മക്കള്‍ ഈശ്വരപ്രേമികളാണെങ്കില്‍ അന്യരുടെ കുറ്റവും കുറവും കാണുന്നതും പറയുന്നതും ഉപേക്ഷിക്കാന്‍ തയ്യാറാകണം. എവിടെയും തെറ്റുകാണുന്ന മനസ്സില്‍ ഈശ്വരനു് ഒരിക്കലും വസിക്കുവാന്‍ കഴിയില്ല. ആരിലും തെറ്റു കാണാതിരിക്കാന്‍ ശ്രമിക്കുക. നമ്മളില്‍ തെറ്റുള്ളതുകൊണ്ടാണു നമ്മള്‍ അന്യരില്‍ തെറ്റു കാണുന്നതു്. ഈ കാര്യം മക്കള്‍ മറക്കരുതു്.
ഒരിക്കല്‍ ഒരു രാജാവു തൻ്റെ പ്രജകളോടു് ഓരോ വിഗ്രഹം കൊത്തിക്കൊണ്ടുവരുവാന്‍ പറഞ്ഞു. എല്ലാവരും പറഞ്ഞദിവസം തന്നെ വിഗ്രഹവുമായി എത്തി. ഒരോ വിഗ്രഹത്തിൻ്റെയും ഗുണമനുസരിച്ചു് ഒരോരുരുത്തര്‍ക്കും സമ്മാനം നല്കുവാന്‍ രാജാവു മന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രിക്കു് ആ വിഗ്രഹങ്ങളില്‍ ഒന്നിലും ഒരു മേന്മയും കാണാന്‍ കഴിഞ്ഞില്ല. ഏതില്‍ നോക്കിയാലും എന്തെങ്കിലും കുറവു കാണും. മന്ത്രി രാജാവിൻ്റെ അടുത്തെത്തിയിട്ടു പറഞ്ഞു, ”ആരും നല്ല വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. കൊള്ളാമെന്നു പറയാന്‍ തക്കതായി യാതൊന്നുമില്ല.” മന്ത്രിയുടെ സംസാരം രാജാവിനിഷ്ടമായില്ല,
രാജാവു ഗൗരവത്തില്‍ പറഞ്ഞു, ”അവരുടെ അറിവുവച്ചു് അവര്‍ വിഗ്രഹങ്ങള്‍ കൊത്തി. അതുവച്ചു വേണം നമ്മള്‍ വിലവയ്ക്കുവാന്‍. വലിയ ശില്പികളെപ്പോലെ വിഗ്രഹങ്ങള്‍ കൊത്താന്‍ എല്ലാവര്‍ക്കും കഴിയില്ല. പൂര്‍ണ്ണം എന്നു പറയുവാന്‍ തക്കതായി ഒന്നും ലോകത്തിലില്ല. എന്തെങ്കിലും ന്യൂനത കാണും. ഒരു ചെറിയ സമ്മാനം നല്കുവാന്‍ വേണ്ടി അല്പം നല്ലതെന്നു പറയുവാന്‍ തക്ക ഒരെണ്ണമെങ്കിലും കാണുവാന്‍ നിനക്കു സാധിച്ചില്ല. അതിനാല്‍ നിനക്കു മന്ത്രിയായിരിക്കാനും യോഗ്യതയില്ല.” രാജാവു മന്ത്രിയെ നീക്കം ചെയ്തു.
തെറ്റുമാത്രം കണ്ടവന് ഉള്ള സ്ഥാനം കൂടി നഷ്ടമായി. മക്കളേ, ഏതു് എടുത്തുനോക്കിയാലും എന്തെങ്കിലും നന്മ ഇല്ലാതെ വരില്ല. പക്ഷേ, അതു കാണുവാനുള്ള കണ്ണുവേണം. മറ്റുള്ളവരില്‍ നന്മമാത്രം കാണുവാന്‍ ശ്രമിക്കുന്ന ഒരുവനു് ഒരു ജപംകൊണ്ടു കോടി ജപം ചെയ്യുന്നതിൻ്റെ പ്രയോജനം കിട്ടും. അവരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ത്തന്നെ അമ്മയുടെ ഹൃദയം അലിയും. അവര്‍ക്കുവേണ്ടതു് ഈശ്വരന്‍ എത്തിച്ചുകൊടുക്കും.
അമ്മ ആരാണെന്നും അമ്മയുടെ മഹത്ത്വമെന്താണെന്നും അറിയുവാന്‍ ആര്‍ക്കാകുന്നു. അനന്തമായ ആകാശത്തിൻ്റെ അതിരറിയുവാന്‍ ആര്‍ക്കെങ്കിലുമാകുമോ? അഗാധമായ മഹാസമുദ്രത്തിൻ്റെ ആഴമറിയുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഇല്ല. അമ്മയുടെ മഹച്ചൈതന്യം അറിയുവാനുള്ള ശ്രമവും അതേ പോലെയാണെന്നേ പറയാനാവൂ. അല്ലെങ്കില്‍ത്തന്നെ അല്പജ്ഞരായ നാമെന്തറിയുന്നു!
ഈ പ്രപഞ്ചത്തെപ്പറ്റി, പ്രാപഞ്ചികജീവിത്തിൻ്റെ രഹസ്യങ്ങളെപ്പറ്റി, ആദിമദ്ധ്യാന്തവിഹീനമായ മഹാകാലത്തെപ്പറ്റി വല്ല തുമ്പും ആര്‍ക്കെങ്കിലുമുണ്ടോ? പിന്നെ എന്തൊക്കെയോ നാം ധരിച്ചു വച്ചിരിക്കുന്നു. എന്തൊക്കെയോ പഠിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ബുദ്ധിയും ശക്തിയും സിദ്ധിയുമുള്ള മനുഷ്യന്‍ കുറെയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടു ണ്ടെന്നുള്ളതു നേരുതന്നെ. പക്ഷേ, ആ ബുദ്ധിക്കും യുക്തിക്കും സിദ്ധിക്കുമൊക്കെയപ്പുറത്തുള്ള അജ്ഞാതമായ ലോകത്തെ കണ്ടെത്തുവാന്‍ കഴിഞ്ഞവര്‍ ഇവിടെ ഉണ്ടായിരുന്നു. ആത്മബോധത്തില്‍ തെളിഞ്ഞ സത്യത്തിൻ്റെ ദിവ്യപ്രകാശത്തില്‍ എല്ലാം കണ്ടറിഞ്ഞവര്‍. അവര്‍ അതെല്ലാം വേദോപനിഷത്തുകളിലൂടെയും ഇതിഹാസപുരാണങ്ങളിലൂടെയും മനുഷ്യരാശിക്കു തുറന്നു തന്നിട്ടുമുണ്ടു്. എന്നിട്ടും നാം ഇപ്പോഴും ഇരുളില്‍ തപ്പുന്നു. ദിശയറിയാതെ, ലക്ഷ്യമറിയാതെ എവിടെയൊക്കെയോ ചുറ്റിത്തിരിയുന്നു.
ഇവിടെയാണു് അമ്മ ലോകത്തിനു കൈവിളക്കാകുന്നതു്. ജീവിതത്തിൻ്റെ കെടാവെളിച്ചമാകുന്നതു്. അമ്മതന്നെ പറയാറുള്ളതുപോലെ, കൊടുങ്കാട്ടില്‍ വഴി തെറ്റിയെത്തിയ ഏകാന്തപഥികനു് ആരെങ്കിലും വഴികാട്ടിയായി എത്തിച്ചേരുന്നു എങ്കില്‍ എന്തൊരനുഗ്രഹമാണു്, എന്തൊരാശ്വാസമാണു്. ആരുമെത്തിയില്ലെങ്കില്‍ അലഞ്ഞലഞ്ഞു് ആ യാത്രികന്‍ ഹിംസ്ര മൃഗങ്ങളുടെ പിടിയിലകപ്പെടും. ആ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അങ്ങനെയൊരവസ്ഥയില്‍ അയാളുടെ രക്ഷകനായി എത്തുന്നയാളാണു ഗുരു. ആ ഗുരു ദൈവംതന്നെ. ഇന്നു സത്യത്തില്‍ ആ സദ്ഗുരു അമ്മയാകുന്നു. ഗുരു അമ്മയും അച്ഛനും ദൈവവുമാണെന്ന ആര്‍ഷവചനത്തിൻ്റെ അതീന്ദ്രിയാനുഭൂതി വാക്കുകള്‍കൊണ്ടു വര്‍ണ്ണിക്കുന്നതെങ്ങനെ! ഇവിടെയാണു വീണ്ടും മനസ്സുകൊണ്ടു് അമ്മയെ നമസ്‌കരിക്കാന്‍ ആഗ്രഹിച്ചു പോകുന്നതു്. വീണ്ടും വീണ്ടുമല്ല എപ്പോഴും ഏതുനേരവും ആ പാദങ്ങള്‍ ഹൃദയത്തില്‍ വച്ചു മുകരുവാന്‍ കൊതിച്ചുപോകുന്നതു്?
ഈ ആഗ്രഹവും കൊതിയുമൊക്കെയല്ലെ ജീവിതം. സര്‍വ്വേശ്വരൻ്റെ കാരുണ്യംകൊണ്ടു് അനുഗ്രഹിച്ചു കിട്ടിയ ജന്മം എത്ര കാലത്തേക്കാണെന്നു വല്ല തിട്ടവുമുണ്ടോ? അതിനിടയില്‍ സര്‍വ്വേശ്വരസമര്‍പ്പിതമായ കര്‍മ്മങ്ങള്‍ കൊണ്ടു ജീവിതം സാര്‍ത്ഥകമാക്കുവാനല്ലേ അമ്മ അരുളിച്ചെയ്യുന്നതു്. ആ വാക്കിലും നോക്കിലും അലയടിക്കുന്ന സ്നേഹത്തിൻ്റെ കടല്‍ത്തിരപ്പുറത്തു് ഒരാലിലക്കണ്ണനെപ്പോലെ നീന്തിത്തുടിക്കാന്‍ മോഹിക്കുന്ന മനസ്സില്‍ ആ കുഞ്ഞുണ്ണിക്കണ്ണനെ പിടിച്ചിരുത്തുവാന്‍ കഴിയുന്നെങ്കില്‍, അതിനപ്പുറമൊന്നും നേടാനില്ല. മായാമയനായ ഭഗവാന്‍ മനസ്സിലുണ്ടെങ്കില്‍, ഹൃദയത്തിലുണ്ടെങ്കില്‍ ആരെ ഭയക്കുവാന്‍? എന്തു ഭയക്കുവാന്‍? ഒരു ഉത്കണ്ഠയും ആശങ്കയും ഉദ്വേഗവും ഉദാസീനതയും വേണ്ട.
‘സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ’ എന്നല്ലേ ശ്രീമദ് ഭഗവദ്ഗീതയില്‍, ആ ഗീതാകൃഷ്ണന്‍ നേരിട്ടു പറഞ്ഞിട്ടുള്ളതു്. അമ്മ പറയുന്നതു് ആ തിരുമൊഴികള്‍ തന്നെ. ഗീതാനുസാരിയായ ഒരു ജീവിതത്തിൻ്റെ യുദ്ധഭൂമിയില്‍ ധര്‍മ്മക്ഷേത്രത്തിലേക്കുള്ള കിളിവാതിലാണു് അമ്മ തുറന്നു തരുന്നതു്. നാം ഇപ്പോള്‍ കുരുക്ഷേത്രത്തിലാണു്. ഈ കുരുക്ഷേത്രത്തിലാണു കൗരവപാണ്ഡവയുദ്ധം നടന്നതു്. ആ യുദ്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യസമൂഹം ഉണ്ടായ കാലം മുതല്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇവിടെ നടക്കുന്നു. സത്യവും അസത്യവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാണുന്നു. നീതിയും അനീതിയും പരസ്പരം പോരടിക്കുന്നു. അവിടെയൊക്കെ ആത്യന്തികമായ വിജയം ധര്‍മ്മത്തിനും സത്യത്തിനും നീതിക്കുമാണു ലഭിച്ചിട്ടുള്ളതു്. പക്ഷേ, പിന്നെയും ആ സങ്കരം തുടര്‍ന്നു കൊണ്ടിരിക്കുന്നു. അപ്പോഴൊക്കെ ധര്‍മ്മത്തിനു ഗ്ലാനിയുണ്ടാകുമ്പോള്‍ ഓരോ മഹച്ചൈതന്യം ഉദയം കൊള്ളുന്നു. ഇവിടെ ആ ചൈതന്യം അമ്മയാകുന്നു!
നമുക്കു ധര്‍മ്മക്ഷേത്രത്തിലാണു് എത്തിച്ചേരേണ്ടതു്. ഇവിടെ കാണുന്ന, അറിയുന്ന നാം നില കൊള്ളുന്ന കുരുക്ഷേത്രത്തില്‍ നിന്നു സനാതനമായ ധര്‍മ്മത്തിൻ്റെ ലോകത്തേക്കുള്ള വഴി ഏതു് എന്നറിയാതെ ദിശാബോധം നഷ്ടപ്പെട്ട ജനതയ്ക്കു് ഒരു കൈത്താങ്ങായി, കണ്‍വെളിച്ചമായി അമ്മ എത്തിയിരിക്കുന്നു. ആ കരസ്പര്‍ശം ഹൃദയത്തിലെ മുറിവുകളുണക്കുന്നു. ആ ദിവ്യദര്‍ശനം ആത്മബോധത്തിൻ്റെ തിരികള്‍ തെളിക്കുന്നു. അമ്മേ ശരണം! എന്നു് അറിയാതെ അന്തഃകരണം വിളിച്ചു പറയുന്നതു് ഈ പ്രപഞ്ചമാകെ മാറ്റൊലി കൊള്ളുന്നു. ആ മാറ്റൊലി മറുമൊഴിയായി ഒലിച്ചെത്തുന്നതു് അമ്മയുടെ ഹൃദയത്തില്‍നിന്നു തന്നെ.
സമസ്തലോകത്തിനും സുഖമുണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ച ഭാരതം, അലൗകികമായ സ്നേഹത്തിൻ്റെയും ആദര്‍ശദീപ്തമായ സംസ്‌കാരത്തിൻ്റെയും തറവാടായിരുന്നു. ക്ഷണികമായ ഭൗതിക സുഖകാമനകള്‍ക്കപ്പുറത്തു് അക്ഷയമായ ഐശ്വര്യങ്ങളുടെയും വിശ്വശാന്തിയുടെയും പീഠഭൂമികളൊരുക്കുന്ന ആ ആദ്ധ്യാത്മികദര്‍ശനങ്ങളുടെ പ്രകാശചക്രവാളങ്ങളിലേക്കു ജീവരാശികളെ തെളിച്ചുകൊണ്ടുപോയ ഒരു സംസ്‌കൃതിയുടെ കലവറയോ നിലവറയോ ആയിരുന്നു ഇവിടം. ഇന്നു് ഇതെക്കുറിച്ചൊന്നും ഓര്‍ത്തു പരിതപിച്ചിട്ടു കാര്യമില്ല. പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഓരോ ദേശത്തിൻ്റെയും സംസ്‌കാര പാരമ്പര്യങ്ങള്‍ക്കു് അതിരു കല്പിക്കുന്നതു് അത്ര ശരിയായ കാര്യമല്ല. എല്ലാറ്റിലും നന്മയുണ്ടാകും. പക്ഷേ, നാം നമ്മുടെ സംസ്‌കാരം പരിരക്ഷിക്കുവാന്‍ ശ്രമിച്ചില്ലെങ്കില്‍ അതുമൂലം നഷ്ടമുണ്ടാകുന്നതു നമുക്കു മാത്രമാണു്.
പാശ്ചാത്യസംസ്‌കാരത്തെയും ജീവിത രീതികളെയും അന്ധമായി അനുകരിക്കുന്നതു നല്ല കാര്യമല്ല. നമുക്കു നമ്മുടെതായ മൂല്യവിചാരങ്ങളുണ്ടു്, ജീവിതസങ്കല്പങ്ങളുണ്ടു്. ദര്‍ശനവഴികളുണ്ടു്. അതു് ആദ്ധ്യാത്മികതയില്‍ വേരൂന്നിക്കൊണ്ടുള്ളവയാണു്. സനാതന ധര്‍മ്മത്തില്‍ വളര്‍ന്നു പടര്‍ന്നിട്ടുള്ളതാണു്. സ്നേഹകാരുണ്യങ്ങളില്‍ തളിര്‍ത്തു തഴച്ചിട്ടുള്ളവയാണു്. അതു തിരിച്ചറിയുവാന്‍ മക്കള്‍ക്കു കഴിയണം. അമ്മയ്ക്കതാണു പറയാനുള്ളതു്. പ്രസവിച്ചു വളര്‍ത്തിയ അമ്മയുടെ കണക്കു തീര്‍ക്കുന്നവരല്ല നമ്മള്‍. പ്രസവിച്ചതിനും മുലയൂട്ടി വളര്‍ത്തിയതിനും ‘കാക്കക്കാലേലും പരുന്തുങ്കാലേലും’ പോകാതെ കണ്ണു തെളിച്ചു വിട്ടതിനും കൂലിയായി, ഇത്ര രൂപാ ഇത്ര പൈസാ എന്നു കണക്കുനോക്കി ഇടപാടു തീര്‍ക്കുന്ന ലോകത്താണു നാം കഴിയുന്നതെന്നു് അതിശയോക്തിയോടെയാണെങ്കിലും പറയുന്നവരുടെ കാലത്താണു നമ്മള്‍.
ഇവിടെ ഇതൊന്നും അമ്മ പറയാതെ മക്കള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണു്. നാം ഭാരതീയര്‍ എന്ന പേരില്‍ അഭിമാനിക്കുമ്പോള്‍, ഭാരതീയമായ കാര്യങ്ങളിലാവണം ശ്രദ്ധ, ജാഗ്രതയും. ആദ്ധ്യാത്മികതയില്‍ നിന്നു് അന്യമായ യാതൊന്നും ശാശ്വതമല്ല. എങ്ങും എവിടെയും എന്നും നിറഞ്ഞുനില്ക്കുന്നതു സര്‍വ്വേശ്വരന്‍ മാത്രമാണെന്നും അതു മാത്രമാണു സത്യമെന്നും ഉള്ള തിരിച്ചറിവു മക്കള്‍ക്കുണ്ടാകണം. ആ അറിവു നന്മയുടെ നിറവായി പൊലിച്ചു വരും. ശാന്തിയുടെ നിലാവെളിച്ചമായി തെളിഞ്ഞു വരും. സ്നേഹത്തിൻ്റെ മധുരമായി വിളഞ്ഞു വരും. ആ ലോകം, അതേ നിസ്സ്വാര്‍ത്ഥവും നിസ്സര്‍ഗ്ഗസുന്ദരവും നിരതിശയകരവുമായ ആ ലോകം മനസ്സിലൊരുക്കിയെടുക്കാന്‍ മക്കള്‍ക്കു കഴിയുന്നുവെങ്കില്‍, അതില്‍നിന്നു വേറിട്ടൊരു ലോകം ഒരിടത്തുമുണ്ടാവില്ല.
അമ്മയുടെ തിരുമൊഴികള്‍ കടഞ്ഞെടുക്കുമ്പോള്‍ കിട്ടുന്ന നവനീത സദൃശമായ ഈ വാങ്മയചന്ദ്രിക ജീവലോകത്തിനു് അമൃതസാന്ത്വനമാവട്ടെ എന്നു പ്രാര്‍ത്ഥന.
ഭക്ത: അറിഞ്ഞുകൊണ്ടു് ഈ മനുഷ്യര്‍ ഇങ്ങനെ സ്വയം നശിപ്പിക്കുന്നത് എന്താണമ്മേ?
അമ്മ: മക്കളേ, മനുഷ്യന്‍ സ്വാര്‍ത്ഥസുഖംമാത്രം നോക്കി പോകുന്നതുകൊണ്ടാണു കുടിയും പുകവലിയുമൊക്കെ ശീലിക്കുന്നത്. ഇതിലൊക്കെയാണു സുഖമെന്നവര്‍ കരുതുന്നു. ഇങ്ങനെയുള്ളവര്‍ക്കു് ആദ്ധ്യാത്മികതത്ത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അതിനു് ആദ്യം നമ്മളോരോരുത്തരും ആ തത്ത്വമനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകണം. അപ്പോള്‍ മറ്റുള്ളവര്‍ അതുകണ്ടു പഠിക്കും. അവരുടെ മനസ്സു് വിശാലമായിത്തീരും. സ്വാര്‍ത്ഥതകള്‍ കൊഴിയും.
അമിതമായ സുഖസൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും വേണ്ടി ആയിരവും പതിനായിരവും രൂപ ചെലവാക്കുന്നവരെ കാണാം. അതേസമയം അയലത്തെ വീട്ടുകാര്‍ ആഹാരത്തിനു വകയില്ലാതെ പട്ടിണി കിടക്കുകയായിരിക്കും. ആയിരംരൂപ സ്ത്രീധനം നല്കാത്തതു കാരണം ഒരു കുട്ടിയുടെ വിവാഹം മുടങ്ങുന്നു. മറ്റൊരു വീട്ടില്‍ ഓഹരി കുറവായതുകൊണ്ടു ഭര്‍ത്താവിൻ്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടിലേക്കു പറഞ്ഞുവിട്ടിരിക്കുന്നു. അതേസമയം അടുത്ത വീട്ടുകാര്‍ മകളുടെ വിവാഹം ആഘോഷിക്കാന്‍ ലക്ഷക്കണക്കിനു രൂപ ചെലവിടുകയാണു്. മറ്റുള്ളവര്‍ കഷ്ടത അനുഭവിക്കുമ്പോള്‍ കഴിവുണ്ടായിരുന്നിട്ടു കൂടി സഹായിക്കാന്‍ കൂട്ടാക്കാത്തവര്‍ ഏറ്റവും വലിയ ദ്രോഹമാണു ചെയ്യുന്നത്. അവര്‍ ആത്മവഞ്ചനയാണു ചെയ്യുന്നത്.
അമ്മയുടെ മുഖം ഗൗരവപൂര്‍ണ്ണമായി. ഉറച്ചസ്വരത്തില്‍ അമ്മ പറഞ്ഞു, ”മക്കളേ, ആദ്ധ്യാത്മികചിന്തയിലൂടെ മാത്രമേ ഇങ്ങനെയുള്ള സ്വാര്‍ത്ഥമനസ്സിനെ വിശാലമാക്കുവാന്‍ കഴിയൂ. എല്ലാം ഒരാത്മാവാണ്. എല്ലാവരും ഒരമ്മയുടെ ജഗന്മാതാവിൻ്റെ മക്കളാണ്. നാമെല്ലാം ശ്വസിക്കുന്നതു് ഒരേ വായുതന്നെയാണ്. ജനിച്ചപ്പോള്‍ എനിക്കു പേരില്ലായിരുന്നു. ജാതിയില്ലായിരുന്നു. ജനിച്ചു് എത്രയോ നാളുകള്‍ക്കു ശേഷമാണു ജാതിയും മതവും മറ്റുമുണ്ടായതു്. അതിനാല്‍ അവയുടെ ഇന്നത്തെ അതിര്‍വരമ്പുകള്‍ ഉപേക്ഷിച്ചു് എല്ലാവരെയും ഒരമ്മ മക്കളെപ്പോലെ സ്നേഹിക്കുക, വേണ്ട സഹായങ്ങള്‍ ചെയ്യുക, അതാണു് എൻ്റെ കര്‍ത്തവ്യം.
മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ എനിക്കു ജീവിതത്തില്‍ യഥാര്‍ത്ഥ ആനന്ദം കണ്ടെത്തുവാന്‍ കഴിയൂ. കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നതാണു് യഥാര്‍ത്ഥ ഈശ്വരപൂജ. ഇങ്ങനെ ചിന്തിച്ചുവേണം ജീവിക്കുവാന്‍. അതിലൂടെ നാം വിശാലതയിലേക്കുയരും. ഈ തത്ത്വങ്ങള്‍ ഗ്രഹിക്കുന്നതിലൂടെ സ്വഭാവത്തിനു കാര്യമായ മാറ്റം ഉണ്ടാകും. നാം മറ്റുള്ളവരോടു കരുണയുള്ളവരായിത്തീരും.
”ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവം മാത്രമാണു് ഇന്നധികം പേര്‍ക്കും. തൻ്റെയും തൻ്റെ കുടുംബത്തിൻ്റെയും സുഖം വിട്ടൊരു ചിന്തയുമില്ല. ഈ സ്വാര്‍ത്ഥത മരണമാണ്. അതു് അവനവനെയും സമൂഹത്തെയും നശിപ്പിക്കുന്നു. അങ്ങനെയുള്ളവരോടു്, ‘നിങ്ങള്‍ ഇങ്ങനെയല്ല ജീവിതം നയിക്കേണ്ടത്, ഇങ്ങനെ കെട്ടിക്കിടന്നു് മലിനപ്പെടേണ്ട കുളങ്ങളല്ല നിങ്ങള്‍, ലോകോപകാരികളായി ഒഴുകേണ്ട നദികളാണ്. നിങ്ങള്‍ ദുഃഖിക്കേണ്ടവരല്ല; ആനന്ദിക്കേണ്ടവരാണ്.’ എന്നുപറഞ്ഞു തത്ത്വം മനസ്സിലാക്കി കൊടുക്കുക.’
”കുളത്തിലെ വെള്ളം നദിയോടു കൂട്ടുപിടിച്ചാല്‍ അതുകൂടി ശുദ്ധമാകും. മറിച്ചു്, ഓടയോടു കൂട്ടുചേര്‍ന്നാല്‍ ഒന്നുകൂടി ചീത്തയാകും. ഞാനെന്നും എൻ്റെതെന്നുമുള്ള സ്വാര്‍ത്ഥചിന്തയാണു് ഓട. ഈശ്വരനാണു നദി. അതിനാല്‍ മക്കളേ നമുക്കു് ഈശ്വരനെ ആശ്രയിക്കാം. തോറ്റാലും ജയിച്ചാലും നമുക്കുതന്നെ ഗുണം. ഈശ്വരനെ ആശ്രയിക്കുന്നതുമൂലം നമുക്കു മനശ്ശാന്തിയും ആനന്ദവും ലഭിക്കുന്നു. കുടുംബത്തിലും ലോകത്തിലും ഐശ്വര്യവും സമാധാനവും പുലരുന്നു.”
അമ്മ അടുത്തിരുന്ന ഒരു ഭക്തനെ നോക്കിയിട്ടു്, ”ഈ മോന്‍ അമ്മയെ ആദ്യം കാണാന്‍ വരുമ്പോള്‍ കുടിച്ചു ലവലേശം ബോധമില്ലായിരുന്നു. ആരൊക്കെയോ താങ്ങിയാണു കൊണ്ടു വന്നത്.” (അമ്മ ചിരിക്കുന്നു.) ഭക്തന്‍: അമ്മയെ കണ്ടതിനുശേഷം ഞാന്‍ ഒരു തുള്ളിപോലും കുടിച്ചിട്ടില്ല. ഞാന്‍ കുടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ എൻ്റെ ചില കൂട്ടുകാരും കുടി നിര്‍ത്തി. ഇപ്പോള്‍ മദ്യമെന്നു കേള്‍ക്കുമ്പോള്‍ തന്നെ വെറുപ്പാണ്.
അമ്മ: മോന്‍ ഒരാള്‍ നന്നായപ്പോള്‍ കൂടെ കൂട്ടുകാരും നന്നായില്ലേ? അവരുടെ കുടുംബങ്ങളിലും സമാധാനം ഉണ്ടായില്ലേ? അതൊരു മാറ്റമല്ലേ? മക്കളേ നാം ജനിച്ചു. കുറെ സന്തതികളെ സൃഷ്ടിച്ചു. അതില്‍ക്കവിഞ്ഞു ലോകത്തിനു് എന്തു ഗുണം നാം ചെയ്യുന്നു? ഭാര്യയെയും മക്കളെയും സംരക്ഷിച്ചുവെന്നതു ശരിതന്നെ. എന്നാല്‍, അതുമാത്രമാണോ നമ്മുടെ ധര്‍മ്മം? അതുകൊണ്ടു മാത്രം നമുക്കു് എന്തു ശാന്തി? സന്തോഷമായിട്ടാണോ നാം മരിക്കുന്നത് ? തത്ത്വമറിഞ്ഞു ജീവിക്കാത്തതു കാരണം നമ്മള്‍ സ്വയം ദുഃഖിക്കുക മാത്രമല്ല, മറ്റുള്ളവരെക്കൂടി ദുഃഖിപ്പിക്കുന്നു. ദുഃഖിക്കാനായി കുറെ സന്താനങ്ങളെയും സൃഷ്ടിക്കുന്നു. ഇതല്ലേ ഇന്നത്തെ നമ്മുടെ ജീവിതം?
അമൃതപുരിയിലുള്ള ആശ്രമത്തില്‍വച്ചാണു ഞാന്‍ അമ്മയെ ആദ്യമായി കാണുന്നതു്. ആരാണു് ഈ ‘ഹഗ്ഗിങ് സെയിന്റ്’ എന്നറിയാനുള്ള ആകാംക്ഷകൊണ്ടാണു ഞാന്‍ വന്നതു്. ഗുരുക്കന്മാരെക്കുറിച്ചോ അവതാരങ്ങളെക്കുറിച്ചോ ഒന്നും എനിക്കു് അറിയില്ലായിരുന്നു. ഞാന്‍ ഒരു റോമന്‍ കത്തോലിക്കാണു്. ബുദ്ധിസവും ഞാന്‍ പ്രാക്ടീസു ചെയ്യാറുണ്ടു്. പതിനാലു വര്‍ഷമായി സ്ഥിരമായിട്ടല്ലെങ്കിലും ഞാന്‍ ധ്യാനിക്കാറുണ്ടു്. ആത്മീയമായി കൂടുതല്‍ അറിവു നേടണം എന്നതായിരുന്നു ഭാരതത്തിലേക്കു പുറപ്പെടുമ്പോള്‍ എൻ്റെ ഉദ്ദേശ്യം. അങ്ങനെയാണു ഞാന്‍ അമ്മയുടെ ആശ്രമത്തിലെത്തുന്നതു്.
ഞാന്‍ ആശ്രമത്തിലെത്തിയതിൻ്റെ അടുത്ത ദിവസം അമ്മയുടെ തിരുനാളാഘോഷമായിരുന്നു. അതുകൊണ്ടു് ആശ്രമത്തില്‍ വലിയ തിരക്കായിരുന്നു. ഞാനെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. അമ്മയുടെ ദര്‍ശനം അവസാനിക്കാറായി എന്നും എനിക്കു ദര്‍ശനം വേണമെങ്കില്‍ വേഗം കുളിച്ചു വൃത്തിയായി വസ്ത്രം ധരിച്ചു ദര്‍ശനഹാളില്‍ ചെല്ലണമെന്നും ഓഫീസിലുള്ളവര്‍ പറഞ്ഞു. ഞാന്‍ റൂമിലെത്തി കുളിച്ചു വസ്ത്രം മാറി ആകാംക്ഷയോടെ ഹാളിലെത്തി. അമ്മയുടെ ദര്‍ശനം സ്വീകരിക്കണം എന്നു കരുതിയാണു ഞാന്‍ ധൃതിയില്‍ ഹാളിലെത്തിയതു്. എന്നാല്‍ അവിടെ ഞാന്‍ കണ്ട കാഴ്ച എൻ്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.
വിശുദ്ധ കന്യാമറിയം കുരിശില്‍നിന്നു് ഇറങ്ങിവന്ന യേശു ക്രിസ്തുവിനെ മടിയില്‍ വച്ചിരിക്കുന്ന ഒരു ശില്പമുണ്ടു്. ‘പിയറ്റാ’ എന്നാണതിൻ്റെ പേരു്. ആ രൂപമാണു് അമ്മയെ കണ്ടപ്പോള്‍ എനിക്കു് ഓര്‍മ്മ വന്നതു്. അന്നു ഞാന്‍ ദര്‍ശനത്തിനു പോയില്ല. ആ വിശുദ്ധരൂപത്തോടു് അടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ കരയാന്‍ തുടങ്ങി. രണ്ടു ദിവസത്തേക്കു് എനിക്കു കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. ആശ്രമത്തിലെ ബുക്ക്സ്റ്റാളില്‍നിന്നും ഞാന്‍ അമ്മയുടെ ജീവചരിത്രം വാങ്ങി. അതു വായിച്ച ഞാന്‍ വീണ്ടും നിര്‍ത്താതെ കരഞ്ഞു. എന്താണു് എനിക്കു പറ്റിയതു് എന്നു ഞാന്‍ തന്നെ അദ്ഭുതപ്പെട്ടു. ഞാനൊരു വികാരജീവി ആയിരുന്നില്ല. കരയുക എന്ന സ്വഭാവമേ എനിക്കില്ല. പിന്നെ എന്താണിങ്ങനെ? ആലോചിച്ചപ്പോള്‍ എനിക്കു മനസ്സിലായി. എൻ്റെ ഹൃദയവും ബുദ്ധിയുമായി ഒരു വടംവലി നടക്കുകയായിരുന്നു. അമ്മ ഈശ്വരന്‍തന്നെ എന്നു് എൻ്റെ ഹൃദയം മനസ്സിലാക്കി. എന്നാല്‍ ബുദ്ധിക്കു് അതു സമ്മതിച്ചു തരാന്‍ പറ്റുന്നില്ല. എൻ്റെ ഉള്ളില്‍ത്തന്നെ നടക്കുന്ന ഈ സംഘര്‍ഷം മൂലമാണു ഞാന്‍ കരഞ്ഞുപോയതു്.
കുറച്ചു ദിവസം ഞാന്‍ ആശ്രമത്തില്‍ ചിലവഴിച്ചു. ആശ്രമത്തില്‍നിന്നും പോരുന്നതിൻ്റെ തലേദിവസം രാത്രി ഞാനൊരു സ്വപ്‌നം കണ്ടു. അമ്മയില്‍ ലയിച്ചു ചേരാന്‍ ആഗ്രഹിച്ചു് എൻ്റെ ശരീരം പിടയ്ക്കുകയാണു്. എന്നാല്‍ അമ്മയുമായി ഒന്നായിത്തീരാന്‍ എനിക്കു കഴിയുന്നില്ല. എന്തോ എന്നെ തടയുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി, എൻ്റെ അഹങ്കാരമാണു് എന്നെ തടയുന്നതെന്നു്. അന്നു ഞാന്‍ ആ സ്വപ്‌നത്തെ കാര്യമായി എടുത്തില്ല. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കതില്‍ ഖേദമുണ്ടു്. എന്നാല്‍ അന്നു് ആശ്രമത്തില്‍ത്തന്നെനിന്നു് അമ്മയുടെ ശിക്ഷണം വാങ്ങാതെ ആത്മീയമായ പുത്തന്‍ അനുഭവങ്ങള്‍ തേടി ഞാന്‍ പിന്നെയും യാത്ര തിരിച്ചു. അമ്മയെ എനിക്കു് ഇഷ്ടമായിരുന്നു. എന്നാല്‍ ബുദ്ധിസ്റ്റ് ധ്യാനരീതി പരിശീലിച്ചിരുന്ന എനിക്കു് ആശ്രമത്തിലെ ശബ്ദകോലാഹലങ്ങള്‍ അന്നു ബുദ്ധിമുട്ടായി തോന്നി. എങ്കിലും എല്ലാ വര്‍ഷവും ഒന്നോ രണ്ടോ ആഴ്ച ഞാന്‍ ആശ്രമത്തില്‍ വന്നു താമസിക്കുമായിരുന്നു.
1996-ല്‍ ഞാന്‍ ആശ്രമത്തില്‍ വന്നു് ആറുമാസം താമസിച്ചു. ആ സമയത്തായിരുന്നു അമ്മയുടെ ഉത്തരഭാരത പര്യടനം. ആ പര്യടനത്തിനു് അമ്മയെ അനുഗമിക്കുന്നവരുടെ കൂടെ ഞാനും ചേരണോ എന്നു തിരുമാനിക്കാന്‍ കഴിയാതെ ഞാന്‍ വല്ലാതെ വിഷമിച്ചു. ആത്മീയതയുടെ പുതിയ പുതിയ അനുഭവങ്ങള്‍ തേടി നടക്കുന്നവളാണു ഞാന്‍ എന്നു പറഞ്ഞല്ലോ. ദക്ഷിണ ഭാരതത്തിലെ ഒരു ആത്മീയ മനഃശാസ്ത്രജ്ഞനെ കാണാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ, അദ്ദേഹത്തിൻ്റെ ക്ലാസ്സു് തുടങ്ങാന്‍ കുറച്ചു മാസം പിടിക്കും. അതുവരെ ഉത്തര ഭാരതത്തില്‍ നടക്കുന്ന ‘വിപാസന’ (ബുദ്ധമതത്തിലെ ഒരു ധ്യാനരീതി) മെഡിറ്റേഷന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം എന്നാണു ഞാന്‍ കരുതിയിരുന്നതു്. അല്ലെങ്കില്‍ ഒരു ഹിമാലയന്‍ യാത്രയ്ക്കു പോകാം. ഋഷികേശിലെ ഏതെങ്കിലും യോഗ കോഴ്‌സ് പഠിക്കാനും എനിക്കു താത്പര്യമുണ്ടായിരുന്നു. ഇങ്ങനെ പലതും ചെയ്യണമെന്നു് ആഗ്രഹിച്ചു് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. അവസാനം അമ്മയോടുതന്നെ ഉപദേശം ചോദിക്കാന്‍ ഞാന്‍ തയ്യാറായി.
അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, ”ആത്മജ്ഞാനിയായ ഒരു ഗുരുവിനെ ആശ്രയിച്ചാല്‍ മാത്രമേ ഒരാള്‍ക്കു മോക്ഷപ്രാപ്തിയുണ്ടാവുകയുള്ളൂ. ആത്മീയമായ അനുഭവങ്ങള്‍ തേടി അവിടെയും ഇവിടെയുമൊക്കെ അലഞ്ഞാല്‍ നീ ലക്ഷ്യത്തിലെത്തുകയില്ല. നിൻ്റെ ഗുരു അമ്മയാണു്, അതുകൊണ്ടു നീ ഇവിടെ നില്ക്കു്. മറ്റെവിടെയും പോകണ്ട.” ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അമ്മയോടു് അതിനു മുന്‍പു ഞാന്‍ സംസാരിച്ചിട്ടുതന്നെയില്ല. കഴിഞ്ഞ നാലു വര്‍ഷമായി ആത്മീയമായ അനുഭവങ്ങള്‍ തേടി ഞാന്‍ അങ്ങുമിങ്ങും അലയുകയായിരുന്നു എന്നു് അമ്മ എങ്ങനെ അറിഞ്ഞു? മാത്രമല്ല, അമ്മയാണു് എൻ്റെ ഗുരു എന്നു് അമ്മ എന്നോടു നേരിട്ടു പറഞ്ഞിരിക്കുന്നു. ഈ നിസ്സാരയായ എന്നെ അമ്മ ഏറ്റെടുത്തിരിക്കുന്നു.
എനിക്കു കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. എൻ്റെ ഏങ്ങലടികള്‍ കേട്ടു് അമ്മയുടെ അടുത്തിരുന്നിരുന്ന ഒരു ഭക്തയ്ക്കു് ഉത്കണ്ഠയായി. ”അമ്മ ഉത്തരമൊന്നും തന്നില്ലേ?” അവര്‍ ചോദിച്ചു. കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന എനിക്കു മറുപടി പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നതിലും എത്രയോ മടങ്ങാണു് അമ്മ തന്നതു്. ഗുരുശിഷ്യബന്ധത്തിൻ്റെ വ്യാപ്തിയൊന്നും അന്നെനിക്കറിയില്ലായിരുന്നു. അമ്മയ്ക്കു് എന്നോടു് അത്രമാത്രം സ്നേഹമായതിനാല്‍ എന്നെ ഏറ്റെടുക്കാന്‍ അമ്മ തയ്യാറായി എന്നു മാത്രം ഞാന്‍ മനസ്സിലാക്കി.
അമ്മ എല്ലാം അറിയുന്നുവെന്നും എന്നിട്ടും ഏറ്റവും കാരുണ്യമുള്ളവളാണെന്നും അമ്മയോടൊപ്പമുള്ള ആ യാത്രയില്‍ പലപ്പോഴും എനിക്കു് അനുഭവമായി. അമ്മയുടെ ഉത്തരഭാരതയാത്ര മുഴുവന്‍ റോഡിലൂടെയാണു്. വഴിയില്‍ അമ്മ വിജനമായ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി മക്കള്‍ക്കു ചായ ഉണ്ടാക്കിക്കൊടുക്കും. അമ്മ കാറില്‍നിന്നിറങ്ങി ഏതെങ്കിലും മരത്തണലില്‍ ഇരുന്നാല്‍ അമ്മയെ അനുഗമിക്കുന്നവരൊക്കെ ഓടി ചുറ്റിലും ഇരിയ്ക്കും. ഒരു പ്രാവശ്യം അമ്മ വഴിയില്‍ ഇറങ്ങിയപ്പോള്‍, അമ്മയോടുള്ള ഭക്തി പ്രകടിപ്പിക്കാനായി ആരോടും യുദ്ധം ചെയ്യാനൊന്നും ഞാനില്ല എന്നു തിരുമാനിച്ചു്, മറ്റുള്ളവരോടു മത്സരിച്ചു് ഓടാതെ ഞാന്‍ മാറിനിന്നു.
എന്നുവച്ചു് എൻ്റെ മനസ്സൊട്ടും ശാന്തമായിരുന്നില്ല. ‘പാവം ഞാന്‍! ഓടിയിട്ടെന്തു കാര്യം? അമ്മ എന്നെ അറിയുക പോലുമില്ല. ആശ്രമത്തില്‍ ഒരു വര്‍ഷം താമസിക്കുകയാണെങ്കില്‍ ഒരുപക്ഷേ അമ്മയ്ക്കു് എന്നെ കണ്ടാല്‍ മനസ്സിലാകുമായിരിക്കാം. രണ്ടു വര്‍ഷം താമസിക്കുകയാണെങ്കില്‍ എൻ്റെ പേരു് അറിയുമായിരിക്കാം. ഇപ്പോള്‍ ഞാന്‍ എന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നുണ്ടു് എന്നുപോലും അമ്മ അറിയുന്നുണ്ടാവില്ല.’ ഇങ്ങനെ ചിന്തിച്ചു ഞാന്‍ എല്ലാവരുടെയും പുറകില്‍പ്പോയി ഇരുന്നു. ചായ തിളയ്ക്കുന്നതിനിടയില്‍ അമ്മ പ്രസാദം തരുന്നതിനായി ഓരോരുത്തരെയും അടുത്തേക്കു വിളിച്ചു. എൻ്റെ അവസരം വന്നപ്പോള്‍ സങ്കോചത്തോടെ മുഖം കുനിച്ചു ഞാന്‍ അമ്മയുടെ നേരെ കൈ നീട്ടി.
അമ്മ എന്തോ ഒരു പലഹാരം എൻ്റെ കൈയില്‍ വച്ചു തന്നു എന്നിട്ടു ശുദ്ധമായ ഇംഗ്ലീഷില്‍ എന്നോടു് ഇനിയും വേണോ എന്നു് ചോദിച്ചു. എനിക്കു തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുവിധം വിക്കി വിക്കി ”വേണ്ട അമ്മേ, ഇതു മതി” എന്നു ഞാന്‍ പറഞ്ഞു. അമ്മ എന്നെ വിട്ടില്ല, എന്നോടു് അമ്മയുടെ അടുത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ടു് ‘കരോള്‍’ എന്നു വിളിച്ചുകൊണ്ടു് എന്നോടു സംസാരിക്കാന്‍ തുടങ്ങി. എന്തൊരദ്ഭുതം. അല്പം മുന്‍പു ഞാന്‍ എന്താണു ചിന്തിച്ചിരുന്നതെന്നു മറ്റാരും അറിഞ്ഞില്ല. എന്നാല്‍ അമ്മ അറിഞ്ഞു. അമ്മ എന്നെ അടുത്തിരുത്തി പേരു വിളിച്ചു സംസാരിക്കുന്നതു കാണുന്ന ആര്‍ക്കും വലിയ പ്രത്യേകതയൊന്നും തോന്നിയിട്ടുണ്ടാവില്ല. എന്നാല്‍ എനിക്കതു് ഒരു സാധാരണ സംഭവമായിരുന്നില്ല.
അടുത്ത ദിവസവും അമ്മ എനിക്കു പ്രത്യേക പരിഗണന തന്നു. യാത്രയ്ക്കിടയില്‍ അവസരം കിട്ടുമ്പോഴൊക്കെ അമ്മ മക്കളുടെ കൂടെ നീന്താന്‍ പോകാറുണ്ടായിരുന്നു. അന്നു ഞങ്ങള്‍ രാജസ്ഥാനിലായിരുന്നു. വസന്ത കാലത്തെ തണുത്തുറഞ്ഞ ഒരു തടാകത്തില്‍ എല്ലാവരും നീന്താന്‍ തയ്യാറായി. എന്നാല്‍ തടാകത്തിനു വളരെ ആഴമുണ്ടെന്നു പറഞ്ഞു് അമ്മ ആരോടും നീന്തരുതെന്നു നിര്‍ദ്ദേശിച്ചു. നിരാശയോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ എൻ്റെ അടുത്തേക്കു വന്നു, എൻ്റെ തോളില്‍ പിടിച്ചു് എനിക്കു നീന്താന്‍ അറിയാമോ എന്നു ചോദിച്ചു. അറിയാം എന്നു ഞാന്‍ ചാടിക്കേറി പറഞ്ഞു. എന്നിട്ടു ധൈര്യ പൂര്‍വ്വം അമ്മയോടു നീന്താന്‍ പോകാന്‍ അനുവാദം ചോദിച്ചു. അമ്മ സമ്മതിച്ചില്ല.
എന്നാല്‍ എൻ്റെ നിരാശ കണ്ടിട്ടാകണം, തടാകത്തിലേക്കിറങ്ങാന്‍ തുടങ്ങിയ അമ്മ തിരിഞ്ഞുനിന്നു് എന്നെ കൂടെ വിളിച്ചു. ”വന്നു നീന്തു്” അമ്മ പറയുന്നതു കേട്ടു ഞാന്‍ ആഹ്ളാദത്തോടെ വെള്ളത്തിലേക്കെടുത്തു ചാടി. തണുപ്പൊന്നും ഞാന്‍ അറിഞ്ഞതേയില്ല. ഒറ്റക്കുതിപ്പിനു ഞാന്‍ തടാകത്തിൻ്റെ നടുവിലെത്തി. നീന്തി നീന്തി ഞാന്‍ ചൈനവരെ എത്തിയേനെ. പക്ഷേ, അമ്മ അപ്പോഴേക്കും എന്നെ തിരിച്ചു വിളിച്ചു, ”മോളേ, മോളേ, മതി തിരിച്ചു വാ”. അമ്മ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്നു് അപ്പോഴാണു് എനിക്കു മനസ്സിലായതു്. ഞാന്‍ തിരിച്ചു് അമ്മയുടെ അടുത്തേക്കു നീന്തി വന്നു. ബാക്കി സമയം മുഴുവന്‍ ഞങ്ങള്‍ തടാകക്കരയിലിരുന്നു ഭജന പാടി. ഞങ്ങളൊക്കെ അമ്മയുടെ കുഞ്ഞുമക്കളാണെന്ന മട്ടില്‍ അമ്മ ഓരോരുത്തരുടെയും മുഖം സോപ്പിട്ടു കഴുകിത്തന്നു.
അത്തവണ അമ്മയുടെ യാത്ര ദില്ലിയില്‍ അവസാനിച്ചു. ദില്ലിയില്‍നിന്നു് അമ്മ നേരെ മൗറീഷ്യസിലേക്കു പോയി. ആറാഴ്ചയായിരുന്നു അമ്മയുടെ യാത്ര തുടങ്ങിയിട്ടു്. ലക്ഷക്കണക്കിനു് ആളുകളെ അമ്മ ഈ ദിവസങ്ങളില്‍ നേരിട്ടു കണ്ടു ദര്‍ശനം കൊടുത്തു് ആശ്വസിപ്പിച്ചിരുന്നു. എന്നിട്ടും പോകുന്നതിനു മുന്‍പു് അമ്മ ഞങ്ങളെയെല്ലാം അമ്മയുടെ മുറിയിലേക്കു വിളിപ്പിച്ചു. എന്തിനെന്നോ? അമ്മ പിരിയുന്നതില്‍ മക്കളോരോരുത്തരും വിഷമിക്കാതിരിക്കാന്‍! ഞങ്ങളെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കാന്‍ കഴിയാത്തതില്‍ അമ്മ ക്ഷമ ചോദിച്ചു. അമ്മയുടെ വിനയവും ആത്മാര്‍ത്ഥതയും കണ്ടു് എൻ്റെ ഹൃദയം വിങ്ങി.
അഞ്ചു വര്‍ഷം ഞാന്‍ അമ്മയുടെ ആശ്രമത്തില്‍ താമസിച്ചു. തിരിച്ചു കാനഡയിലെത്തിയ എനിക്കു് അമ്മയെ പിരിഞ്ഞുള്ള ജീവിതം അസഹ്യമായിരുന്നു. എന്നും ഞാന്‍ അമ്മയുടെ ആശ്രമത്തില്‍ തിരിച്ചെത്താന്‍ കൊതിക്കും. അടുത്ത തവണ അമ്മ കാനഡയിലെത്തുന്നതു വരെ ഞാന്‍ പിടിച്ചുനിന്നു. ‘ആന്‍ അബോറി’ല്‍ വന്നപ്പോള്‍ ഞാന്‍ അമ്മയെ കണ്ടു് അമ്മയെ പിരിഞ്ഞു കാനഡയിലുള്ള എൻ്റെ ജീവിതം എത്ര ദുസ്സഹമാണെന്നറിയിച്ചു. അമ്മയുടെ ഉത്തരം കാരുണ്യമുള്ളതായിരുന്നുവെങ്കിലും കര്‍ക്കശവുമായിരുന്നു. അമ്മ പറഞ്ഞു, ”മോളേ, ഒരമ്മ കുഞ്ഞിനെ ആദ്യമായി സ്‌കൂളില്‍ പറഞ്ഞയയ്ക്കുമ്പോള്‍ കുഞ്ഞു കരയും. കുഞ്ഞിനെ പിരിയുന്നതുകൊണ്ടു് അമ്മയ്ക്കും ദുഃഖമുണ്ടാകും. അതുപോലെ അമ്മ മക്കളെ ലോകത്തിലേക്കു പറഞ്ഞയയ്ക്കുമ്പോള്‍ മക്കള്‍ ദുഃഖിക്കുന്നതുപോലെ അമ്മയ്ക്കും ദുഃഖമുണ്ടു്. പക്ഷേ, നിൻ്റെ കര്‍മ്മം ആശ്രമത്തിലല്ല, ലോകത്തിനു വേണ്ടിയാണു്. അമ്മ മോളുടെ കൂടെ എപ്പോഴും ഉണ്ടാകും. എൻ്റെ മോള്‍ ഒരിക്കലും ഒറ്റയ്ക്കാവില്ല.”
അമ്മ ഇങ്ങനെ എന്നോടു പറഞ്ഞപ്പോള്‍ അന്നു ഞാനതു വളരെ ചെറിയ ഒരു അര്‍ത്ഥത്തിലാണു മനസ്സിലാക്കിയതു്. അമ്മ ആശ്രമത്തിലുണ്ടായിരുന്ന, തന്നെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു മകളെക്കുറിച്ചോര്‍ത്തു വേദനിക്കുന്നു എന്നു ഞാന്‍ അന്നു കരുതി. എന്നാല്‍ ഇന്നു് എനിക്കു മനസ്സിലാകുന്നു, ജഗജ്ജനനിയായ പരാശക്തി ഏതു രൂപത്തിലുള്ള ജീവനെയും പ്രപഞ്ചത്തിലേക്കയയ്ക്കുമ്പോള്‍ ഓരോരുത്തരെയും കുറിച്ചു വേവലാതിപ്പെടുന്നു. അവര്‍ തിരിച്ചു തന്നെ തേടി വരുന്നതും കാത്തിരിക്കുന്നു. ഓരോ ജീവനും പരമാത്മചൈതന്യത്തില്‍ ലയിക്കുന്നതുവരെ ജഗദീശ്വരിക്കു സമാധാനമില്ല, വിശ്രമമില്ല. അതുകൊണ്ടാണല്ലോ നമ്മുടെ അമ്മ തൻ്റെ അടുത്തെത്തുന്നവരെയൊക്കെ വാരിപ്പുണര്‍ന്നു തന്നിലേക്കടുപ്പിക്കുന്നതു്. ലക്ഷ്യത്തിലേക്കുള്ള ഈ യാത്ര നമുക്കു് എളുപ്പമാണു്. കൈപിടിച്ചു നയിക്കാന്‍ കാരുണ്യവതിയായ ഗുരുവിൻ്റെ രൂപത്തില്‍ അമ്മയുണ്ടു്.