പി. വത്സല മനുഷ്യകുലത്തിനു് ഒരു ആദിമാതാവുണ്ടായിരുന്നു. വ്യക്തിസത്തയില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ‘അമ്മ’യെന്ന വികാരം, ആദിമാതാവില്‍നിന്നും കൊളുത്തിയെടുത്ത ഒരു പ്രകാശത്തരിയാണെന്നു ഞാന്‍ വിചാരിക്കുന്നു. ചില സ്ത്രീജന്മങ്ങള്‍ക്കു ജന്മനാതന്നെ ഈ വെളിച്ചം വീണുകിട്ടും. ഒരു പക്ഷേ, എല്ലാ സ്ത്രീകളുടെ ഉള്ളിലും ഈ തീത്തരി ജന്മനാ ഉണ്ടായിരിക്കും. ജീവിതക്ലേശങ്ങളുടെ സംഘര്‍ഷത്താല്‍ അതു് അണഞ്ഞും കരിഞ്ഞും പോവുകയാണു്. ലോകത്തില്‍ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ആദിരോദനത്തിൻ്റെ മുഴക്കമുണ്ടാകും. കര്‍മ്മബാഹുല്യത്തില്‍ പെടുമ്പോള്‍ അതാരും കേള്‍ക്കുന്നില്ല; ശ്രദ്ധിക്കുന്നില്ല. ചില പ്രതിസന്ധികളില്‍, വേര്‍പാടുകളില്‍, ദുരന്തസംഭവങ്ങളില്‍, […]