യഥാര്‍ത്ഥ പ്രേമം ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. കിട്ടുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. അതു നദി ഒഴുകുന്നതുപോലെയാണു്.

ആരോഗ്യവാനാകട്ടെ, രോഗിയാവട്ടെ, ആണാവട്ടെ, പെണ്ണാവട്ടെ, ധനികനാവട്ടെ, ദരിദ്രനാകട്ടെ നദിയില്‍ കുളിക്കാം. ഈ ദിവ്യപ്രേമമാകുന്ന നദിയില്‍ നിന്നു ആര്‍ക്കു വേണമെങ്കിലും ദാഹം ശമിക്കുവോളം കുടിക്കാം.  എത്ര വേണമെങ്കിലും മുങ്ങിക്കുളിക്കാം.

നല്ലവനെന്നോ ചീത്തവനെന്നോ നദിക്കു വ്യത്യാസമില്ല. ആരെങ്കിലും കുളിച്ചില്ലെങ്കിലും നദിക്കു വിരോധമില്ല. ആരു നിന്ദിച്ചാലും അതൊന്നും കാര്യമാക്കുന്നില്ല. പുകഴ്ത്തിയതു കൊണ്ടു് പ്രത്യേകിച്ചു സന്തോഷവുമില്ല. എന്തെന്നാല്‍ എല്ലാവരെയും തഴുകിത്തലോടി അഴുക്കുകള്‍ സ്വയം ഏറ്റെടുത്തു ശുദ്ധീകരിച്ചു് ഒഴുകുക എന്നുള്ളതാണു നദിയുടെ തത്ത്വം. പ്രേമനദി ഒഴുകികൊണ്ടേയിരിക്കുന്നു അത്രമാത്രം.

നമ്മില്‍ നിന്നും അഹങ്കാരം, ഭയം, അന്യഥാ ഭാവം ഇവ പോയി മറയുമ്പോള്‍ നമുക്കു ലോകത്തെ നിഷ്‌കളങ്കമായി സ്നേഹിക്കാനല്ലാതെ മറ്റൊന്നിനും സാദ്ധ്യമല്ല. സ്നേഹം ദിവ്യമായ പ്രേമമായി വികസിക്കുമ്പോള്‍ ഹൃദയത്തില്‍ കാരുണ്യം നിറഞ്ഞുകവിയും. പ്രേമത്തിൻ്റെ പൂര്‍ണ്ണതയിലാണു സൗന്ദര്യവും സൗരഭ്യവുമുള്ള കാരുണ്യ പുഷ്പം വിരിയുന്നതു്. പ്രേമം ഹൃദയത്തിൻ്റെ അനുഭൂതിയാണു്, കാരുണ്യം അതിൻ്റെ പ്രകടിതഭാവവും. ദുഃഖിതരോടു നാം കാട്ടുന്ന നിറഞ്ഞ പ്രേമമാണു കാരുണ്യം.

പ്രേമം നിറഞ്ഞു കവിഞ്ഞു് ഓരോ വാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും പരന്നൊഴുകുമ്പോള്‍ അതിനെ കാരുണ്യം എന്നു വിളിക്കുന്നു. അതാണു മതത്തിൻ്റെ പൂര്‍ണ്ണത, അതാണു മതത്തിൻ്റെ ലക്ഷ്യം. കാരുണ്യവും പ്രേമവും കൊണ്ടു പരിപൂര്‍ണ്ണനായ വ്യക്തി മതത്തിൻ്റെ യഥാര്‍ത്ഥ തത്ത്വം സാക്ഷാത്കരിച്ചവനാണു്.

അങ്ങനെയുള്ളയാള്‍ മറ്റുള്ളവരിലെ തെറ്റുകുറ്റങ്ങളും ദൗര്‍ബ്ബല്യങ്ങളും കാണുന്നില്ല. ആരെയും നല്ലവനെന്നോ കെട്ടവനെന്നോ വേര്‍തിരിക്കുന്നില്ല. കാരുണ്യത്തിനു രണ്ടു രാജ്യങ്ങള്‍ തമ്മിലോ രണ്ടു മതങ്ങള്‍ തമ്മിലോ രണ്ടു വിശ്വാസങ്ങള്‍ തമ്മിലോ വേര്‍തിരിക്കാനാവില്ല. അവിടെ അഹങ്കാരത്തിൻ്റെ ലവലേശമില്ല. അതുകൊണ്ടുതന്നെ ഭയമില്ല, കാമമില്ല, ക്രോധമില്ല. എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യുന്നു.

കാരുണ്യം ഇടനാഴിപോലെയാണു്. എല്ലാറ്റിനും അതിലൂടെ കടന്നുപോകാം. എന്നാല്‍ ഒന്നിനും അതില്‍ തങ്ങിനില്ക്കാന്‍ സാദ്ധ്യമല്ല. കാരുണ്യം യഥാര്‍ത്ഥ പ്രേമത്തില്‍ നിന്നു് ഉദിക്കുന്നു. പ്രേമത്തിനു മമതയില്ല. ആ പ്രേമത്തിൻ്റെ പൂര്‍ണ്ണതയിലാണു കാരുണ്യം പ്രകാശിക്കുന്നതു്.

പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. മക്കളെല്ലാവരും ഇന്നിവിടെ എത്തി. നമുക്കു് ഒത്തുചേര്‍ന്നു് ആദ്യമായി ചൊല്ലേണ്ട മന്ത്രം ”ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്നതാണു്. ഈ മന്ത്രം എല്ലാ മക്കളും ഏറ്റുചൊല്ലണം.

ഭാരതത്തിലെന്നല്ല, ലോകത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും കൊടുങ്കാറ്റും മറ്റും കാരണം അനേകം പേര്‍ മരിച്ചു കൊണ്ടിരിക്കുന്നു. രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുള്ള യുദ്ധം കാരണം ആയിരിക്കണക്കിനാളുകള്‍ കഷ്ടതകള്‍ അനുഭവിക്കുന്നു. ഇപ്പോഴും ഈ ദുരിതങ്ങളില്‍ നിന്നും മുക്തി നേടാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍, ഒരു പ്രത്യേക ആഘോഷം എന്നതിനോടു് അമ്മയ്ക്കു യോജിപ്പില്ല.

എന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരുമയോടെ, കൂട്ടത്തോടെ പ്രാര്‍ത്ഥന നടത്തുവാനുള്ള ഒരവസരമായി അമ്മ ഈ ആഘോഷത്തെ കാണുന്നു. സമൂഹ പ്രാര്‍ത്ഥന എന്തു കൊണ്ടും ശ്രേഷ്ഠമാണു്. അതിലൂടെ, തീര്‍ച്ചയായും ഇന്നത്തെ കഷ്ടതകള്‍ക്കു അല്പമെങ്കിലും മാറ്റം വരുത്തുവാന്‍ കഴിയും. അതിനാല്‍, നമുക്കു ചുറ്റുമുള്ള സര്‍വ്വ ജീവരാശികള്‍ക്കും ശാന്തിയും സമാധാനവും നല്കണേ എന്ന പ്രാര്‍ത്ഥനയോടെ, മക്കളെല്ലാവരും കണ്ണടച്ചു് ഈ മന്ത്രം ഏറ്റുചൊല്ലുക.

”ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.”

നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ നമുക്കു പറഞ്ഞു തന്നിട്ടുള്ള മന്ത്രമാണിതു്. ഈ മന്ത്രം നമുക്കു വേണ്ടി മാത്രമുള്ളതല്ല, നമ്മുടെ കുടുംബത്തിനു വേണ്ടി മാത്രമുള്ളതുമല്ല. ”ഈശ്വരാ, ഈ ലോകത്തിലുള്ള സകല ജീവജാലങ്ങള്‍ക്കും ശാന്തിയും സമാധാനവും ഉണ്ടാകണേ” എന്നതാണു് ഈ പ്രാര്‍ത്ഥനകൊണ്ടു് അര്‍ത്ഥമാക്കുന്നതു്. എന്നാല്‍, ഈ രീതിയില്‍ ഒരു ഭാവന കൊടുക്കുവാന്‍ തക്കവണ്ണം നമ്മുടെ മനസ്സിനു വിശാലതയുണ്ടോ എന്നു മക്കള്‍ ചിന്തിക്കണം.

പരസ്പരം സ്നേഹിക്കുവാനും സേവിക്കുവാനും ക്ഷമിക്കുവാനും സഹിക്കുവാനും കരുണാപൂര്‍വ്വം പെരുമാറാനും പഠിപ്പിക്കുന്ന ജീവിത രഹസ്യമാണു മതം.

അദ്വൈതം അനുഭവമാണു്. എങ്കിലും അതു നിത്യജീവിതത്തില്‍ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും രൂപത്തില്‍ പ്രകാശിപ്പിക്കാം. ഈ മഹത്തായ പാഠമാണു സനാതന ധര്‍മ്മത്തിൻ്റെ ഗുരുക്കന്മാരായ ഋഷീശ്വരന്മാരും മഹാത്മാക്കളും നമ്മെ പഠിപ്പിക്കുന്നതു്. 

നാം മറന്നുപോയ മതത്തിൻ്റെ ഭാഷ കാരുണ്യത്തിൻ്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും ഭാഷ നമ്മള്‍ മറന്നു പോയിരിക്കുന്നു. ഇന്നു ലോകത്തില്‍ക്കാണുന്ന  സകലപ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം, സ്നേഹവും കാരുണ്യവുമില്ലായ്മയാണു്.

വ്യക്തിജീവിതങ്ങളിലെ പ്രശ്‌നങ്ങള്‍, രാഷ്ട്രത്തിൻ്റെ പ്രശ്‌നങ്ങള്‍ എന്തിനധികം! ലോകത്തിൻ്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം മതം ഉപദേശിക്കുന്ന സ്നേഹവും കാരുണ്യവും നമുക്കു് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ പോയതാണു്. ഊണും ഉറക്കവുംപോലെ മതം നമ്മുടെ ജീവിതത്തിൻ്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗമാകണം.

മതത്തിനു് ഒരു പുതുജീവന്‍ ഇന്നാവശ്യമാണു്. അതിന്നു് ഒരു പുതുജീവനും ഓജസ്സും നല്‌കേണ്ടതുണ്ടു്. എന്നാല്‍ മാത്രമേ കാരുണ്യവും സ്നേഹവും നമ്മുടെ ഹൃദയത്തില്‍ ഉണരുകയുള്ളൂ; സ്നേഹവും കാരണ്യവും മാത്രമേ അന്ധകാരത്തെ അകറ്റി പ്രകാശവും പരിശുദ്ധിയും ലോകത്തില്‍ പരത്തുകയുള്ളൂ.

സ്നേഹം എല്ലായിടത്തുമുണ്ടു്. എന്നാല്‍ ലോകത്തില്‍ക്കാണുന്ന എല്ലാ സ്നേഹവും യഥാര്‍ത്ഥസ്നേഹമല്ല. നാം നമ്മുടെ വീട്ടുകാരെ സ്നേഹിക്കുന്നു. എന്നാല്‍ അയല്‍വാസിയെ അതുപോലെ സ്നേഹിക്കുന്നില്ല. നമ്മുടെ മകനെയോ മകളെയോ സ്നേഹിക്കുന്നു. അതുപോലെ മറ്റു കുട്ടികളെ സ്നേഹിക്കാന്‍ നാം തയ്യാറാകുന്നില്ല. നമ്മുടെ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കുന്നില്ല.

നമ്മുടെ മതത്തെ നാം സ്നേഹിക്കുന്നു. മറ്റുള്ള മതങ്ങളെ സ്നേഹിക്കുന്നില്ല. നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നതുപോലെ മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നില്ല മാത്രമല്ല, നാം മറ്റു രാജ്യങ്ങളിലുള്ളവരോടു വിരോധം പുലര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ നമ്മുടെതു് യഥാര്‍ത്ഥ സ്നേഹമല്ല; പരിമിതമായ മമതയാണു്. പരിമിതവും ഇടുങ്ങിയതുമായ ഈ മമതയെ ദിവ്യമായ പ്രേമമാക്കി മാറ്റുക എന്നതാണു് ആദ്ധ്യത്മികതയുടെ ലക്ഷ്യം.

(അമ്മയുടെ ഗുരു പൂർണ്ണിമാ സന്ദേശത്തിൽ നിന്ന് – ജൂലൈ 2025, അമൃതപുരി )

ജന്മജന്മാന്തര ബന്ധനങ്ങളെ അറുക്കുന്ന  ഗുരുവിൻ്റെ പാദത്തിൽ ശിഷ്യൻ  കൃതജ്ഞതാപൂർണ്ണമായ   ഹൃദയത്തെ  സമർപ്പിക്കുന്നതിൻ്റെ പ്രതീകമാണ് ഗുരുപൂർണിമ.

ഗുരു ഒരേ സമയം പ്രേമത്തിൻ്റെ  ചന്ദ്രനും ജ്ഞാനത്തിൻ്റെ സൂര്യനുമാണ്. പൂനിലാവ് പോലെ കുളിർമ്മയും ആനന്ദവും പകർന്ന് ശിഷ്യരുടെ ദുഃഖമകറ്റുന്നതുകൊണ്ട് ഗുരു പ്രേമചന്ദ്രനാണ്.  അജ്ഞാനത്തിൻ്റെ  എല്ലാ ബന്ധനങ്ങളെയും തിന്മകളെയും   ഇല്ലാതാക്കുന്നതുകൊണ്ട് ഗുരു ജ്ഞാനസൂര്യനാണ്. ഗുരുപൂർണിമ എന്നത് യഥാർത്ഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല . സമർപ്പിതമായ ശിഷ്യമനസ്സിലാണ് ഗുരു പൂർണിമ പ്രകാശിക്കുന്നത്. ഗുരു എന്നും, എപ്പോഴും  പൂർണ്ണിമ തന്നെയാണ്. കാരണം ഗുരുവിൽ അജ്ഞാനത്തിൻ്റെയോ അഹങ്കാരത്തിൻ്റെയോഅന്ധകാരമില്ല. 

ശിഷ്യ മനസ്സുകളിലെ അന്ധകാരത്തെ അകറ്റുന്ന,എല്ലാവരിലും നന്മ ചൊരിയുന്ന ആത്മചന്ദ്രനാണ് ഗുരു. എന്നാൽ ശിഷ്യൻ്റെ മനസ്സിൽ അതിനനുസരിച്ചുള്ള ഭാവവും സമർപ്പണവും ഉണ്ടെങ്കിൽ മാത്രമേ ഗുരുവിൻ്റെ പൂർണിമ അവന് അനുഭവപ്പെടുകയുള്ളൂ. അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മരണത്തിൽ നിന്ന് അമൃതത്വത്തിലേക്കും കൈ പിടിച്ചുനയിക്കുന്ന  ഗുരുവിനോടുള്ള  ശിഷ്യനുള്ള കടപ്പാട്  ഒരിക്കലും തീരുന്നതല്ല.

നേടിയവനേ കൊടുക്കാൻ കഴിയൂ. അറിഞ്ഞവനേ അറിയിക്കാൻ കഴിയൂ. ശാന്തി അനുഭവിച്ചവനേ ശാന്തി പകരാൻ  കഴിയൂ. എല്ലാ ആഗ്രഹങ്ങളും തീർന്നവരാണ് ഗുരുക്കന്മാർ. എങ്കിലും  കാരുണ്യത്താൽ അവർ സംസാരദു:ഖത്താൽ കഷ്ടപ്പെടുന്നവരെ ഉദ്ധരിക്കാൻ സ്വയം സമർപ്പിക്കുന്നു.

അമ്മ എപ്പോഴും പറയാറുണ്ടല്ലോ നമ്മുടെ അടുത്ത ശ്വാസം പോലും നമ്മുടെ കൈകളിലല്ലയെന്ന് . ജീവിതം ഒരു നീർകുമിള പോലെയാണ്; അത് എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാം. നമ്മുടെ യഥാർത്ഥ ആയുസ്സ് നമ്മൾ എത്ര വർഷം ജീവിച്ചു എന്നതിലൂടെയല്ല മറിച്ച്  ശരിയായ അവബോധത്തോടെയും വിവേകത്തോടെയും  നാം ജീവിക്കുന്ന നിമിഷങ്ങളിലൂടെയാണ് അളക്കേണ്ടത്.

നമ്മൾ എന്തിനു വന്നു എന്ന കാര്യം നമ്മൾ എപ്പോഴും ഓർക്കണം.  ആ ബോധത്തിൽ ജീവിക്കുവാനും ഈ ജന്മത്തിൽ തന്നെ ലക്ഷ്യം നേടുവാനും മക്കൾക്ക് കഴിയട്ടെ, കൃപ അനുഗ്രഹിക്കട്ടെ .

ഭാരതം സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ആ സമയം അമ്മ വിദേശത്തായിരുന്നു.

ഓരോ വിമാനത്തില്‍ കയറുമ്പോഴും അതില്‍ പേപ്പറുകള്‍ കിട്ടും. അവ വായിച്ചിട്ടു്, മക്കള്‍ വിഷമത്തോടെ പറയും, അമ്മേ, ഭാരതത്തെക്കുറിച്ചു് എഴുതിയിരിക്കുന്നതു കണ്ടോ? ഒരു പുരോഗതിയുമില്ല. പട്ടിണിയാണു്. മലിനീകരണമാണു്. അങ്ങനെ ഓരോരോ പ്രശ്‌നം എടുത്തെടുത്തു് എഴുതിയിരിക്കുന്നു.

ഓരോ മൂന്നു ദിവസം കഴിയുമ്പോഴും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണു്. ഈ സമയത്തെല്ലാം വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളില്‍, ഭാരതത്തെ കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകള്‍ മാത്രം. ആരും നന്നായി എഴുതിക്കണ്ടില്ല.

അവസാനം യൂറോപ്പില്‍ വന്നപ്പോള്‍ ഒരു പത്രത്തില്‍ കണ്ടു, ‘അവരില്‍ ഉയര്‍ച്ചയില്ല എന്നു പറയുവാന്‍ കഴിയില്ല; സ്വാതന്ത്ര്യം കിട്ടിയ നാള്‍വച്ചു നോക്കുമ്പോള്‍ അല്പം പുരോഗതി കാണുവാനുണ്ടു്’ എന്നു്. എത്രയോ ദിവസങ്ങള്‍ക്കു ശേഷമാണു ഇങ്ങനെയെങ്കിലും കാണുവാന്‍ കഴിഞ്ഞതു്. അതിനാല്‍, സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മള്‍ എന്താണു ചെയ്യേണ്ടതു്?

മക്കള്‍, പുകവലിക്കുന്നവര്‍ അതു് ഉപേക്ഷിക്കുമെന്നു പ്രതിജ്ഞ എടുക്കണം. മദ്യപിക്കുന്നവര്‍ അതു് ഉപേക്ഷിക്കും എന്നു തീരുമാനിക്കണം. അങ്ങനെ ചെറുപ്പക്കാരായ മക്കള്‍ ഒന്നിച്ചുകൂടി അനാവശ്യ കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്ന പണം സ്വരൂപിച്ചാല്‍ അതുകൊണ്ടു ഗ്രാമങ്ങളിലെ കുടിലുകള്‍ മാറ്റി വീടുവച്ചുകൊടുക്കാം.

പണമില്ലാതെ വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്ന സാധുക്കുട്ടികള്‍ക്കു ഫീസു കൊടുത്തു പഠിപ്പിക്കാം. ചെറുപ്പക്കാരായ മക്കള്‍ക്കു ഗ്രാമങ്ങളിലെ ഓടകളും മറ്റും വൃത്തിയാക്കി ഗ്രാമാന്തരീക്ഷത്തെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കാം. ഇങ്ങനെ ഓരോരുത്തരും ശ്രമിച്ചാല്‍, നമ്മുടെ ഭാരതം ഐശ്വര്യ പൂര്‍ണ്ണമാകും. ഭൂമിതന്നെ നമുക്കു സ്വര്‍ഗ്ഗമാക്കി മാറ്റുവാന്‍ കഴിയും.

നമ്മുടെ രാജ്യത്തുള്ള പണക്കാരായ മക്കള്‍ വിചാരിച്ചാല്‍ ശേഷിക്കുന്നവരെ രക്ഷിക്കാം. എന്നാല്‍ ഇന്നതിനു് ആരും ശ്രമിച്ചു കാണുന്നില്ല. അതിനാല്‍ മക്കള്‍ മുന്‍കൈയെടുത്തു ശ്രമിക്കണം. മുന്‍പു പറഞ്ഞതുപോലെ ഫലാകാംക്ഷ വിട്ടു പ്രവര്‍ത്തിക്കുവാന്‍ മക്കള്‍ തയ്യാറാകണം.

ഇതിനര്‍ത്ഥം എല്ലാം വേണ്ടെന്നു വയ്ക്കണമെന്നല്ല. ആവശ്യത്തിനു കഴിക്കുക. ആവശ്യത്തിനു സംസാരിക്കുക. ആവശ്യത്തിനു് ഉറങ്ങുക. മറിച്ചു് ഇവയൊക്കെ ആവശ്യത്തിലധികമായാല്‍ സ്വാര്‍ത്ഥതയെന്നു പറയും.

മദ്യപാനവും പുകവലിയും ആനന്ദത്തിനു വേണ്ടിയാണെന്നു പറയും. എന്നാല്‍ യഥാര്‍ത്ഥ ആനന്ദം ഉള്ളിലാണു്. ബാഹ്യവസ്തുക്കളിലല്ല. ഇതു മനസ്സിലാക്കുമ്പോള്‍ അവയിലേക്കുള്ള ആസക്തി താനേ പോകും. ആ പണം സാധുക്കള്‍ക്കു വേണ്ടി മാറ്റിവയ്ക്കാന്‍ കഴിയും.

നേരത്തെ പറഞ്ഞ കൃപയ്ക്കും കാരുണ്യത്തിനും നമുക്കു പാത്രമാകുവാന്‍ കഴിയും. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കു സഹായകമാവും. മറ്റു രാജ്യക്കാര്‍ക്കു് ഇനിയെങ്കിലും നമ്മളെ കുറ്റപ്പെടുത്തി പേപ്പറിലെഴുതാനുള്ള അവസരം മക്കള്‍ സൃഷ്ടിക്കരുതു്. ആ ഒരു പ്രതിജ്ഞയാണു് ഇന്നു മക്കള്‍ എടുക്കേണ്ടതു്.

ജന്മദിനാഘോഷങ്ങളില്‍ ഒന്നും അമ്മയ്ക്കു താത്പര്യമില്ല. മക്കള്‍ മക്കളുടെ ജന്മോദ്ദേശ്യം മനസ്സിലാക്കുക. അതാണു വേണ്ടതു്. അതിനു് ആരെങ്കിലും തയ്യാറായാല്‍ അതാണു് അമ്മയ്ക്കു് ഏതൊരാഘോഷത്തെക്കാളും ആനന്ദം പകരുന്നതു്. അമ്മയുടെ അടുത്തുവന്ന പല മക്കളും ത്യാഗജീവിതം നയിക്കുവാന്‍ തയ്യാറായി.

പല മക്കളും കുടി നിര്‍ത്തി. അവരുടെ ആഡംബര ജീവിതം നിര്‍ത്തി. ഇതിൻ്റെയൊക്കെ ഫലമായി ചുരുങ്ങിയ നാളിനുള്ളില്‍ ഇത്രയൊക്കെ സേവ ചെയ്യുവാന്‍ നമുക്കു ഭാഗ്യമുണ്ടായി. ഇതുപോലെ അമ്മയുടെ എല്ലാ മക്കളും വിചാരിച്ചാല്‍ ഭൂമി തന്നെ സ്വര്‍ഗ്ഗമാക്കാന്‍ പറ്റും. അതിനുള്ള മനസ്സു് എല്ലാവരിലും ഉണ്ടാകട്ടെ.