മക്കളേ, കഷ്ടപ്പെടുന്നവരോടുള്ള കരുണയാണു ഈശ്വരനോടുള്ള നമ്മുടെ കടമ. സ്നേഹവും കാരുണ്യവും കൊണ്ടു മാത്രമേ ലോകത്തു ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ.

അമ്മ ഒരനുഭവം പറയാം. ഒരു കെട്ടിടത്തിൻ്റെ ഒരു മുറിയില്‍ കാന്‍സര്‍ രോഗവുമായി വേദന സഹിക്കാന്‍ വയ്യാതെ പിടയുന്ന ഒരു രോഗി താമസിക്കുന്നു. വേദനയ്ക്കു് അല്പം ആശ്വാസം കിട്ടാന്‍ വേദന സംഹാരി വാങ്ങാന്‍ പണമില്ല. അതേസമയം തൊട്ടടുത്ത മുറിയില്‍ മദ്യവും മയക്കു മരുന്നും കഴിച്ചു്, സ്ത്രീസുഖവും അനുഭവിച്ചു സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുന്ന വേറൊരാള്‍.

അയാള്‍ സ്വയം നാശത്തിന് ഉപയോഗിക്കുന്ന പണം മതി, തൊട്ടടുത്ത മുറിയിലെ രോഗിയുടെ വേദന അകറ്റാന്‍. അനാവശ്യമായി ചെലവാക്കുന്ന പണം മറ്റുള്ളവരെ സഹായിക്കുവാന്‍ ഉപയോഗിച്ചാല്‍ അയാള്‍ സ്വന്തം നാശത്തില്‍ നിന്നു രക്ഷപ്പെടും. കൂടാതെ അയാള്‍ക്കു ഹൃദയ വിശാലതയുണ്ടാവും. മറ്റുള്ളവര്‍ക്കും അതുകൊണ്ടു പ്രയോജനമുണ്ടാകും.

അറിയാതെ നമ്മുടെ കൈ നമ്മുടെ കണ്ണില്‍ കൊണ്ടാല്‍ നാം കൈയിനെ ശിക്ഷിക്കുമോ? ഇല്ല. കണ്ണിൻ്റെ വേദന ശമിപ്പിക്കുവാനേ ശ്രമിക്കുകയുള്ളൂ. കാരണം കണ്ണും കൈയും നമ്മുടെ സ്വന്തമാണു്, നമ്മുടെ തന്നെ ഭാഗമാണു്. അതുപോലെ മറ്റുള്ളവരുടെ കുറ്റങ്ങള്‍ നമ്മുടെ കുറ്റമായി കാണാന്‍ നമുക്കു കഴിയണം.

സര്‍വ്വ ജീവജാലങ്ങളിലും നമ്മെത്തന്നെ, നമ്മുടെ ആത്മാവിനെത്തന്നെ കാണാന്‍ നമുക്കു സാധിക്കണം. എങ്കില്‍ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുവാനും അവരെ സ്നേഹിക്കുവാനും നമുക്കു സാധിക്കും. തന്നെത്തന്നെ മറ്റുള്ളവരില്‍ ദര്‍ശിച്ചു് അവരുടെ കുറ്റങ്ങളും കുറവുകളും നമ്മുടെതായി കാണാന്‍ കഴിയുക എല്ലാവരെയും സ്നേഹിക്കാന്‍ കഴിയുക- ഇതാണു മതത്തിൻ്റെ യഥാര്‍ത്ഥാദര്‍ശം.

സ്വര്‍ണ്ണം സുന്ദരമാണു്, വളരെ വിലപിടിപ്പുള്ളതാണു്, എന്നാല്‍ അതിനു പരിമളംകൂടി ഉണ്ടായാലോ? അതിൻ്റെ മൂല്യവും സൗന്ദര്യവും എത്രയോ ഇരട്ടി വര്‍ദ്ധിക്കും. ധ്യാനവും ആദ്ധ്യാത്മികസാധനകളും വിലമതിക്കാനാവാത്തതാണു്, വളരെ പ്രാധാന്യമുള്ളതാണു്. എന്നാല്‍ ധ്യാനത്തോടൊപ്പം നമുക്കു സഹജീവികളോടു കാരുണ്യം കൂടിയുണ്ടായാല്‍ അതു സ്വര്‍ണ്ണത്തിനു സുഗന്ധം കൂടിയുണ്ടാകുന്നതു പോലെയാണു്. നമ്മുടെ ജീവിതത്തിലുടനീളം ആ ദിവ്യസുഗന്ധം നിറഞ്ഞുനില്ക്കും.