ഒരിക്കൽ, നൂറുവയസ്സു് പൂർത്തിയാക്കിയ ഒരാളെ അഭിമുഖം ചെയ്യാൻവേണ്ടി ഒരു പത്രക്കാരൻ വന്നു. പത്രക്കാരൻ അദ്ദേഹത്തോടു ചോദിച്ചു, ”ഇത്രയും കാലം ജീവിച്ചതിൽ അങ്ങയ്ക്കു് ഏറ്റവും അഭിമാനകരമായി തോന്നുന്നതെന്താണു്?”
”നൂറുവയസ്സുവരെ ജീവിച്ചിട്ടും എനിക്കു് ഈ ഭൂമിയിൽ ഒരു ശത്രുപോലുമില്ല.”
”ഓ, അങ്ങയുടെ ജീവിതം എത്ര മഹത്തരമായിരിക്കുന്നു! എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ! ആട്ടെ, അങ്ങയ്ക്കു് ഇതു് എങ്ങനെ സാധിച്ചു?”
”അതോ! എൻ്റെ ശത്രുവായ ഒരുത്തനെപ്പോലും ഞാൻ ഭൂമിയിൽ ജീവനോടെ വച്ചിട്ടില്ല.”
വിനാശകാരികളായ ഇത്തരം വികാരങ്ങൾ തുടച്ചുനീക്കാതെ ലോകത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാൻ കഴിയില്ല.
ശത്രുരാജ്യങ്ങളെ എല്ലാ വിധത്തിലും നശിപ്പിക്കുക, അവരുടെ മേൽ ആധിപത്യം സ്ഥാപിക്കുക, അവരുടെ ഭൂമിയും സമ്പത്തും കൊള്ളയടിച്ചു് ആസ്വദിക്കുക. തലമുറകൾ പഴക്കമുള്ള അവരുടെ സംസ്‌കാരത്തിൻ്റെയും ആചാരങ്ങളുടെയും തായ്‌വേരറക്കുക. നിരപരാധികളെപ്പോലും നിഷ്‌കരുണം കൊന്നൊടുക്കുക.
ഒരു യുദ്ധത്തിനുപയോഗിക്കുന്ന ബോംബും മറ്റായുധങ്ങളും പ്രകൃതിയിലും അന്തരീക്ഷത്തിലും നിറയ്ക്കുന്ന വിഷവായു എത്രയെന്നു സങ്കല്പിക്കാൻ കഴിയില്ല. എത്ര തലമുറകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയാണു് അതു ബാധിക്കുന്നതു്! തുടർന്നു്, ദാരിദ്ര്യവും പട്ടിണിമരണവും പകർച്ചവ്യാധികളും അവിടെ നടമാടുന്നു. ഇതൊക്കെയാണു യുദ്ധം മനുഷ്യനു സമ്മാനിക്കുന്നതു്.
സമ്പന്നരാജ്യങ്ങൾ നിർമ്മിക്കുന്ന ആധുനികായുധങ്ങൾ വിറ്റഴിക്കാൻ വേണ്ടിമാത്രം യുദ്ധങ്ങൾ നടപ്പാക്കുന്നതും ഇന്നു പതിവാണു്. ഏതു കർമ്മമായാലും; അതു്, യുദ്ധമായാലും ശരി; സത്യധർമ്മാദികൾ സംരക്ഷിക്കുക എന്നുള്ളതായിരിക്കണം ലക്ഷ്യം.
യുദ്ധം അനിവാര്യമാണെന്നല്ല ഞാൻ പറയുന്നതു്. ഒരുകാലത്തും യുദ്ധം ഒരു ആവശ്യമേയല്ല. എന്നാലും മനുഷ്യൻ്റെ മനസ്സിൽ സംഘർഷം ഉള്ളിടത്തോളം കാലം പുറംലോകത്തെ യുദ്ധം പൂർണ്ണമായി ഇല്ലാതാക്കാൻ നമുക്കു കഴിയുമോ? മനസ്സിരുത്തി ആലോചിക്കേണ്ട വിഷയമാണിതു്.
പാറശ്ശാല ഭാഗത്തു്, മക്കളുടെയും ചെറുമക്കളുടെയും കൂടെ ജീവിക്കുന്ന പടുവൃദ്ധന്‍, ഗോവിന്ദന്‍ മാഷിനു തീരെ ചെവി കേള്‍ക്കില്ലായിരുന്നു. തൊണ്ണൂറു വയസ്സു് കഴിഞ്ഞ മാഷിനു പേരക്കുട്ടിയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ അതിയായ മോഹമായി. അങ്ങനെ മക്കളെയും മറ്റും അറിയിക്കാതെ, മാഷ് കന്യാകുമാരിയില്‍ ചെന്നു് ഒരു സിദ്ധവൈദ്യനെ കണ്ടു. സിദ്ധന്‍ അപൂര്‍വ്വമായ ഒരു ഒറ്റമൂലി പരീക്ഷിച്ചു. അദ്ഭുതം എന്നേ പറയേണ്ടൂ, ഗോവിന്ദന്‍മാഷിനു നൂറു ശതമാനം കേള്‍വി ശക്തി തിരിച്ചുകിട്ടി.
സന്തോഷത്തോടെ തിരിച്ചെത്തിയ ഗോവിന്ദന്‍മാഷ് തൻ്റെ കേള്‍വിശക്തി തിരിച്ചു കിട്ടിയ കാര്യം രഹസ്യമായിത്തന്നെ വച്ചു; വെറുതെ ഒരു രസത്തിനു്. മാഷിനു പേരക്കുട്ടികളുടെ കൊഞ്ചല്‍ വേണ്ടുവോളം കേള്‍ക്കാനായി. കൂടെ വേറെ പലതും! മക്കളുടെയും മരുമക്കളുടെയും സംസാരം നന്നായി കേട്ട മാഷ്, തൻ്റെ വില്പത്രം ഇതിനോടകം നാലോ അഞ്ചോ തവണ മാറ്റി എഴുതിയത്രെ!
ജീവിതത്തിലേക്കു ജനിച്ചു വീഴുന്ന നിമിഷം മുതല്‍ മനുഷ്യന്‍ മരണത്തിലോട്ടുള്ള യാത്ര തുടങ്ങുകയായി. കാഴ്ചക്കുറവു്, നടുവേദന, വാതം, മുടികൊഴിച്ചില്‍, നര, പല്ലുകൊഴിച്ചില്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഹാര്‍ട്ട്, ഇവയൊക്കെ പല കാലങ്ങളിലായി വരികയും അവസാനം നമ്മള്‍ തട്ടിമുട്ടി ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളുടെ തളര്‍ച്ചയും ശരീരത്തിൻ്റെ നാശവും പ്രകൃതിനിയമമാണു്.
ഒരു കുഞ്ഞു ജനിച്ചു സുമാര്‍ പത്തു വയസ്സു് തികഞ്ഞാല്‍ കേള്‍വിക്കുറവു തുടങ്ങും എന്നാണു ശാസ്ത്രം. ക്രമാനുഗതമായി കേള്‍വിശക്തി കുറയുമെങ്കിലും നിത്യജീവിതത്തെ അതു ബാധിക്കാറില്ല. എന്നാല്‍ തികച്ചും ശാരീരികമായ ഈ കേള്‍വിക്കുറവിനെക്കാള്‍ വലിയൊരു കേള്‍വിക്കുറവു നമ്മെയെല്ലാം ബാധിച്ചിട്ടുണ്ടു്. കാതുണ്ടായാലും കേള്‍ക്കാത്ത അവസ്ഥ! ഗുരുതരമായ ഒരു അവസ്ഥയാണിതു്.
അമ്മ എപ്പോഴും ഉപദേശിക്കാറു്, ഒരു കുഞ്ഞിൻ്റെ മനോഭാവം ഉണ്ടാക്കിയെടുക്കാനാണു്. ഒരു കുഞ്ഞു നിഷ്‌കളങ്കതയോടെ ചുറ്റുമുള്ള എല്ലാം കേള്‍ക്കുകയും കൗതുകത്തോടെ എല്ലാം ശ്രദ്ധിക്കുകയും ചെയ്യും. ഏതു ചെറിയ ശബ്ദവും അവനു പുതുമയാണു്. വളര്‍ന്നു വലുതാവുന്തോറും അവനു പലതും കേള്‍ക്കാന്‍ താത്പര്യം കുറയും. വേറെ ചിലതു കേള്‍ക്കാന്‍ താത്പര്യം കൂടും. ചില ശബ്ദങ്ങളുടെ ബാഹുല്യത്തില്‍ മറ്റു ചില ശബ്ദങ്ങള്‍ അമര്‍ന്നു പോവുകയും ചെയ്യും.
എന്നാല്‍, കേള്‍വി എന്നതു ചെവികള്‍ ഉപയോഗിച്ചുള്ള കേവലമായ ഒരു ക്രിയ അല്ല എന്നതാണു സത്യം. ‘കേള്‍ക്കാന്‍’ ഉള്ള കഴിവും കേള്‍വിശക്തിയും തമ്മില്‍ അന്തരമുണ്ടു്. ഇംഗ്ലീഷില്‍ ‘ലിസണിങ്’ എന്നും ‘ഹിയറിങ്’ എന്നും വേര്‍ത്തിരിച്ചു പറയാറുണ്ടു്. സംസാരവും പ്രഭാഷണവുമൊക്കെ അറിവിൻ്റെ മണ്ഡലത്തിലാണെങ്കില്‍ കേള്‍വിയും ചിന്തനവും വിവേകത്തിൻ്റെ മണ്ഡലത്തിലാണു്. ക്ഷമയോടെ കേള്‍ക്കുക, മനസ്സിലാക്കുക എന്നതാണു മൂല മന്ത്രം. പരസ്പര ബഹുമാനത്തിൻ്റെ ഏക പ്രത്യക്ഷപ്രമാണം, ഒരുവന്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കുന്നതാണു്.
വ്യക്തികള്‍ക്കു വ്യത്യസ്തമായ അഭിപ്രായമാണെങ്കിലും, അവയുടെ കൈമാറ്റത്തിലൂടെ ആശയതലത്തില്‍ യോജിക്കുമ്പോഴാണു കുടുംബത്തിലും ജോലിസ്ഥലത്തും നാട്ടിലുമൊക്കെ സ്വരച്ചേര്‍ച്ചയുടെ ലയം അനുഭവപ്പെടുക. പരസ്പര സ്നേഹമുണ്ടെങ്കില്‍ മാത്രമേ ഈ ലയം ഉണ്ടാവുകയുള്ളൂ.
മനുഷ്യനെ സാമൂഹികജീവിയായി നിലനിര്‍ത്തുന്നതില്‍ തീര്‍ച്ചയായും ഭാഷയ്ക്കു വലിയ പങ്കുണ്ടു്. ആശയ വിനിമയം നടത്തി കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും സഹകരിക്കുകയും ഒക്കെ ചെയ്യുന്നതു പരസ്പരം സംവേദിക്കുന്നതുകൊണ്ടാണു്. എന്നാല്‍ പരസ്പര സ്നേഹവും വിശ്വാസവും ഇല്ലെങ്കില്‍ നല്ല സാഹിത്യത്തില്‍ പരസ്പരം തെറി പറയാന്‍ മാത്രമേ ഏതൊരു ഭാഷയും ഉപകരിക്കൂ.
നിത്യജീവിതത്തില്‍ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഉണ്ടാകുന്നതു കാര്യങ്ങള്‍ വ്യക്തമായി ഗ്രഹിക്കാതെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണു്. ഭാര്യ ഭര്‍ത്താവിനെ മനസ്സിലാക്കുന്നില്ല, അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളെ മനസ്സിലാക്കുന്നില്ല. പോരാത്തതിനു ജോലിസ്ഥലത്തു് ആരും പരസ്പരം മനസ്സിലാക്കുന്നില്ല. തെറ്റിദ്ധാരണയും ‘കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും’ കൊണ്ടു മനുഷ്യന്‍ പൊറുതിമുട്ടിയാലും അവന്‍ ‘കേള്‍ക്കാന്‍’ തയ്യാറാവുന്നില്ല. പലരും ‘കേള്‍ക്കുന്നതു്’ മനസ്സിലാക്കാന്‍ വേണ്ടിയല്ല, മറിച്ചു്, മറുപടി പറയാന്‍ വേണ്ടി മാത്രമാണു്! ആ വെപ്രാളത്തില്‍ ഒന്നും ശ്രദ്ധിക്കാനാവുന്നുമില്ല.
ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സ്വയം കേള്‍ക്കാന്‍ പോലും സമയമില്ലാതായിത്തുടങ്ങി. അവനവനുമായിത്തന്നെ ‘കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്’ വന്നു സമനില തെറ്റുന്നവര്‍വരെയുണ്ടു്. പരസ്പരം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതില്‍പ്പോലും പരാജയപ്പെടുന്നവര്‍ എങ്ങനെയാണു ഭാഷയ്ക്കു് അതീതമായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുക? ആത്മീയപുരോഗതി ആഗ്രഹിക്കുന്ന ഒരുവന്‍ മറ്റുള്ളവരെ തീര്‍ച്ചയായും കേള്‍ക്കണം. മനസ്സിലാക്കണം.
ചുറ്റുമുള്ളവര്‍ എന്തുപറയുന്നു എന്നു കേള്‍ക്കണം. അവരുടെ സംസാരം കേള്‍ക്കണം. വാക്കിലെ ശബ്ദം കേള്‍ക്കണം. വാക്കുകളില്‍ പറയാതെ വിട്ടതും കേള്‍ക്കണം. പ്രപഞ്ചത്തിലെ മറ്റു ശബ്ദങ്ങള്‍ കേള്‍ക്കണം. അവനവനെത്തന്നെയും കേള്‍ക്കണം. വേറെ ഒന്നും കേള്‍ക്കാനായില്ലെങ്കിലും അമ്മ പറയാറുള്ളപോലെ, വേദനിക്കുന്നവരുടെ ശബ്ദമെങ്കിലും കേള്‍ക്കാനാവണം. അമ്മയുടെ മക്കള്‍ ചെവികൊണ്ടു മാത്രമല്ല, ബുദ്ധികൊണ്ടും ഹൃദയംകൊണ്ടുംകൂടി കേള്‍ക്കുന്നവരായിരിക്കണം.
ഇതു ബുദ്ധിയുടെയും യുക്തിയുടെയും ലോകമാണു്. ഹൃദയത്തിൻ്റെ ഭാഷ മനുഷ്യന്‍ മറന്നിരിക്കുന്നു. പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കുവാനും ബഹുമാനിക്കുവാനുമുള്ള ഹൃദയത്തിൻ്റെ ഭാഷയാണു് ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു്.
ഒരിക്കല്‍ ഒരു സ്ത്രീ താന്‍ എഴുതിയ കവിത തൻ്റെ ഭര്‍ത്താവിനെ കാണിച്ചു. അവര്‍ ഒരു കവിതയെഴുത്തുകാരിയാണു്. ഭര്‍ത്താവാകട്ടെ ഒരു ശാസ്ത്രജ്ഞനും. ഭാര്യയുടെ നിര്‍ബ്ബന്ധം കാരണം, അദ്ദേഹം കവിത വായിച്ചു. കവിത, ഒരു കുട്ടിയെ വര്‍ണ്ണിച്ചുകൊണ്ടുള്ളതാണു്. മുഖം ചന്ദ്രനെപ്പോലെയിരിക്കുന്നു, കണ്ണുകള്‍ താമരദളങ്ങള്‍ പോലെയാണു്. ഇങ്ങനെ ഓരോ വരിയിലും ഓരോന്നിനെ ഉപമിച്ചു വര്‍ണ്ണിച്ചിരിക്കുകയാണു്. കവിത വായിച്ചിട്ടു്, ഭര്‍ത്താവിൻ്റെ അഭിപ്രായം കേള്‍ക്കാന്‍ ഭാര്യ കാതോര്‍ത്തു നില്ക്കുകയാണു്.
ഭര്‍ത്താവു പറയുകയാണു്, ”നീ എന്താണു് ഈ എഴുതിയിരിക്കുന്നതു്? കോടിക്കണക്കിനു പണം ചെലവു ചെയ്തു ചന്ദ്രനില്‍ മനുഷ്യന്‍ പോയിട്ടുള്ളതല്ലേ, അവിടെ എന്തിരിക്കുന്നു? കുറെ പാറക്കെട്ടുകള്‍. വായു പോലുമില്ല. അങ്ങനെയുള്ള ചന്ദ്രനെ എടുത്തു തലയില്‍വച്ചാല്‍, പിടലി ഒടിയുമല്ലോ.” ഇങ്ങനെ ഓരോ കുത്തുവാക്കുകള്‍ പറഞ്ഞു്, അദ്ദേഹം ആ കവിതയെ വിമര്‍ശിക്കുകയാണു്, അവസാനം സഹികെട്ടു ഭാര്യ പറഞ്ഞു, ”നിങ്ങള്‍ക്കു് ഈ കവിത മനസ്സിലാകുകയില്ല. അതിങ്ങു തന്നേക്കൂ.”
ഭര്‍ത്താവു് ആ കവിതയെ കണ്ടതു ബുദ്ധിയില്‍ക്കൂടിയാണു്. അവിടെ ഹൃദയം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു ചന്ദ്രനിലെ പാറക്കെട്ടു മാത്രമേ കാണുവാന്‍ കഴിഞ്ഞുള്ളൂ. ഇന്ദ്രിയങ്ങള്‍കൊണ്ടു് അറിയുന്നതിലേ വിശ്വസിക്കുകയുള്ളൂ എന്നും പറഞ്ഞു മനുഷ്യന്‍, അവനുള്ള നിഷ്‌കളങ്കതകൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു. മനുഷ്യൻ്റെ ബുദ്ധി വളര്‍ന്നു വളര്‍ന്നു് ഇന്നു് എന്തിനും യന്ത്രങ്ങളായി. മെഷീന്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണു്. പല്ലു തേക്കുന്നതിനു കൂടി മെഷീന്‍ വന്നിരിക്കുന്നു.
ഇതുമൂലം മനുഷ്യനു വേണ്ട വ്യായാമം ലഭിക്കുന്നില്ല. ആരോഗ്യം നിലനിര്‍ത്തുന്നതിനുവേണ്ടി, പ്രത്യേക സമയം കണ്ടെത്തി വ്യയാമം ചെയ്യേണ്ടി വരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഒന്നിലെ സുഖം മനുഷ്യനെ മറ്റൊന്നില്‍ ദുര്‍ബ്ബലനാക്കുകയാണു ചെയ്യുന്നതു്. ഇന്നു് ഓരോ നിമിഷവും മനുഷ്യന്‍ ടെന്‍ഷനിലാണു്. എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിട്ടും അവനു ടെന്‍ഷനൊഴിഞ്ഞ നേരമില്ല.
ഗര്‍ഭത്തിലുള്ളതു പെണ്‍കുട്ടിയാണെന്നു് അറിയുമ്പോള്‍തന്നെ പല അച്ഛനമ്മമാര്‍ക്കും ആധിയാണു്. അതിനെ വളര്‍ത്തി പഠിപ്പിച്ചു വിവാഹം കഴിപ്പിച്ചയയ്ക്കുന്നതുവരെ ഈ ആധി മാറില്ല. ഇന്നു് ആണ്‍കുട്ടികളുടെ കാര്യത്തിലും അവരുടെ ആധിക്കു കുറവില്ല. മകന്‍ കോളേജില്‍ എത്തുന്നതിനു മുന്‍പുതന്നെ അവനു സ്‌കൂട്ടര്‍ വേണം. അതു വാങ്ങിക്കൊടുക്കുന്നതു വരെ വീട്ടില്‍ സ്വൈര്യം കാണില്ല. എന്തു നശിപ്പിക്കാനും അവന്‍ മടിക്കില്ല. വാങ്ങിത്തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും.
ഇതുപോലെ അനേകം പ്രശ്‌നങ്ങളാണു് ഇന്നുള്ള മാതാപിതാക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്നതു്. മക്കള്‍ വളര്‍ന്നുവന്നാല്‍ അവരുടെ സംരക്ഷണത്തില്‍ ജീവിക്കാം എന്നു കരുതിയിരുന്ന മാതാപിതാക്കള്‍, ഇന്നു് അവരുടെ കൈയാല്‍ എന്നാണു മരിക്കേണ്ടിവരിക എന്നോര്‍ത്തു ഭയക്കുകയാണു്. മനുഷ്യൻ്റെ പുരോഗതി അവിടംവരെ എത്തിനില്ക്കുന്നു.
കാരണം, ഇന്നു് ഓരോ വ്യക്തിയും അത്രമാത്രം അവനവനില്‍തന്നെ ഒതുങ്ങിയിരിക്കുന്നു. സ്വാര്‍ത്ഥത അത്രമാത്രം വര്‍ദ്ധിച്ചിരിക്കുന്നു. ബുദ്ധി വളര്‍ന്നതോടൊപ്പം ഹൃദയം ശുഷ്‌ക്കിച്ചു. അന്യൻ്റെ ദുഃഖം എൻ്റെ ദുഃഖമെന്നു കണ്ട കാലം എങ്ങോ പോയ്മറഞ്ഞു. സ്വന്തം സുഖത്തിനു വേണ്ടി എത്രപേരെ കഷ്ടപ്പെടുത്തുവാനും ഇന്നുള്ളവര്‍ക്കു മടിയില്ല. ഇതു മാറണമെങ്കില്‍ ബുദ്ധിയോടൊപ്പം ഹൃദയംകൂടി വിശാലമാകണം.
സന്തുഷ്ടമല്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എൻ്റെതു്. എൻ്റെ വീടാകട്ടെ എനിക്കു് ഒട്ടും സന്തോഷം തന്നിരുന്നില്ല. മുതിര്‍ന്നതിനു ശേഷം വീടുവിട്ടിറങ്ങി സ്വതന്ത്രമായി ജീവിക്കാന്‍ അക്ഷമയായി കഴിയുകയായിരുന്നു ഞാന്‍. ഞാനും മമ്മിയും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു. ഒന്നിച്ചുള്ള ജീവിതം ഞങ്ങള്‍ക്കു് ഒരിക്കലും സുഖകരമായിരുന്നില്ല. മുതിര്‍ന്നപ്പോള്‍ ഞാന്‍ മമ്മിയുമായി വളരെക്കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ആഴ്ചയില്‍ ഒരു പ്രാവശ്യം വിളിക്കും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കാണാന്‍ പോകും. മമ്മി വളരെ ആരോഗ്യവതിയും ആരെയും ആശ്രയിക്കാത്തവളുമായിരുന്നു. അതു കൊണ്ടുതന്നെ എന്നില്‍നിന്നു് ഇതില്‍ക്കൂടുതലൊന്നും അവര്‍ക്കു വേണ്ടിയിരുന്നില്ലതാനും.
വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നു പോയി, ഡിസംബര്‍ 1998 വരെ. മമ്മിക്കു വയസ്സു് എഴുപത്തിയെട്ടു് ആയി. ഒരു ദിവസം ഞാന്‍ പതിവു പോലെ മമ്മിയെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുത്തില്ല. പിറ്റേ ദിവസവും മമ്മിയെ ഫോണില്‍ കിട്ടിയില്ല. ഉടനെ ഞാന്‍ അവിടെയടുത്തു താമസിച്ചിരുന്ന എൻ്റെ സഹോദരനെ വിളിച്ചു മമ്മിയെക്കുറിച്ചു് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും വലിയ വിഷമമോ പരിഭ്രമമോ ഒന്നും തോന്നിയിരുന്നില്ല. കാരണം, മമ്മി പലപ്പോഴും മനഃപൂര്‍വ്വം ഫോണ്‍ എടുക്കാറില്ല. എന്നാല്‍ അന്നു് എൻ്റെ സഹോദരന്‍ മമ്മിയെ അന്വേഷിച്ചു ചെന്നപ്പോള്‍ അവര്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ തളര്‍ന്നു വീണുകിടന്നിട്ടു് അഞ്ചു ദിവസമായിരുന്നു. അന്നു് അവരെ ആശുപത്രിയില്‍ എത്തിച്ചില്ലായിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാനാവില്ലായിരുന്നു.
ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഇല്ലാതിരുന്ന എൻ്റെ മമ്മിയുടെ ജീവന്‍ കാത്തുരക്ഷിച്ചതു് അമ്മയായിരുന്നു എന്നെനിക്കു് ഉറപ്പുണ്ടു്. സാധാരണയായി മമ്മി ഫോണ്‍ എടുക്കാതിരുന്നാല്‍, ഇനി അടുത്തയാഴ്ച വിളിക്കാം എന്നു കരുതി ഞാന്‍ കൂടുതല്‍ അന്വേഷിക്കാറില്ല. എന്നാല്‍ അത്തവണ വീണ്ടും വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും സഹോദരനെ വിളിച്ചു് അന്വേഷിക്കാന്‍ ആവശ്യപ്പെടാന്‍ തോന്നിച്ചതും അമ്മതന്നെയാണു്. ഹോസ്പിറ്റലിലും അദ്ഭുതങ്ങള്‍ സംഭവിച്ചു. മമ്മിയെ എമര്‍ജന്‍സി റൂമില്‍നിന്നു കുറച്ചു ദൂരെയുള്ള മുറിയിലേക്കു കൊണ്ടുപോകുമ്പോള്‍ മമ്മിയുടെ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. ജീവന്‍ രക്ഷോപകരണങ്ങള്‍ ഉള്ള മുറിയിലേക്കു മമ്മിയെയുംകൊണ്ടു നേഴ്‌സുമാര്‍ ഓടുന്നതിനിടയില്‍ എങ്ങനെയോ ഹൃദയം സാധാരണ നിലയിലായി.
അസുഖം ഭേദമാകാന്‍ കുറച്ചു മാസങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ഭേദമായപ്പോള്‍ വളരെയധികം കോണിപ്പടികളുള്ള വീട്ടില്‍ ഒറ്റയ്ക്കുതന്നെ താമസിക്കുമെന്നു മമ്മി ശാഠ്യം പിടിച്ചു. സഹായത്തിനു് ഒരാളെ നിര്‍ത്താന്‍ അവര്‍ക്കു കഴിവുണ്ടായിരുന്നില്ല; മനസ്സും ഉണ്ടായിരുന്നില്ല. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ട ഉപകരണങ്ങളൊന്നും കൈയില്‍ സൂക്ഷിക്കാനും അവര്‍ സമ്മതിച്ചില്ല. എൻ്റെ ഭര്‍ത്താവിൻ്റെ അമ്മ താമസിച്ചിരുന്നതു മമ്മിയുടെ വീടിനടുത്തായിരുന്നു. അങ്ങനെ എല്ലാ ഞായറാഴ്ചയും നൂറു മൈല്‍ വണ്ടിയോടിച്ചു രണ്ടു മമ്മിമാരുടെയും വിവരം അന്വേഷിക്കുന്നതു ഞങ്ങള്‍ പതിവാക്കി. എൻ്റെ സഹോദരന്‍ സ്വന്തം ബിസിനസ്സും കുടുംബവുമൊക്കെയായി വളരെ തിരക്കുള്ള ആളായിരുന്നു. ഒരു സഹോദരിയുള്ളതു വളരെ ദൂരെയായിരുന്നു താമസം. അതുകൊണ്ടു സ്വന്തം കാര്യങ്ങളില്‍ കുറെ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിരുന്നുവെങ്കിലും എൻ്റെ മമ്മിയുടെ എല്ലാ ചുമതലകളും ഞാന്‍ ഏറ്റെടുത്തു.
ഒരു ദിവസം ഞങ്ങളുടെ സത്സംഗസമിതിയില്‍പ്പെട്ട ഒരു സുഹൃത്തു് എന്നെ അവരുടെ വീട്ടില്‍ സത്സംഗത്തിനു ക്ഷണിച്ചു. എൻ്റെ മമ്മിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോകേണ്ടതു കൊണ്ടു്, സത്സംഗത്തിനു വരാന്‍ പറ്റില്ലെന്നു ഞാന്‍ വളരെ ദുഃഖത്തോടെ പറഞ്ഞു. അവരുടെ സഹതാപവാക്കുകള്‍ കേള്‍ക്കാന്‍ പ്രതീക്ഷിച്ചു നിന്ന എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു്, സ്വന്തം അമ്മയെ ശുശ്രൂഷിക്കാന്‍ കഴിയുന്നതു് എത്ര അനുഗൃഹീതമായ കാര്യമാണെന്നു് അവര്‍ പറയാന്‍ തുടങ്ങി. ”മാതൃദേവോ ഭവ, പിതൃ ദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥിദേവോ ഭവ,” എന്നു പറഞ്ഞാണവര്‍ അവസാനിപ്പിച്ചതു്. ഈ സങ്കല്പം എനിക്കു പരിചിതമല്ലെങ്കിലും ഇതു് എപ്പോഴും ഓര്‍ക്കേണ്ട, ഹൃദയത്തോടു സൂക്ഷിച്ചു വയേ്ക്കണ്ട, ഒരു സങ്കല്പമാണെന്നു ഞാന്‍ തീരുമാനിച്ചു.
2004 ഒക്ടോബറില്‍ അമ്മ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികളുമായി നടത്തിയ ഒരു കൂടിക്കാഴ്ചയെപ്പറ്റി അമ്മയുടെ വെബ്‌സൈറ്റില്‍ വന്നിരുന്നു. സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിൻ്റെയും അവരെ ശുശ്രൂഷിക്കേണ്ടതിൻ്റെയും പ്രാധാന്യത്തെപ്പറ്റി അമ്മ കുട്ടികളോടു വിശദമായി സംസാരിച്ചു. ”മക്കള്‍ സ്വന്തം അച്ഛനമ്മമാരെ സന്തോഷിപ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്യണം. മക്കള്‍ ശുശ്രൂഷിച്ചാല്‍ അവരുടെ ഹൃദയം നിറയും. അതു മക്കള്‍ക്കു് അനുഗ്രഹമായിത്തീരും. നിങ്ങളുടെ പ്രാര്‍ത്ഥനയെക്കാള്‍ ഈശ്വരാനുഗ്രഹം മാതാപിതാക്കളെ സേവിക്കുന്നതിലൂടെ നിങ്ങള്‍ക്കു കിട്ടും”. എൻ്റെ മമ്മിയെപ്പറ്റി ഞാന്‍ അമ്മയോടു പറഞ്ഞിട്ടില്ലെങ്കിലും അമ്മ എല്ലാം അറിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പുണ്ടായിരുന്നു. പലപ്പോഴും ദര്‍ശനസമയത്തു് ”മോളേ, അമ്മയെ നോക്കണം” എന്നു് അമ്മ എന്നോടു പറഞ്ഞിട്ടുണ്ടു്.
2004 നവംബറില്‍ സാന്‍റമോണില്‍ അമ്മ വരുന്നതിൻ്റെ ഒരാഴ്ച മുന്‍പു് ഒരു ദിവസം ഞാന്‍ മമ്മിയെ കാണാന്‍ പോയപ്പോള്‍ മമ്മി വീടിൻ്റെ താഴത്തെ നിലവറയില്‍ കോണിച്ചുവട്ടില്‍ വീണു കൈയൊടിഞ്ഞു കിടക്കുകയായിരുന്നു. മമ്മിക്കുവേണ്ട ശുശ്രൂഷയൊക്കെ നല്കി ഹോസ്പിറ്റലിലാക്കിയിട്ടാണു ഞങ്ങള്‍ അമ്മയുടെ ദര്‍ശനത്തിനു പോയതു്. എന്നെ കണ്ടയുടന്‍ അമ്മ വളരെ ഉത്കണ്ഠയോടെ ചോദിച്ചു, ”വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നോ?” ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണു മമ്മിക്കുകൂടി പ്രസാദം വാങ്ങിക്കാമായിരുന്നു എന്നു ഞാന്‍ ചിന്തിച്ചതു്. ഈ ചിന്ത എന്നില്‍ ഉദിച്ചതും ആരോ എൻ്റെ പുറത്തു തട്ടി വിളിച്ചു. നോക്കിയപ്പോള്‍ ഒരു വളണ്ടിയറാണു്. ”ഇതു നിങ്ങളുടെ മമ്മിക്കു കൊടുക്കാന്‍ അമ്മ പറഞ്ഞു” എന്നു പറഞ്ഞു് അമ്മയുടെ പ്രസാദം എൻ്റെ കൈയില്‍ തന്നു. ഞാന്‍ നന്ദിയോടെ തിരിഞ്ഞു് അമ്മയെ നോക്കി.
എൻ്റെ മമ്മിക്കും അമ്മയെക്കുറിച്ചു് അറിയാമായിരുന്നു. ഞാന്‍ അമ്മയുടെ ദര്‍ശനത്തിനു പോകുമ്പോള്‍ മമ്മി എന്നോടു് ആദ്യം ആവശ്യപ്പെട്ടതു് ”എനിക്കുവേണ്ടി അവരുടെ ഉടുപ്പിൻ്റെ അരികു് ഒന്നു തൊടണം” എന്നായിരുന്നു. യേശുദേവന്‍ നടന്നു പോകുമ്പോള്‍ ആളുകള്‍ ഓടിയെത്തി അദ്ദേഹത്തിൻ്റെ ഗൗണിൻ്റെ അരികു സ്പര്‍ശിച്ചു് അനുഗ്രഹം തേടുന്നതു് ഓര്‍ത്തിട്ടാണു മമ്മി ഇതു് ആവശ്യപ്പെട്ടതു് എന്നെനിക്കു മനസ്സിലായി. അമ്മയുടെ മുഖം കാണാനെന്തു ഭംഗിയാണെന്നു മമ്മി എപ്പോഴും പറയാറുണ്ടു്. വര്‍ഷങ്ങള്‍ കഴിയുംതോറും മമ്മിയുടെ വീഴ്ചകളും ശരീരത്തിലെ ഒടിവുകളും വര്‍ദ്ധിച്ചുവന്നു. അതോടൊപ്പംതന്നെ വീട്ടില്‍ അമ്മയുടെ ഫോട്ടോകളും കൂടിവന്നു. ഓരോ മുറിയിലും അമ്മയുടെ ഫോട്ടോകള്‍ ഉണ്ടായിരുന്നു, നിലവറയില്‍പോലും.
എൻ്റെ മമ്മിക്കു നാലു വയസ്സുള്ളപ്പോഴാണു മമ്മിയുടെ അമ്മ മരിച്ചതു്. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു മമ്മിയുടെ ജീവിതം. അതുകൊണ്ടുതന്നെ മമ്മിക്കു് അമ്മയുടെ ദര്‍ശനം കിട്ടണമെന്നു ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ മമ്മിയുടെ സമ്മതത്തോടെ അമ്മയുടെ പ്രോഗ്രാമിനു് അവരുടെ പേരും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സമയമായപ്പോള്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും തിരക്കില്‍ പോകാന്‍ ഇഷ്ടമില്ലെന്നും മറ്റും പറഞ്ഞു മമ്മി പിന്മാറി. അമ്മ ഞങ്ങളെ എപ്പോഴും കാത്തുരക്ഷിക്കുന്നുണ്ടെന്ന സമാധാനത്തോടെ ഞാനും പിന്നെ മമ്മിയെ വിളിക്കാതെയായി. എൻ്റെ മമ്മിക്കു് ഇപ്പോള്‍ എണ്‍പത്തിനാലു വയസ്സു് കഴിഞ്ഞു. ആരോഗ്യം വളരെ മോശമായി. ഇപ്പോഴും സ്വന്തം വീട്ടില്‍ ഒറ്റയ്ക്കു കഴിയണമെന്നു നിര്‍ബന്ധമുള്ള മമ്മിയെ അതിനനുവദിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ക്കു് അതു വളരെ ബുദ്ധിമുട്ടായിത്തുടങ്ങി. എല്ലാ ഞായറാഴ്ചയുമുള്ള നീണ്ട യാത്ര ഇനിയും തുടരാന്‍ പറ്റില്ല എന്നെനിക്കു തോന്നാന്‍ തുടങ്ങി.
ഞായറാഴ്ചകള്‍ വരുന്നതുതന്നെ എനിക്കു് ഇഷ്ടമില്ലാതെയായി. ഇനി കഷ്ടപ്പെട്ടു മമ്മിയുടെ അടുത്തു് എത്തിയാലോ എൻ്റെ ആരോഗ്യ പ്രശ്‌നങ്ങളും ക്ഷീണവും മൂലം മമ്മിക്കുവേണ്ടി ഒന്നും ചെയ്യാന്‍ എനിക്കു വയ്യാതെയായി. മമ്മിയാണെങ്കില്‍ സ്വന്തം ശരീരത്തിൻ്റെ അവശതമൂലം എപ്പോഴും ദുഃഖിതയായിരുന്നു. എന്തു ചെയ്തുകൊടുത്താലും കുറ്റപ്പെടുത്തലും പരിഭവവും മാത്രം. പലപ്പോഴും മമ്മിയുടെ പെരുമാറ്റം വളരെ വെറുപ്പിക്കുന്നതാകും. വിഷം കഴിക്കാന്‍ പോകുന്നതു പോലെയാണു ഞാന്‍ എൻ്റെ മമ്മിയുടെ അടുത്തേക്കു പോകാറുള്ളതു്. ആ വീട്ടില്‍ ചെന്നു കയറിയാല്‍ ഇറങ്ങി ഓടാന്‍ തോന്നും എനിക്കു്. മമ്മിയുടെ മക്കളില്‍ അവരെ സഹായിക്കാന്‍ ഞാനും എൻ്റെ ഭര്‍ത്താവും മാത്രമേ ഉള്ളൂ എന്നതുകൊണ്ടു് ഇങ്ങനെയൊരു അവസ്ഥ എന്നെ വല്ലാതെ വിഷമിപ്പിച്ചു. മമ്മിയെ ഉപേക്ഷിക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ സ്വയം ഏറ്റെടുത്ത ചുമതല അവസാനം വരെ നിറവേറ്റണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടു മമ്മിയുടെ വാശികളും കുറ്റപ്പെടുത്തലുകളും സഹിച്ചു് അവരെ നോക്കാന്‍ കഴിയാത്തതില്‍ എനിക്കു വലിയ കുറ്റബോധം തോന്നി.
അമ്മയുടെ കാരുണ്യം എന്നു പറയാം, ഓരോ ഞായറാഴ്ചയും എൻ്റെ മമ്മിയെ പരിചരിക്കാന്‍ കിട്ടുന്ന അവസരം ഒരു ഈശ്വരാനുഗ്രഹമായി കാണാന്‍ ഞാന്‍ തീരുമാനിച്ചു. മമ്മിക്കുവേണ്ടി ചെയ്യുന്നതൊക്കെ അമ്മയ്ക്കുവേണ്ടിയാണെന്നു ഞാന്‍ സങ്കല്പിച്ചു. ”അമ്മേ, ഞാന്‍ ഇങ്ങനെ ചെയ്താല്‍ മതിയോ? ഇതു ചെയ്താല്‍ അമ്മയ്‌ക്കെന്നോടു സന്തോഷമാകുമോ?” മമ്മിക്കുവേണ്ടി എന്തു ചെയ്യുമ്പോഴും ഞാന്‍ അമ്മയോടു് ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ സ്വയം മറന്നു. എൻ്റെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും അമ്മയെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതു മാത്രമായി. ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരാണു മാറിയതു്, ഞാനാണോ മമ്മിയാണോ എന്നെനിക്കറിയില്ല. എന്തായാലും മുന്‍പു് എനിക്കു സഹിക്കാന്‍ പറ്റാതിരുന്ന സാഹചര്യം ഇപ്പോള്‍ ആനന്ദം തരുന്നതായി മാറി. അമ്മയുടെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഒരംശം അമ്മ എനിക്കു തന്നിട്ടുണ്ടാകണം. മമ്മി എന്നോടു് എങ്ങനെ പെരുമാറിയാലും അവരെ ശുശ്രൂഷിക്കുന്നതു് എനിക്കു് ഏറ്റവും വലിയ സാധനയായി.
പരിതഃസ്ഥിതി മാറ്റാന്‍ ശ്രമിക്കാതെ എൻ്റെ മനഃസ്ഥിതി മാറ്റാന്‍ ഞാന്‍ തയ്യാറായപ്പോള്‍ അമ്മയുടെ അനുഗ്രഹം എനിക്കു ലഭിക്കാന്‍ തുടങ്ങി. ഞാന്‍ ജനിച്ചതിനു ശേഷം ആദ്യമായി മമ്മിയുമായുള്ള എൻ്റെ ബന്ധം സമാധാനമുള്ളതായി. എൻ്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടാതായി. സഹോദരനും സഹോദരിയുമായി വല്ലപ്പോഴും ഫോണില്‍ സംസാരിക്കുക മാത്രം ചെയ്യാറുള്ള ഞാന്‍ അവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ തുടങ്ങി. പ്രത്യേകിച്ചു്, തീര്‍ത്തും വ്യത്യസ്തമായ വ്യക്തിത്വമുള്ള എൻ്റെ സഹോദരിയും ഞാനും വളരെ അടുത്ത സുഹൃത്തുക്കളായി. അവളും എൻ്റെ കൂടെ അമ്മയുടെ ദര്‍ശനത്തിനു വന്നതില്‍ ഞാന്‍ വളരെ സന്തോഷിച്ചു. മാത്രമല്ല, ഒന്നിച്ചു മാതൃസേവ ചെയ്യുന്നതിലൂടെ എൻ്റെ ഭര്‍ത്താവും ഞാനും കുറേക്കൂടി അടുത്തു. ഭര്‍ത്താവു് എല്ലാ ഞായറാഴ്ചയും ഒരു വിനോദത്തിനും പോകാതെ ഉച്ചവരെ എൻ്റെ മമ്മിയുടെയും ഉച്ചയ്ക്കുശേഷം ഭര്‍ത്താവിൻ്റെ മമ്മിയുടെയും കാര്യങ്ങള്‍ നോക്കുന്നതു കാണുമ്പോള്‍ അദ്ദേഹത്തെ ഞാന്‍ കൂടുതല്‍ വിലമതിച്ചു തുടങ്ങി.
ജീവിതത്തില്‍ പഠിക്കേണ്ട പല പാഠങ്ങളും അമ്മ അങ്ങനെ എന്നെ പഠിപ്പിച്ചു. എൻ്റെ ജീവിതത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ഞാന്‍ ആഗ്രഹിച്ചതുപോലെയല്ല സംഭവിച്ചതു് എന്നു കരുതി ഞാന്‍ വളരെ ദുഃഖിക്കാറുണ്ടായിരുന്നു. എല്ലാവരോടും അമര്‍ഷവുമായിരുന്നു എനിക്കു്. ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ ശ്രമിച്ചാലും അതുകൊണ്ടൊന്നും ഒരു വ്യത്യാസവുമുണ്ടാകില്ലെന്നു് എനിക്കു് അറിയാമായിരുന്നു. നിരാശമൂലം ഈ ജീവിതം അവസാനിപ്പിക്കാന്‍ വരെ എനിക്കു തോന്നിയിരുന്നു. പക്ഷേ, ഞാന്‍ തീരുമാനിച്ചു, എൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യം അമ്മയെ സന്തുഷ്ടയാക്കുക മാത്രമാണെന്നു്. ഓരോ ചിന്ത വരുമ്പോഴും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ”ഇതുകൊണ്ടു് അമ്മയ്ക്കു് എന്നോടു സന്തോഷമാകുമോ?” എന്ന ചോദ്യം എന്നെ നേര്‍വഴിക്കു നയിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍, മുന്‍പു വിഷമിപ്പിച്ചിരുന്ന ജീവിതാനുഭവങ്ങളൊക്കെ എനിക്കു സന്തോഷം തരുന്നവയായി. അമ്മയില്‍ മാത്രം മനസ്സൂന്നുന്നതുകൊണ്ടു പുറത്തു് എന്തുതന്നെ സംഭവിച്ചാലും ഉള്ളില്‍ ശാന്തിയും ആനന്ദവും ഞാന്‍ അനുഭവിച്ചു.
അമ്മയോടു് എനിക്കു് ഒരു പ്രാര്‍ത്ഥനയേയുള്ളൂ, ”അമ്മേ, എൻ്റെ മനസ്സു് എനിക്കു വലിയ ഒരു ഭാരമാണു്. അതിനെ നിയന്ത്രിക്കാന്‍ എനിക്കു ശക്തി തരണേ! എൻ്റെ ചിന്തകളും കര്‍മ്മങ്ങളും അമ്മയെ സന്തോഷിപ്പിച്ചാല്‍ അതുകൊണ്ടു് എനിക്കും ഈ ലോകത്തിനും ഗുണമുണ്ടായി എന്നാണു് അര്‍ത്ഥം. ഈ കാഴ്ചപ്പാടു നിലനിര്‍ത്താന്‍ എനിക്കു കഴിയണേ! എന്നെ എപ്പോഴും അമ്മയുടെ സന്നിധിയില്‍തന്നെ നിര്‍ത്തണേ!”