27 സെപ്‌റ്റംബർ  2024 , അമൃതപുരി – അമൃതവർഷം 71  ആഘോഷങ്ങൾ

അമ്മയുടെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി, പ്രശസ്ത കവിയും പണ്ഡിതനുമായ പ്രൊഫസർ വി.മധുസൂദനൻ നായർക്ക് പ്രസിദ്ധമായ അമൃതകീർത്തി പുരസ്‌കാരം സമ്മാനിയ്ക്കപ്പെട്ടു. സരസ്വതി ദേവിയുടെ ശിൽപവും 1,23,456 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അമ്മ  നേരിട്ട്  നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു. 

“സാഹിത്യത്തിന്  അസാധാരണമായ സംഭാവനകൾ നൽകിയ, പ്രത്യേകിച്ച് ആത്മീയ ദാർശനിക ആശയങ്ങളും ആധുനിക ചിന്താ ശൈലികളും ഗംഭീരമായ രചനാശൈലിയിൽ സമന്വയിപ്പിച്ചതിനാണ്  പ്രൊഫ. മധുസൂദനൻ നായർ അവർകളെ തിരഞ്ഞെടുത്തത് ”  എന്ന് അവാർഡ് നിർണയ സമിതിയിലെ അംഗമായ സ്വാമി തുരീയാമൃതാനന്ദ പുരി പറഞ്ഞു.

സമയാകാശങ്ങളിൽ, രാമായണ തീർത്ഥം, വാൽമീകി രാമായണം (സംസ്കൃത ഗ്രന്ഥവും മലയാള വ്യാഖ്യാനവും), വാക്കിന്റെ വിശ്വരൂപം, നാറാണത്തു ഭ്രാന്തൻ തുടങ്ങിയ മധുസൂദനൻ നായരുടെ ശ്രദ്ധേയമായ കൃതികൾ അദ്ദേഹത്തിന്റെ അഗാധമായ ജഞാനത്തിന്റെയും മലയാള സാഹിത്യത്തിനുള്ള  അദ്ദേഹത്തിന്റെ  സംഭാവനയുടെയും  ഉദാഹരണങ്ങളാണ്. 

 പ്രൊഫസർ മധുസൂദനൻ നായർ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജിൽ മലയാളം വിഭാഗം പ്രൊഫസറായും മേധാവിയായും  സേവനമനുഷ്ഠിച്ചിട്ടുള്ള ആദരണീയനായ  അദ്ധ്യാപകനാണ്. ഭാരത  സർക്കാരിന്റെ സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാൽ അദ്ദേഹത്തിന്റെ സാഹിതീ  സംഭാവനകൾ പരക്കെ  അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

തന്റെ പ്രയത്‌നങ്ങൾക്കുള്ള അംഗീകാരത്തിന് അമ്മയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി  പുരസ്‌കാര സ്വീകരണ  പ്രസംഗത്തിൽ അദ്ദേഹം  പറഞ്ഞു. തുടർന്ന് തന്റെ ചില  ആശയങ്ങൾ  പങ്കുവച്ചു കൊണ്ട്  അദ്ദേഹം പറഞ്ഞു: “സ്നേഹം എന്നത് പ്രപഞ്ചത്തെ സമ്പൂർണ്ണമായി ലയിപ്പിക്കുന്ന ഒരു അമൃത സാഗരം എന്നാണ് എപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. സ്നേഹം അമൃതമാകുമ്പോൾ അത് ആനന്ദമാവും, സർവ്വാനന്ദമാവും.  ഇത് അമൃതപുരിയാവുന്നത് അങ്ങനെയാണ്. ‘അമൃതേന ആവൃതാം പുരിം’ എന്ന് തൈത്തിരീയം ആരണ്യകത്തിൽ ശരീരത്തെ പറയുന്നു. ഈ ഇരിക്കുന്ന എല്ലാ ശരീരങ്ങളും അങ്ങനെ അമൃതപുരിയായല്ലോ. പ്രപഞ്ചത്തിലെ എല്ലാ ജീവശരീരങ്ങളും അതുപോലെ അമൃതപുരിയാകണമല്ലോ. അതിനായിരിക്കണം മനുഷ്യന്റെ ജ്ഞാനവും വിജ്ഞാനവും ധനവും എല്ലാം. ഒരു ഭേദവും ഇല്ല. മനുഷ്യനുൾപ്പെടെ എല്ലാ ജീവിയും ഒരേ ദേവതയുടെ അമൃതപുരിയാണ് എന്ന് വരുന്ന ഒരു സന്ദേശം എല്ലാ മക്കൾക്കും ആയി കൊടുക്കുന്ന ഇടം എവിടെ ആണോ അവിടെ അമൃതമയമാണ്. 

സ്നേഹത്താൽ ഒന്നായ ഒരു ലോകത്തെ മുന്നിൽ കണ്ടു കൊണ്ട് അദ്ദേഹം തുടർന്നു: “പ്രപഞ്ചം ഒറ്റ സംഗീതത്തിൽ ലയിക്കുമെങ്കിൽ, സ്നേഹത്തിന്റെ ഒറ്റ സംഗീതത്തിൽ പ്രപഞ്ചം മുഴുവൻ ലയിക്കുമെങ്കിൽ, നമുക്ക് യുദ്ധങ്ങളുണ്ടാവില്ല. കലാപങ്ങൾ ഉണ്ടാവില്ല. അടിപിടികൾ ഉണ്ടാവില്ല.  ഏറ്റവും കഷ്ടപ്പെടുന്നവരെ കൂടെ കൈ കൊടുത്തു കൂടെ കൊണ്ടുപോകുന്ന, ഏറ്റവും മുറിവേറ്റ മുടന്തനായ കുഞ്ഞാടിനെ കൂടെ ചുവന്നു കൊണ്ടുപോകുന്ന മഹത്വങ്ങൾ ആയി ഓരോ മനുഷ്യനും മാറു മാറാകണം എന്ന ഒരു പ്രാർത്ഥനാ എന്നെപ്പോലൊരാളിൽ ഉണ്ട്. അതാണ് ഞാൻ എന്റെ കവിതകളിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ആ അക്ഷര കർമ്മങ്ങൾക്ക്, ആത്മാർത്ഥതയോടെ ചെയ്തിട്ടുള്ള കർമ്മങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന് ഞാനെന്റെ ശിരസ് നമിക്കുന്നു.  ലോകത്തിന് ഇനിയും സ്നേഹത്തിന്റെ മഹാ ഭാഷ്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഈയമ്മ ചിരകാലം വറ്റാത്ത സ്നേഹത്തോടെ തന്നെ നമ്മുടെ കൂടെ ഉണ്ടാകണമേ എന്നും, വരും തലമുറകൾക്കു എല്ലാ ലോകത്തിനും പ്രത്യേകിച്ചു തീരെ കഷ്ടപ്പെടുന്നവർക്ക് എല്ലാർക്കും മനസ്സിൽ എന്നും ആശ്വാസമായി ആനന്ദമായി കൈത്താങ്ങാടയി ഈ പ്രസ്ഥാനം നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. ഒരു ഭേദവും ഇല്ലാതെ എല്ലാ മനുഷ്യരേയും ഒരുമിപ്പിക്കാൻ കഴിയുമ്പോൾ മാത്രമേ നമ്മുടെ ലോകം സുന്ദരമായിരിക്കൂ.”

ഒരാളുടെ കാഴ്ചപ്പാട്  അവരുടെ അനുഭവത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന്  തുടർന്ന് അദ്ദേഹം വ്യക്തമാക്കി: “എന്റെ കണ്ണിൽ ദ്വേഷമല്ല സ്നേഹമാണുള്ളതെങ്കിൽ ലോകം മുഴുവൻ എനിക്ക് മധുമയം ആയിരിക്കും. എന്റെ കണ്ണിൽ കാലുഷ്യമുണ്ടെങ്കിൽ ലോകം എനിക്ക് വിഷമയമായിരിക്കും. ലോകം മധുമയമായിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. എല്ലാ മനസ്സും  ഒരേ സ്നേഹ ശ്രുതിയിൽ ലയിച്ചാൽ ലോകം മുഴുവൻ സുന്ദരമായി  തന്നെ ഇരിക്കും. അങ്ങനെ സുന്ദരമാകണമേ എന്നു തന്നെയാണ്  എന്റെയും പ്രാർത്ഥന. ഞാൻ അങ്ങനെ എഴുതിയ രണ്ടു വരി ഇവിടെ സമർപ്പിച്ച് പിൻമാറിക്കൊള്ളാം എന്ന് വിചാരിക്കുന്നു.“

ഐക്യം, സ്നേഹം, അനുകമ്പ എന്നീ മൂല്യങ്ങളുടെ ജീവസ്സുറ്റ ചിത്രീകരണമുള്ള  ‘അച്ഛൻ പിറന്ന  വീട്’  എന്ന തന്റെ കവിതയിലെ  ഒരു ഹൃദ്യമായ ഭാഗം  ചൊല്ലിക്കൊണ്ടാണ് പ്രൊഫ. മധുസൂദനൻ നായർ  പ്രസംഗം അവസാനിപ്പിച്ചത്.

അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ പാരായണം വേദിയിലും  സദസ്സിലുമുണ്ടായിരുന്ന എല്ലാവരെയും സ്വാധീനിച്ചു. കവിയോടൊപ്പം കണ്ണീർ പൊഴിച്ചുകൊണ്ട് അമ്മയും അതാസ്വദിക്കുന്നത് നമുക്ക് കാണാമായിരുന്നു. അദ്ദേഹത്തിന്റെ  വരികൾ  അമ്മയുടെ  സന്ദേശങ്ങളെ അതിശയകരമായി  കവിതയിലേക്ക്  കാച്ചിക്കുറുക്കി അലിയിച്ചു ചേർത്തതായി തോന്നി. ആ വാക്കുക്കൾ, അത് കേട്ടവരുടെയെല്ലാം മനസ്സിൽ  ഉജ്ജ്വലമായ ചിത്രങ്ങൾ വരച്ചിട്ടു.  

26 സെപ്തംബർ 2024,  അമൃതപുരി​–
ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാടിനെ കൈപിടിച്ച് ഉയർത്താനാ​യി മാതാ അമൃതാനന്ദമയി മഠം 15 കോടി രൂപയുടെ പദ്ധതികൾ അമ്മയുടെ 71-ആം ജന്മദിന ആഘോഷത്തോടനുബന്ധിച്ചു  പ്രഖ്യാപിച്ചു.  ദുരന്തത്തിലെ അതിജീവിതർക്ക് കൈത്താങ്ങാകുന്നതിനൊപ്പം ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിദുരന്തത്തിൻ്റെ വ്യാപ്തി ഭാവിയിൽ കുറയ്ക്കാൻ ഉതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കും.  

അമൃതാ സർവകലാശാലയുടെ സഹായത്തോടെ​ കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചേക്കാവുന്ന വയനാടിന്റെ പരിസ്ഥിതിലോല മേഖലകളിൽ ജനങ്ങൾക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കും. കേരള സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംവിധാനം സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിക്കും.​ ഇത് വഴി ദുരന്ത സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ മേഖലയിൽ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതൽ കൃത്യത ഉറപ്പാക്കാനും അധികൃതർക്ക് സാധിക്കും.​  

വയനാട്ടിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ആഘാതവും പരിശോധിക്കാൻ അമ്മയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ സംഘം  സ്ഥലം സന്ദർശിച്ചു  സൂക്ഷ്മമായി അവലോകനം ചെയ്തു തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ കൂടുതൽ മേഖലകളിൽ ഇത്തരം അപകടങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാൻ അടിയന്തര നടപടികൾ അനിവാര്യമാണെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് ഉരുൾപൊട്ടൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന മുന്നറിയിപ്പ് സംവിധാനം വയനാട്ടിൽ സ്ഥാപിക്കാൻ മാതാ അമൃതാനന്ദമയി മഠം തീരുമാനിച്ചത്.

അമ്മയുടെ തിരുവോണ സന്ദേശത്തിൽ നിന്ന് 2024

സമൃദ്ധിയുടെ, സമത്വത്തിന്റെ , സ്നേഹത്തിന്റെ , സന്തോഷത്തിന്റെ സന്ദേശവുമായി തിരുവോണം പടികടന്നെത്തി. മലയാള മണ്ണിന്റെ സംസ്കാരം മുഴുവൻ ഉള്ളിലൊതുക്കിയ ഒരു ആഘോഷമാണ് ഓണം.

മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒത്തുചേരുന്ന, അവ ഓരോന്നും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് ഓണം. ഭൗതികമായ സമൃദ്ധിയും ധാർമ്മിക മൂല്യങ്ങളും ഭക്തിയുമെല്ലാം അതിൽ സംഗമിക്കുന്നു. പൊയ്പ്പോയ ഒരു നല്ല ഭൂതകാലത്തിന്റെ ഓർമ്മകളും വർത്തമാനത്തിന്റെ ആഹ്ളാദവും ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പവും അതിലുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, സ്നേഹം പങ്കുവെക്കാൻ ദുഃഖങ്ങൾ മറക്കാൻ, നല്ലതു പ്രതീക്ഷിക്കാൻ, നല്ല നാളെയെ സ്വപ്നം കാണാൻ, ഓണം അവസരമേകുന്നു. ദുഃഖങ്ങളുടെ നടുവിലും സന്തോഷത്തെ സൃഷ്ടിക്കാൻ കഴിയും എന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു.

മഹാവിഷ്ണുവിനെയും മഹാബലിയെയും മറന്ന ഒരു ഓണം നമുക്കില്ല. ഭഗവാന്റെ അവതാരദിനത്തിൽ ഭഗവാനെയും ഭക്തനെയും നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതാണ് തിരുവോണം. നമ്മളിലെ ഭക്തനെ ഉണർത്തുക, നമ്മളിലെ ഭഗവാനെ സാക്ഷാത്കരിക്കുക എന്നതാണ് തിരുവോണത്തിന്റെ ലക്ഷ്യം.

ഓണം സർവ്വചരാചരങ്ങളും തമ്മിലുള്ള താളാത്മകതയുടെ ആഘോഷമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം, ജീവജാലങ്ങൾ തമ്മിലുളള ആരോഗ്യകരമായ ബന്ധം, കർഷകനും മണ്ണുമായുള്ള ആരോഗ്യകരമായ ബന്ധം എല്ലാറ്റിനെയും ഓണം പ്രതിനിധീകരിക്കുന്നു.

സ്നേഹത്തിലും ആദരവിലും നന്മയിലും അധിഷ്ഠിതമായ ആ ബന്ധത്തിൻറെ ഊഷ്മളതയെ വീണ്ടെടുക്കുവാൻ
ഈ തിരുവോണം നമുക്ക് പ്രചോദനമാകട്ടെ. അതിലേക്ക് ഉയരുവാൻ ഉണരുവാൻ എല്ലാ മക്കൾക്കും കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.


പ്രകൃതിയിൽ തേനീച്ചയുടെ കാര്യവും വ്യത്യസ്തമല്ല. സാധാരണ തേനീച്ചകൾ കൂട്ടിൽനിന്നു മൂന്നു കിലോമീറ്റർ വരെ പറന്നാണു തേൻ ശേഖരിക്കാറുള്ളതു്.

എന്നാൽ ഇപ്പോൾ തേൻ ശേഖരിച്ചു മടങ്ങാൻ മിക്കവാറും അവയ്ക്കു സാധിക്കുന്നില്ല. കാരണം, മറവി മൂലം വഴി തെറ്റുന്നു. കൂട്ടിലെത്താൻ കഴിയുന്നില്ല. തേനീച്ചയ്ക്കു കൂട്ടിലെത്താൻ കഴിയുന്നില്ല എന്നു പറഞ്ഞാൽപ്പിന്നെ മരണമാണു് അവയെ കാത്തിരിക്കുന്നതു്.

ഒരർത്ഥത്തിൽ തേനീച്ച കാരണമാണു നമുക്കു് ആഹാരം കഴിക്കാൻപോലും സാധിക്കുന്നതു്. തേനീച്ച ഒരു പൂവിൽനിന്നു വേറൊരു പൂവിൽച്ചെന്നിരുന്നു പരാഗണം നടത്താൻ സഹായിക്കുന്നതുകൊണ്ടാണല്ലോ പച്ചക്കറികളും ധാന്യങ്ങളും ഒക്കെയുണ്ടാകുന്നതു്.

അപ്പോൾ എത്ര വലിയ സംഭാവനയാണു തേനീച്ച സമൂഹത്തിനും പ്രകൃതിക്കും നല്കുന്നതു്! അതു പോലെ ഓരോ ജീവജാലത്തിൽനിന്നും മനുഷ്യനു ഗുണം കിട്ടുന്നുണ്ടു്. പരസ്പരം ആശ്രയിച്ചാണു ഭൂമിയിലെ ഓരോ ജീവിയും നിലനില്ക്കുന്നതു്.

വിമാനത്തിൻ്റെ എഞ്ചിൻ കേടായാൽ അതിനു പറക്കാൻ സാധിക്കില്ല. ഒരു സ്‌ക്രൂ ഇല്ലെങ്കിലും പറക്കാൻ സാധിക്കില്ല. അതുപോലെ പ്രകൃതിയിലെ ഏറ്റവും ചെറിയ ജീവിക്കുപോലും അതിൻ്റെതായ പ്രാധാന്യമുണ്ടു്. അതിനാൽ ജീവജാലങ്ങളെല്ലാം ഭൂമിയിൽ നിലനില്ക്കേണ്ടതു മനുഷ്യൻ്റെ കൂടി ആവശ്യമാണു്. മനുഷ്യൻ്റെ കൂടി ഉത്തരവാദിത്വമാണു്.

അടുത്ത ശ്വാസം നമ്മുടെതെന്നു പറയുവാന്‍ നമുക്കാവില്ല. അതിനാല്‍ മക്കള്‍, ഒരു നിമിഷം പോലും ദുഃഖിച്ചു കളയാതെ സന്തോഷിക്കുവാന്‍ ശ്രമിക്കണം. അതിനു് ഈ ‘ഞാനി’നെ വിടാതെ പറ്റില്ല.

ഈ അറിവു് ഋഷികള്‍ നമുക്കു കനിഞ്ഞരുളിയ വരപ്രസാദമാണു്. ഇനി ഒരു നിമിഷം പോലും നഷ്ടമാക്കാതെ, ഈ ജ്ഞാനത്തോടെ ജീവിക്കുവാന്‍ മക്കള്‍ തയ്യാറാകണം. അതില്ലയെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമായിത്തീരും.

നാളെയാകട്ടെ എന്നു ചിന്തിക്കുവാന്‍ പാടില്ല. കാരണം നാളത്തെ ജീവിതം എന്നതു വെറും ഒരു സ്വപ്‌നം മാത്രമാണു്. എന്തിനു്, ഇപ്പോള്‍ തന്നെ, നമ്മള്‍ വെറും സ്വപ്‌നത്തിലാണു ജീവിക്കുന്നതു്. സാധാരണ സ്വപ്‌നം, ഒരു രാത്രി കൊണ്ടവസാനിക്കുമെങ്കില്‍, ഇതു് ഒരു ദീര്‍ഘകാല സ്വപ്‌നമാണെന്നു മാത്രം.

ഈ സ്വപ്‌നത്തില്‍ നിന്നു് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്തെന്നറിയുവാന്‍ കഴിയൂ. ഈ സ്വപ്‌നത്തില്‍നിന്നും നാം ഈശ്വരനിലേക്കാണുണരുന്നതു്. ഈ ഉറപ്പു നമുക്കുണ്ടാവണം. എങ്കിലേ ഈ സ്വപ്‌നം വിട്ടുണരുവാന്‍ കഴിയൂ.

കടന്നുപോകുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണു്. ഒരിക്കലും അതു നഷ്ടമാകുവാന്‍ പാടില്ല. നാളെയാകാമെന്നു ചിന്തിച്ചു സ്വപ്‌നത്തില്‍ മുഴുകുന്നതു വിഡ്ഢിത്തമാണു്. ‘നാളെ’യെന്നതു് ഉത്തരം കിട്ടാത്ത ചോദ്യമാണു്.

നാലും നാലും കൂടി ഒന്‍പതു് എന്നു കൂട്ടുന്നതുപോലെയാണതു്. നാലും നാലും കൂടി കൂട്ടിയാല്‍ ഒരിക്കലും ഒന്‍പതു് ആകാന്‍ പോകുന്നില്ല. അതിനാല്‍, നമുക്കു ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ ഈ നിമിഷമാണു് ഏറ്റവും വിലപ്പെട്ടതു്. അതു നഷ്ടമാകുവാന്‍ ഒരിക്കലും അനുവദിക്കരുതു്.

ഇതു മനസ്സിലാക്കി മക്കള്‍ എപ്പോഴും ഹൃദയം തുറന്നു ചിരിക്കുവാന്‍ പഠിക്കുക. മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ശ്രമിക്കുക. ചിന്തയിലും നോട്ടത്തിലും സ്പര്‍ശത്തിലും മനസാ വാചാ കര്‍മ്മണാ ആര്‍ക്കും ഉപദ്രവമുണ്ടാക്കാത്ത ഒരു മനസ്സിന്നുടമകളായിത്തീരാന്‍ ശ്രമിക്കുക.