നമ്മുടെ രാജ്യത്തു നൂറുകോടി ജനങ്ങളുണ്ടു് എന്നു പറയുന്നു. അതിൻ്റെ കാല്‍ഭാഗം ആളുകള്‍ക്കേ വേണ്ടത്ര സാമ്പത്തികമുള്ളൂ. ബാക്കി പകുതിയും കൃഷിക്കാരാണുള്ളതു്. ബാക്കി ദരിദ്രരാണു്. സത്യത്തില്‍ നമ്മുടെ രാജ്യത്തില്‍ ദാരിദ്ര്യം ഉണ്ടാകേണ്ട കാര്യമില്ല. മക്കളെപ്പോലുള്ളവര്‍ ശ്രമിച്ചാല്‍ ഇന്നുള്ള അവസ്ഥ മാറ്റാന്‍ സാധിക്കും.

നമുക്കറിയാം നമ്മുടെ ആശ്രമത്തിൻ്റെ വളര്‍ച്ചയില്‍ ഒന്നും ആരോടും ചോദിച്ചു വാങ്ങിച്ചതോ പിരിച്ചതോ അല്ല. മക്കള്‍ ഓരോരുത്തരുടെയും പ്രയത്‌നമാണു്. അതൊന്നു മാത്രമാണു നമ്മുടെ ഈ സേവനത്തിനു മാര്‍ഗ്ഗം തെളിച്ചതു്. മക്കളെപ്പോലുള്ളവരും ഇവിടുത്തെ അന്തേവാസികളും ദിവസം ഇരുപത്തിരണ്ടു മണിക്കൂര്‍ വരെ ജോലി ചെയ്തു. ശമ്പളം വാങ്ങാതെ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ജോലിചെയ്തു. വസ്ത്രം രണ്ടു ജോടി മാത്രമായി ചുരുക്കിയും മൂന്നു നേരത്തെ ആഹാരം രണ്ടു നേരമാക്കി കുറച്ചു കൊണ്ടും നീങ്ങി.

അങ്ങനെ മിച്ചം വച്ച പണം ലോക സേവനത്തിനു വേണ്ടി സമര്‍പ്പിച്ചു. ഗൃഹസ്ഥാശ്രമി മക്കള്‍ അവരാല്‍ കഴിയുന്ന സേവനം ചെയ്തു സഹായിക്കുന്നു. ദാരിദ്ര്യം കാരണമല്ല മറ്റുള്ളവരോടുള്ള കാരുണ്യം മൂലം പത്തു സാരി വാങ്ങിയിരുന്നവര്‍ എട്ടു സാരിയാക്കി. മദ്യപിച്ചിരുന്ന മക്കള്‍ ആ ശീലം മാറ്റി. സിഗററ്റു വലിച്ചിരുന്ന മക്കള്‍ അതുപേക്ഷിച്ചു. അവരുടെയൊക്കെ ത്യാഗത്തിൻ്റെ ഫലമായിട്ടാണു നമുക്കിത്രയും സേവനം ചെയ്യുവാന്‍ കഴിയുന്നതു്.

അതുപോലെ, എല്ലാ മക്കളും വിചാരിച്ചാല്‍, നമുക്കു തീര്‍ച്ചയായും ദാരിദ്ര്യം പൂര്‍ണ്ണമായിട്ടല്ലെങ്കിലും കുറച്ചെങ്കിലും മാറ്റാൻ കഴിയും. സമുദ്രത്തില്‍ നിന്നും ഒരു തുള്ളി വെള്ളം കരയിലേക്കൊഴിച്ചാല്‍, വല്ല വ്യത്യാസവും വരുമോ എന്നു ചോദിക്കും. തീര്‍ച്ചയായും വ്യത്യാസം വരും. കാരണം, ആ ഒരു തുള്ളി അവിടെ കുറയുന്നുണ്ടല്ലോ? അതുപോലുള്ള ഒരു വ്യത്യാസം നമുക്കും സാധിക്കും. അങ്ങനെ ഓരോരുത്തരും വിചാരിച്ചാല്‍, ഈ വ്യത്യാസം സമൂഹത്തില്‍ തീര്‍ച്ചയായും കാണുവാന്‍ കഴിയും. ഈ ഒരു മനോഭാവമാണു മക്കള്‍ വളര്‍ത്തിയെടുക്കേണ്ടതു്.

ഫാക്റ്ററികളില്‍ നിന്നു് ഉയരുന്ന പുക നമ്മുടെ അന്തരീക്ഷത്തെ എത്ര കണ്ടു മലിനമാക്കിക്കഴിഞ്ഞു? ഫാക്ടറികള്‍ അടച്ചു പൂട്ടണമെന്നല്ല അമ്മ പറയുന്നതു്. അവയില്‍ നിന്നു കിട്ടുന്ന വരുമാനത്തിൻ്റെ ഒരംശമെങ്കിലും പ്രകൃതി സംരക്ഷണത്തിനും പരിസരശുചീകരണത്തിനും ചെലവാക്കുവാന്‍ നമ്മള്‍ തയ്യാറാകണം എന്നു മാത്രം.

പണ്ടു വെയിലും മഴയും യഥാ സമയങ്ങളില്‍ വരുകയും ചെടിയുടെ വളര്‍ച്ചയെയും വിളവിനെയും വേണ്ടപോലെ പരിപോഷിപ്പിക്കുകയും ചെയ്തു വന്നിരുന്നു. എല്ലാം പ്രകൃതിയുടെ അനുഗ്രഹത്താല്‍ നടന്നിരുന്നതുകൊണ്ടു് ജലസേചന പദ്ധതികളുടെ പോലും ആവശ്യം അന്നില്ലായിരുന്നു. എന്നാല്‍ ഇന്നു മനുഷ്യന്‍ ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നു വ്യതി ചലിച്ചു പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനാല്‍ പ്രകൃതിയും തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു. ഒരിക്കല്‍ മനുഷ്യനെ തലോടി ആശ്വാസമേകിയ അതേ മന്ദമാരുതന്‍ ഇന്നു കൊടുങ്കാറ്റിൻ്റെ രൂപം പൂണ്ടു നാശം വിതയ്ക്കുകയാണു്. 

പ്രകൃതിയുടെ നഷ്ടപ്പെട്ട താളലയം വീണ്ടെടുക്കുവാന്‍ നമുക്കു കഴിവുണ്ടോ എന്നു നിങ്ങള്‍ സംശയിച്ചേക്കാം, ‘മനുഷ്യൻ്റെ ശക്തി പരിമിതമല്ലേ?’ അല്ല. നമ്മുടെ ഉള്ളില്‍ അനന്തമായ ശക്തി ഉറങ്ങിക്കിടക്കുന്നുണ്ടു്. ആ ശക്തിവിശേഷത്തെക്കുറിച്ചു നാം ബോധവാന്മാരല്ല എന്നുമാത്രം. ആ ശക്തിയെ നമുക്കു് ഉണര്‍ത്തിയെടുക്കാവുന്നതാണു്. നമ്മള്‍ ആന്തരികമായി ഉണര്‍ന്നാല്‍ ആ മഹാശക്തി ഉദിച്ചുയരും. നമ്മില്‍ ഉറങ്ങിക്കിടക്കുന്ന ആ അനന്തശക്തിയെ ഉണര്‍ത്താനുള്ള ജീവിത രഹസ്യമാണു മതം.

സനാതനധര്‍മ്മം പറയുന്നു, ” ഹേ മനഷ്യാ! നീ മങ്ങിക്കത്തുന്ന മെഴുകുതിരിയല്ല. സ്വയം പ്രകാശ സ്വരൂപനായ സൂര്യനാണു്. പ്രകാശിക്കാന്‍ മറ്റൊന്നിനെ ആശ്രയിക്കേണ്ടവനല്ല നീ.” ‘ഞാന്‍ ശരീരമാണു്’ എന്നു ചിന്തിക്കുന്ന കാലത്തോളം പെട്ടെന്നു ശക്തി ക്ഷയിക്കുന്ന ഒരു സാധാരണ ബാറ്ററി പോലെയാണു്.

മറിച്ചു്, ‘ഞാന്‍ ആത്മാവാണു്’ എന്നറിയുമ്പോള്‍ പ്രപഞ്ചത്തിൻ്റെ മുഴുവന്‍ ശക്തികേന്ദ്രവുമായി ഘടിപ്പിച്ച എപ്പോഴും ചാര്‍ജ്ജു ചെയ്തുകൊണ്ടിരിക്കുന്ന ഒരിക്കലും ശക്തി ക്ഷയിക്കാത്ത അപരിമിതമായ ഒരു ബാറ്ററി പോലെയാണു്. സകല ശക്തിയുടെയും ഉറവിടമായ ആത്മാവുമായി, ഈശ്വരനുമായി ഐക്യം പ്രാപിച്ചാല്‍ നിങ്ങളിലെ ശക്തി ഒരിക്കലും ക്ഷയിക്കുന്നില്ല. അതു നിങ്ങളിലെ മഹാശക്തിയെ ഉണര്‍ത്താന്‍ സഹായിക്കുന്നു.

മക്കളേ, നിങ്ങള്‍ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവന്മാരാകൂ. നിങ്ങള്‍ ഭയം കൊണ്ടു വിറയേ്ക്കണ്ട ആട്ടിന്‍ കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്. സര്‍വ്വശക്തനായ ഈശ്വരന്‍ തന്നെയാണു്.

ധ്യാനം ഭൗതിക ഐശ്വര്യത്തിനും ശാന്തിക്കും മുക്തിക്കും നല്ലതാണു്. ധ്യാനം ചെയ്യുമ്പോള്‍, മറ്റെല്ലാം മറക്കാന്‍ മക്കള്‍ ശ്രമിക്കണം.

മക്കള്‍ എല്ലാം മറന്നു് ഈ നിമിഷത്തില്‍ ഇവിടെ ഇരിക്കുക. എല്ലാം മറന്നു അല്പ സമയത്തേക്കു ധ്യാനം ചെയ്യുക. ഇവിടെയിരുന്നു വീട്ടുകാര്യം ഓര്‍ത്താല്‍ എന്തു നേട്ടമാണുണ്ടാവുക? സമയ നഷ്ടം മാത്രം മിച്ചം.

വള്ളം കെട്ടിയിട്ടു കൊണ്ടു തുഴഞ്ഞാല്‍ അക്കരെ എത്തില്ല. ഞാനെന്നും എൻ്റെതെന്നുമുള്ളതു വിട്ടു് എല്ലാം അവിടുത്തേക്ക് അര്‍പ്പിക്കുക. അവിടുന്നാണു് എല്ലാം. ‘എൻ്റെ ഇച്ഛകളല്ലല്ലോ നടക്കുന്നതു്, എല്ലാം അവിടുത്തെ ഇച്ഛയല്ലേ’ എന്നുകണ്ടു് എല്ലാം അവിടുത്തേക്കു വിട്ടുകൊടുക്കുക.

ഈ നിമിഷത്തില്‍ ജീവിക്കുക. നമ്മള്‍ ഈ ലോകത്തേക്കു വരുമ്പോള്‍ ഒന്നും കൊണ്ടു വരുന്നില്ല. പോകുമ്പോള്‍ ഒന്നും കൊണ്ടു പോകുന്നുമില്ല. ഇതു മനസ്സിലാക്കി പ്രായോഗികം അറിഞ്ഞു മക്കള്‍ ധ്യാനം ചെയ്യാന്‍ ശ്രമിക്കണം.

ജപം എപ്പോള്‍ മുതല്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ ഫലം ലഭിക്കും. സ്ഥിരം ഡിപ്പോസിറ്റു പോലെ ആണതു്. എപ്പോഴാണോ ഡിപ്പോസിറ്റു തുടങ്ങുന്നതു്, അപ്പോള്‍ മുതല്‍ പലിശ ലഭിക്കും.

കണ്ണ് അടച്ചിരിക്കുന്നതു മാത്രമാണു ധ്യാനം എന്നു മക്കള്‍ കരുതരുതു്. പുഞ്ചിരിച്ച മുഖം, നല്ല വാക്കു്, കാരുണ്യത്തോടു കൂടിയുള്ള നോട്ടം ഇതൊക്കെ ധ്യാനത്തില്‍ പെട്ടതാണു്. ധ്യാനത്തിലൂടെ നമ്മുടെ ഹൃദയത്തില്‍ കാരുണ്യമാണു നിറയേണ്ടതു്. അവിടെ മാത്രമേ ഈശ്വരനു പ്രകാശിക്കാന്‍ കഴിയൂ.

മതം പഠിപ്പിക്കുന്നതു് ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമാണെന്നാണു്. അങ്ങനെയാണെങ്കില്‍ നമുക്കു പ്രകൃതിയോടും സഹജീവികളോടും പ്രേമവും കാരുണ്യവും വേണം. 

”ഈശാവാസ്യമിദം സര്‍വ്വം” എന്നാണു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നതു്. ഈ ഭൂമിയും മരങ്ങളും ചെടികളും മൃഗങ്ങളും എല്ലാം ഈശ്വരസ്വരൂപങ്ങളാണു്. എല്ലാറ്റിലും ഈശ്വരചൈതന്യം നിറഞ്ഞു നില്ക്കുന്നു. നമ്മെ നാം എത്രത്തോളം സ്നേഹിക്കു ന്നുവോ, അതേപോലെ നാം പ്രകൃതിയെയും സ്നേഹിക്കണം. കാരണം മനുഷ്യൻ്റെ നിലനില്പു പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു.

ഒരു മരം മുറിച്ചാല്‍ രണ്ടു തൈ വീതം വച്ചുപിടിപ്പിക്കണം എന്നു പറയാറുണ്ടു്. പക്ഷേ, വലിയൊരു മരം മുറിച്ചുമാറ്റി പകരം രണ്ടു ചെറുതൈകള്‍ വയ്ക്കുന്നതുകൊണ്ടു പ്രകൃതിയുടെ താളലയം തിരിയെക്കിട്ടില്ല. ഒരു ബക്കറ്റിലെ വെള്ളം ശുദ്ധീകരിക്കാന്‍ പത്തുശതമാനം ക്ലോറിന്‍ ചേര്‍ക്കേണ്ടിടത്തു്, പകരം ഒരു ശതമാനം മാത്രം ചേര്‍ത്താല്‍ ഫലം അത്രകണ്ടു കുറയില്ലേ? പത്തു് ഔഷധച്ചെടികള്‍കൊണ്ടു് ഒരു മരുന്നു തയ്യാറാക്കണമെങ്കില്‍ അതിൻ്റെ സ്ഥാനത്തു് എട്ടു ചെടികള്‍ മാത്രം ചേര്‍ത്താല്‍ ഉദ്ദേശിച്ച ഫലമുണ്ടാകില്ല.

മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും സ്വയം രക്ഷിക്കാനുള്ള ശക്തിയില്ല. അവയുടെ രക്ഷ മനുഷ്യനെ ആശ്രയിച്ചിരിക്കുന്നു. അവയെ സംരക്ഷിക്കേണ്ടതു മനുഷ്യൻ്റെ ധര്‍മ്മമാണു്. മരങ്ങളും ചെടികളും പക്ഷി മൃഗാദികളുമെല്ലാം പ്രകൃതിയുടെ താളലയത്തിനു സഹായിക്കുന്നു. നമ്മളിനിയും ഇവയെ നശിപ്പിക്കുകയാണെങ്കില്‍ അതു പ്രകൃതിയെ ദ്രോഹിക്കുകയായിരിക്കും; ലോകത്തെയും നമ്മളെത്തന്നെയും ദ്രോഹിക്കുകയായിരിക്കും.

അമ്മ ഓര്‍ക്കുകയാണു്; കുട്ടിക്കാലത്തു വസൂരി കുത്തിവച്ചതിൻ്റെ മുറിവുണങ്ങുവാന്‍ ചാണകം നേരിട്ടു മുറിപ്പാടില്‍ പുരട്ടുമായിരുന്നു. എന്നാല്‍ ഇന്നു അങ്ങനെ ചെയ്താല്‍ മുറിവു പഴുക്കും. കാരണം, മനുഷ്യന്‍ വരുത്തിവച്ച അന്തരീക്ഷമലീനീകരണം കൊണ്ടു ചാണകംപോലും വിഷമയമായിരിക്കുന്നു. മനുഷ്യൻ്റെ രോഗപ്രതിരോഗശക്തിയും വളരെയേറെ നഷ്ടപ്പെട്ടിരിക്കുന്നു.

മുന്‍പു്, നൂറു വര്‍ഷവും അതിലധികവും ആയിരുന്നു മനുഷ്യൻ്റെ ആയുസ്സു്. ഇപ്പോള്‍ അതു വളരെക്കുറഞ്ഞു. കാലം ചെല്ലുംന്തോറും പിന്നെയും കുറഞ്ഞുവരുന്നു. ഉള്ള ആയുസ്സുകൂടി അനാരോഗ്യം കൊണ്ടും രോഗംകൊണ്ടും കഷ്ടപ്പെടുന്നു. മനുഷ്യന്‍ പ്രകൃതിനിയമങ്ങള്‍ ലംഘിച്ചു ജീവിക്കുന്നതു കാരണം പ്രകൃതിയുടെ താളലയം നഷ്ടമായിരിക്കുന്നു. അതിനാലുണ്ടാകുന്ന മാറാരോഗങ്ങള്‍ ഇന്നു പരക്കെ കണ്ടുവരുന്നു. 

ഫാക്റ്ററികളില്‍നിന്നു് ഉയരുന്ന പുക നമ്മുടെ അന്തരീക്ഷത്തെ എത്രകണ്ടു മലിനമാക്കിക്കഴി ഞ്ഞു? ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്നല്ല അമ്മ പറയുന്നതു്. അവയില്‍നിന്നു കിട്ടുന്ന വരുമാനത്തി ന്റെ ഒരംശമെങ്കിലും പ്രകൃതിസംരക്ഷണത്തിനും പരിസരശുചീകരണത്തിനും ചെലവാക്കുവാന്‍ നമ്മള്‍തയ്യാറാകണം എന്നു മാത്രം.

മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അറിഞ്ഞു് അവരുടെ ഹൃദയം പങ്കിടുന്ന ഒരു മനോഭാവമാണു നമുക്കുണ്ടാകേണ്ടതു്. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്.

ഒരു കടയുടെ മുന്നില്‍ ‘പട്ടിക്കുട്ടികളെ വില്ക്കുവാനുണ്ടു്’ എന്ന ബോര്‍ഡു കണ്ടു് ഒരു കുട്ടി അവിടേക്കു കയറിച്ചെന്നു. ഒരു പട്ടിക്കുഞ്ഞിനെ വാങ്ങണമെന്നു് അവനു് അതിയായ ആഗ്രഹം. വില ചോദിച്ചപ്പോള്‍ രണ്ടായിരം മുതല്‍ അയ്യായിരം വരെ വിലവരും എന്നു കടയുടമ പറഞ്ഞു, ”എൻ്റെ അടുത്തു് അത്രയും പൈസയില്ല. എന്തായാലും അവയെ ഒന്നു കാണുവാന്‍ സാധിക്കുമോ?” കുട്ടി ചോദിച്ചു, കുട്ടിയുടെ ആഗ്രഹം നിസ്സാരമായി തള്ളിക്കളയാന്‍ കഴിയാതെ കടയുടമ ഒരു വിസിലടിച്ചു.

ഒരു തള്ളപ്പട്ടിയും കുറെ പട്ടിക്കുഞ്ഞുങ്ങളും കടയുടെ ഉള്ളില്‍നിന്നു പുറത്തേക്കു വന്നു. പട്ടിക്കുഞ്ഞുങ്ങളെ കൗതുകത്തോടെ നോക്കിനിന്ന കുട്ടി ഏറ്റവും പിന്നിലായി ഞൊണ്ടി ഞൊണ്ടി വരുന്ന ഒരു പട്ടിക്കുഞ്ഞിനെ കണ്ടിട്ടു ചോദിച്ചു, ”അയ്യോ! അതിനെന്തുപറ്റി?” ”ജനിച്ചപ്പോഴേ അതിൻ്റെ ഒരു കാലിനു മുടന്തുണ്ടു്. വ്യത്യാസമുണ്ടാകില്ല എന്നാണു ഡോക്ടര്‍ പറഞ്ഞതു്” കടയുടമ പറഞ്ഞു.

ഞൊണ്ടി ഞൊണ്ടി വരുന്ന ആ പട്ടിക്കുഞ്ഞിനെ ദയനീയമായി നോക്കിക്കൊണ്ടു കുട്ടി ചോദിച്ചു, ”അതിനെ എനിക്കു വിലയ്ക്കു തരുമോ? പക്ഷേ മുഴുവന്‍ കാശും ഒന്നായി തരുവാന്‍ എനിക്കിപ്പോള്‍ ആവില്ല. കുറച്ചു പണം ഇപ്പോള്‍ തരാം. ബാക്കി മാസാമാസം തവണയായി അടച്ചു കൊള്ളാം.” ആശ്ചര്യത്തോടെ കുട്ടിയെ നോക്കിക്കൊണ്ടു കടയുടമ ചോദിച്ചു. ”എന്തിനാ കുഞ്ഞേ, നിനക്കീ മുടന്തന്‍ പട്ടിക്കുട്ടിയെ? നിന്നോടൊപ്പം ഓടിച്ചാടി കളിക്കാന്‍ അതിനു കഴിയില്ലല്ലോ. നല്ല മറ്റൊന്നിനെ വാങ്ങിക്കൂടേ?”

പക്ഷേ, കുട്ടി മുടന്തുള്ള പട്ടിക്കുഞ്ഞിനെത്തന്നെ വേണമെന്നു നിര്‍ബ്ബന്ധിച്ചു. അവസാനം കടക്കാരന്‍ പറഞ്ഞു, ”എങ്കില്‍ വില യൊന്നും തരണമെന്നില്ല. ഞാന്‍ നിനക്കതിനെ സൗജന്യമായി തന്നുകൊള്ളാം.” ”മറ്റു പട്ടിക്കുട്ടികള്‍ക്കുള്ള അതേ വില തന്നേ ഞാനതിനെ വാങ്ങൂ” എന്നു കുട്ടിയും വാശിപിടിച്ചു.

ഒരു മുടന്തന്‍ പട്ടിക്കുഞ്ഞിനു വേണ്ടി ഇത്രമാത്രം നിര്‍ബ്ബന്ധം പിടിക്കുന്നതിൻ്റെ കാരണം കടക്കാരന്‍ ചോദിച്ചപ്പോള്‍ കുട്ടി തൻ്റെ ഒരു കാല്‍ മേശപ്പുറത്തു് ഉയര്‍ത്തി വച്ചു ധരിച്ചിരുന്ന പാൻ്റല്പം മുകളിലേക്കുയര്‍ത്തി തൻ്റെ കൃത്രിമക്കാല്‍ കാണിച്ചുകൊണ്ടു പറഞ്ഞു, ”ഇതാ ഇതു കണ്ടില്ലേ എനിക്കും ഒരു കാലില്ല. അതുകൊണ്ടു് ആ പട്ടിക്കുഞ്ഞിൻ്റെ ഹൃദയം എനിക്കും എൻ്റെ ഹൃദയം അതിനും പങ്കിടാന്‍ സാധിക്കും. എൻ്റെ വേദന അതിനും അതിൻ്റെ വേദന എനിക്കും അറിയാന്‍ കഴിയും.”

അമ്മ ഇതു പറഞ്ഞെങ്കിലും മറ്റുള്ളവരുടെ വേദന മനസ്സിലാക്കാന്‍ നമുക്കും അതേ ദുഃഖം വരണമെന്നില്ല. അതില്ലാതെതന്നെ മറ്റുള്ളവരുടെ വേദന നമുക്കറിയാന്‍ കഴിയും. അതിനാല്‍ അവരുടെ ദുഃഖം നമ്മുടെ ദുഃഖമായിക്കാണാനും നമ്മുടെ സുഖം അവരുടെ സുഖമാക്കിത്തീര്‍ക്കാനും മക്കള്‍ ശ്രമിക്കുക. ഈ ഒരു മനോഭാവമാണു നമുക്കുണ്ടാകേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും. പ്രയാസമാണു് എന്നറിയാം. എന്നാലും മക്കള്‍ ശ്രമിക്കൂ.