വിഷ്ണുകുമാര്‍

സ്‌കൂള്‍വിദ്യാഭ്യാസം കഴിഞ്ഞു കോളേജില്‍ ചേരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ നിയതി എനിക്കായി കാത്തു വച്ചതു മറ്റൊരു വിദ്യാഭ്യാസമായിരുന്നു.

അക്കാലത്തു് അമ്മയുടെ ആശ്രമത്തില്‍ ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് നടത്തുന്നുണ്ടായിരുന്നു. ഒരു ദിവസം അച്ഛന്‍ ആ കോഴ്‌സിൻ്റെ അപേക്ഷാഫോമുമായി വീട്ടിലെത്തി. അച്ഛൻ്റെ ഉദ്ദേശ്യത്തെ എതിര്‍ക്കാന്‍ എനിക്കു രണ്ടു കാരണമുണ്ടായിരുന്നു. ഒന്നാമതായി ഈ വിഷയം പഠിക്കാന്‍ എനിക്കു താത്പര്യമുണ്ടായിരുന്നില്ല. രണ്ടാമതു് ആശ്രമത്തിലെ താമസസൗകര്യവും ഭക്ഷണവും വളരെ പരിമിതമായിരിക്കും എന്നാണു ഞാന്‍ കരുതിയിരുന്നതു്. എന്നാല്‍ ഈ കോഴ്‌സ് ചെയ്തതിനുശേഷം കോളേജില്‍ ചേര്‍ന്നു് എനിക്കു് ഇഷ്ടപ്പെട്ട വിഷയം പഠിക്കുന്നതായിരിക്കും നല്ലതെന്നു് എൻ്റെ മൂത്ത സഹോദരൻ്റെ സുഹൃത്തായ ഒരു കോളേജ് പ്രൊഫസര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആശ്രമജീവിതം ഒന്നു ശ്രമിച്ചു നോക്കാം എന്നു ഞാന്‍ നിശ്ചയിച്ചു. ആ തീരുമാനം ഭാവിയില്‍ എനിക്കു് എത്ര ശ്രേയസ്‌കരമായിരിക്കുമെന്നു് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.

ക്രിക്കറ്റു് കളിക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. അന്നു് ആശ്രമത്തില്‍ ക്രിക്കറ്റു കളിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ആരോഗ്യകാര്യങ്ങളില്‍ വലിയ ശ്രദ്ധ വച്ചിരുന്ന ഞാന്‍ വ്യായാമം ചെയ്യാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കുമായിരുന്നില്ല. ഒരു ദിവസം രാവിലെ ആശ്രമത്തിൻ്റെ അടുക്കളയ്ക്കു മുന്നില്‍ പച്ചക്കറികളും മറ്റു സാമാനങ്ങളും നിറഞ്ഞ ഒരു വാന്‍ കിടക്കുന്നതു കണ്ടു. ഒരു ബ്രഹ്‌മചാരി ഒറ്റയ്ക്കു് അതു് ഇറക്കാന്‍ തുടങ്ങുകയായിരുന്നു. വ്യായാമത്തിനു നല്ല ഒരു അവസരമായല്ലോ എന്നു കരുതി ഞാന്‍ അദ്ദേഹത്തെ സഹായിക്കാന്‍ ചെന്നു. ബ്രഹ്‌മചാരിക്കും അതു സന്തോഷമാകും എന്നു് എനിക്കു് ഉറപ്പായിരുന്നു. രണ്ടു മണിക്കൂറുകൊണ്ടു് എല്ലാം ഇറക്കിവച്ചു ഞങ്ങള്‍ ഒന്നിച്ചു ചായ കുടിക്കുമ്പോള്‍ എൻ്റെ ഉള്ളില്‍ വലിയ ആനന്ദം അനുഭവപ്പെട്ടിരുന്നു.

വെറുതെ വ്യായാമം ചെയ്തതുകൊണ്ടല്ല, നിസ്സ്വാര്‍ത്ഥമായ സേവനം ചെയ്തതുകൊണ്ടാണു് ഈ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നതെന്നു് എനിക്കു മനസ്സിലായി. ഇനിയും എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ വിളിക്കണം എന്നു് ആ ബ്രഹ്‌മചാരിയോടു് അപേക്ഷിച്ചിട്ടാണു ഞാന്‍ മുറിയിലേക്കു പോയതു്. ആശ്രമത്തില്‍ സേവനം ചെയ്യാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. മണ്ണു ചുമക്കലായിരുന്നു അക്കാലത്തെ പ്രധാന സേവനം. മിക്ക ദിവസവും ഈ സേവനമുണ്ടാകും. ബ്രഹ്‌മചാരികളുടെ കൂടെ സാധാരണയായി പത്തോ പന്ത്രണ്ടോ പേരേ സേവനത്തിനായി ഉണ്ടാകാറുള്ളൂ. എന്നാല്‍ അമ്മ മണ്ണു ചുമക്കാന്‍ ഇറങ്ങിയാല്‍ അന്നു ധാരാളം പേര്‍ സേവനം ചെയ്യാനായി എത്തും.

അമ്മയുടെ സാമീപ്യം ലഭിക്കാന്‍ അതു നല്ലൊരു അവസരമായിരുന്നു. തമാശകള്‍ പറഞ്ഞും ഭജന പാടിയും അമ്മ സേവനം ചെയ്യുമ്പോള്‍ ആ വാത്സല്യവും ആനന്ദവും നുകര്‍ന്നു് എല്ലാവരും ഉത്സാഹത്തോടെ കൂടെച്ചേരും. എത്ര ആരോഗ്യമില്ലാത്തവരും അങ്ങനെ ധാരാളം സേവനം ചെയ്യും. അമ്മയുടെ സാമീപ്യത്തില്‍ ശാരീരിക പരിമിതികള്‍ മറക്കാന്‍ കഴിയുമെന്നു് അങ്ങനെയാണു ഞാന്‍ മനസ്സിലാക്കിയതു്. ഞങ്ങള്‍ക്കു സെമസ്റ്റർ പരീക്ഷ തുടങ്ങുന്നതിൻ്റെ തലേദിവസം രാത്രി ഒന്‍പതു മണിക്കു്, എല്ലാം പഠിച്ചുകഴിഞ്ഞു എന്നുറപ്പായപ്പോള്‍ ഇനി മണ്ണു ചുമക്കാന്‍ പോകാം എന്നു ഞാന്‍ തീരുമാനിച്ചു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മയും മണ്ണു ചുമക്കാന്‍ എത്തി. രണ്ടു മണിക്കൂറോളം മണ്ണു ചുമന്നു കഴിഞ്ഞപ്പോള്‍ അമ്മ സേവനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ നോക്കുമ്പോള്‍ അമ്മ സേവനം കഴിഞ്ഞിട്ടും ചിരിച്ചു കളിച്ചു് ആഹ്ളാദവതിയായി ഇരിക്കുകയാണു്. കൂടെയുള്ള ഞങ്ങള്‍ക്കും ക്ഷീണമൊന്നും തോന്നിയിരുന്നില്ല. ആ ദിവസങ്ങളില്‍ അമ്മ രാത്രി കുറെസമയം എല്ലാവരുടെയും കൂടെ കഥ പറഞ്ഞും ഭജന പാടിയും ഇരിക്കാറുണ്ടു്. നിലാവുള്ള രാത്രികളില്‍, കടല്‍ക്കാറ്റിൻ്റെ കുളിരില്‍ അമ്മയുടെ ഭജനകളും തമാശകളും കേട്ടിരിക്കുന്നതു സ്വര്‍ഗ്ഗീയമായ അനുഭവം തന്നെയായിരുന്നു.

സേവനം കഴിഞ്ഞപ്പോള്‍ ഞാന്‍ കാളീക്ഷേത്രത്തിനു മുകളിലുള്ള എൻ്റെ മുറിയിലേക്കു തിരിച്ചു. ഒരു ബ്രഹ്‌മചാരി വഴിയില്‍വച്ചു്, ‘സേവനം ചെയ്തവര്‍ക്കൊക്കെ അമ്മ പ്രസാദം കൊടുക്കുന്നുണ്ടു് എന്നും അതു വാങ്ങിയിട്ടു മുറിയില്‍ പോയാല്‍ മതി’ എന്നും പറഞ്ഞു. അമ്മ വെറും സാധാരണ ഒരു സ്ത്രീയല്ല എന്നു് അപ്പോഴേക്കും ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും പ്രസാദം വാങ്ങാന്‍ എനിക്കപ്പോള്‍ താത്പര്യം തോന്നിയില്ല. ഒരു കുസൃതി ചിന്ത മനസ്സില്‍ വരുകയും ചെയ്തു: ‘ഞാന്‍ മണ്ണു ചുമക്കാന്‍ ചെന്നിരുന്നു എന്നു് അമ്മ അറിയുന്നുണ്ടെങ്കില്‍ എന്നെ വിളിക്കട്ടെ. അപ്പോള്‍ പോകാം.’മണ്ണു ചുമക്കുമ്പോള്‍ ചിലപ്പോള്‍ ചാക്കു കീറി ദേഹത്തും തലയിലുമെല്ലാം മണ്ണു വീഴാറുണ്ടു്. അതുകൊണ്ടു് ആ പാതിരാത്രിയിലും ഞാന്‍ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു മുറിയിലേക്കു നടക്കുമ്പോള്‍ മറ്റൊരു ബ്രഹ്‌മചാരി എന്നെ തേടിവരുന്നു.

”നിങ്ങള്‍ മണ്ണു ചുമക്കാന്‍ വന്നിരുന്നില്ലേ? ഒരു മോന്‍ പ്രസാദം വാങ്ങിക്കാതെ കാളീക്ഷേത്രത്തിനു മുകളിലേക്കു പോയിട്ടുണ്ടു് എന്നുപറഞ്ഞു് അമ്മ അവിടെ കാത്തിരിക്കുന്നു. വേഗം ചെന്നു പ്രസാദം വാങ്ങൂ.” എൻ്റെ കുസൃതി നിറഞ്ഞ ആഗ്രഹം അമ്മ അറിഞ്ഞു എന്നു മനസ്സിലായപ്പോള്‍ ഞാന്‍ പ്രസാദം വാങ്ങാന്‍ ഓടി.

എന്നെ കണ്ടപ്പോള്‍ അമ്മ വിളിച്ചു, ”എന്താ മോനേ പ്രസാദം വാങ്ങിക്കാതെ പോയതു്? വേഗം വാ.” അമ്മയുടെ ചുറ്റും ഭക്തര്‍ കൈയില്‍ അവില്‍ കുഴച്ചതും കട്ടന്‍ ചായയുമായി ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പ്രസാദം വാങ്ങാന്‍ വലതു കൈ നീട്ടിയപ്പോള്‍, വേറെ കമ്പ്യൂട്ടര്‍ മക്കളാരെങ്കിലും സേവനത്തിനു വന്നിരുന്നോ എന്നു് അമ്മ അന്വേഷിച്ചു. അടുത്ത ദിവസം പരീക്ഷയായിരുന്നതുകൊണ്ടു് എല്ലാവരും പഠിക്കുകയാണെന്നും ഞാന്‍ മാത്രമേ സേവനത്തിനു ചെന്നിരുന്നുള്ളൂ എന്നു ഞാന്‍ പറഞ്ഞു. മറ്റുള്ളവര്‍ അപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണു് എന്നറിഞ്ഞപ്പോള്‍ അമ്മ എന്നോടു രണ്ടു കൈയും നീട്ടാന്‍ പറഞ്ഞു, ‘പഠിക്കുന്ന മക്കള്‍ക്കു വിശക്കുന്നുണ്ടാകും. അവര്‍ക്കു കൂടി കൊടുക്കണം’ എന്നു പറഞ്ഞു കൈ നിറയെ അവില്‍ തന്നു. സേവനം ചെയ്യുന്നവരെ മാത്രമല്ല, ആശ്രമത്തിലുള്ള എല്ലാവരെക്കുറിച്ചും അമ്മയ്ക്കു ചിന്തയുണ്ടു്.

അമ്മ രണ്ടു കൈയിലും നിറച്ചു് അവല്‍ തന്നതുകൊണ്ടു് എനിക്കു ചായ കുടിക്കാന്‍ കഴിഞ്ഞില്ല. പ്രസാദവുമായി തിരിഞ്ഞു നടക്കുമ്പോള്‍ പാതിരാത്രി സമയത്തു രണ്ടു മണിക്കൂര്‍ മണ്ണു ചുമന്നതിനുശേഷം ഒരു കപ്പു് കട്ടന്‍ചായ കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നേനെ എന്നൊരു ചിന്ത വീണ്ടും മനസ്സില്‍ പൊന്തി. ഉടന്‍ ”മോനേ… മോനേ…” എന്നു് അമ്മയുടെ വിളി കേട്ടു. മറ്റാരെയെങ്കിലും ആയിരിക്കും എന്നു കരുതി ഞാന്‍ നടത്തം തുടര്‍ന്നപ്പോള്‍, എന്നെത്തന്നെയാണു വിളിക്കുന്നതെന്നു് ഒരു ബ്രഹ്‌മചാരി പറഞ്ഞു. ഞാന്‍ വീണ്ടും അമ്മയുടെ അടുത്തേക്കു ചെന്നു. ”മോനു ചായ വേണോ?”എൻ്റെ അമ്മേ, ഇതല്ലേ ഇപ്പോള്‍ തന്നെ ഞാന്‍ ചിന്തിച്ചതു്! മനസ്സില്‍ ഒന്നു മിന്നിമറഞ്ഞ ആ ചിന്ത ഞാന്‍തന്നെ മറക്കാന്‍ തുടങ്ങിയതാണു്. പക്ഷേ, അമ്മ അതറിഞ്ഞു. ”വേണം അമ്മേ” ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.

അപ്പോഴേക്കും കെറ്റിലില്‍ ചായ കഴിഞ്ഞതുകൊണ്ടു് അതു നിറയ്ക്കാനായി അടുക്കളയിലേക്കു കൊണ്ടുപോയിരുന്നു. അങ്ങനെ അമ്മയുടെ മുന്നില്‍ കുറച്ചു സമയം നില്ക്കാന്‍ എനിക്കു് അവസരം കിട്ടി. അമ്മയുടെ സ്നേഹവും ലാളനയും ആസ്വദിച്ചുകൊണ്ടു ഞാന്‍ പരിസരം മറന്നു് അവിടെ നിന്നു. ചായ വന്നു. എൻ്റെ രണ്ടു കൈയിലും അവലാണു്. ”അമ്മ മാതൃസ്വരൂപിണിയാണു്, എല്ലാവരുടെയും അമ്മയാണു്, എങ്കില്‍ സ്വന്തം കൈകൊണ്ടു് എനിക്കു ചായ വായിലൊഴിച്ചു തരണം,” എന്നായി എൻ്റെ അടുത്ത ചിന്ത.

”മോനിങ്ങടുത്തു വാ,” അമ്മ വിളിച്ചു. ഞാന്‍ ചെന്നതും ഇടതു കൈകൊണ്ട് എൻ്റെ തല പിറകിലേക്കു മലര്‍ത്തി വായില്‍ ചായ ഒഴിച്ചുതരാന്‍ തുടങ്ങി. അല്പനേരത്തേക്കു് എൻ്റെ മനസ്സടങ്ങി, ചിന്തകള്‍ ഇല്ലാതെയായി. ഉള്ളില്‍ ആനന്ദം മാത്രം.”ചൂടു കൂടുതലാണോ മോനേ?” അമ്മയുടെ ചോദ്യത്തിനു് എനിക്കു് ഉത്തരം പറയാന്‍ കഴിയുന്നില്ല. അമ്മയെ ബുദ്ധിമുട്ടിക്കരുതെന്നു കരുതി വായിലൊഴിക്കുന്ന ചായ ഞാന്‍ വേഗത്തില്‍ കുടിക്കുകയായിരുന്നു.”പതുക്കെ കുടിക്കു് മോനേ,” അമ്മ വാത്സല്യം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കപ്പു ചായ മുഴുവന്‍ വായിലൊഴിച്ചു തന്നിട്ടു് അമ്മ ചോദിച്ചു, ”ഇനിയും വേണോ?”അമ്മയെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ എനിക്കു് മനസ്സു് വന്നില്ല. ”വേണ്ടമ്മേ, മതി” ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.

ഉള്ളില്‍ ഒരു ചിന്തയുമില്ലാതെ, ആനന്ദത്തോടെ ഞാന്‍ മുറിയിലേക്കു തിരിച്ചുനടന്നു. മനസ്സില്‍ അമ്മയുടെ രൂപം മാത്രം, കാതില്‍ ”മോനേ” എന്നുള്ള ആ വിളിമാത്രം. എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമായിരുന്നു അതു്. സത്യത്തില്‍ അന്നു ഞാനനുഭവിച്ച ആനന്ദം ഒരിക്കലും വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല. പതുക്കെപ്പതുക്കെ അമ്മയുടെ സേവനപ്രവര്‍ത്തനങ്ങളിലേക്കും പ്രോജക്ടുകളിലേക്കും ഞാന്‍ ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങി, അമ്മയുടെ മഹത്ത്വപൂര്‍ണ്ണമായ ഉപദേശങ്ങള്‍ എനിക്കു മനസ്സിലാകാന്‍ തുടങ്ങി. ലോകത്തെ മുഴുവന്‍ സ്നേഹിക്കാനും എല്ലാവരെയും താന്‍തന്നെയായി കാണാനും കഴിഞ്ഞാല്‍ മാത്രമേ ജീവിതം അര്‍ത്ഥപൂര്‍ണ്ണവും ആനന്ദ പൂര്‍ണ്ണവും ആകുകയുള്ളൂ എന്നു് ഇന്നു ഞാന്‍ അറിയുന്നു.

സ്വാമി തുരീയാമൃതാനന്ദ പുരി

പരിസരം മറന്നുപോയ്
പരസ്പരം കലഹിക്കും
മനുഷ്യര്‍തന്‍ മദാന്ധതയ്‌ക്കൊടുക്കമുണ്ടോ?

ഫലത്തിലല്ലാതൊരാള്‍ക്കും
മനസ്സുവ്യാപരിക്കില്ല
ലഭിക്കിലും മതിവരില്ലനര്‍ത്ഥഭോഗം!

ഒരുമയില്ലെളിമയി
ല്ലഗതികള്‍’ക്കുതവി’യും
അനൃതമേ,തമൃതമേ,തുണര്‍വ്വുമില്ല.

ജപത്തിലും തപസ്സിലും
മനസ്സിനില്ലിണക്കവും
പരസ്പരമുപകാരസ്മരണയില്ല.

പെരുത്ത കാമനയും പി-
ന്നുരത്ത ഗര്‍വ്വവുമായി
മദിച്ചഹങ്കരിക്കുന്നു മനുഷ്യവൃന്ദം.

അനുവദനീയമല്ലാ-
ത്തനുചിതകര്‍മ്മങ്ങളില്‍
മതിമറന്നവിരതമഭിരമിപ്പൂ.

ആയുസ്സും വപുസ്സും പിന്നെ
അതുലസൗഭാഗ്യങ്ങളും
അനിശ്ചിതമെന്നുണര്‍ന്നാലാസക്തിപോകും.

മനസ്സിനെ മനസ്സാലു-
ള്ളടക്കുവാനറിയായ്കില്‍
മനസ്സില്‍നിന്നകന്നുനിന്നുണര്‍വ്വുകാക്കാം.

പ്രതിലോമവികാരത്തെ
അനുലോമവിചാരത്താല്‍
പ്രതിരോധിച്ചനുവേലം തുഴഞ്ഞുപോകാം.

തെരുതെരെതിരയടി-
ച്ചുലഞ്ഞാലും തകരാതെ
അമരംകാത്തപാരമാം തീരം തിരയാം!

ഒരു മഹാത്മാവു്, ‘കാരുണ്യം ജീവിതത്തിൽ’ എന്ന വിഷയത്തെക്കുറിച്ചൊരു പുസ്തകം എഴുതി. അതു് അച്ചടിക്കാനുള്ള പണത്തിനുവേണ്ടി അദ്ദേഹം തൻ്റെ ചില സുഹൃത്തുക്കളെ സമീപിച്ചു. അവരെല്ലാം വേണ്ട സഹായം ചെയ്തുകൊടുത്തു. എന്നാൽ പുസ്തകം പ്രസ്സിൽ കൊടുക്കുന്നതിനു മുൻപു്, ആ നഗരത്തിൽ പട്ടിണിമൂലം പലരും മരിക്കുകയുണ്ടായി. മഹാത്മാവു മറ്റൊന്നും ചിന്തിച്ചില്ല. പുസ്തകം അച്ചടിക്കാനുള്ള പണമെടുത്തു് അദ്ദേഹം ജനങ്ങൾക്കു് ആഹാരം വാങ്ങാൻ നല്കി.

ഇതിഷ്ടപ്പെടാതെ സംഭാവന ചെയ്തവർ മഹാത്മാവിനോടു ചോദിച്ചു, ”അങ്ങെന്താണീ കാണിച്ചതു്? ഇനിയെങ്ങനെ പുസ്തകം അച്ചടിക്കും? പട്ടിണിയും ദാരിദ്ര്യവും ഒക്കെ സാധാരണമാണു്. ഓരോ നിമിഷവും ഈ ലോകത്തിൽ ജനനവും മരണവും നടക്കുന്നുണ്ടു്. പക്ഷേ, അതിൻ്റെ പേരിൽ ഇത്ര വലിയൊരു തുക ചെലവാക്കിയതു ശരിയായില്ല.” മറുത്തൊന്നും പറയാതെ മഹാത്മാവു ചിരിക്കുകമാത്രം ചെയ്തു.

കുറെനാൾ കഴിഞ്ഞപ്പോൾ പുസ്തകം അച്ചടിക്കാനുള്ള അപേക്ഷയുമായി മഹാത്മാവു വീണ്ടും പഴയ സുഹൃത്തുക്കളെ സമീപിച്ചു. അല്പം മടിച്ചിട്ടാണെങ്കിലും അവർ പണം നല്കി. പക്ഷേ, പുസ്തകം അച്ചടിക്കാൻ കൊടുക്കുന്നതിനു തലേദിവസം ആ നഗരത്തിൽ വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടായി. ആയിരങ്ങൾ മരിച്ചു; അനവധിപേരുടെ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു. ഇത്തവണയും മഹാത്മാവു്, പുസ്തകം അച്ചടിക്കാൻ വച്ചിരുന്ന പണമെടുത്തു ദുരന്തബാധിതരെ സഹായിക്കാൻ കൊടുത്തു. പണം സംഭാവന ചെയ്തവർക്കിതു തീരെ ഇഷ്ടപ്പെട്ടില്ല. അവർ മഹാത്മാവിനോടു ക്ഷുഭിതരായി സംസാരിച്ചു. എല്ലാം കേട്ടു് അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു.

ഇങ്ങനെയൊക്കെയായിട്ടും മഹാത്മാവു വളരെ ബുദ്ധിമുട്ടി പണം ശേഖരിച്ചു പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പക്ഷേ, അതിൻ്റെ കവറിൽ, ‘മൂന്നാം പതിപ്പു്’ എന്നെഴുതിയിരുന്നു. പണം കൊടുത്തവരും മറ്റും അദ്ദേഹത്തിനോടു ക്ഷോഭിച്ചു, ”ഹേ മനുഷ്യാ, നിങ്ങളൊരു സന്ന്യാസിയല്ലേ? ഇങ്ങനെ കള്ളം പറയാമോ? ഇതെങ്ങനെ പുസ്തകത്തിൻ്റെ മൂന്നാം പതിപ്പാകും? ഇതിൻ്റെ ഒന്നും രണ്ടും പതിപ്പുകൾ എവിടെ? നിങ്ങളെന്താ ഞങ്ങളെ വിഡ്ഢികളാക്കുകയാണോ?”

മഹാത്മാവു ചിരിച്ചുകൊണ്ടു പറഞ്ഞു, ”അതേ, ഈ പുസ്തകത്തിൻ്റെ മൂന്നാം പതിപ്പു തന്നെയാണിതു്. ആദ്യത്തതു് ഈ നഗരത്തിൽ പട്ടിണിമരണം ഉണ്ടായപ്പോഴായിരുന്നു. രണ്ടാംപതിപ്പു വെള്ളപ്പൊക്കത്തിൽ ആയിരങ്ങളുടെ ജീവനും സ്വത്തും നശിച്ചപ്പോഴായിരുന്നു. പ്രിയപ്പെട്ടവരേ, പുസ്തകത്തിൽനിന്നു വെറും പൊള്ളയായ അറിവു മാത്രമേ കിട്ടുകയുള്ളൂ. ഈ പുസ്തകത്തിൻ്റെ ആദ്യത്തെ രണ്ടു പതിപ്പുകളും കാരുണ്യം ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണു കാട്ടിത്തന്നതു്. ജീവൻ തുടിക്കുന്ന മനുഷ്യൻ സഹായത്തിനായി കേഴുമ്പോൾ, അവരെ കൈ നീട്ടി സ്നേഹപൂർവ്വം കരകയറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണു കാരുണ്യത്തെക്കുറിച്ചു വർണ്ണിക്കുന്ന പുസ്തകവും അതിലെ വാക്കുകളും?”

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

നന്മയും തിന്മയും നിറഞ്ഞ ഒരു സമൂഹത്തിലാണു നാമിന്നു കഴിയുന്നതു്. ഇന്നുമാത്രമല്ല, എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നുള്ളതാണു വാസ്തവം. ലോകം ഉണ്ടായ കാലം മുതല്‍ ആരംഭിച്ച ഈ ദ്വന്ദ്വഭാവത്തിലാണു അതിൻ്റെ നിലനില്പു തന്നെ. ഇരുളും വെളിച്ചവും പോലെ; സുഖവും ദുഃഖവുംപോലെ; കുന്നും കുഴിയുംപോലെ. വിശ്വപ്രകൃതിയും ആ ദ്വന്ദ്വഭാവത്തിലലിഞ്ഞുനില്ക്കുന്നു.

ഇരുളുണ്ടെങ്കിലേ വെളിച്ചത്തിൻ്റെ വിലയറിയൂ. അതുപോലെ, തിന്മയുണ്ടെങ്കിലേ നന്മ തിരിച്ചറിയുവാനാവൂ. ഏതെങ്കിലും ഒന്നുമാത്രമായാല്‍ ജീവിതംതന്നെ അര്‍ത്ഥരഹിതമായിപ്പോകും. അതൊരു വിശ്വപ്രതിഭാസമാണു്; വിശ്വനായകനായ സര്‍വ്വേശ്വരൻ്റെ ലീല! ആ ലീലയില്‍ മുങ്ങിപ്പൊങ്ങി എങ്ങനെയെന്നറിയാതെ, എങ്ങോട്ടെന്നറിയാതെ സംസാരസാഗരത്തിലൂടെയുള്ള ഈ യാത്രയുടെ പൊരുള്‍ ആരറിഞ്ഞിരിക്കുന്നു!

അതറിഞ്ഞവരാണു് ഈശ്വരാത്മഭൂതന്മാരായിപ്പിറന്ന അവതാരപുരുഷന്മാര്‍. അവിടെ ലിംഗ വചന ഭേദങ്ങളില്ല; സ്ഥല കാലവ്യത്യാസങ്ങളില്ല. ഓരോ നിയാമകഘട്ടത്തില്‍ മനുഷ്യസമുദായത്തിൻ്റെ മാത്രമല്ല, സര്‍വ്വജീവരാശികളുടെയും നിലനില്പിനും സംരക്ഷണത്തിനും സമതുലിതമായ ഒരു ആഗോളവ്യവസ്ഥിതിക്കും അനുഗുണമാവുന്ന വിധത്തില്‍ പ്രപഞ്ചശക്തിയുടെ ഉദയം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

”പരിത്രാണായ സാധൂനാംവിനാശായ ച ദുഷ്‌കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായസംഭവാമി യുഗേ യുഗേ.”(ഗീത 48) എന്ന ഗീതാവചനം ഓര്‍മ്മിപ്പിക്കുന്നതു് ആ ശക്തിയുടെ, സത്യത്തിൻ്റെ ഉദയംതന്നെയാണു്. പക്ഷേ, അതു തിരിച്ചറിയുവാന്‍ പലപ്പോഴും വ്യാവഹാരികലോകത്തിനു കഴിയാറില്ല. അവിടെ അസത്യവും അധര്‍മ്മവും അശാന്തിയും മേല്‍ക്കോയ്മ നേടിയിട്ടുള്ളതാണു ചരിത്രം. എന്നാല്‍ ആ ചരിത്രഗതിയെ നിയന്ത്രിക്കുവാനും നേര്‍വഴിക്കു നയിക്കുവാനും യുഗ ധര്‍മ്മം ജാഗ്രത്തായിരിക്കുന്നു.

ആ ധര്‍മ്മോദ്ധാരണവാഞ്ഛയോടെ, പ്രപഞ്ചത്തില്‍ പ്രത്യാശാപൂര്‍ണ്ണമായൊരു ശുഭകാലത്തിൻ്റെ ഹൃത്‌സ്പപന്ദനങ്ങളുണര്‍ത്തുന്നവരെയാണു് ‘അവതാരപുരുഷന്മാര്‍’ എന്നു വിളിക്കുന്നതു്. അങ്ങനെയുള്ള മഹാമനീഷികളെ ‘ആള്‍ദൈവങ്ങള്‍’ എന്നു വിളിച്ചു് അപഹസിക്കുന്നവരുടെ അവിവേകത്തിനു മാപ്പുകൊടുക്കുക. ക്ഷമയാണു് ഏറ്റവും വലിയ ആയുധമെന്നും ശക്തിയെന്നും അനുഗ്രഹമെന്നും ലോകത്തെ അറിയിച്ച ബുദ്ധനും ക്രിസ്തുവുമൊക്കെ മാനവചരിത്രത്തിലിടം പിടിച്ചതു് അവരുടെ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും ഫലമായിട്ടാണു്.

എന്നാല്‍, അവര്‍ക്കും എത്രയോ മുന്‍പു്, ക്ഷണഭംഗുരമായ ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചും പാരമാര്‍ത്ഥികമായ സത്യത്തിൻ്റെ സൗന്ദര്യത്തെക്കുറിച്ചും മനസ്സിലാക്കിയ ജ്ഞാന തപസ്വികള്‍ വസിച്ചിരുന്ന നാടാണു ഭാരതം. അവര്‍ പകര്‍ന്നുതന്ന പാരമ്പര്യത്തിൻ്റെയും പൈതൃകത്തിൻ്റെയും ഊര്‍ജ്ജസ്വലമായ കാന്തിയാണു വേദോപനിഷത്തുകളിലും ഇതിഹാസപുരാണങ്ങളിലും ഒളിമങ്ങാതെ ഇന്നും തുടിച്ചുനില്ക്കുന്നതു്.

കേവലം ബാഹ്യമായ ലോകത്തിനപ്പുറത്തു് അനന്തവും അചിന്ത്യവുമായ ഒരു അന്തര്‍ലോകമുണ്ടെന്നും നാം ആ ലോകത്തെക്കുറിച്ചുള്ള അറിവു നേടുമ്പോള്‍ മാത്രമേ ആത്മബോധം ഉണരുകയുള്ളൂ എന്നും ബോദ്ധ്യപ്പെടുത്തിയതു് ഇവിടെയുണ്ടായിരുന്ന ഋഷികളാണു്. അവരുടെ അന്വേഷണങ്ങളുടെയും ദര്‍ശനങ്ങളുടെയും സാരസംഗ്രഹമാണു ശ്രീമദ് ഭഗവദ്ഗീത. പരമാത്മസ്വരൂപനായ ശ്രീകൃഷ്ണഭഗവാൻ്റെ സന്ദേശമെന്ന നിലയില്‍, സമ്യക്കായൊരു ജീവിത തത്ത്വസംഹിതയുടെ ക്രിയാപാഠങ്ങള്‍ എന്ന നിലയില്‍, സമസ്തലോകത്തിനും ഉത്കര്‍ഷമരുളുന്ന സനാതന ധര്‍മ്മത്തിൻ്റെ നിധിപേടകം എന്ന നിലയില്‍ നമുക്കു കൈവന്ന സുകൃതമാണു് ആ മഹാഗ്രന്ഥം.

ആ മഹാഗ്രന്ഥത്തിലെ ഓരോ ശ്ലോകത്തിൻ്റെയും ഓരോ വരിയുടെയും ഓരോ വാക്കിൻ്റെയും അര്‍ത്ഥതലങ്ങളുടെ ധ്വനിസാന്ദ്രമായ മുഴക്കമാണു് ഇന്നു ലോക മാതാവായി സജ്ജനങ്ങള്‍ ആദരിക്കുന്ന മാതാ അമൃതാനന്ദമയീ ദേവിയുടെ നിരതിശയമായ വാക് കര്‍മ്മങ്ങളിലൂടെ ലോകം കേട്ടു കൊണ്ടിരിക്കുന്നതു്. ഭഗവദ്ഗീതയ്ക്കു് എത്രയോ വ്യാഖ്യാനങ്ങളും പഠനങ്ങളും വിശദീകരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടു്. അതിലെ ഓരോ ‘യോഗ’വും അന്തരാത്മാവിനെ ശുദ്ധീകരിക്കുവാനും ശാക്തീകരിക്കുവാനുമുള്ള സാധനാമന്ത്രങ്ങളാണു്.

ആ മന്ത്രങ്ങളില്‍ നിഗൂഢമായി അലിഞ്ഞിരിക്കുന്ന പ്രായോഗികജീവിത
വേദാന്തമാണു് അമ്മയുടെ പ്രഭാഷണങ്ങളിലൂടെ ലളിതീകരിച്ചു സാധാരണജനങ്ങള്‍ക്കു സുഗ്രാഹ്യമാകുന്ന വിധത്തില്‍ സാര്‍വ്വ ജനീനമായ ഉത്കര്‍ഷത്തിനുവേണ്ടി, നന്മയ്ക്കുവേണ്ടി, ശാന്തിക്കുവേണ്ടി അവതരിച്ചുകൊണ്ടിരിക്കുന്നതു്. അമ്മയ്ക്കു നിരാശയില്ല, നിരുന്മേഷമില്ല, സന്ദേഹങ്ങളില്ല. ആരെന്തു പറഞ്ഞാലും ഒരു പരിഭവവുമില്ല! ആ സമചിത്തത, ആ സമ്യഗ്ദര്‍ശനം, ആ ശുഭകാമന അതാണു ശ്രീകൃഷ്ണഭഗവാനുണ്ടായിരുന്നതു്.

പിറന്നുവീണ നാള്‍ മുതല്‍ എന്തെല്ലാം പ്രതിസന്ധികളെ ഭഗവാനു നേരിടേണ്ടിവന്നു! പ്രതിലോമശക്തികളോടു് എതിരിടേണ്ടിവന്നു! അപവാദങ്ങള്‍ കേള്‍ക്കേണ്ടിവന്നു! ഒരു മനുഷ്യജന്മത്തില്‍ സങ്കല്പിക്കുവാനാവാത്ത അനുഭവങ്ങള്‍ പിന്നിടേണ്ടിവന്നു! എന്നിട്ടും ഒരിടത്തും ഒരിക്കലും തളര്‍ന്നു പോകാതെ ആ ഹൃദയം നിരുപാധികമായ കര്‍മ്മത്തിൻ്റെയും നിരുപമമായ പ്രേമത്തിൻ്റെയും ധര്‍മ്മനിലാവില്‍ കുളിച്ചുനിന്നു. ഉറ്റവരെന്നോ ഉടയവരെന്നോ ഉള്ള ഭേദചിന്തയില്ലാതെ എല്ലാവര്‍ക്കും സന്തോഷം പകര്‍ന്നു നിന്നു. ‘മല്ലന്മാര്‍ക്കിടിവാള്‍’ എന്നൊക്കെ കവികള്‍ പാടിയിട്ടുണ്ടെങ്കിലും, ദുഷ്ടശക്തികള്‍ക്കെല്ലാം പേടിസ്വപ്‌നമായിരുന്നെങ്കിലും ആ വല്ലവീവല്ലഭന്‍ സര്‍വ്വ ചരാചരപ്രേമത്തിൻ്റെയും സര്‍വ്വോത്കര്‍ഷത്തിൻ്റെയും ഉത്കൃഷ്ട പ്രതീകമായിരുന്നു.

അമ്മയെ നോക്കൂ. അമ്മയും അതുപോലെതന്നെയല്ലേ? ആ അമ്മ ആരാണു്, എന്താണു ചെയ്യുന്നതെന്നു കാണുവാനല്ലേ കണ്ണുകള്‍ ദൈവം തന്നിരിക്കുന്നതു്? അതു് അറിയുവാനല്ലേ മനോഹൃദയങ്ങള്‍ നല്കിയിട്ടുള്ളതു്? അതൊന്നും അറിയാതെ കാലപ്രവാഹത്തില്‍ ഒഴുകിയൊലിച്ചുപോകാനുള്ളതല്ല ജന്മം എന്ന വകതിരിവു് ഇനി എന്നാണുണ്ടാവുക? ആ വകതിരിവാണു് ആത്മബോധത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പു്. ആ ബോധം ഉണ്ടാകുമ്പോഴേ അമ്മ നമ്മുടെ ഉള്ളിലാണെന്ന സത്യം വെളിപ്പെടുകയുള്ളൂ. ആ സത്യം തന്നെയാണു ദയ; അതുതന്നെയാണു ക്ഷമ; അതുതന്നെയാണു തിതിക്ഷ; അതുതന്നെയാണു് അപരിഗ്രഹവും അസ്തേയവും.

എല്ലാം ചേരുമ്പോഴാണു സംശുദ്ധമായ മാനവികതയുടെ ഉദയം. ആ ഉദയകാന്തി ലോകം അമ്മയില്‍ കാണുന്നു. അമ്മയെ ഭര്‍ത്സിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനും ദുരാരോപണങ്ങള്‍ കെട്ടിച്ചമച്ചു തളര്‍ത്തുവാനും ബോധപൂര്‍വ്വമായ ചില നീക്കങ്ങള്‍ അടുത്തയിടെയുണ്ടായല്ലോ? അതിനു കരു നീക്കിയവര്‍ക്കെതിരെ പ്രതികരിച്ചവരെപ്പോലും പിന്‍തിരിപ്പിക്കുകയാണു് അമ്മ ചെയ്തതു്. ‘അവര്‍ ചെയ്തതെന്തെന്നു് അവരറിയുന്നില്ല’ എന്നു ക്രിസ്തുദേവന്‍ പറഞ്ഞതു പോലെ, ‘എല്ലാവര്‍ക്കും സദ്ബുദ്ധിയുണ്ടാവണേ’ എന്ന പ്രാര്‍ത്ഥനയായിരുന്നു അമ്മയുടെതു്.

ഭൂമിയോളം ക്ഷമ എന്നു കേട്ടിട്ടില്ലേ? ആ ക്ഷമയാണു് ഏറ്റവും വലിയ സദ്ഗുരു എന്നു മഹാകവി കുമാരനാശാന്‍ ‘ചിന്താവിഷ്ടയായ സീതയില്‍’ പാടിയിട്ടുള്ളതു് ഇവിടെ ഓര്‍മ്മിക്കട്ടെ. ആര്‍ഷദര്‍ശനത്തിലുണര്‍ന്നു്, വേദാന്ത ചിന്തകളുടെ രത്‌നഖനികള്‍ തുറന്നു തന്ന കവിയാണു് ആശാന്‍. ആ ക്ഷമ, ആ സഹിഷ്ണുത ജീവലോകത്തിനു മാതൃകയാവുന്നു, ഗുരു കാരുണ്യമാവുന്നു. ആ കാരുണ്യത്തിൻ്റെ കടല്ക്കരയില്‍ ശാന്തി തേടിയെത്തുന്ന പതിനായിരങ്ങള്‍ക്കു് അമ്മ അമൃതസാന്ത്വനമാവുന്നു; സ്നേഹത്തിൻ്റെ ഭിക്ഷാപാത്രമാകുന്നു; ആശ്രയസ്വപ്‌നമാകുന്നു; അഭയസത്രമാവുന്നു!

തേനുള്ള പൂക്കളില്‍ മാത്രമേ ചിത്രശലഭങ്ങള്‍ പറന്നെത്താറുള്ളൂ. വിളക്കിൻ്റെ ഒളിയുള്ളിടത്തേ ആത്മാവിൻ്റെ നിലവിളികള്‍ അസ്തമിക്കുകയുള്ളൂ. അനാഥമായ മനുഷ്യജന്മത്തില്‍ അകന്മഷമായ സ്നേഹത്തിൻ്റെ മധുരവും പ്രകാശവുമാണു് അമ്മ പൊഴിച്ചുകൊണ്ടിരിക്കുന്നതു്. അവിടേക്കു പുരുഷാരങ്ങള്‍ ഒഴുകിയെത്തുന്നതു സ്വാഭാവികം. സങ്കടപ്പെരുങ്കടല്‍ താണ്ടിയെത്തുന്നവരുടെ കണ്ണീരില്‍ ആ ഹൃദയം അലിയുന്നു. ആ സംഗമത്തിലും സമാശ്ലേഷത്തിലും എത്രയോ നൊമ്പരങ്ങള്‍ക്കറുതി ഉണ്ടാവുന്നു. എങ്കിലും നിയതിയുടെ വിധിയെ ആര്‍ക്കും മറി കടക്കുവാനാവുകയില്ല.

ജന്മാന്തരകൃതമായ പുണ്യപാപങ്ങളുടെ ഫലം നാം അനുഭവിച്ചേ തീരൂ. ഇതു ഭാരതീയവിശ്വാസമാണു്. ആ വിശ്വാസത്തില്‍ ആശ്വാസം നല്കാന്‍ ഒരാളുണ്ടാവുക എന്നതാണു് ഈശ്വരേച്ഛയായി കാണേണ്ടതു്. അതൊരിച്ഛാശക്തിയാണു്; മനക്കരുത്താണു്; ആത്മവീര്യമാണു്. അതുണ്ടാകുവാന്‍ അഹംബോധമറ്റ ഒരു ആത്മസമര്‍പ്പണമാണു വേണ്ടതു്. എല്ലാം അമ്മ അല്ലെങ്കില്‍ ജഗദീശ്വരിയായ കരുണാമയി എന്നൊരു വിചാരവും വിശ്വാസവുമുണ്ടാകുമ്പോള്‍ ആ വിശ്വാസത്തില്‍ നമ്മുടെ ഇഷ്ടദൈവങ്ങള്‍ക്കൊക്കെ ഒരേ രൂപവും ഭാവവും. അതുതന്നെ അദ്വൈതം.

ശ്രീശങ്കരനും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും മുങ്ങിക്കുളിച്ചുണര്‍ന്നതു് ആ തീര്‍ത്ഥത്തിലാണു്. അമ്മ അമൃതേശ്വരിയും ജ്ഞാന സ്‌നാനത്തിലുണര്‍ന്നതു് ആ തീര്‍ത്ഥത്തില്‍ത്തന്നെ. കലിയുഗമാണിതു്! ധര്‍മ്മച്യുതികളും സത്യവിരോധങ്ങളും ദയാരാഹിത്യവും സ്വാര്‍ത്ഥതയും പത്തിവിടര്‍ത്തിയാടുന്ന കാലം! മനുഷ്യൻ്റെ തിന്മകള്‍കൊണ്ടും അതിക്രമങ്ങള്‍കൊണ്ടും വിളിച്ചുവരുത്തുന്ന പ്രകൃതിദുരന്തങ്ങള്‍. അതിനിടയില്‍ ഒരിറ്റു ശാന്തി പകരുവാനാരുണ്ടു് എന്നു് അന്വേഷിക്കുമ്പോള്‍, കെടാവിളക്കുപോലെ അമ്മ! പ്രേമപയസ്വിനിയായ അമൃതേശ്വരീ! അമ്മേ! അവിടുത്തെ പാദങ്ങളില്‍ സാഷ്ടാംഗ പ്രണാമം.

പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. ആദ്ധ്യാത്മികജീവികള്‍ക്കു ജന്മനാളും പക്കനാളുമൊന്നുമില്ല. അവരതൊക്കെ വിടേണ്ടവരാണു്. മക്കളുടെ സന്തോഷത്തിനായി അമ്മ ഇതിനൊക്കെ ഇരുന്നുതരുന്നു. പക്ഷേ, അമ്മയ്ക്കു സന്തോഷം ഉണ്ടാകുന്നതു നമ്മുടെ സംസ്‌കാരം ഉള്‍ക്കൊണ്ടുകൊണ്ടു്, നമ്മുടെ സംസ്‌കാരത്തെ പുനഃപ്രതിഷ്ഠ ചെയ്യും എന്നു മക്കള്‍ ഈ ദിവസം പ്രതിജ്ഞ എടുക്കുന്നതിലാണു്. അതനുസരിച്ചു ജീവിക്കുന്നതിലാണു്. ഈയൊരു നിശ്ചയദാർഢ്യമാണു നമുക്കുണ്ടാകേണ്ടതു്.

പലരും ഉയര്‍ത്താറുള്ള ഒരു ചോദ്യമുണ്ടു്, ”നാം എങ്ങോട്ടേക്കാണു പോകുന്നതു്?” ശരിയാണു്, ഋഷികളുടെ നാടായ ഭാരതം എങ്ങോട്ടേക്കാണു പൊയ്‌ക്കൊണ്ടിരിക്കുന്നതു്? നമ്മള്‍ ഓരോരുത്തരും നമ്മുടെ ഉള്ളിലേക്കു നോക്കി ചോദിക്കേണ്ട ഒരു ചോദ്യമാണിതു്. സമയം വൈകിയിരിക്കുന്നു. ഇനിയും അമാന്തിക്കുവാന്‍ പാടില്ല. വൈകിയാല്‍, അപകടമാണു്. ഇതു മക്കളെ ഭയപ്പെടുത്തുവാന്‍ വേണ്ടി അമ്മ പറയുന്നതല്ല. സത്യം തുറന്നുപറയുന്നു എന്നു മാത്രം. ഇനിയും ആശയ്ക്കു വകയുണ്ടു്. അപകടം മുന്നില്‍കണ്ടു്, ശ്രദ്ധിച്ചു നീങ്ങിയാല്‍ തീര്‍ത്തും അതിനെ മാറ്റിയെടുക്കുവാനും കഴിയും.

ഇതു അസത്യത്തിൻ്റെയും അധര്‍മ്മത്തിൻ്റെയും യുഗമാണു്. വിവേകബുദ്ധി നശിച്ച ഒരു സമൂഹമാണു ഇന്നു ചുറ്റും വളര്‍ന്നു കൊണ്ടിരിക്കുന്നതു്. വാസ്തവമായാലും അല്ലെങ്കിലും സമൂഹത്തിനു മാര്‍ഗ്ഗദര്‍ശികളായിരിക്കേണ്ട പലരുടെയും പേരു് ഇന്നു കളങ്കപ്പെട്ടിരിക്കുന്നു. ധര്‍മ്മത്തിൻ്റെ നാശം സര്‍വ്വത്ര പ്രകടമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും അമ്മയ്ക്കു തോന്നാറുണ്ടു്, നമുക്കു ഒരു വിപ്ലവംതന്നെ സൃഷ്ടിക്കേണ്ടതുണ്ടു്. ഇവിടെ ഒരു പ്രളയം വരണം. അതിനു് 2000-ാംമാണ്ടു വരുന്നതും കാത്തിരിക്കുകയല്ല വേണ്ടതു്.

ആ പ്രളയം, ഇപ്പോള്‍ ഇവിടെവച്ചു് ഉണ്ടാകണം. ഒരു നിമിഷം കൂടി അമാന്തിക്കുവാന്‍ പാടില്ല. പക്ഷേ, അമ്മ പറയുന്ന ആ പ്രളയം മനസ്സിൻ്റെ പ്രളയമാണു്. നമുക്കെല്ലാം മനസ്സുണ്ടു്, പക്ഷേ, മനഃസാക്ഷിയില്ല. അതിനാല്‍ ഈ മനസ്സിൻ്റെ ശുചീകരണമാണു് ഇന്നാവശ്യം. ഋഷിമാര്‍ നമുക്കു കനിഞ്ഞു നല്കിയ വരപ്രസാദമാണു് ആത്മീയത. അതു ശരിയായി മനസ്സിലാക്കിയില്ലെങ്കില്‍ നമ്മുടെ ജീവിതംതന്നെ ഇരുളടഞ്ഞതാകും. ഈ സംസ്‌കാരം നാം വേണ്ടവിധം ഉള്‍ക്കൊണ്ടില്ലെങ്കില്‍, നമ്മുടെ ജീവിതം നശിച്ചതിനു തുല്യമാണു്.

മറിച്ചു്, ആത്മീയത അറിഞ്ഞു് അതനുസരിച്ചു ജീവിച്ചാല്‍ നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണവും സുന്ദരവും ആനന്ദപൂര്‍ണ്ണവുമായിത്തീരും. അതിനാല്‍ ഈ ആത്മീയതയെ ജീവിതത്തില്‍ ഉദ്ധരിച്ചെടുക്കേണ്ടതു് എന്തുകൊണ്ടും ആവശ്യമാണു്. ധര്‍മ്മമാകുന്ന നമ്മുടെ മാതാവിനു് ഇന്നു ഹൃദ്രോഗം ബാധിച്ചിരിക്കുന്നു. എത്രയും പെട്ടെന്നു് ഓപ്പറേഷന്‍ ചെയ്തു രോഗം മാറ്റേണ്ടതുണ്ടു്. അതാണു നമ്മുടെ കടമ. അതിനുള്ള പ്രതിജ്ഞ ഇന്നുതന്നെ മക്കള്‍ എടുക്കണം.