സയൻസിനെയും മതവിശ്വാസത്തെയും രണ്ടാക്കി മാറ്റിയതാണു് ഇന്നു സമൂഹത്തിൽ കാണുന്ന പല സംഘർഷങ്ങൾക്കും പ്രധാനകാരണം. വാസ്തവത്തിൽ, മതവും ശാസ്ത്രവും കൈകോർത്തുപോവേണ്ടതാണു്. ആദ്ധ്യാത്മികശാസ്ത്രത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള സയൻസും സയൻസിനെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയും പൂർണ്ണമാവില്ല.
പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ സമൂഹം ഇന്നു മനുഷ്യനെ മതവിശ്വാസികളെന്നും ശാസ്ത്ര വിശ്വാസികളെന്നും രണ്ടായി തരംതിരിക്കാൻ ശ്രമിക്കുന്നു. മതവും ആത്മീയതയും വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും അതു് അന്ധതയാണെന്നും സയൻസിനെ പിൻതാങ്ങുന്നവർ പറയുന്നു. സയൻസു് വസ്തുതയാണു്, അതു പരീക്ഷണങ്ങളിലൂടെ തെളിയിക്കുന്നതാണു് എന്നാണു വാദം. നിങ്ങൾ ഏതു പക്ഷത്താണു്? വിശ്വാസത്തിൻ്റെയോ അതോ, പരീക്ഷിച്ചു തെളിയിച്ചതിൻ്റെയോ? ഇതാണു ചോദ്യം.
മതവും ആത്മീയതയും അന്ധമാണു്, പരീക്ഷിച്ചു തെളിയിച്ചിട്ടുള്ളതല്ല എന്നു പറയുന്നതു തെറ്റാണു്. ഒരുപക്ഷേ, ആധുനിക ശാസ്ത്രജ്ഞരെക്കാൾ ആഴത്തിൽ ഗവേഷണം നടത്തിയവരാണു് ആത്മീയാചാര്യന്മാർ. എന്നാൽ, ആധുനികഗവേഷകർ പുറംലോകത്തു പരീക്ഷണം നടത്തിയപ്പോൾ, മനസ്സാകുന്ന പരീക്ഷണശാലയിൽ ഋഷി ഗവേഷണം നടത്തി. അങ്ങനെ നോക്കുമ്പോൾ അവരും ശാസ്ത്രജ്ഞർ തന്നെയായിരുന്നു. യഥാർത്ഥത്തിൽ, മതത്തിൻ്റെ ശരിയായ ആധാരം വിശ്വാസമല്ല, ശ്രദ്ധയാണു്. ശ്രദ്ധ അന്വേഷണമാണു്. അവനവനിലേക്കു തിരിഞ്ഞുള്ള തീവ്രമായ അന്വേഷണം.
ഈ ദൃശ്യപ്രപഞ്ചത്തിൻ്റെ സ്വഭാവം എന്താണു്? ഇതെങ്ങനെയാണു് ഇത്ര താളാത്മകമായി പ്രവർത്തിക്കുന്നതു്? ഇതു് എവിടെനിന്നുണ്ടായി? എവിടേക്കു പോകുന്നു? എവിടെച്ചെന്നു ചേരും? ഞാൻ ആരാണു്? ഇതൊക്കെയായിരുന്നു അവരുടെ അന്വേഷണം. ഈ ചോദ്യങ്ങൾ ഒരു മതവിശ്വാസിയുടെതോ, ശാസ്ത്രജ്ഞൻ്റെതോ? രണ്ടുമാണു്!
ഋഷികൾ അത്യന്തം ഉയർന്ന ചിന്തകന്മാരായിരുന്നു. എന്നാലവർ സത്യമറിഞ്ഞ ദാർശനികന്മാരും കൂടി ആയിരുന്നു. ചിന്തകന്മാർ തീർച്ചയായും സമൂഹത്തിനൊരു മുതൽക്കൂട്ടാണു്. എന്നാൽ ചിന്തയും വാക്കും കൊണ്ടു മാത്രം കാര്യമില്ല. അവയ്ക്കു പ്രാണവായു നല്കി ജീവസ്സുറ്റതും സുന്ദരവുമാക്കുന്നതു്, വാക്കും ചിന്തയും ജീവിതമാക്കി മാറ്റുന്നവരാണു്.
ഉച്ചയ്ക്കുശേഷം ഓഫീസില്‍ പൊതുവെ തിരക്കു കുറവായിരിക്കും. ഊണു കഴിഞ്ഞു കാബിനില്‍ ഒറ്റയ്ക്കിരുന്നു പത്രം വായിക്കുന്നതു് ഒരു രസമാണു്. ആരുടെയും ശല്യമില്ലാതെ ശാന്തമായ ഒരന്തരീക്ഷം. എൻ്റെ കാബിനില്‍ സെക്ഷന്‍ ഓഫീസര്‍ തോമസ് സാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചു പേരെയുള്ളൂ. ലഞ്ച്‌ബ്രേക്കു് ആയതുകൊണ്ടു് അവരെല്ലാം ഊണു കഴിക്കാന്‍ കാന്റീനില്‍ പോയിരിക്കുകയാണു്. മേശപ്പുറത്തു് എപ്പോഴും രണ്ടുമൂന്നു പത്രങ്ങള്‍ ഉണ്ടാകും. പതിവുപോലെ സീറ്റിനരികിലെ ചെറിയ ജനാലയിലൂടെ ഇളംകാറ്റു വീശുന്നുണ്ടു്. ഭക്ഷണം കഴിഞ്ഞു് ഈ കാറ്റും കൊണ്ടു തനിച്ചിരിക്കുമ്പോഴാണു പത്രം വായന.
വാര്‍ത്തകളും വാര്‍ത്തകള്‍ക്കപ്പുറവും തേടിയുള്ള ഒരു യാത്ര. അക്ഷരങ്ങളിലൂടെ, ചിത്രങ്ങളിലൂടെ എവിടെയൊക്കെ സഞ്ചരിക്കാം! പക്ഷേ, ഈയിടെയായി പത്രങ്ങള്‍ കാണുമ്പോള്‍ത്തന്നെ ഭയമാകുന്നു. മനുഷ്യരുടെ ദുരിതങ്ങളും ദുരന്തങ്ങളും ഭീകരദൃശ്യങ്ങളും ഒന്നാം പേജില്‍ത്തന്നെയുണ്ടാകും.എത്ര ദിവസങ്ങളായി ഗാസയില്‍ യുദ്ധം തുടങ്ങിയിട്ടു്? യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ മുറിവേറ്റും കരിഞ്ഞും മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ കണ്ടുകണ്ടു മനസ്സു് വിറങ്ങലിച്ചുപോയിരിക്കുന്നു! ഇസ്രയേലി ആക്രമണത്തില്‍ നാന്നൂറോളം പാലസ്തീന്‍ കുഞ്ഞുങ്ങള്‍ മരിച്ചെന്നാണു കണക്കു്. ആ പാവം കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു? ആരുടെയൊക്കെയോ അഹങ്കാരത്തിനു ബലിയാടാകുന്നതു് നിഷ്കളങ്കരായ, ശത്രുതയെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍!
പത്രത്തിൻ്റെ മറ്റു പേജുകളിലും യുദ്ധ വാര്‍ത്തകളുണ്ടു്. ലിബിയയില്‍ ആഭ്യന്തരകലാപം! അവിടെയും ആക്രമിക്കപ്പെടുന്നതു് കുഞ്ഞുങ്ങള്‍തന്നെ. ഇറാക്കിലും യുദ്ധം. അവിടെയും മനുഷ്യരെ കൊല്ലുന്നു. മനുഷ്യരെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്നതാരാണു്? അല്ലെങ്കില്‍ത്തന്നെ ഏതു യുദ്ധത്തിനും ഒടുവില്‍ ആരെങ്കിലും ജയിക്കാറുണ്ടോ? യുദ്ധത്തില്‍ ജയിച്ചുകൊണ്ടിരിക്കുന്നവര്‍ യുദ്ധം നീണ്ടുപോകട്ടെയെന്നു് ആഗ്രഹിച്ചെന്നിരിക്കും. അവരെയും കാത്തിരിക്കുന്നതു പരാജയംതന്നെയാണെന്നു് അവര്‍പോലും അറിയുന്നില്ല!
യുദ്ധങ്ങള്‍ എന്നു തുടങ്ങിയെന്നു് ഒരന്വേഷണത്തിനുപോയാല്‍ മനുഷ്യനുണ്ടായ കാലം മുതലേ്ക്ക അഥവാ യുഗങ്ങള്‍ക്കു മുന്‍പേ, യുദ്ധങ്ങള്‍ തുടങ്ങിയെന്നു കാണാം. പുരാണങ്ങളില്‍ നിരവധി യുദ്ധങ്ങളെപ്പറ്റി പറയുന്നുണ്ടു്. ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം രണ്ടു വ്യത്യസ്ത ലോകങ്ങളില്‍ ജീവിച്ചിരുന്നവര്‍ തമ്മിലുള്ള യുദ്ധമായിരുന്നു അതു്. ശ്രീരാമൻ്റെ കാലമായപ്പോള്‍ അസുരന്മാര്‍ ഭൂമിയിലെത്തി. ഇവിടെ യുദ്ധം തുടര്‍ന്നു. ശ്രീകൃഷ്ണൻ്റെ കാലമായപ്പോള്‍ മഹാഭാരതയുദ്ധം കുടുംബത്തിനുള്ളില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള യുദ്ധം. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവര്‍ ജയിച്ചു എന്നു പുരാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട, ദുഃഖാര്‍ത്തരായ ആ അഞ്ചുപേര്‍മാത്രം അവശേഷിച്ചതാണോ ജയം?
എൻ്റെ എതിര്‍വശത്തുള്ള കസേരയില്‍ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം കേട്ടു ചിന്തയില്‍ നിന്നു ഞെട്ടിയുണര്‍ന്നു. എൻ്റെ സെക്ഷനിലെ മോഹന്‍ദാസാണു്. കോണ്‍ഫറന്‍സ് ഹാളില്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടിയെക്കുറിച്ചുള്ള മീറ്റിങില്‍ പങ്കെടുക്കാന്‍ പോയതാണയാള്‍. മീറ്റിങ് അയാള്‍ക്കു് അത്ര രുചിച്ചിട്ടില്ല എന്നു തോന്നുന്നു. ഇരുന്നയുടന്‍ മേശപ്പുറത്തെ ഫയലുകള്‍ തിരിച്ചും മറിച്ചും നോക്കി. വീണ്ടും അടച്ചുവച്ചു. കസേരയിലേക്കു് ഒന്നുകൂടെ ചാരിയിരുന്നു ഫാനിലേക്കു നോക്കി നെടുവീര്‍പ്പിട്ടു. ഇടയ്ക്കു വാച്ചിലേക്കും നോക്കുന്നുണ്ടു്.
‘എന്തുപറ്റി ഇയാള്‍ക്കു്?’ കാന്റീനിലെ ഭക്ഷണത്തില്‍ ഉറുമ്പിനെ കണ്ടോ?’ ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു. കാരണം, അതൊക്കെയാണു് അയാളുടെ വലിയ വലിയ പ്രശ്‌നങ്ങള്‍. അയാള്‍ ഇത്രയ്ക്കും പിരിമുറുക്കം കാണിക്കുമ്പോള്‍ ഒന്നും ചോദിക്കാതിരിക്കുന്നതു മോശമാണല്ലോ എന്നു കരുതി ഞാന്‍ ചോദിച്ചു. ”എന്താ പ്രശ്‌നം? മീറ്റിങില്‍ എന്തുണ്ടായി?”എൻ്റെ ചോദ്യം കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അയാളുടെ ഉള്ളിലെ അമര്‍ഷം പൊട്ടിയൊഴുകി.
”ഇനി എന്തുണ്ടാകാന്‍? ഓണാഘോഷപരിപാടിയുടെ കണ്‍വീനറായി ആ സുനന്ദയെ തെരഞ്ഞെടുത്തിരിക്കുന്നു! എന്താ ഇവിടെ ആണുങ്ങളാരുമില്ലേ? എല്ലാവരും ഒന്നിനും കൊള്ളാത്തവരായിപ്പോയോ? ഇത്രയും വലിയ പരിപാടിയൊക്കെ ഏറ്റെടുത്തു ചെയ്യാന്‍ ഏല്പിച്ചിരിക്കുന്നതു് ഒരു പെണ്ണിനെ. വല്ല തിരുവാതിര കളിയോ മറ്റോ ഏറ്റെടുക്കുന്ന പോലെയെന്നാ വിചാരം. ഏതായാലും ഞാന്‍ ഇത്തവണത്തെ ഓണപ്പരിപാടിക്കു സഹകരിക്കില്ല; പങ്കെടുക്കുന്നുമില്ല. ഞങ്ങള്‍, ആണുങ്ങളുടെ സഹായമില്ലാതെ അവളതു നടത്തുന്നതൊന്നു കാണട്ടെ.”ഇപ്പറഞ്ഞതെല്ലാം കേട്ടുകൊണ്ടിരിക്കുന്നതും ഒരു പെണ്ണാണു് എന്നുപോലും ഓര്‍ക്കാതെ അയാള്‍ പിറുപിറുത്തുക്കൊണ്ടിരുന്നു.
ഗാസയില്‍ യുദ്ധം ചെയ്യുന്ന ഇസ്രയേലുകാര്‍ക്കുപോലും പല സ്തീന്‍കാരോടു് ഇത്ര ശത്രുത കാണില്ല എന്നു തോന്നും അയാള്‍ക്കു സുനന്ദ എന്ന പെണ്ണിനോടുള്ള ദേഷ്യം കാണുമ്പോള്‍! ആ ഓഫീസിനുള്ളിലെ യുദ്ധത്തില്‍ സുനന്ദ അയാളുടെ എതിര്‍ ഗ്രൂപ്പിലാണു്. മാത്രമല്ല, ഒരു പെണ്ണു് ഇത്രയും വലിയ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുന്നതു് അയാള്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ ലോകത്തിലെത്തന്നെ ഒരു വശത്തു നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്രയും നിസ്സാരകാര്യത്തെ ചൊല്ലി ആകുലപ്പെടുന്നല്ലോ എന്നു തോന്നി.
അയാളുടെ ശ്രദ്ധയൊന്നു മാറ്റാനും പിരിമുറക്കം ഒന്നു കുറയ്ക്കാനുംവേണ്ടി ഞാന്‍ ചോദിച്ചു, ”ഇന്നു് എത്രയാ തീയതി എന്നറിയാമോ?” ”ആഗസ്റ്റ് ആറല്ലേ ഇന്നു്?” സംശയഭാവത്തോടെ അയാള്‍ പറഞ്ഞു.”ഇന്നു് ആഗസ്റ്റ് ആറുതന്നെ, ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത അറിയ്യോ?” ഞാന്‍ വീണ്ടും ചോദിച്ചു.”ഇതെന്താ ക്വിസ് പരിപാടിയോ?” അയഞ്ഞുതുടങ്ങിയ അയാളുടെ മുഖം വീണ്ടും വലിഞ്ഞു മുറുകാന്‍ തുടങ്ങി. ”ക്വിസ് ഒന്നുമല്ല… ഇതുപോലൊരു ആഗസ്റ്റ് ആറിനാണു ഹിരോഷിമയില്‍ ആറ്റംബോംബിട്ടതു്. അന്നു് അനേകം നിരപരാധികള്‍ മരിച്ചു. മരിക്കാതെ രക്ഷപ്പെട്ടവരുടെ കാര്യം മരിച്ചവരെക്കാള്‍ കഷ്ടമായിപ്പോയി! അവരൊക്കെ ഇന്നും ദുരിതം തിന്നു ജീവിക്കുന്നു!”
”ഓ, അതിനിപ്പോള്‍ നമ്മള്‍ എന്തു ചെയ്യാനാ? കുറെയെണ്ണം അങ്ങനെ ചാകട്ടെ. ഒറ്റയടിക്കു കുറെയെണ്ണം ചത്താല്‍ ജനസംഖ്യ അത്രയും കുറയുമല്ലോ. ജനങ്ങള്‍ ഇങ്ങനെ പെരുകിയാല്‍ എല്ലാവര്‍ക്കും തിന്നാനൊള്ളതൊന്നും നാട്ടിലില്ല.”ഉദാസീനഭാവത്തില്‍, ഒരു തമാശ പറയുന്ന ലാഘവത്തോടെ അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ അയാളുടെ തലയിലേക്കു് ഒരു ബോംബു് എറിയുവാനുള്ള ദേഷ്യമുണ്ടായിരുന്നു എൻ്റെയുള്ളില്‍! ”ആ ജനസംഖ്യയില്‍ മോഹനും ഭാര്യയും മൂന്നു കുഞ്ഞുങ്ങളും പെടുമെന്നും ഓര്‍ക്കണം.” അത്രയെങ്കിലും പറയാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
ഇനിയും അവിടെ ഇരുന്നാല്‍ പന്തികേടാവും എന്നു തോന്നിയിട്ടാവാം പാന്റ്‌സിൻ്റെ പോക്കറ്റില്‍ നിന്നു മൊബൈലെടുത്തു് ആരെയോ വിളിക്കാനെന്ന ഭാവേന അയാള്‍ പുറത്തെ വരാന്തയിലേക്കു പോയി.ഡി.എ. എത്ര ശതമാനം കൂട്ടി, സിനിമാനടികളുടെ രഹസ്യ ജീവിതം പുറത്തുവിടുന്നുണ്ടോ, പീഡനക്കേസിൻ്റെ വിശദാംശങ്ങള്‍ എങ്ങനെ അറിയും ഇതൊക്കെ മാത്രം ഉദ്ദേശിച്ചു പത്രം വായിക്കുന്ന ഒരാള്‍ ഹിരോഷിമയിലെ മനുഷ്യരെക്കുറിച്ചോ ഗാസയിലെ പാവം കുഞ്ഞുങ്ങളെക്കുറിച്ചോ എന്തു് ആവലാതിപ്പെടാന്‍? ഇന്നത്തെ പത്രത്തിലും ഹിരോഷിമയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. അതിലൂടെ വെറുതെ ഒന്നു കണ്ണോടിക്കാന്‍പോലും അയാള്‍ തയ്യാറാകുന്നില്ലല്ലോ!
ഓണാഘോഷക്കമ്മിറ്റി കണ്‍വീനറായി സുനന്ദ എന്ന പെണ്ണിനെ തെരഞ്ഞെടുത്തതാണു് അയാളുടെ പ്രശ്‌നം. മനസ്സില്‍ യുദ്ധം പ്രഖ്യാപിച്ചു നടക്കുകയാണയാള്‍. ഇതുപോലെ യുദ്ധം ചെയ്തും ജയിച്ചും തോറ്റും നമ്മുടെയൊക്കെ മനസ്സുകളില്‍ നിറയെ ചോരപ്പാടുകളാണു്. അങ്ങു ദൂരെ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം. നമുക്കിടയില്‍, ഒന്നിച്ചു ജോലി ചെയ്യുന്നവര്‍ തമ്മില്‍ യുദ്ധം… ഒരു കൂരയ്ക്കുള്ളില്‍ ജീവിക്കുന്നവര്‍ തമ്മില്‍ യുദ്ധം… ഒരേ വയറ്റില്‍ പിറന്നവര്‍ തമ്മില്‍ യുദ്ധം… മനസ്സുകള്‍ തമ്മില്‍ യുദ്ധം… സ്വന്തം മനസ്സിനുള്ളിലും യുദ്ധം!
യുദ്ധത്തിൻ്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും യുഗങ്ങള്‍ക്കു പിന്നില്‍ത്തന്നെ. മനുഷ്യന്‍ എവിടെയുണ്ടോ അവിടെ യുദ്ധമുണ്ടു്. പങ്കെടുക്കുന്ന ആളുകള്‍ മാറുന്നു; അവരുടെ വേഷവിധാനങ്ങള്‍ മാറുന്നു; ആയുധമുറകള്‍ മാറുന്നു എന്നേയുള്ളൂ. യുദ്ധം എന്നും എപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണു്. എന്നും നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കാനേ യുദ്ധങ്ങള്‍ക്കു കഴിയൂ എന്നു മനസ്സിലാക്കാനുള്ള വിവേകംപോലും സര്‍വ്വവിജ്ഞാനകോശങ്ങളെന്നു സ്വയം കരുതുന്ന നമ്മള്‍ ഇതുവരെ നേടിയിട്ടില്ല!
അമ്മ പറയുന്നതുപോലെ, ശത്രു നമ്മുടെ ഉള്ളില്‍തന്നെയാണു്. ആരാണു നമ്മുടെ ശത്രുക്കള്‍? അഹങ്കാരവും വിദ്വേഷവും സ്വാര്‍ത്ഥതയും അസൂയയും ഒക്കെത്തന്നെ. വിവേകം, വിനയം, ഈശ്വരപ്രേമം ഇങ്ങനെയുള്ള സേനയുടെ സഹായത്തോടെ ജീവിതമാകുന്ന യുദ്ധം ചെയ്യണം. ആ യുദ്ധത്തിനൊടുവില്‍ മാത്രമേ യഥാര്‍ത്ഥ ശാന്തിയും സമാധാനവും നമുക്കു ലഭിക്കൂ.
പലപ്പോഴും നമ്മളെക്കാള്‍ ഉയര്‍ന്നവരുമായി, പണക്കാരുമായി കൂട്ടുകൂടുവാനാണു നമ്മള്‍ ശ്രമിക്കുന്നതു്. അതെപ്പോഴും ദുഃഖത്തിനു കാരണമായിത്തീരുന്നു. നമ്മളെക്കാള്‍ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ ആയിരങ്ങളുണ്ടു്. എന്തുകൊണ്ടു് അവരെക്കുറിച്ചു ചിന്തിക്കുന്നില്ല? അവരുടെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍, നമ്മുടെതു സ്വര്‍ഗ്ഗമാണെന്നു കാണുവാന്‍ സാധിക്കും.
നമ്മളെക്കാള്‍ ഉയര്‍ന്നവരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മള്‍ ഇത്ര പാവങ്ങളാണല്ലോ അവരെപ്പോലെ സമ്പത്തില്ലല്ലോ എന്നു ചിന്തിച്ചു ദുഃഖിക്കേണ്ടി വരുന്നു. എന്തെങ്കിലും ഒരസുഖം വരുമ്പോഴാകട്ടെ, അയ്യോ എനിക്കിത്ര വലിയ അസുഖം വന്നല്ലോ എന്ന ചിന്തയായി. എന്നാല്‍ നമ്മളെക്കാള്‍ എത്രയോ വലിയ അസുഖങ്ങള്‍ വന്നു ദുരിതമനുഭവിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ടു് അവരെക്കുറിച്ചു് ആലോചിക്കുമ്പോള്‍ നമ്മുടെതു് വലിയൊരു കഷ്ടപ്പാടായി തോന്നുകയില്ല. ഇങ്ങനെ നമ്മള്‍ മനസ്സിനെ സാന്ത്വനപ്പെടുത്തി ദുഃഖത്തില്‍നിന്നും വിമുക്തി നേടുവാനാണു ശ്രമിക്കേണ്ടതു്. മറിച്ചു ചിന്തിക്കുമ്പോള്‍ നമ്മുടെ ജീവിതം ദുരിതപൂര്‍ണ്ണമായിത്തീരുന്നു.
എന്നാല്‍ സാധാരണക്കാരുടെ ലോകത്തിലേക്കു് ഇറങ്ങിവരുവാന്‍ പലപ്പോഴും നമ്മുടെ മനസ്സു് തയ്യാറാകില്ല. അവരുമായി ദുഃഖം പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറില്ല. അവര്‍ക്കു നമ്മളാല്‍ കഴിവതു സേവ ചെയ്യുവാന്‍ സന്നദ്ധരാകാറില്ല. എന്നാല്‍ അതിനു നമ്മള്‍ തയ്യാറാവുകയാണെങ്കില്‍, അതിലൂടെ നാം ആനന്ദത്തിൻ്റെ ലോകത്തിലേക്കുള്ള കവാടം തുറക്കുന്നതിനുള്ള താക്കോല്‍ നേടുകയാണു ചെയ്യുന്നതു്. യഥാര്‍ത്ഥത്തില്‍ ഇതും ഈശ്വരാരാധനതന്നെയാണു്.
സാധുക്കളെ ഹൃദയം തുറന്നു സ്നേഹിക്കുക. അവരുടെ തലത്തിലേക്കു് ഇറങ്ങിച്ചെല്ലുക. അവരെ സ്നേഹിക്കേണ്ടതും അവര്‍ക്കു വേണ്ട സേവനം ചെയ്യേണ്ടതും തൻ്റെ ധര്‍മ്മമായി, ഈശ്വരന്‍ തന്നെ ഏല്പിച്ച കടമയായി കാണുക. ഈ ഒരു മനോഭാവം നമുക്കു വരുമ്പോള്‍, ജീവിതത്തില്‍ സ്വന്തം കാര്യമോര്‍ത്തു ദുഃഖിക്കാന്‍ സമയമില്ലെന്നു കാണുവാന്‍ കഴിയും.
ഭാരതത്തില്‍ എണ്‍പത്തിയഞ്ചുകോടി ജനങ്ങള്‍ ഉള്ളതില്‍ മുപ്പത്തിയഞ്ചു കോടിയും പട്ടിണിയിലാണെന്നാണു കേള്‍ക്കുന്നതു്. എല്ലാവരും ശ്രദ്ധിച്ചു് അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി, പരസ്പരം സഹായങ്ങള്‍ നല്കി ജീവിക്കുവാന്‍ തയ്യാറായാല്‍ ഇവിടെ ആര്‍ക്കും പട്ടിണി കിടക്കേണ്ടിവരില്ല. എല്ലാവര്‍ക്കും കഴിക്കുവാന്‍ വേണ്ടതു് ഈശ്വരന്‍ നമുക്കു തന്നിട്ടുണ്ടു്. എന്നാല്‍ ചിലര്‍ മറ്റുള്ളവര്‍ക്കുള്ളതു കൂടി സ്വന്തമാക്കിവച്ചിരിക്കുന്നു. ഇതുമൂലം, അവരുടെ സഹോദരങ്ങള്‍ തന്നെയാണു പട്ടിണി കിടന്നു കഷ്ടപ്പെടുന്നതെന്നു് അവരറിയുന്നില്ല.
ഭൗതികമായി, വലിയ സമ്പത്തിലും പ്രതാപത്തിലും കഴിഞ്ഞിരുന്നാല്‍ത്തന്നെയും സാധുക്കളോടു കരുണ കാട്ടുവാനും അവര്‍ക്കുവേണ്ട സഹായം ചെയ്യുവാനും തയ്യാറായില്ല എങ്കില്‍ അവര്‍ ആന്തരികമായി ദരിദ്രരരാണു്. ഈശ്വരൻ്റെ ലോകത്തിലെ ഏറ്റവും വലിയ ദരിദ്രര്‍ അവരാണു്. അതിൻ്റെ ദുരിതങ്ങള്‍, മാനസികമായി അനുഭവിക്കുന്നതില്‍നിന്നും അവര്‍ക്കു രക്ഷപ്പെടുവാനാവില്ല.
സാധുക്കളുടെ ജീവിതപ്പാതയില്‍ വെളിച്ചം വിതറാതെ, ഈശ്വരനു മുന്നില്‍, ദീപം കൊളുത്തുന്നതുകൊണ്ടോ കാണിക്കയര്‍പ്പിക്കുന്നതുകൊണ്ടോ യാതൊരു പ്രയോജനവുമില്ല. അതിനാല്‍ നമ്മള്‍ സാധുക്കളുടെ ലോകത്തിലേക്കു് ഇറങ്ങിച്ചെല്ലണം. സ്നേഹിക്കണം, സേവിക്കണം. ഇതു കൂടാതെ എത്ര ധ്യാനം ചെയ്താലും ധ്യാനത്തിൻ്റെ മധുരം നുകരുവാന്‍ കഴിയുകയില്ല. പരോപകാരമാണു ധ്യാനത്തിനു മാധുര്യം പകരുന്നതു്.
ജോലിയില്ലെന്നു ചിന്തിച്ചു്, മനസ്സു് പുണ്ണാക്കി, ലഹരികള്‍ക്കടിമയാകുന്ന ചില കുഞ്ഞുങ്ങളെ കാണാറുണ്ടു്. ലഹരി കഴിച്ചതു കൊണ്ടു ജോലി കിട്ടില്ല. അതു്, കുടുംബത്തിനു ഒന്നുകൂടി ഭാരം കൂട്ടുകയേയുള്ളൂ. പത്തു സെൻ്റു സ്ഥലമേയുള്ളുവെങ്കില്‍ അതില്‍ കൃഷി ചെയ്യുവാന്‍ നോക്കണം. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടു്, കൃഷി ചെയ്യണോ എന്നും മക്കള്‍ ചിന്തിക്കരുതു്. മറ്റൊന്നിനും സാധിച്ചില്ല എങ്കില്‍, വീട്ടുവളപ്പില്‍ പത്തു വാഴയെങ്കിലും നടുവാന്‍ ശ്രമിക്കുക. ഇങ്ങനെ അദ്ധ്വാനിച്ചു്, നമുക്കും കുടുംബത്തിനും ജീവിക്കാം.
എല്ലാവരും കണ്ണടച്ചു ദേവിയുടെ രൂപം ഉള്ളില്‍ കാണുക. അതിനു കഴിയുന്നില്ലെങ്കില്‍ ദേവി മുന്നില്‍ നില്ക്കുന്നതായി സങ്കല്പിക്കുക. മക്കള്‍ അകവും പുറവും, സഗുണവും നിര്‍ഗ്ഗുണവുമൊന്നും ചിന്തിക്കേണ്ട. മനസ്സു് ഏകാഗ്രതപ്പെടുത്തുവാന്‍ ശ്രമിക്കുക. രൂപം കിട്ടിയില്ലെന്നു വിചാരിച്ചു വിഷമിക്കണ്ട. കണ്ണടച്ചു മക്കള്‍ അമ്മാ അമ്മാ എന്നു വിളിക്കുക. ഇതു കേള്‍ക്കുമ്പോള്‍ പലരും ചോദിക്കാം ഈശ്വരന്‍ ഉള്ളിലില്ലേ എന്നു്. ശരിയാണു് ഈശ്വരന്‍ നമ്മുടെ ഉള്ളിലുണ്ടു്. പക്ഷേ, നമ്മള്‍ ഉള്ളിലല്ല. നമ്മുടെ മനസ്സു് മറ്റു പല വസ്തുക്കളുടെയും പിന്നാലെ ഓടിനടക്കുകയാണു്. ആ മനസ്സിനെ ഉള്ളിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഒരു ക്രിയയാണു് ഈ ജപം. ‘അമ്മ’ എന്ന വാക്കിനര്‍ത്ഥം നിത്യമായ പ്രേമമേ, നിത്യമായ കാരുണ്യമേ, നീയെന്നെ നയിക്കൂ എന്നാണു്. ? ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഞങ്ങള്‍ പറയകടവുകാര്‍ ചെറിയ മനുഷ്യരാണു്. പരസ്പരം കൈകോര്‍ക്കുന്ന ചെറിയ കരകളില്‍നിന്നു വിശാലമായ കടല്പരപ്പിനെയും അകലങ്ങളിലെ ചക്രവാളത്തെയും നോക്കിനില്ക്കുവാന്‍ ഞങ്ങള്‍ പഠിച്ചു. തെങ്ങിന്‍തലപ്പുകളെ ആകെയുലയ്ക്കുന്ന കാറ്റിൻ്റെ ദീര്‍ഘസഞ്ചാരവും ആകാശമേഘങ്ങളുടെ ഒടുങ്ങാത്ത യാത്രയും ഞങ്ങളുടെ മനസ്സില്‍ വിസ്മയത്തിൻ്റെ ചലനങ്ങള്‍ സൃഷ്ടിച്ചു. ഞങ്ങളുടെ കണ്ണുകളില്‍ മുഴുവന്‍ പ്രകൃതിയുടെ അദ്ഭുതങ്ങളായിരുന്നു.
പക്ഷേ, മനുഷ്യനു കടല്പരപ്പുപോലെ വിശാലമാകുവാനും ചക്രവാളത്തെപ്പോലെ ഭൂമിയെ ആകെ ആശ്ലേഷിക്കാനും ആകുമെന്നും ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല. കാറ്റിൻ്റെയും ആകാശ മേഘങ്ങളുടെയും ദീര്‍ഘസഞ്ചാരങ്ങള്‍ ഞങ്ങളുടെ ചെറിയ കരയിലേക്കുള്ള തീര്‍ത്ഥാടനങ്ങളായിരുന്നെന്നു് അറിഞ്ഞിരുന്നില്ല. കായല്പരപ്പും കടലും കൈകോര്‍ക്കുന്നതിനിടയിലെ ചെറിയകര ലോകത്തിൻ്റെ സ്നേഹഭൂപടത്തിൻ്റെ കേന്ദ്രമായിരുന്നെന്നും ഞങ്ങളറിഞ്ഞതേയില്ല.
അമ്മയോടൊത്തു് അറുപതു വര്‍ഷങ്ങള്‍ ജീവിച്ചുകഴിയുമ്പോഴും ഞങ്ങളില്‍ ഉണരുന്നതു വിസ്മയത്തിൻ്റെ തിരയിളക്കങ്ങളാണു്. അറിവിൻ്റെയും വിശ്വാസത്തിൻ്റെയും പരിധിക്കപ്പുറത്തേക്കു് അനുഭവങ്ങള്‍ ഞങ്ങളെ കൈപിടിച്ചു നടത്തി. പക്ഷേ, അദ്ഭുതങ്ങളല്ല ഞങ്ങള്‍ക്കു് ആ വിസ്മയങ്ങളൊന്നും. കാരണം, അനുഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മനസ്സിലാക്കാനാവാത്തതല്ല അവയൊന്നും.
അമ്മയെന്ന പ്രതിഭാസത്തെ മനസ്സിലാക്കുന്നതിലെ ഭിന്നങ്ങളായ ഘട്ടങ്ങളാകുന്നു ഞങ്ങളെ സംബന്ധിച്ചു് അനുഭവങ്ങളുടെ ഓരോ അദ്ധ്യായവും. അമ്മ ജനിച്ചു വളര്‍ന്നതു ഞങ്ങള്‍ക്കിടയിലാണു്. കുഞ്ഞായും സുധാമണിയായും അമ്മ ഞങ്ങളോടൊത്തു കഴിഞ്ഞു. അമ്മയായും മഹാഗുരുവായും ആ മഹാജീവിതത്തിലെ നിമിഷങ്ങള്‍ ലോകത്തോടൊപ്പം ഞങ്ങളോടൊത്തും പങ്കുവച്ചു. അവയൊക്കെയും ഞങ്ങളുടെ ജീവിതത്തിലെ വളര്‍ച്ചയുടെ അനുഭവഘട്ടങ്ങളായിരുന്നു.
പറയകടവില്‍ കായല്‍ത്തീരത്തെ ഇടമണ്ണേല്‍ വീട്ടിലെ എട്ടു മക്കളില്‍ അമ്മയ്ക്കു താഴെയാണു ഞാന്‍ ജനിച്ചതു്. വീടിൻ്റെ ഉത്തരവാദിത്വങ്ങളും പാഠശാലയും അതിനെല്ലാം പുറമെ കരയിലെ നിസ്സഹായരായവരെ സംരക്ഷിക്കുവാനും സാന്ത്വനിപ്പിക്കുവാനും സ്വയമെടുത്ത ഉത്തരവാദിത്വവും അങ്ങനെ ധാരാളം തിരക്കുകളിലാണു ഞാനമ്മയെ ചെറുപ്രായത്തില്‍ത്തന്നെ കണ്ടിട്ടുള്ളതു്.
തിരക്കുകള്‍ക്കിടയിലെപ്പോഴാണു് അമ്മയ്ക്കു ശാന്തമായ അവസ്ഥ ലഭിച്ചിരുന്നതെന്നു് എനിക്കറിയുമായിരുന്നില്ല. അമ്മയിപ്പോഴും അങ്ങനെതന്നെയാണു്. ലോകമാകെയുള്ള ദര്‍ശനസ്ഥലങ്ങള്‍, ദര്‍ശനപരിപാടികള്‍, സേവനപദ്ധതികള്‍, മക്കളെ സാന്ത്വനിപ്പിക്കലും സംരക്ഷിക്കലും അങ്ങനെ അമ്മയ്ക്കു കര്‍മ്മനിരതമല്ലാത്ത ഒരു നിമിഷമില്ല. എന്നാല്‍ ഈ തിരക്കുകളിലെല്ലാം അമ്മ ശാന്തമായ അവസ്ഥയിലാണെന്നു് ഇന്നെനിക്കു മനസ്സിലാകുന്നുണ്ടു്.
ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ഒരനുഭവമുണ്ടു്. ചെറിയ കുട്ടിയാണു് അന്നു ഞാന്‍. മനസ്സിലെ സന്ദേഹങ്ങള്‍ ഉന്നയിച്ചാല്‍ത്തന്നെ മറ്റുള്ളവര്‍ക്കതു മനസ്സിലാവില്ല. അരുതായ്മകളും വല്ലായ്മകളും നീണ്ട ഒരു കരച്ചില്‍ മാത്രമായിരുന്നു അന്നെനിക്കു്. കരച്ചിലിനു വലിയവര്‍ നല്കുന്ന അര്‍ത്ഥങ്ങള്‍ക്കൊപ്പമായിരുന്നു പരിഹാരം. പക്ഷേ, അമ്മയെനിക്കങ്ങനെയായിരുന്നില്ല. അമ്മയ്ക്കു് എൻ്റെ മനസ്സറിയാമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയോടുള്ള സ്നേഹവും അടുപ്പവും വര്‍ദ്ധിക്കും. പറയാതെതന്നെ ശാരീരികവും മാനസികവുമായ വല്ലായ്മകള്‍ അമ്മയ്ക്കു മനസ്സിലാകും, അതിനൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യും.
എൻ്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പലപ്പോഴും അസുഖങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണു്. നന്നേ ചെറുപ്പത്തില്‍ തന്നെ ശ്വാസംമുട്ടലിൻ്റെ ദീനമായിരുന്നു. മഴക്കാലമായാല്‍ അതു പതിവിനപ്പുറം വര്‍ദ്ധിക്കും. അസുഖങ്ങളോ മറ്റു് അസ്വസ്ഥതകളോ ഉണ്ടായാല്‍ സ്ഥിരം വിരുന്നുകാരനെപ്പോലെ ശ്വാസംമുട്ടലും വന്നെത്തും. പിന്നെ കുഴച്ചിലാകും. അങ്ങനെ ഒരു മഴക്കാലത്താണു് അതു സംഭവിച്ചതു!
മഴക്കാലത്തു് അധികമായ ശ്വാസം വലിച്ചില്‍ കാരണം എന്നെ വീട്ടില്‍ പുതപ്പിച്ചു കിടത്തിയിട്ടാണു വലിയവരോരോരുത്തരായി അവരവരുടെ ജോലികള്‍ക്കായി പോയതു്. ഒറ്റയ്ക്കായപ്പോള്‍ ദീനം കടുത്തു. ശ്വാസംമുട്ടലിനൊപ്പം ചുട്ടുപൊള്ളുന്ന ചൂടും അവശതയും ഏറാന്‍ തുടങ്ങി. എപ്പോഴോ എൻ്റെ ബോധം മറയുകയും ചെയ്തു. പക്ഷേ, ഇതിനുമുന്‍പു് അമ്മ എവിടെനിന്നോ എൻ്റെ അരികിലെത്തി എന്നെ വിളിച്ചുണര്‍ത്തുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു.
പിന്നീടു് എന്നെ തോളിലേറ്റി അമ്മ വീട്ടില്‍നിന്നു നിരത്തിലിറങ്ങി. കായലും കടലുംകൊണ്ടു ചുറ്റപ്പെട്ട ഞങ്ങളുടെ കരയെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ വാഹനസൗകര്യങ്ങള്‍ അക്കാലത്തു് ഉണ്ടായിരുന്നില്ല. കായല്‍ മുറിച്ചു കടക്കുന്ന കടത്തുവള്ളമിറങ്ങിയാല്‍ പിന്നെ സര്‍ക്കാര്‍ ആശുപത്രിവരെയും നടക്കുകയേ നിവൃത്തിയുള്ളൂ. കടത്തിറങ്ങി അമ്മയെന്നെ തോളിലേറ്റി നടക്കുവാന്‍ തുടങ്ങി. കടവുമുതല്‍ ആശുപത്രി വരെയുള്ള ദൂരമത്രയും അമ്മയെന്നെ തോളിലേറ്റി പായുകയായിരുന്നു.
പനിച്ചൂടിൻ്റെ മങ്ങലില്‍ പാതിബോധത്തില്‍ ശ്വാസം വലിച്ചുവലിച്ചു് ആ കഴുത്തില്‍ ചുറ്റിപ്പിടിച്ചു ഞാന്‍ തളര്‍ന്നു കിടന്നതു് ഇപ്പോഴും ഓര്‍മ്മയിലുണ്ടു്. ആശുപത്രിയിലെത്തി മരുന്നു കഴിച്ചു. ദീനം തെല്ലു കുറഞ്ഞപ്പോള്‍ എനിക്കൊരുകാര്യം മനസ്സിലായി. എൻ്റെ ദീനം മാറുവാനായി അമ്മ എന്നെക്കാള്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി കഷ്ടപ്പെടുന്നു. അതിനിടയില്‍ അമ്മയ്ക്കു തളര്‍ച്ചയോ ക്ഷീണമോ ഇല്ല. ഒരേയൊരു ചിന്തയേയുള്ളൂ. എന്നെ അസുഖത്തിൻ്റെ പിടിയില്‍ നിന്നും അവശതയില്‍നിന്നും മോചിപ്പിക്കുക.
ഓര്‍മ്മയിലുള്ള ഈ അനുഭവം പിന്നീടൊരായിരം പ്രാവശ്യം എനിക്കു് അറിവായി വെളിവായിട്ടുണ്ടു്. ആ കൈകളില്‍, മടിത്തട്ടില്‍ അസുഖം ബാധിച്ച അനേകം രോഗികളെ പിന്നീടു ഞാന്‍ കണ്ടിട്ടുണ്ടു്. കൈ ചേര്‍ത്തണച്ചും ആശ്വസിപ്പിച്ചും അവരെ സംരക്ഷിക്കുന്ന അമ്മ. ആ മടിത്തട്ടില്‍ ദീനത്തിൻ്റെ അവശതയില്‍ എന്നെപ്പോലെ പാതിമയക്കത്തില്‍ മിഴിയടച്ചു കിടക്കുന്നവര്‍, ശരീരം തളര്‍ന്നു് ആ കരസ്പര്‍ശം മാത്രം പ്രതീക്ഷിച്ചു മിഴിയനക്കാന്‍പോലും കഴിയാതെ കിടക്കുന്നവര്‍. രോഗത്തിനു മുന്നില്‍ തന്നെത്തന്നെ സ്വയം കൈയൊഴിഞ്ഞവര്‍. അവര്‍ക്കുവേണ്ടി അവരെക്കാള്‍ രോഗമുക്തിക്കായി ആ ഹൃദയം ആഗ്രഹിക്കുന്നതു് എനിക്കറിയാം. തനിക്കുവേണ്ടി തന്നെക്കാള്‍ ഇച്ഛിക്കുന്ന ആ ഹൃദയം മാതൃഹൃദയമല്ലാതെ മറ്റെന്താണു് ?(തുടരും)