Author / amrita

ഈശ്വരന്‍ സകലരുടെയും ഉള്ളില്‍ അന്തര്യാമിയായി വസിക്കുന്നുണ്ടു്. അവിടുന്നു് ഓരോ നിമിഷവും നമ്മളോടു പ്രേമപുരസ്സരം മൃദുവായി സരളതയോടെ സംസാരിക്കുന്നുമുണ്ടു്. പക്ഷേ, അതിനു ചെവി കൊടുക്കാനുള്ള ക്ഷമ നമുക്കില്ല. അതു കേള്‍ക്കാനുള്ള കാതും നമുക്കില്ല. അതിനാല്‍ വീണ്ടും വീണ്ടും നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ദുഃഖം അനുഭവിക്കുന്നു.
ന്നു.

കോപം, കോപിക്കുന്നവനേയും ഏറ്റുവാങ്ങുന്നവനെയും അപകടപ്പെടുത്തും. ശരീരത്തിലുണ്ടാവുന്ന മുറിവു വേഗം പൊറുക്കും. കോപത്താല്‍ പറയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവു് ഉണങ്ങുകയില്ല. അതിനാല്‍ കോപം വരുന്നു എന്നറിഞ്ഞാല്‍, അതു പ്രകടിപ്പിക്കുകയോ ഉള്ളില്‍ അമര്‍ത്തുകയോ അല്ല, അതിനെ വിവേകബുദ്ധികൊണ്ടു് ഇല്ലാതാക്കുകയാണു വേണ്ടതു്.

കണ്ണുകള്‍ ഇല്ലാത്തതു മൂലം അന്ധത ബാധിച്ചവരെ പിന്നെയും നയിക്കാം. എന്നാല്‍ അഹങ്കാരത്തിന്റെ അന്ധത ബാധിച്ചാല്‍ നാം പരിപൂര്‍ണ്ണമായും അന്ധകാരത്തിലാകും, അതു നമ്മെ കൂരിരുട്ടിലേക്കു തള്ളും.

ഒരു ജീവിക്കും നല്കാത്ത വരദാനമാണു് ഈശ്വരന്‍ മനുഷ്യനു നല്കിയിരിക്കുന്നതു്, വിവേകബുദ്ധി. ഈ വിവേകബുദ്ധി വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള്‍ നീങ്ങിയാല്‍, നഷ്ടമാകുന്നതു നമ്മുടെ ജീവിതംതന്നെയായിരിക്കും.

ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിന്റെ ഗതി മാറ്റുക പ്രയാസമാണു്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗ്ഗം ധ്യാനമാണു്.