(അമ്മയുടെ ഗുരു പൂർണ്ണിമാ സന്ദേശത്തിൽ നിന്ന് – ജൂലൈ 2025, അമൃതപുരി )

ജന്മജന്മാന്തര ബന്ധനങ്ങളെ അറുക്കുന്ന  ഗുരുവിൻ്റെ പാദത്തിൽ ശിഷ്യൻ  കൃതജ്ഞതാപൂർണ്ണമായ   ഹൃദയത്തെ  സമർപ്പിക്കുന്നതിൻ്റെ പ്രതീകമാണ് ഗുരുപൂർണിമ.

ഗുരു ഒരേ സമയം പ്രേമത്തിൻ്റെ  ചന്ദ്രനും ജ്ഞാനത്തിൻ്റെ സൂര്യനുമാണ്. പൂനിലാവ് പോലെ കുളിർമ്മയും ആനന്ദവും പകർന്ന് ശിഷ്യരുടെ ദുഃഖമകറ്റുന്നതുകൊണ്ട് ഗുരു പ്രേമചന്ദ്രനാണ്.  അജ്ഞാനത്തിൻ്റെ  എല്ലാ ബന്ധനങ്ങളെയും തിന്മകളെയും   ഇല്ലാതാക്കുന്നതുകൊണ്ട് ഗുരു ജ്ഞാനസൂര്യനാണ്. ഗുരുപൂർണിമ എന്നത് യഥാർത്ഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല . സമർപ്പിതമായ ശിഷ്യമനസ്സിലാണ് ഗുരു പൂർണിമ പ്രകാശിക്കുന്നത്. ഗുരു എന്നും, എപ്പോഴും  പൂർണ്ണിമ തന്നെയാണ്. കാരണം ഗുരുവിൽ അജ്ഞാനത്തിൻ്റെയോ അഹങ്കാരത്തിൻ്റെയോഅന്ധകാരമില്ല. 

ശിഷ്യ മനസ്സുകളിലെ അന്ധകാരത്തെ അകറ്റുന്ന,എല്ലാവരിലും നന്മ ചൊരിയുന്ന ആത്മചന്ദ്രനാണ് ഗുരു. എന്നാൽ ശിഷ്യൻ്റെ മനസ്സിൽ അതിനനുസരിച്ചുള്ള ഭാവവും സമർപ്പണവും ഉണ്ടെങ്കിൽ മാത്രമേ ഗുരുവിൻ്റെ പൂർണിമ അവന് അനുഭവപ്പെടുകയുള്ളൂ. അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മരണത്തിൽ നിന്ന് അമൃതത്വത്തിലേക്കും കൈ പിടിച്ചുനയിക്കുന്ന  ഗുരുവിനോടുള്ള  ശിഷ്യനുള്ള കടപ്പാട്  ഒരിക്കലും തീരുന്നതല്ല.

നേടിയവനേ കൊടുക്കാൻ കഴിയൂ. അറിഞ്ഞവനേ അറിയിക്കാൻ കഴിയൂ. ശാന്തി അനുഭവിച്ചവനേ ശാന്തി പകരാൻ  കഴിയൂ. എല്ലാ ആഗ്രഹങ്ങളും തീർന്നവരാണ് ഗുരുക്കന്മാർ. എങ്കിലും  കാരുണ്യത്താൽ അവർ സംസാരദു:ഖത്താൽ കഷ്ടപ്പെടുന്നവരെ ഉദ്ധരിക്കാൻ സ്വയം സമർപ്പിക്കുന്നു.

അമ്മ എപ്പോഴും പറയാറുണ്ടല്ലോ നമ്മുടെ അടുത്ത ശ്വാസം പോലും നമ്മുടെ കൈകളിലല്ലയെന്ന് . ജീവിതം ഒരു നീർകുമിള പോലെയാണ്; അത് എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാം. നമ്മുടെ യഥാർത്ഥ ആയുസ്സ് നമ്മൾ എത്ര വർഷം ജീവിച്ചു എന്നതിലൂടെയല്ല മറിച്ച്  ശരിയായ അവബോധത്തോടെയും വിവേകത്തോടെയും  നാം ജീവിക്കുന്ന നിമിഷങ്ങളിലൂടെയാണ് അളക്കേണ്ടത്.

നമ്മൾ എന്തിനു വന്നു എന്ന കാര്യം നമ്മൾ എപ്പോഴും ഓർക്കണം.  ആ ബോധത്തിൽ ജീവിക്കുവാനും ഈ ജന്മത്തിൽ തന്നെ ലക്ഷ്യം നേടുവാനും മക്കൾക്ക് കഴിയട്ടെ, കൃപ അനുഗ്രഹിക്കട്ടെ .

ഭാരതം സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ആ സമയം അമ്മ വിദേശത്തായിരുന്നു.

ഓരോ വിമാനത്തില്‍ കയറുമ്പോഴും അതില്‍ പേപ്പറുകള്‍ കിട്ടും. അവ വായിച്ചിട്ടു്, മക്കള്‍ വിഷമത്തോടെ പറയും, അമ്മേ, ഭാരതത്തെക്കുറിച്ചു് എഴുതിയിരിക്കുന്നതു കണ്ടോ? ഒരു പുരോഗതിയുമില്ല. പട്ടിണിയാണു്. മലിനീകരണമാണു്. അങ്ങനെ ഓരോരോ പ്രശ്‌നം എടുത്തെടുത്തു് എഴുതിയിരിക്കുന്നു.

ഓരോ മൂന്നു ദിവസം കഴിയുമ്പോഴും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണു്. ഈ സമയത്തെല്ലാം വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളില്‍, ഭാരതത്തെ കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകള്‍ മാത്രം. ആരും നന്നായി എഴുതിക്കണ്ടില്ല.

അവസാനം യൂറോപ്പില്‍ വന്നപ്പോള്‍ ഒരു പത്രത്തില്‍ കണ്ടു, ‘അവരില്‍ ഉയര്‍ച്ചയില്ല എന്നു പറയുവാന്‍ കഴിയില്ല; സ്വാതന്ത്ര്യം കിട്ടിയ നാള്‍വച്ചു നോക്കുമ്പോള്‍ അല്പം പുരോഗതി കാണുവാനുണ്ടു്’ എന്നു്. എത്രയോ ദിവസങ്ങള്‍ക്കു ശേഷമാണു ഇങ്ങനെയെങ്കിലും കാണുവാന്‍ കഴിഞ്ഞതു്. അതിനാല്‍, സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മള്‍ എന്താണു ചെയ്യേണ്ടതു്?

മക്കള്‍, പുകവലിക്കുന്നവര്‍ അതു് ഉപേക്ഷിക്കുമെന്നു പ്രതിജ്ഞ എടുക്കണം. മദ്യപിക്കുന്നവര്‍ അതു് ഉപേക്ഷിക്കും എന്നു തീരുമാനിക്കണം. അങ്ങനെ ചെറുപ്പക്കാരായ മക്കള്‍ ഒന്നിച്ചുകൂടി അനാവശ്യ കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്ന പണം സ്വരൂപിച്ചാല്‍ അതുകൊണ്ടു ഗ്രാമങ്ങളിലെ കുടിലുകള്‍ മാറ്റി വീടുവച്ചുകൊടുക്കാം.

പണമില്ലാതെ വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്ന സാധുക്കുട്ടികള്‍ക്കു ഫീസു കൊടുത്തു പഠിപ്പിക്കാം. ചെറുപ്പക്കാരായ മക്കള്‍ക്കു ഗ്രാമങ്ങളിലെ ഓടകളും മറ്റും വൃത്തിയാക്കി ഗ്രാമാന്തരീക്ഷത്തെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കാം. ഇങ്ങനെ ഓരോരുത്തരും ശ്രമിച്ചാല്‍, നമ്മുടെ ഭാരതം ഐശ്വര്യ പൂര്‍ണ്ണമാകും. ഭൂമിതന്നെ നമുക്കു സ്വര്‍ഗ്ഗമാക്കി മാറ്റുവാന്‍ കഴിയും.

നമ്മുടെ രാജ്യത്തുള്ള പണക്കാരായ മക്കള്‍ വിചാരിച്ചാല്‍ ശേഷിക്കുന്നവരെ രക്ഷിക്കാം. എന്നാല്‍ ഇന്നതിനു് ആരും ശ്രമിച്ചു കാണുന്നില്ല. അതിനാല്‍ മക്കള്‍ മുന്‍കൈയെടുത്തു ശ്രമിക്കണം. മുന്‍പു പറഞ്ഞതുപോലെ ഫലാകാംക്ഷ വിട്ടു പ്രവര്‍ത്തിക്കുവാന്‍ മക്കള്‍ തയ്യാറാകണം.

ഇതിനര്‍ത്ഥം എല്ലാം വേണ്ടെന്നു വയ്ക്കണമെന്നല്ല. ആവശ്യത്തിനു കഴിക്കുക. ആവശ്യത്തിനു സംസാരിക്കുക. ആവശ്യത്തിനു് ഉറങ്ങുക. മറിച്ചു് ഇവയൊക്കെ ആവശ്യത്തിലധികമായാല്‍ സ്വാര്‍ത്ഥതയെന്നു പറയും.

മദ്യപാനവും പുകവലിയും ആനന്ദത്തിനു വേണ്ടിയാണെന്നു പറയും. എന്നാല്‍ യഥാര്‍ത്ഥ ആനന്ദം ഉള്ളിലാണു്. ബാഹ്യവസ്തുക്കളിലല്ല. ഇതു മനസ്സിലാക്കുമ്പോള്‍ അവയിലേക്കുള്ള ആസക്തി താനേ പോകും. ആ പണം സാധുക്കള്‍ക്കു വേണ്ടി മാറ്റിവയ്ക്കാന്‍ കഴിയും.

നേരത്തെ പറഞ്ഞ കൃപയ്ക്കും കാരുണ്യത്തിനും നമുക്കു പാത്രമാകുവാന്‍ കഴിയും. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കു സഹായകമാവും. മറ്റു രാജ്യക്കാര്‍ക്കു് ഇനിയെങ്കിലും നമ്മളെ കുറ്റപ്പെടുത്തി പേപ്പറിലെഴുതാനുള്ള അവസരം മക്കള്‍ സൃഷ്ടിക്കരുതു്. ആ ഒരു പ്രതിജ്ഞയാണു് ഇന്നു മക്കള്‍ എടുക്കേണ്ടതു്.

ജന്മദിനാഘോഷങ്ങളില്‍ ഒന്നും അമ്മയ്ക്കു താത്പര്യമില്ല. മക്കള്‍ മക്കളുടെ ജന്മോദ്ദേശ്യം മനസ്സിലാക്കുക. അതാണു വേണ്ടതു്. അതിനു് ആരെങ്കിലും തയ്യാറായാല്‍ അതാണു് അമ്മയ്ക്കു് ഏതൊരാഘോഷത്തെക്കാളും ആനന്ദം പകരുന്നതു്. അമ്മയുടെ അടുത്തുവന്ന പല മക്കളും ത്യാഗജീവിതം നയിക്കുവാന്‍ തയ്യാറായി.

പല മക്കളും കുടി നിര്‍ത്തി. അവരുടെ ആഡംബര ജീവിതം നിര്‍ത്തി. ഇതിൻ്റെയൊക്കെ ഫലമായി ചുരുങ്ങിയ നാളിനുള്ളില്‍ ഇത്രയൊക്കെ സേവ ചെയ്യുവാന്‍ നമുക്കു ഭാഗ്യമുണ്ടായി. ഇതുപോലെ അമ്മയുടെ എല്ലാ മക്കളും വിചാരിച്ചാല്‍ ഭൂമി തന്നെ സ്വര്‍ഗ്ഗമാക്കാന്‍ പറ്റും. അതിനുള്ള മനസ്സു് എല്ലാവരിലും ഉണ്ടാകട്ടെ.

മക്കളേ, കഷ്ടപ്പെടുന്നവരോടുള്ള കരുണയാണു ഈശ്വരനോടുള്ള നമ്മുടെ കടമ. സ്നേഹവും കാരുണ്യവും കൊണ്ടു മാത്രമേ ലോകത്തു ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ.

അമ്മ ഒരനുഭവം പറയാം. ഒരു കെട്ടിടത്തിൻ്റെ ഒരു മുറിയില്‍ കാന്‍സര്‍ രോഗവുമായി വേദന സഹിക്കാന്‍ വയ്യാതെ പിടയുന്ന ഒരു രോഗി താമസിക്കുന്നു. വേദനയ്ക്കു് അല്പം ആശ്വാസം കിട്ടാന്‍ വേദന സംഹാരി വാങ്ങാന്‍ പണമില്ല. അതേസമയം തൊട്ടടുത്ത മുറിയില്‍ മദ്യവും മയക്കു മരുന്നും കഴിച്ചു്, സ്ത്രീസുഖവും അനുഭവിച്ചു സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുന്ന വേറൊരാള്‍.

അയാള്‍ സ്വയം നാശത്തിന് ഉപയോഗിക്കുന്ന പണം മതി, തൊട്ടടുത്ത മുറിയിലെ രോഗിയുടെ വേദന അകറ്റാന്‍. അനാവശ്യമായി ചെലവാക്കുന്ന പണം മറ്റുള്ളവരെ സഹായിക്കുവാന്‍ ഉപയോഗിച്ചാല്‍ അയാള്‍ സ്വന്തം നാശത്തില്‍ നിന്നു രക്ഷപ്പെടും. കൂടാതെ അയാള്‍ക്കു ഹൃദയ വിശാലതയുണ്ടാവും. മറ്റുള്ളവര്‍ക്കും അതുകൊണ്ടു പ്രയോജനമുണ്ടാകും.

അറിയാതെ നമ്മുടെ കൈ നമ്മുടെ കണ്ണില്‍ കൊണ്ടാല്‍ നാം കൈയിനെ ശിക്ഷിക്കുമോ? ഇല്ല. കണ്ണിൻ്റെ വേദന ശമിപ്പിക്കുവാനേ ശ്രമിക്കുകയുള്ളൂ. കാരണം കണ്ണും കൈയും നമ്മുടെ സ്വന്തമാണു്, നമ്മുടെ തന്നെ ഭാഗമാണു്. അതുപോലെ മറ്റുള്ളവരുടെ കുറ്റങ്ങള്‍ നമ്മുടെ കുറ്റമായി കാണാന്‍ നമുക്കു കഴിയണം.

സര്‍വ്വ ജീവജാലങ്ങളിലും നമ്മെത്തന്നെ, നമ്മുടെ ആത്മാവിനെത്തന്നെ കാണാന്‍ നമുക്കു സാധിക്കണം. എങ്കില്‍ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുവാനും അവരെ സ്നേഹിക്കുവാനും നമുക്കു സാധിക്കും. തന്നെത്തന്നെ മറ്റുള്ളവരില്‍ ദര്‍ശിച്ചു് അവരുടെ കുറ്റങ്ങളും കുറവുകളും നമ്മുടെതായി കാണാന്‍ കഴിയുക എല്ലാവരെയും സ്നേഹിക്കാന്‍ കഴിയുക- ഇതാണു മതത്തിൻ്റെ യഥാര്‍ത്ഥാദര്‍ശം.

സ്വര്‍ണ്ണം സുന്ദരമാണു്, വളരെ വിലപിടിപ്പുള്ളതാണു്, എന്നാല്‍ അതിനു പരിമളംകൂടി ഉണ്ടായാലോ? അതിൻ്റെ മൂല്യവും സൗന്ദര്യവും എത്രയോ ഇരട്ടി വര്‍ദ്ധിക്കും. ധ്യാനവും ആദ്ധ്യാത്മികസാധനകളും വിലമതിക്കാനാവാത്തതാണു്, വളരെ പ്രാധാന്യമുള്ളതാണു്. എന്നാല്‍ ധ്യാനത്തോടൊപ്പം നമുക്കു സഹജീവികളോടു കാരുണ്യം കൂടിയുണ്ടായാല്‍ അതു സ്വര്‍ണ്ണത്തിനു സുഗന്ധം കൂടിയുണ്ടാകുന്നതു പോലെയാണു്. നമ്മുടെ ജീവിതത്തിലുടനീളം ആ ദിവ്യസുഗന്ധം നിറഞ്ഞുനില്ക്കും.

ഭാരതത്തിൻ്റെ സ്വത്തു് സ്നേഹമാണു്. ജീവിതത്തിൻ്റെ അടിസ്ഥാനമാണു് സ്നേഹം.

ഇന്നു നമ്മള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങളില്‍ തൊണ്ണൂറു ശതമാനവും കഴിഞ്ഞകാല ദുഃഖങ്ങളില്‍നിന്നും വേദനകളില്‍നിന്നും ഉണ്ടായിട്ടുള്ളതാണു്. ഇങ്ങനെയുള്ള ഉണങ്ങാത്ത അനവധി മുറിവുകളുമായിട്ടാണു് ഓരോരുത്തരും ഇന്നു നടക്കുന്നതു്.

ഇത്തരം മുറിവുകള്‍ ഉണക്കാന്‍ വൈദ്യശാസ്ത്ര രംഗത്തു് ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇതിനൊരു ഒറ്റമൂലിയുണ്ടു്. പരസ്പരം ഹൃദയം തുറക്കുക. വികാരവിചാരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക. ഒരാളുടെ കുറവറിഞ്ഞു നികത്തുവാനായിരിക്കണം അന്യൻ്റെ ശ്രമം.

മക്കളേ, പരസ്പരം വിശ്വാസവും പ്രേമവും വര്‍ദ്ധിക്കുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ കുറയും. സ്നേഹമാണു ജീവിതത്തിൻ്റെ അടിസ്ഥാനം. അറിഞ്ഞോ അറിയാതെയോ നാം ഇതിനെ അവഗണിക്കുന്നതാണു് ഇന്നുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണം.

ശരീരത്തിനു വളരാന്‍ ഭക്ഷണമാണു വേണ്ടതെങ്കില്‍ ആത്മാവിനു വളരാന്‍ വേണ്ടതു പ്രേമമാണു്. മുലപ്പാലിനു നല്കുവാനാവാത്ത ശക്തിയും വീര്യവും സ്നേഹത്തിനു നല്കുവാന്‍ കഴിയും. അതിനാല്‍ മക്കള്‍ പരസ്പരം സ്നേഹിച്ചു് ഒന്നായിത്തീരണം. അതാണു് അമ്മയുടെ ആഗ്രഹം. ഈ ഒരാദര്‍ശമാണു മക്കള്‍ വളര്‍ത്തിയെടുക്കേണ്ടതു്.

ഒരാളുടെ ദേഷ്യംകൊണ്ടും അവിവേകം കൊണ്ടുമുള്ള ദോഷം ബാലന്‍സു ചെയ്യുന്നതു്, മറ്റൊരാളുടെ ക്ഷമയും വിനയവും ശാന്തതയുംകൊണ്ടാണു്.

ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരേ സ്വഭാവക്കാര്‍ ആയിരിക്കണമെന്നില്ല. എടുത്തുചാട്ടക്കാരനും അവിവേകിയും മുന്‍കോപിയും ആയ ഒരാള്‍ അവിടെയുണ്ടാകാം. എന്നാല്‍ അതേ കുടുംബത്തില്‍ത്തന്നെ സാത്ത്വികനും ശാന്തനും വിവേക പൂര്‍വ്വം ആലോചിച്ചു ശ്രദ്ധയോടുകൂടി കര്‍മ്മങ്ങള്‍ ചെയ്യുന്നവനുമായ ഒരാളുണ്ടായെന്നും വരാം.

ഇവരില്‍ ആരായിരിക്കും ആ കുടുംബത്തില്‍ ഐക്യവും താളലയവും നിലനിര്‍ത്തുന്നതു്? തീര്‍ച്ചയായും രണ്ടാമത്തെ ആള്‍തന്നെയാണു്. അദ്ദേഹത്തിൻ്റെ വിവേകവും വിനയവും ക്ഷമയുമാണു് ആ കുടുംബത്തെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുന്നതു്. മുന്‍കോപിയും അവിവേകിയും ആയവന്‍ മാത്രമാണു് അവിടെ ഉണ്ടായിരുന്നെങ്കില്‍ ആ കുടുംബം എന്നേ നശിച്ചുപോയേനേ.

അതുപോലെ ഈ ലോകകുടുംബത്തിൻ്റെ ഐക്യവും താളലയവും നിലനിര്‍ത്തുന്നതു മഹാത്മാക്കളാണു്, ഗുരുക്കന്മാരാണു്. അവരുടെ ക്ഷമയും സഹനശക്തിയും വിവേകവും സ്നേഹവും കാരുണ്യവുമാണു ലോകത്തെ നിലനിര്‍ത്തുന്നതു്. അല്ലെങ്കില്‍ ഇതെല്ലാം എന്നേ നശിച്ചു നാമവശേഷമായേനെ!

മതത്തിൻ്റെ അന്തഃസത്ത മനസ്സിലാക്കി വിവേകബുദ്ധിയോടും ശാന്തതയോടുംകൂടി പെരുമാറുന്ന ഒരംഗമെങ്കിലം ഒരു കുടുംബത്തിലുണ്ടായാല്‍ ഈ ലോകത്തിൻ്റെതന്നെ മുഖച്ഛായ മാറ്റുവാന്‍ സാധിക്കും. ഈ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ മതതത്ത്വങ്ങള്‍ക്കു മാത്രമേ കഴിയൂ.

മതത്തിൻ്റെ യഥാര്‍ത്ഥാദര്‍ശം ഉള്‍ക്കൊണ്ടാല്‍ അന്യരുടെ ദുഃഖം നമ്മുടെ ദുഃഖമായി മാറുന്നു. അന്യൻ്റെ സന്തോഷം നമ്മുടെ സന്തോഷമായി തീരുന്നു; ഹൃദയത്തില്‍ കാരുണ്യം ഉണരുന്നു; മറ്റുള്ളവരുടെ കഷ്ടപ്പാടും വേദനയും അറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നു. ആത്മാവിൻ്റെ ഏകത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ മാത്രമേ മറ്റുള്ളവരോടു പൂര്‍ണ്ണമായ കാരുണ്യവും സ്നേഹവും തോന്നുകയുള്ളൂ. അതാണു മതത്തിൻ്റെ ലക്ഷ്യം.