്ചിരുന്നുവെങ്കില്‍ പാണ്ഡവപക്ഷം കൊടിയ ശാപച്ചുഴികളില്‍ വീണു നശിക്കുമായിരുന്നു.

അങ്ങനെയായിരുന്നെങ്കില്‍ മഹാഭാരതം മറ്റൊരു കഥ പറയുമായിരുന്നു! എന്നാല്‍ ഔചിത്യവേദിയും മഹാധര്‍മ്മിഷ്ഠനുമായ ധര്‍മ്മ പുത്രര്‍ എന്ന യുധിഷ്ഠിരന്‍ ‘പൂജ്യപൂജ’യുടെ തത്ത്വം നേരത്തേ ഉള്‍ക്കൊണ്ടിരുന്നു. അതു് ആചരിക്കുന്നതില്‍ പുലര്‍ത്തിയ ശ്രദ്ധയാണു് അദ്ദേഹത്തിൻ്റെ മുന്‍പില്‍ ശ്രേയോമാര്‍ഗ്ഗം തുറന്നു കൊടുത്തതു്; ഭാരതേതിഹാസത്തിനു ‘ജയം’ എന്ന ഖ്യാതി നേടിക്കൊടുത്തതു്; ‘യതോ ധര്‍മ്മഃ സ്തതോ ജയഃ’ എന്ന ആദര്‍ശവാക്യം ഉരുത്തിരിച്ചെടുത്തതു്.

അതുകൊണ്ടു്, ശ്രേയസ്സിനു വേണ്ടി നാം പൂജ്യപൂജ ചെയ്‌തേ പറ്റൂ. അതിൻ്റെ സദ്ഫലങ്ങളുടെ ആകെത്തുകയാണു നാം സാധാരണ പറയുന്ന ‘ഗുരുത്വം’ എന്ന വിശിഷ്ടഗുണം. ഗുരുത്വമില്ലാത്തവനെയാണല്ലോ നാം ‘കുരുത്തം കെട്ടവന്‍’ എന്നാക്ഷേപിക്കുന്നതു്. ശ്രേയോമാര്‍ഗ്ഗങ്ങള്‍ അവനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ടു്, തിരക്കുപിടിച്ച ജീവിതമാകുന്ന നെട്ടോട്ടത്തില്‍ നാം ആധുനിക ദിലീപന്മാരായി മാറി ‘മഹത്‌സാന്നിദ്ധ്യ’ങ്ങളെ അവഗണിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടു്.

തിരുവനന്തപുരത്തു് ഒരു പ്രമോഷനോ മറ്റോ തരപ്പെടുത്താനുള്ള
കുതിപ്പില്‍ 'അമ്മയുടെ സാന്നിദ്ധ്യം' കൊല്ലത്തു 
വള്ളിക്കാവിലുണ്ടെന്നു നാം മറക്കാതിരിക്കുക. 
ഔദ്ദ്യോഗികജീവിതത്തിലുള്ളതിനെക്കാള്‍ വലിയൊരു 
'പ്രമോഷന്‍' നമുക്കു നേടിയെടുക്കേണ്ടതുണ്ടു്. ആ പ്രമോഷന്‍  
പ്ര 'മോക്ഷം' എപ്പോഴാണു്, എവിടെ വച്ചാണു ലഭിക്കുക 
എന്നറിയില്ല! 

                            'ക്ഷണേന ലഭ്യതേ ബ്രഹ്മ
                             സദ്ഗുരോരവലോകനാത്'

സദ്ഗുരുവിൻ്റെ ഏതു ദര്‍ശന വേളയിലും ഈ സത്യം 
സാക്ഷാത്കരിക്കപ്പെടാം. എന്നാല്‍ വള്ളിക്കാവില്‍നിന്നും
 ശാപോക്തികള്‍ ഒരിക്കലും നമ്മെ പിന്തുടരുന്നില്ല. 
അവിടെനിന്നും മാതൃത്വത്തിൻ്റെ അനുഗ്രഹ ശീതളിമ 
സദാ നമ്മെ അനുഗമിക്കുന്നു.

                       ശപിക്കയില്ലയീയമ്മ
                       കോപിക്കയുമില്ലിവള്‍!
                       തപിക്കും അന്തരാത്മാവില്‍
                       തളിക്കും അന്ദതധാരകള്‍…

അതുകൊണ്ടു് 'പൂജ്യപൂജ'യുടെ സുവര്‍ണ്ണാവസരങ്ങള്‍ നാം 
നഷ്ടപ്പെടുത്തരുതു്!

പ്രൊഫ: പി.കെ. ദയാനന്ദന്‍

ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായിവന്നു് അമ്മയെ നമസ്‌കരിച്ചു.
മുഷിഞ്ഞവസ്ത്രം, പാറിപ്പറക്കുന്ന മുടി, വിഷാദം തളംകെട്ടി നില്ക്കുന്ന മുഖം.

അമ്മ : മോളിന്നു പോകുന്നുണ്ടോ?
സ്ത്രീ : ഉണ്ടമ്മേ മൂന്നു ദിവസമായില്ലേ വീട്ടില്‍ നിന്നിറങ്ങിയിട്ട്.
അവര്‍ അമ്മയുടെ മാറില്‍ തലചായ്ച്ചു വിതുമ്പിക്കരഞ്ഞു. അമ്മ അവരുടെ മുഖമുയര്‍ത്തി സ്വന്തം കൈകൊണ്ടു കണ്ണുനീര്‍ തുടച്ചു. ”മോളു വിഷമിക്കാതെ എല്ലാം നേരെയാകും.” അമ്മയെ ഒരിക്കല്‍ക്കൂടി നമസ്‌കരിച്ചശേഷം അവര്‍ വെളിയിലേക്കു പോന്നു.

ഒരു ഭക്ത: ആ കുട്ടിയെ ഞാനറിയുന്നതാണ്. എത്ര മാറിപ്പോയി. അമ്മ : ആ മോളുടെ ഭര്‍ത്താവിനു നല്ല ജോലിയുണ്ടായിരുന്നു. ചീത്തകൂട്ടുകെട്ടില്‍പ്പെട്ടു കുടി തുടങ്ങി. കുടിക്കാന്‍ പണമില്ലാതെ ആയപ്പോള്‍ ഭാര്യയുടെ ആഭരണങ്ങള്‍ ചോദിച്ചു. ആ മോള്‍ മടിച്ചുനിന്നപ്പോള്‍ അടിയും ഇടിയുമായി. അവസാനം അടി പേടിച്ചു് ഉള്ള ആഭരണങ്ങള്‍ മുഴുവന്‍ കൊടുത്തു. അയാള്‍ അതു മുഴുവനും വിറ്റു കുടിച്ചു. ഓരോ ദിവസവും കുടി കഴിഞ്ഞു വന്നാല്‍ ഭാര്യയുടെ മുടിക്കു കുത്തിപ്പിടിച്ചു് ഇടിക്കും. അടിയും ഇടിയുംകൊണ്ടു് അതിൻ്റെ കോലം കണ്ടില്ലേ?

രണ്ടു മൂന്നു ദിവസം മുമ്പു കുഞ്ഞിൻ്റെ കഴുത്തില്‍ കിടക്കുന്ന ചെറിയ മാലയ്ക്കുവേണ്ടി വഴക്കായി. അന്നു നല്ലവണ്ണം അടികൊണ്ടു. അവസാനം ആ മോള്‍ കുഞ്ഞിനെയുമെടുത്തുകൊണ്ടു് ഇങ്ങോട്ടുപോന്നു. മുമ്പു് എങ്ങനെ ജീവിച്ചിരുന്ന ഒരു കുടുംബമായിരുന്നു! ഈ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടു് എന്തെങ്കിലും നേട്ടമുണ്ടോ? ആരോഗ്യവും സമ്പത്തും കുടുംബത്തിലെ ശാന്തിയും നഷ്ടം!

ഒരു ഭക്ത: ഞങ്ങളുടെ വീടിനടുത്തു് ഒരു കുടിയനുണ്ട്. ഈ അടുത്തു കുടിച്ചുവന്നു് ഒന്നരവയസ്സു മാത്രം പ്രായമുള്ള തൻ്റെ കുഞ്ഞിനെ വലിച്ചൊരേറ്. എന്തൊരു മനസ്സാണ്! ഭാര്യ അയാളുടെ ഇടികൊണ്ടു് ഈര്‍ക്കിലുപോലായി.

അമ്മ : മോളേ, കുടിച്ചു വെളിവുകെട്ടാല്‍ ഭാര്യയെയും മക്കളെയും
തിരിച്ചറിയുവാനുള്ള കഴിവുപോലും നഷ്ടമാകും. ബോധംകെട്ടു ബഹളമുണ്ടാക്കി വല്ലവരുടെയും കൈയില്‍നിന്നു് അടിയും വാങ്ങിക്കൊണ്ടായിരിക്കും വീട്ടില്‍ വരുന്നത്. ഇതില്‍നിന്നൊക്കെ എന്തു സന്തോഷമാണു കിട്ടുന്നത്! സന്തോഷിക്കുന്നുവെന്നുള്ളതു വെറും തോന്നല്‍ മാത്രമാണ്. ബീഡിയിലും സിഗരറ്റിലും കള്ളിലും കഞ്ചാവിലും മറ്റുമാണോ ആനന്ദം?

മുന്നൂറും നാനൂറും രൂപാ പ്രതിമാസം പുകച്ചു കളയുന്നവരുണ്ട്. ആ
കാശു മതി, ഒരു കുട്ടിയുടെ വിദ്യാഭ്യാസം നടത്താന്‍. അല്പസമയത്തേക്കു് എല്ലാം മറക്കുവാന്‍ ഈ ലഹരിവസ്തുക്കള്‍ സഹായിച്ചേക്കാം. എന്നാല്‍, ആ സമയം ശരീരത്തിൻ്റെ ഓജസ്സു് നഷ്ടപ്പെട്ടു് ആള്‍ നശിക്കുകയാണ്. ആരോഗ്യം ക്ഷയിച്ചു് അകാലത്തില്‍ മരിക്കുകയും ചെയ്യുന്നു. വീട്ടിനും നാട്ടിനും ഉപകാരികളായിത്തീരേണ്ടവര്‍ സ്വയം നശിക്കുന്നു. മറ്റുള്ളവരെയും ദ്രോഹിക്കുന്നു.

14 ഏപ്രിൽ 2020 , അമൃതപുരി

അമ്മയുടെ വിഷു സന്ദേശത്തിൽ നിന്ന്

ഇന്ന് വിഷുദിനമാണല്ലോ, ലോകം മുഴുവന്‍ ദുഃഖത്തില്‍ മുഴുകിയിരിക്കുന്ന ഒരു സമയമാണിത്. കൊറോണ രോഗം കാരണം എത്രയോ ആയിരങ്ങള്‍ മരിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് അതു പടര്‍ന്നു പിടിക്കുകയാണ്. ഈ വേളയില്‍ മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടിയും ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിനുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. പ്രയത്‌നിക്കാം.

ഇത്തരം ദുഃഖസാഹചര്യത്തില്‍ വിഷുപോലുള്ള ആഘോഷങ്ങള്‍ക്ക് എന്തു പ്രസക്തി എന്ന് ആരും ചിന്തിച്ചുപോകും. ശരിയാണ്, ആഘോഷങ്ങള്‍ക്കുള്ള സമയമല്ലിത്. എങ്കിലും വിഷു നല്‍കുന്ന സന്ദേശം ഈ സമയത്ത് എറ്റവും പ്രസക്തമാണെന്നാണ് അമ്മയ്ക്കു തോന്നുന്നത്.

വിഷു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. സ്വാര്‍ത്ഥതകൊണ്ടും അവിവേകം കൊണ്ടും മനുഷ്യന്‍ പ്രകൃതിയോടും ഭൂമിയിലെ മറ്റു ജീവജാലങ്ങളോടും ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ തിരുത്താനുള്ള ആഹ്വാനമാണ് വിഷു നല്‍കുന്നത്. അതു നമുക്ക് ചെവിക്കൊള്ളാം.

ജീവിതത്തിന്റെ വെല്ലുവിളികളെയും പരീക്ഷണങ്ങളെയും ഭയന്നോടാതെ അവയെ ധീരതയോടെ നേരിടാനാണ് ആദ്ധ്യാത്മികത നമ്മളെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒരു വൈറസിന്റെ മുമ്പില്‍ ഭയന്നുവിറച്ചു നില്‍ക്കുകയാണ്. ഒരു ഭീകരന്‍ തോക്കുമേന്തി നമ്മളുടെ വീടിന്റെ വാതിലിനു പുറത്തു കാത്തുനില്‍ക്കുന്നു. വാതില്‍ തുറക്കേണ്ട താമസം അയാള്‍ നമ്മളെ ആക്രമിക്കും. അതുപോലെത്തെ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ നമുക്കു വേറെ മാര്‍ഗ്ഗമില്ല. വേണ്ട മുന്‍കരുതല്‍ എടുക്കുകയും ഈശ്വരകൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയുമാണ് നമുക്കു ചെയ്യാനുള്ളത്.

വാസ്തവത്തില്‍ നമുക്ക് ജീവിതത്തില്‍ രണ്ടു കാര്യങ്ങളേ ചെയ്യാനുള്ളൂ. ഒന്നാമത്തേത് പ്രയത്‌നിക്കുക. രണ്ടാമത്തേത് സ്വീകരിക്കുക എന്നതാണ്. ഈ ലോകത്തിലെ എല്ലാ കാര്യവും നമുക്കു മാറ്റാനാവുകയില്ല. പലതും നമ്മുടെ ശക്തിയ്ക്കപ്പുറമാണ്. എല്ലാ യുദ്ധങ്ങളും ജയിച്ച അര്‍ജ്ജുനന് പക്ഷേ സ്വന്തം പുത്രനായ അഭിമന്യുവിന്റെ മരണം കാണേണ്ടിവന്നു. ദുശ്ശാസനനെതിരെയുള്ള ശപഥം പാലിക്കാന്‍ കഴിഞ്ഞ പാഞ്ചാലിക്ക് പക്ഷേ സ്വന്തം മക്കളുടെ മരണം തടയാന്‍ കഴിഞ്ഞില്ല. അതിനാല്‍ ശരണാഗതിയോടെ സ്വീകരിക്കല്‍ മാത്രമാണ് പ്രായോഗികം. എത് പ്രതികൂല സാഹചര്യത്തെയും പ്രതിഷേധമോ ദുഃഖമോ ഇല്ലാതെ സ്വീകരിക്കാന്‍ നമുക്കു കഴിയണം. എന്തുവന്നാലും നമ്മള്‍ തളരില്ല എന്നു തീരുമാനിക്കണം.

സര്‍വ്വജീവരാശിയോടുമുള്ള കാരുണ്യത്തെയും ഈശ്വരനെ മുന്‍നിര്‍ത്തിയുള്ള ഒരു ജീവിതരീതിയേയും വീണ്ടെടുക്കാന്‍ ഈ വിഷുദിനം നമുക്ക് പ്രചോദനമാകട്ടെ.

അമ്മയെപ്പറ്റി ധാരാളം കേട്ടറിവുണ്ടായിരുന്നുവെങ്കിലും അമ്മയുടെ ദര്‍ശനസൗഭാഗ്യം എനിക്കു ലഭിച്ചതു് 2002 ലായിരുന്നു. പക്ഷേ, ആ ദിനം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു മുഹൂര്‍ത്തമായിരുന്നു. എനിക്കു കൈവന്ന പുനര്‍ജന്മത്തിൻ്റെതായിരുന്നു ആ നിമിഷങ്ങള്‍!

ആദ്യദര്‍ശനം

അതു പറയുന്നതിനു മുന്‍പായി ഞാന്‍ കുറച്ചു ദൂരം പുറകോട്ടു സഞ്ചരിക്കട്ടെ…കൊട്ടിയൂര്‍ ഉത്സവത്തിനു കൊല്ലംതോറും ഞാന്‍ കുടുംബ സമേതം പോവുക പതിവായിരുന്നു. ഒരു ഉത്സവദിവസം, പെരുമാളുടെ ദര്‍ശനം കഴിഞ്ഞു് അവിടുത്തെ പ്രസാദങ്ങള്‍ വാങ്ങി തിരിച്ചു വീട്ടിലേക്കു പോകുന്നതിനിടെ ഞാന്‍ പെട്ടെന്നു ബോധരഹിതനായി കാല്‍ വഴുതി ബാവലി പുഴയില്‍ വീഴാനിടയായി. എൻ്റെ കൂടെ ഭാര്യയും ഭാര്യയുടെ അമ്മാവനും എൻ്റെ അച്ഛൻ്റെ മരുമകനും ഉണ്ടായിരുന്നു. അവര്‍ ഒരുവിധം എന്നെ പിടിച്ചു കരയ്ക്കു കയറ്റി. ശരീരത്തിലും മുഖത്തും ധാരാളം മുറിവുകള്‍ പറ്റിയ എന്നെ അവര്‍ പോലീസിൻ്റെയും മറ്റും സഹായത്തോടെ വാഹനത്തിൻ്റെ അടുത്തെത്തിച്ചു. അപ്പോഴും ബോധം വീണ്ടുകിട്ടിയിട്ടില്ലാത്ത എന്നെ തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ കോഓപ്പറേറ്റീവു് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രഥമശുശ്രൂഷകള്‍ക്കു ശേഷം എനിക്കു ബോധം തിരിയെ വന്നപ്പോള്‍ ഞാന്‍ എവിടെയാണെന്നും എന്താണു സംഭവിച്ചതെന്നും അന്വേഷിച്ചു മനസ്സിലാക്കി. ഡോക്ടര്‍ വന്നു്, സ്‌കാന്‍ മുതലായ പരിശോധനകള്‍ക്കു് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അതിനുവേണ്ടി പോകണമെന്നും പറഞ്ഞു. പക്ഷേ, വൈകുന്നേരം വീട്ടില്‍ എത്തിയില്ലെങ്കില്‍ ബന്ധുക്കളും മറ്റു സുഹൃത്തുക്കളും ഇവിടെ എന്നെ തിരക്കി എത്തുമെന്നതിനാല്‍ ഞാന്‍ ഡോക്ടറോടു പോകാനുള്ള അനുവാദത്തിനായി നിര്‍ബന്ധിച്ചു. അവസാനം വീട്ടില്‍ എത്തിയാല്‍ വൈകാതെതന്നെ തല സ്‌കാന്‍ ചെയ്യണമെന്നു നിര്‍ദ്ദേശിച്ചു്, ഒരുവിധം മനസ്സില്ലാമനസ്സോടെ ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി. പിറ്റേ ദിവസം ഞാന്‍ തൃശ്ശൂരില്‍ പോയി എല്ലാ പരിശോധനകളും ചെയ്തു. കാര്യമായ കുഴപ്പം ഒന്നുമില്ല എങ്കിലും സൂക്ഷിക്കണം എന്നു ഡോക്ടര്‍മാര്‍ ഉപദേശിച്ചു.

എനിക്കു മാസത്തില്‍ രണ്ടു ദിവസം തിരുവനന്തപുരത്തു തൈക്കാടു കേരളീയ ആയുര്‍വ്വേദസമാജം ഹോസ്പിറ്റലില്‍ പരിശോധന ഉണ്ടായിരുന്നു. അവിടെയുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ എനിക്കു പറ്റിയ അപകടത്തെപ്പറ്റി അറിഞ്ഞപ്പോള്‍ ശ്രീചിത്തിര തിരുന്നാള്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി ബുക്കു ചെയ്തു. അതുപ്രകാരം വ്യാഴാഴ്ച രാവിലെ ഞാനും സഹധര്‍മ്മിണിയുംകൂടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. പുറപ്പെട്ട സമയംതന്നെ എൻ്റെ മനസ്സില്‍ അമ്മയുടെ ഓര്‍മ്മകള്‍ തികട്ടിവന്നു.

വള്ളിക്കാവു് എവിടെയാണു്? അമ്മയെ ഒന്നു കാണുവാന്‍ പറ്റുമോ? എന്നൊക്കെ മനസ്സില്‍ തോന്നി. ഞങ്ങള്‍ സഞ്ചരിച്ച വാഹനം ആലപ്പുഴയും ഹരിപ്പാടും പിന്നിട്ടു. ഓച്ചിറ എത്താറായതും ഇവിടെ അടുത്താണു വള്ളിക്കാവു് എന്നു മനസ്സു് മന്ത്രിച്ചു. ഞാന്‍ വണ്ടി നിറുത്തി. അവിടെയിറങ്ങി വള്ളിക്കാവു് എവിടെയാണെന്നു് അന്വേഷിച്ചു. ഏകദേശം മൂന്നുകിലോമീറ്റര്‍ ദൂരം ചെന്നാല്‍ വവ്വക്കാവു് എന്ന സ്ഥലത്തുനിന്നു വലത്തോട്ടു തിരിഞ്ഞു മുന്‍പോട്ടു പോയാല്‍ വള്ളിക്കാവു് എത്തുമെന്നും അവിടെനിന്നും കടത്തുവള്ളം കയറി കടന്നാല്‍ അമൃതപുരി ആശ്രമമായി എന്നും ഒരാള്‍ പറഞ്ഞുതന്നു.

വള്ളിക്കാവിലെത്തി കടത്തു കാത്തുനില്ക്കുമ്പോള്‍ ആളുകള്‍ പറയുന്നതു കേട്ടു അമ്മയെ കാണുവാനുള്ള സമയം കഴിഞ്ഞുപോയി എന്നു്. കടത്തുകാരനും അതുതന്നെ പറഞ്ഞു. എന്തായാലും പോയി നോക്കുക തന്നെ എന്നു മനസ്സില്‍ ആരോ നിര്‍ദ്ദേശിക്കുന്നതുപോലെ തോന്നി. സമയം ഉച്ച കഴിഞ്ഞിരിക്കുന്നു, എന്നെ വിശപ്പു വല്ലാതെ അലട്ടിയിരുന്നു. ഏതായാലും അമൃതപുരിയിലെ ഭക്ഷണശാലയില്‍ ചെന്നു. അവിടെ എല്ലാം കഴിഞ്ഞിരുന്നു. അന്വേഷിച്ചപ്പോള്‍ രണ്ടുപേര്‍ക്കുള്ള തൈരുസാദം മാത്രം ഉണ്ടെന്നു പറഞ്ഞു. ഉടനെ അതു് എടുത്തു തരുവാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും ആ ഭക്ഷണം അവിടെ നിന്നുതന്നെ കഴിച്ചു തത്കാലം വിശപ്പു മാറ്റി.

കാലും മുഖവും കഴുകി അമ്മയെ മനസ്സില്‍ ധ്യാനിച്ചു്, സ്റ്റെപ്പു വഴി ദര്‍ശനഹാളിലേക്കു കയറി. അപ്പോഴും ഏതോ ഒരു ശക്തി ഞങ്ങളെ മുന്നോട്ടു നയിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു ബ്രഹ്മചാരി ഞങ്ങളെ കണ്ടതും ‘വേഗം ചെല്ലൂ, അമ്മ ഇപ്പോള്‍ എഴുന്നേല്ക്കും’ എന്നു പറഞ്ഞു. സന്തോഷത്തോടെ നോക്കിയപ്പോള്‍ അമ്മ പുഞ്ചിരിച്ചുകൊണ്ടു ദൂരെ ഇരിക്കുന്നതു കണ്ടു. ഉടനെ ഓടിപ്പോയി ആ പാദാരവിന്ദങ്ങളില്‍ കരഞ്ഞുകൊണ്ടു നമസ്‌കരിച്ചു. പിടിച്ചെഴുന്നേല്പിച്ചു് അമ്മ ആലിംഗനം ചെയ്തു.

”മക്കള്‍ മുന്‍പേ ഇവിടെ വന്നിട്ടുണ്ടോ” എന്നു ചോദിച്ചു. ”ഇല്ല അമ്മേ, ഇതുവരെ സാധിച്ചില്ല” എന്നു ഞാന്‍ പറഞ്ഞു. എൻ്റെ വിവരങ്ങളെല്ലാം അമ്മയെ ധരിപ്പിച്ചു. മക്കളെ കാത്തിരിക്കുകയായിരുന്നെന്നു പറഞ്ഞുകൊണ്ടു് അമ്മ എൻ്റെ തലയില്‍ ഒന്നു തലോടി. പിന്നെ എന്നെ പുണര്‍ന്നുകൊണ്ടു് ഉമ്മവച്ചു. അമ്മ പറഞ്ഞു, ”മോനു് ഒരു അസുഖവും ഇല്ല. എന്തൊക്കെ വേണമെങ്കിലും പരിശോധിച്ചോളൂ. അമ്മയാണു പറയുന്നതു്, മോനു് ഒരു രോഗവുമില്ലെന്നു്…” അമ്മയില്‍ നിന്നു് ഒരു അനുഗ്രഹപ്രവാഹം എന്നില്‍ പതിക്കുന്നതായി എനിക്കു് അനുഭവപ്പെട്ടു. ശരീരം മുഴുവന്‍ വൈദ്യുതതരംഗം പ്രസരിക്കുന്നതായി തോന്നി. ആ അനുഭവത്തെ എങ്ങനെ എഴുതുമെന്നു് എനിക്കറിയില്ല? അനുഭവിച്ച എനിക്കല്ലേ അറിയൂ…! രോഗംകൊണ്ടു മനസ്സു് വിഷമിക്കുന്ന എൻ്റെ തപ്തഹൃദയം അമ്മ അറിഞ്ഞിരിക്കുന്നു. കൂടാതെ മക്കള്‍ക്കു വിശക്കുന്നതും ആ അമ്മയ്ക്കല്ലാതെ ആര്‍ക്കറിയാന്‍ കഴിയും?

അമ്മയുടെ ദര്‍ശനം ലഭിച്ചു്, കുറച്ചു വിശ്രമിച്ചശേഷം ഞങ്ങള്‍ വള്ളിക്കാവില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്രയായി. പിറ്റേദിവസം ഇ.ഇ.ജി എടുക്കുവാന്‍ ശ്രീചിത്തിരതിരുന്നാള്‍ ഹോസ്പിറ്റലില്‍ എൻ്റെ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂടെ ഞാന്‍ പോയി. ഒരു ഡോക്ടറുടെ സഹോദരി അവിടെ റിസപ്ഷനിസ്റ്റ് ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളും ഉടന്‍ കിട്ടി. ഡോ: രാധാകൃഷ്ണനായിരുന്നു പ്രധാന ന്യൂറോളജിസ്റ്റ്. പരിശോധന കഴിഞ്ഞതും അമ്മയുടെ വാക്കുകള്‍ പ്രത്യക്ഷാനുഭവമായി. ഒരു തകരാറും ഇല്ല എന്നു ഡോക്ടര്‍ പറഞ്ഞു. പിറ്റേ ദിവസം കാലത്തു് ഒന്നുകൂടി എടുത്തു നോക്കാം എന്നു് അഭിപ്രായപ്പെട്ടതനുസരിച്ചു പിറ്റേദിവസം കാലത്തു വീണ്ടും ഹോസ്പിറ്റലില്‍ പോയി പരിശോധിച്ചു. അപ്പോഴും ഒരു തകരാറും ഉണ്ടായിരുന്നില്ല. ഒരു മരുന്നും ആവശ്യമില്ല എന്നു ഡോക്ടര്‍ പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നു വീട്ടിലേക്കു മടങ്ങി.

അമ്മയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു! എൻ്റെ അസുഖമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എല്ലാം അമ്മയുടെ കൃപ! കണ്ണുകള്‍ മുറുകെ അടച്ചു ഞാന്‍ കൈകള്‍ കൂപ്പി മനസ്സാ അമ്മയെ നമസ്‌കരിച്ചു.

പിന്നീടു പല പ്രാവശ്യവും അമ്മയെ കാണാന്‍ അമൃതപുരിയില്‍ പോയിട്ടുണ്ടു്. ഒരു പ്രാവശ്യം ഒരാഴ്ച അവിടെ താമസിച്ചു് അമ്മയുടെ ദര്‍ശനം (ദേവീഭാവം) ദര്‍ശിക്കുകയും ചെയ്തു. അന്നു്, ‘മോനു് ഒരു മന്ത്രം ഉപദേശിച്ചു തരാ’മെന്നു് അമ്മ പറഞ്ഞു. എനിക്കു് അയ്യപ്പൻ്റെ മന്ത്രമാണു് അമ്മ ചെവിയില്‍ ഉപദേശിച്ചതു്. എൻ്റെ നാട്ടില്‍ അയ്യപ്പക്ഷേത്രമുണ്ടെന്നും ഞാന്‍ അയ്യപ്പഭക്തനാണെന്നും അമ്മ എങ്ങനെ അറിഞ്ഞു? ലോകമാതാവായ പരാശക്തിക്കറിയാത്തതായി എന്തുണ്ടു്? ഈ ലോകത്തെ സകല ചരാചരങ്ങളുടെയും അമ്മയായ ശ്രീജഗദംബികയ്ക്കു സാഷ്ടാംഗപ്രണാമം.

ഡോ: ഗംഗാധരന്‍ നായര്‍