സി. രാധാകൃഷ്ണന്‍

എട്ടും നാലും കൂട്ടിയതപ്പടി
തെറ്റിപ്പോയീ ക്ലാസ്സില്‍
കിട്ടീ തുടയില്‍ തൊലിയാസകലം
പൊട്ടിപ്പോംവരെ പൊടിപൂരം

അന്തിക്കമ്മയ്ക്കരികെയെത്തി
നൊന്തുവിറച്ചു പരുങ്ങി
പൊട്ടിക്കരയാന്‍ നാണിച്ചമ്മയൊ-
ടൊട്ടിത്തേങ്ങിയ നേരം

അതു പോരെന്നൊരു കൂമന്‍ മൂളി
അതു നേരെന്നൊരു കൂമത്യാരും
കുറ്റിച്ചൂളാനേറ്റുപിടിക്കെ
മുതുകു തലോടിപ്പാടിത്തന്നു
കൗസല്യാസ്തുതി അമ്മ.

അതിൻ്റെ താളലയങ്ങളില്‍നിന്നും
പൊങ്ങീലിവനിന്നോളം
എന്തൊരു രസമീയമൃതാനുഭവസുഖ-
സുന്ദരമധുരസ്മരണ
തെളിനീര്‍ച്ചാലിന്നടിയില്‍ നിന്നൊരു
വെള്ളാരങ്കല്‍പ്പൊലിമ.

പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചു നാം വ്യാകുലരാണു്. എന്നാൽ, പ്രകൃതി നല്കുന്ന പാഠങ്ങൾ നാം കാണാതെ പോകുന്നു. മഞ്ഞുകാലത്തു പ്രകൃതിയെ നോക്കൂ. വൃക്ഷങ്ങൾ അതിൻ്റെ പഴയ തൊലിയും ഇലയും കൊഴിച്ചു. അതിൽ കായോ, ഫലമോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷികൾപോലും അപൂർവ്വമായി മാത്രമേ അതിൽ വന്നിരിക്കാറുള്ളൂ.

പക്ഷേ, ശരത്കാലം വരുന്നതോടുകൂടി പ്രകൃതിക്കു മാറ്റമുണ്ടാകുന്നു. വൃക്ഷങ്ങളിലും ലതകളിലും പുതിയ ഇലകൾ തളിർക്കുന്നു. ക്രമേണ, അതിൽ പൂവും കായും ഫലവും ഉണ്ടാകുന്നു. എവിടെയും പാറിനടക്കുന്ന പക്ഷികൾ. അവയുടെ ചിറകടിയും കളഗാനവും എല്ലായിടവും കേൾക്കാം.

അന്തരീക്ഷത്തിനൊരു പ്രത്യേക സുഗന്ധവും നവോന്മേഷവും ഉണ്ടാകുന്നു. ഏതാനും മാസങ്ങൾ മുൻപുവരെ വാടിത്തളർന്നു നിന്ന വൃക്ഷങ്ങളാണു്. ഇപ്പോൾ അവയ്‌ക്കൊരു പുനർജ്ജന്മം കിട്ടിയിരിക്കുന്നു; ശക്തിയും സൗന്ദര്യവും കൈ വന്നിരിക്കുന്നു.

പ്രകൃതി നല്കുന്ന ഈ മാതൃകപോലെ, രാജ്യങ്ങളും രാഷ്ട്രനേതാക്കളും യുദ്ധത്തിനെക്കുറിച്ചുള്ള അവരുടെ പഴയകാല വീക്ഷണവും മാറ്റണം. യുദ്ധത്തിൻ്റെ പേരിൽ മനുഷ്യൻ മനുഷ്യനോടു കാണിച്ചിട്ടുള്ള ക്രൂരതയും ദുഷ്ടതയും അവസാനിപ്പിക്കണം.

യുദ്ധം പ്രാകൃത മനസ്സിൻ്റെ ചിന്തയാണു്. അതകറ്റി, അവിടെ കാരുണ്യത്തിൻ്റെ സൗന്ദര്യം തുളുമ്പുന്ന പുത്തൻപൂവും തളിരും കായും ഫലവും ഉണ്ടാകാൻ നാം അനുവദിക്കണം. ക്രമേണ, മനുഷ്യൻ്റെയും പ്രകൃതിയുടെയും ശാപമായ, ‘യുദ്ധവാസന’ എന്ന ഉള്ളിലെ ‘ഭീകരനെ’ നശിപ്പിക്കാൻ കഴിയും. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ശുഭപ്രതീക്ഷയുടെയും ഒരു പുതുയുഗത്തിനു പിറവി നല്കാൻ നമുക്കു കഴിയും.

ശാന്തിക്കു നിദാനം കാരുണ്യമാണു്. കാരുണ്യം എല്ലാവരിലുമുണ്ടു്. എങ്കിലും അനുഭവത്തിലൂടെ അതു പ്രവൃത്തിയിൽ കൊണ്ടുവരാൻ അത്ര എളുപ്പമല്ല. അതിനു് അവനവന്റെ ഹൃദയത്തിലേക്കു തിരിഞ്ഞു് ഒരു അന്വേഷണം നടത്തണം.

”എൻ്റെ ഹൃദയം ജീവസ്സുറ്റതാണോ? അവിടെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഉറവ വറ്റാതെ കിടക്കുന്നുണ്ടോ? മറ്റൊരാളുടെ ദുഃഖത്തിലും വേദനയിലും എൻ്റെ ഹൃദയം ആർദ്രമാകാറുണ്ടോ? അവരുടെ വേദനയിൽ ഞാൻ കരളലിഞ്ഞു കരഞ്ഞിട്ടുണ്ടോ?

അന്യരുടെ കണ്ണീർ തുടയ്ക്കാൻ, അവരെ ആശ്വസിപ്പിക്കാൻ, അവർക്കു് ഒരു നേരത്തെ ആഹാരമോ വസ്ത്രമോ കൊടുത്തു സഹായിക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടോ?” ഈ വിധത്തിൽ ആഴത്തിൽ ആത്മാർത്ഥമായി ചിന്തിക്കണം. അപ്പോൾ കാരുണ്യത്തിൻ്റെ വെൺനിലാവു മനസ്സിൽ താനേ ഉദിച്ചുയരും.


പണ്ടൊക്കെ അഞ്ചു വയസ്സാകുമ്പോഴാണു കുട്ടികളെ സ്‌കൂളിലേക്കയച്ചിരുന്നതു്. ഇന്നു രണ്ടര വയസ്സാകുമ്പോഴേ, കുഞ്ഞുങ്ങളെ എഴുത്തിനിരുത്താന്‍ കൊണ്ടുവരികയാണു്. അമ്മയുടെ അടുത്തും പലരും കൊണ്ടുവരാറുണ്ടു്.

അഞ്ചു വയസ്സുവരെ കുഞ്ഞുങ്ങളെ സ്നേഹിക്കാനേ പാടുള്ളൂ. അവരുടെ സ്വാതന്ത്ര്യത്തിനു് ഒരു തടസ്സവും ഉണ്ടാകുവാന്‍ പാടില്ല. അവര്‍ക്കു് ഇഷ്ടംപോലെ കളിക്കാന്‍ കഴിയണം. തീയിലും കുളത്തിലും ഒന്നും ചെന്നു ചാടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നുമാത്രം.

കുഞ്ഞുങ്ങള്‍ എന്തു കുസൃതി കാട്ടിയാലും അവരെ സ്നേഹിക്കുവാന്‍ മാത്രമേ പാടുള്ളൂ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതുപോലെ അഞ്ചു വയസ്സുവരെ സ്നേഹത്തിന്റെ മറ്റൊരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തണം.

എന്നാല്‍ ഇന്നതല്ല സ്ഥിതി, നന്നേ ചെറുപ്പത്തില്‍തന്നെ അവരെ സ്‌കൂളിലേക്കയക്കുകയാണു്. ഇതുമൂലം ആ കുഞ്ഞുങ്ങള്‍ക്കു കിട്ടുന്നതു ടെന്‍ഷന്‍ മാത്രം.

നല്ല സുഗന്ധമുള്ള സുന്ദരപുഷ്പങ്ങളായി വിരിയേണ്ട മൊട്ടുകളില്‍ പുഴുവിനെ കടത്തിവിടുന്നതുപോലെയാണിതു്. പുഴു തിന്നു നശിച്ച മൊട്ടുകള്‍ വിരിഞ്ഞാല്‍തന്നെയും വികൃതമായിരിക്കും.

ചെറുപ്പത്തിലേ വഹിക്കേണ്ടിവരുന്ന അമിതഭാരം കാരണം കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുംതോറും അവരുടെ മനസ്സു് മുരടിക്കുകയാണു്. ഇതു മാറണമെങ്കില്‍, ആദ്യം അച്ഛനമ്മമാര്‍ ആദ്ധ്യാത്മിക സംസ്‌കാരം ഉള്‍കൊള്ളണം. അതു കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നു കൊടുക്കണം.

ജീവിതത്തില്‍ ആദ്ധ്യാത്മികതയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചു് ഓരോരുത്തരും അറിഞ്ഞിരിക്കണം. ഭൗതികവിദ്യാഭ്യാസവും മറ്റും നമ്മുടെ വയറുനിറയ്ക്കാന്‍ വേണ്ട ജോലി നേടിത്തരാന്‍ ഉപകരിക്കും. പക്ഷേ, അതുകൊണ്ടു മാത്രം ജീവിതം പൂര്‍ണ്ണമാകുന്നില്ല

സൂരജ് സുബ്രഹ്‌മണ്യന്‍

ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു നാമെല്ലാം വിഷു കൊണ്ടാടുകയാണു്. നമ്മെ സംബന്ധി ച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണു വിഷു. കണികണ്ടുണര്‍ന്നും കൈ നീട്ടം നല്കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാടു് ഈ ആഘോഷത്തെ വരവേല്ക്കുന്നു.

സൂര്യഭഗവാന്‍ തൻ്റെ ഉച്ചരാശിയായ മേടരാശിയിലേക്കു പ്രവേശിക്കുന്ന ദിവസമാണു വിഷുവായി ആചരിച്ചുവരുന്നതു്. രാശിചക്രത്തിലെ ആദ്യരാശിയാണു മേഷ രാശി. വിഷു എന്നാല്‍ തുല്യമായതു് എന്നര്‍ത്ഥം. അതായതു രാത്രിയും പകലും തുല്യമായ ദിവസമാണു വിഷു. പരമ്പരാഗത കാല ഗണന പ്രകാരം മേടം ഒന്നാം തീയതിയാണു മേടവിഷു. സംഘകാല കൃതികളില്‍പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്കു കാണുവാന്‍ സാധിക്കും.

ഭാരതത്തിലെമ്പാടും ഈ ദിവസം വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്ക്കുന്നു. കൈനീട്ടവും വിഷുക്കോടിയും വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു.

മഹാവിഷുവ സംക്രാന്തിയാണു ഒഡീഷയിലെ ജനങ്ങള്‍ക്കു് ഈ ദിവസം. മഹാവിഷുവ സംക്രാന്തിയോടനുബന്ധിച്ചു് ഇരുപത്തിയൊന്നു ദിവസംവരെ നീണ്ടുനില്ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡീഷയില്‍ പലയിടത്തും ആചരിക്കപ്പെടുന്നു. ഉത്തര ഭാരത സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു പഞ്ചാബില്‍ വിഷു, ബൈ സാഖി (വൈശാഖി) എന്ന പേരിലാണു് ആഘോഷിക്കപ്പെടുന്നതു്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.

ഉത്തരപൂര്‍വ്വഭാരതത്തില്‍ ബോഡോ ജനവിഭാഗങ്ങള്‍ നൃത്തവും ദേവതാരാധനയുമൊക്കെയായി ‘ബ്വിസാഗു’ എന്ന പേരിലാണു വിഷു ആഘോഷിക്കുന്നതു്. ആസാമില്‍ ‘ബിഹു’ എന്ന പേരിലാണു വിഷു ആഘോഷിക്കപ്പെടുന്നതു്. ആസാമിൻ്റെ ദേശീയോത്സവവും കൂടിയായ ബിഹു ആഘോഷങ്ങള്‍ ഒരു മാസക്കാലത്തോളം നീണ്ടുനില്ക്കും. ബംഗാളത്തിലെ വര്‍ണ്ണശബളമായ വിഷു ആഘോഷങ്ങളെ ബംഗാളികള്‍ ‘പഹേലാ ബൈശാഖ്’ എന്നു വിളിക്കുന്നു. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും വിവിധതരം പലഹാരങ്ങള്‍ പങ്കുവച്ചും പഹേലാ ബൈശാഖ് ആഘോഷിക്കുന്നു.

വിഷുവിനു തുല്യമായി മറാത്തികളും കൊങ്കണികളും ‘ഗുഡി പഡ് വ’ കൊണ്ടാടുന്നു. ഈ ആഘോഷത്തോടനുബന്ധിച്ചു് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ‘പുത്താണ്ടു്’ എന്ന പേരിലാണു വിഷുസംക്രമം ആഘോഷിക്കപ്പെടുന്നതു്. ചക്കയും മാങ്ങയും വാഴപ്പഴവും ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങു തമിഴ്‌നാട്ടിലുമുണ്ടു്. നേപ്പാള്‍, തായ്‌ലണ്ട്, മ്യാന്മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ വിഷുസംക്രമത്തോടനുബന്ധിച്ചു് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഇന്നും നടന്നുവരുന്നു.

ഭാരതത്തിൻ്റെ തെക്കേയറ്റത്തു മലയാളി തൻ്റെ പുതുവര്‍ഷാരംഭമായ വിഷുദിനത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടുണരുമ്പോള്‍ വടക്കേയറ്റത്തു്, വര്‍ണ്ണംകൊണ്ടും ഭാഷകൊണ്ടും ജീവിതരീതികള്‍ കൊണ്ടും വ്യത്യസ്തനായ കശ്മീരിയും തൻ്റെ പുതുവര്‍ഷമായ ‘നവ രേഹ്’ ദിനം ആരംഭിക്കുന്നതു സമാനമായ കണികാണലിലൂടെയാണു്.

ജ്യോതിശാസ്ത്രവസ്തുതകളെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും അവയെ കൃഷിയടക്കമുള്ള നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിപുണതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ പ്രപിതാമഹന്മാരെക്കുറിച്ചു വിഷു നമ്മോടു നിശ്ശബ്ദമായി സംവദിക്കുന്നു. ഒരു രാഷ്ട്രം ഭാഷാപരമായും ഭൂമിശാസ്ത്രപരമായും ഭിന്നിച്ചുനിന്നാലും അതിൻ്റെ ആത്മാവാകുന്ന സംസ്‌കൃതി അത്തരം ഭിന്നതകളെ ഒക്കെ മനോഹരമായി സംയോജിപ്പിക്കുന്നതു് എങ്ങനെയെന്നു വിഷു നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നു.

ഭാരതം മുഴുവന്‍ അതിൻ്റെ തനതായ പുതുവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം…

രാഹുല്‍ മേനോന്‍

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു് അമ്മയെ ആദ്യമായി കാണുന്നതു്. എൻ്റെ മാതാപിതാക്കള്‍ അമ്മയുടെ വലിയ ഭക്തരായിരുന്നു. അവര്‍ ആശ്രമത്തില്‍ പോകുമ്പോഴൊക്കെ എന്നെ തീര്‍ച്ചയായും കൊണ്ടു പോയിരുന്നു. എനിക്കാണെങ്കില്‍ ആശ്രമത്തില്‍ പോകാന്‍ വലിയ ഇഷ്ടവുമായിരുന്നു. വീട്ടിലെ ദിനചര്യകളില്‍ നിന്നെല്ലാം ഒരു മോചനമായിരുന്നു ആശ്രമ ജീവിതം; സ്‌കൂളില്‍ പോകണ്ട, പഠിക്കണ്ട.

ഇടയ്ക്കിടയ്ക്കു് അമ്മയുടെ ദര്‍ശനത്തിനു പോകാം, ആ സുഗന്ധമനുഭവിച്ചുകൊണ്ടു് അമ്മയുടെ മടിയില്‍ കിടക്കാം, അമ്മയില്‍നിന്നു പ്രസാദമായി മിഠായി വാങ്ങാം. അതെല്ലാം വളരെ സന്തോഷകരമായ അനുഭവമായിരുന്നു. വളര്‍ന്നപ്പോള്‍ ആശ്രമത്തിലെ സേവനപ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളിലുമൊക്കെ പങ്കെടുക്കുവാന്‍ തുടങ്ങി. നാട്ടില്‍ ഞങ്ങള്‍ ഒരു ഭജന ഗ്രൂപ്പുണ്ടാക്കി. വിശേഷ അവസരങ്ങളില്‍ ഭക്തരുടെ വീടുകളില്‍ ഭജന പാടി.

കോളേജു പഠിത്തം അവസാനിച്ചപ്പോള്‍ എൻ്റെ ജീവിതം മറ്റൊരു
വഴിയിലേക്കു തിരിഞ്ഞു. ജോലി തേടി ഞാന്‍ ആദ്യം ചെന്നൈയിലേക്കു പോയി. അവിടുന്നു മുംബൈയിലേക്കും പിന്നീടു് ഒരു കമ്പനിയുടെ സെയില്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയായി ദുബായിലേക്കും പോയി. വിവാഹിതനായി, ഒരു കുഞ്ഞിൻ്റെ അച്ഛനായി. പ്രതീക്ഷിച്ച ശമ്പളം കിട്ടിയില്ലെങ്കിലും ഭാര്യയ്ക്കും ഒരു ജോലിയായി. ശാന്തമായി ഒഴുകുന്ന ഒരു നദി പോലെ അല്ലലില്ലാത്ത ഒരു ജീവിതം നയിക്കാന്‍ തുടങ്ങി.

ഹൃദയത്തിൻ്റെ ഒരു കോണില്‍ അമ്മ എപ്പോഴും ഉണ്ടായിരുന്നു, എങ്കിലും ചെറുപ്പത്തില്‍ ശീലിച്ചിരുന്ന സാധനകളൊക്കെ ഞാന്‍ മാറ്റിവച്ചു. എൻ്റെ വീട്ടിലെ അമ്മ അപ്പോഴും പതിവായി അമൃതപുരി ആശ്രമത്തില്‍ പോയിക്കൊണ്ടിരുന്നു. എന്നോടു സംസാരിക്കുമ്പോഴൊക്കെ അമ്മയ്ക്കു വള്ളിക്കാവിലമ്മയുടെ ധാരാളം വിശേഷങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. ദുബായില്‍വച്ചു മുടക്കദിവസങ്ങള്‍, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞാന്‍ വീട്ടില്‍ അലസമായിരിക്കാറാണു പതിവു്. ചിലപ്പോള്‍ ഭാര്യയും കുഞ്ഞുമൊത്തു പുറത്തു കറങ്ങാന്‍ പോകും.

അങ്ങനെയൊരവസരത്തില്‍, സുഹൃത്തുക്കളുമായി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു തിരിച്ചു കാറോടിച്ചു വരുമ്പോഴാണു് ആ ദുരന്തം സംഭവിച്ചതു്. ഞാന്‍ ചെറുതായി മദ്യപിച്ചിരുന്നു. അതിൻ്റെ ക്ഷീണംകൊണ്ടു കാറോടിക്കുന്നതിനിടെ ഒന്നു മയങ്ങിപ്പോയിരിക്കാം. ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ കുറച്ചു പേരുടെ ഇടയിലേക്കു വണ്ടി ഓടിച്ചു കയറ്റിയിരിക്കയാണു്. പലര്‍ക്കും പരിക്കുപറ്റി. ഒരാള്‍ മരിച്ചിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റു് എനിക്കു സംഭവിച്ചിരിക്കുന്നു.

അടുത്ത ദിവസംതന്നെ ഞാന്‍ പോലീസ്‌സ്റ്റേഷനില്‍ പോയി തെറ്റു് ഏറ്റുപറഞ്ഞു കീഴടങ്ങി. കോടതി വിധി പറയാന്‍ ഏകദേശം മൂന്നു മാസമെടുത്തു മുപ്പത്തിനാലു ലക്ഷം (ഏകദേശം 3.4 കോടി രൂപ) ബ്ലഡ് മണിയും അഞ്ചു ലക്ഷം (അന്‍പതു ലക്ഷം രൂപ) പിഴയും രണ്ടു വര്‍ഷം തടവും.

ഇത്രയും വലിയ സംഖ്യ പിഴയടയ്ക്കുന്നതിനു് എനിക്കു് ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. അമ്മയോടു പ്രാര്‍ത്ഥിക്കാനല്ലാതെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല. അതുവരെ തിരക്കുകള്‍ക്കിടയില്‍ പ്രാര്‍ത്ഥിക്കാന്‍ സമയമില്ല എന്നു കരുതിയിരുന്ന ഞാന്‍ ദിവസവും മൂന്നു പ്രാവശ്യം അര്‍ച്ചന ചെയ്യാന്‍ തുടങ്ങി, ബാക്കി സമയം മുഴുവന്‍ മനസ്സില്‍ അമ്മയുടെ പാദം കെട്ടിപ്പിടിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

പിഴ കുറച്ചുതരണമെന്നു് അപേക്ഷിച്ചു ഞാന്‍ ഗവണ്‍മെന്റിനു് ഒരു പെറ്റീഷന്‍ കൊടുത്തു. ഒരു വര്‍ഷത്തേക്കു് ഒന്നും സംഭവിച്ചില്ല. അമ്മയോടുള്ള പ്രാര്‍ത്ഥനയുടെ ആദ്യഫലം കണ്ടതു ഞാന്‍ ജയിലില്‍ പോയ ഉടനെയാണു്. എൻ്റെ ഭാര്യയ്ക്കു് ഉയര്‍ന്ന ശമ്പളത്തോടുകൂടി കൂടുതല്‍ മെച്ചപ്പെട്ട ഒരു ജോലി ലഭിച്ചു. ഭാര്യയെയും കുഞ്ഞിനെയും കുറിച്ചുള്ള വേവലാതിക്കു തത്കാലത്തേക്കു് ആശ്വാസമായി.

അടുത്ത അദ്ഭുതം നടന്നതു റംസാന്‍ അവസാനിക്കാറായപ്പോഴാണു്. ഈ സമയത്തു ദുബായില്‍ കുറച്ചു കുറ്റവാളികള്‍ക്കു മാപ്പു കൊടുക്കാറുണ്ടു്. എന്നാല്‍ ഇതിനു് ആ നാട്ടിലുള്ളവരെ മാത്രമേ തിരഞ്ഞെടുക്കാറുള്ളു. എന്നാല്‍ അത്തവണ തിരഞ്ഞെടുത്തവരുടെ പട്ടികയില്‍ എൻ്റെ പേരും ഉണ്ടായിരുന്നു. എൻ്റെ ജയില്‍ ശിക്ഷയില്‍ ഇളവുകിട്ടി. മാത്രമല്ല, അന്‍പതു ലക്ഷം രൂപയുടെ പിഴയും ഒഴിവായിക്കിട്ടി.

എന്നാല്‍ 3.4 കോടിയുടെ ബ്ലഡ് മണിയെ സംബന്ധിച്ചു സര്‍ക്കാരിനു് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. മരിച്ചയാളുടെ വീട്ടുകാര്‍ക്കു മാത്രമേ അതില്‍ എന്തെങ്കിലും നീക്കുപോക്കു ചെയ്യാനുള്ള അധികാരമുള്ളു. അദ്ദേഹത്തിൻ്റെ മാതാപിതാക്കള്‍ക്കു് എന്നോടു ദയവു തോന്നിയിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറായില്ല. ഞാന്‍ മുഴുവന്‍ സംഖ്യയും അടയ്ക്കണം എന്നുതന്നെ അവര്‍ നിര്‍ബ്ബന്ധം പിടിച്ചു.

വീട്ടിലെ അമ്മ വീണ്ടും വള്ളിക്കാവിലമ്മയെ കണ്ടു സങ്കടം പറഞ്ഞു. ദുബായിലെ നിയമം കടുത്തതായതുകൊണ്ടു് ഒട്ടും സമയം കളയാതെ ഞാന്‍ പുതുതായി പണി കഴിപ്പിച്ച വീടു വിറ്റു പണമയയ്ക്കാനാണു് അമ്മ നിര്‍ദ്ദേശിച്ചതു്. എൻ്റെ അമ്മ ഉടനെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വീടു വിറ്റു, എന്നാല്‍ പണമയയ്ക്കുന്നതിനു മുന്‍പു് അദ്ഭുതങ്ങളില്‍ അത്ഭുതം സംഭവിച്ചു.

ജയിലിലെ ഉച്ചഭാഷിണിയില്‍ ഒരു അറിയിപ്പു വന്നു. ”നിങ്ങളെ മോചിപ്പിച്ചിരിക്കുന്നു, നിങ്ങള്‍ക്കു ജയില്‍ വിട്ടു പോകാം.” തടവറയില്‍ നിന്നു പുറത്തു വന്ന ഞാന്‍ ഓടി അധികൃതരുടെ അടുത്തെത്തി, എന്താണു സംഭവിച്ചതു് എന്നന്വേഷിച്ചു. പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ആരോ ഞാനടയ്ക്കാനുള്ള 3.4 കോടി രൂപ അടച്ചു എന്നാണു് അവര്‍ പറഞ്ഞതു്!

എൻ്റെ അമ്മ വിവരമറിഞ്ഞു് അമൃതപുരിയിലേക്കു് ഓടിച്ചെന്നു, അമ്മയുടെ മുന്നില്‍ നിന്നു തേങ്ങി, ”അമ്മേ, അമ്മേ, മോൻ്റെ പിഴ അമ്മ അടച്ചു തീര്‍ത്തു അല്ലേ?” അമ്മ ഉത്തരമൊന്നും പറഞ്ഞില്ല, ചിരിച്ചുകൊണ്ടു് എൻ്റെ അമ്മയോടു് അടുത്തിരിക്കാന്‍ പറഞ്ഞു. എൻ്റെ അമ്മയുടെ ആവേശം കണ്ട പലരും കാര്യമെന്താണെന്നു തിരക്കിയിരുന്നു. അതുകൊണ്ടാണു് ഈ കഥ എഴുതാമെന്നു ഞാന്‍ നിശ്ചയിച്ചതു്. നമ്മുടെ പ്രിയപ്പെട്ട അമ്മ നമുക്കുവേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതിനു് എൻ്റെ അനുഭവംതന്നെ തെളിവാണല്ലോ.

തീരാദുരിതങ്ങള്‍ വരുമ്പോള്‍ എല്ലാവരും ജോത്സ്യൻ്റെ അടുത്തേക്കോടും. എല്ലാ പ്രവചനങ്ങള്‍ക്കും അതീതനാണു ഗുരുവെന്നും സദ്ഗുരുവിൻ്റെ ഒരു സങ്കല്പംകൊണ്ടു് ഒരാളുടെ ഭാവിതന്നെ മാറുമെന്നും നമുക്കു് അറിയില്ല. 2012 കടന്നു കിട്ടാന്‍ എനിക്കു കഴിയില്ലെന്നു പല ജോത്സ്യന്മാരും എൻ്റെ അമ്മയോടു പറഞ്ഞിട്ടുണ്ടു്. കാലൻ്റെ ദൂതന്മാര്‍ എന്നെ കാണാതിരിക്കാനായി അമ്മ എന്നെ തടവറയില്‍ ഒളിപ്പിച്ചതാകാം, എനിക്കു പുതിയ ഒരു ജീവിതം നീട്ടിത്തന്നതാകാം.

അമ്മേ, ഞാന്‍ എങ്ങനെയാണു നന്ദി പറയുക? അവിടുത്തെ അനുഗ്രഹം ഏറ്റു വാങ്ങാന്‍, അവിടുന്നു് എന്നിലര്‍പ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിച്ചു ജീവിക്കാന്‍ എനിക്കു കെല്പു തരണേ!