ഇന്നു ലോകത്തു കഷ്ടപ്പെടുന്നവര്‍ എത്രപേരാണു്! ചികിത്സയേ്ക്കാ മരുന്നിനോ പണമില്ലാതെ സാധുക്കളായ എത്രയോ രോഗികള്‍ വേദന തിന്നു കഴിയുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ എത്രയോ സാധുക്കള്‍ കഷ്ടപ്പെടുന്നു. ഫീസു കൊടുക്കാന്‍ കഴിവില്ലാതെ എത്രയോ കുട്ടികള്‍ പഠിത്തം നിര്‍ത്തുന്നു. നമ്മള്‍ ജോലി ചെയ്തു മിച്ചംവരുത്തുന്ന കാശു് ഈ സാധുക്കളെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കാമല്ലോ. നമ്മുടെ അനാഥാലയത്തില്‍ത്തന്നെ പത്തഞ്ഞൂറു കുട്ടികള്‍ പഠിക്കുന്നു. നമ്മള്‍ കഷ്ടപ്പെട്ടും മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകണം.

എല്ലാവര്‍ക്കും കസേരയില്‍ ഇരുന്നുള്ള ജോലികള്‍ ചെയ്യുവാനാണു താത്പര്യം. ഇതുപോലുള്ള ജോലികള്‍ ചെയ്യുവാന്‍ ആര്‍ക്കും ഇഷ്ടമില്ല. അങ്ങനെയുള്ളവര്‍ക്കുകൂടി മാതൃകയാകണ്ടേ? ‘സമത്വം യോഗം ഉച്യതേ’ എന്നാണല്ലോ ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. ഏതു ജോലിയും ഈശ്വരപൂജയായിക്കണ്ടു ചെയ്യുവാന്‍ കഴിയണം. ഇന്നു് അമ്മ ഇതൊക്കെ ചെയ്യുന്നതു കണ്ടാല്‍ നാളെ അവര്‍ ഏതു ജോലി ചെയ്യുവാനും മടി പറയുകയില്ല. ആത്മാവാണു നിത്യം. ആ ആത്മാവിനെ അറിയണമെങ്കില്‍ പൂര്‍ണ്ണമായും ശരീരബോധത്തെ മറക്കണം. പക്ഷേ, ത്യാഗത്തില്‍ക്കൂടിയേ അതിനു കഴിയുകയുള്ളൂ. ത്യാഗപൂര്‍വ്വം ജീവിക്കുന്നവര്‍ക്കു് ഏതു സാഹചര്യത്തെയും അനുകൂലമാക്കി മാറ്റുവാന്‍ കഴിയും.

മോനേ, ഇരുപത്തിനാലു മണിക്കൂറും ആര്‍ക്കു സാധന ചെയ്യുവാന്‍ പറ്റും? അതിനാല്‍ സാധന ചെയ്തു ബാക്കിയുള്ള സമയം നല്ല കര്‍മ്മങ്ങള്‍ ചെയ്യണം. അതു ചിന്തകളെ കുറയ്ക്കാന്‍ സഹായിക്കും. ഗുരുവിൻ്റെ ശരീരംതന്നെയാണു് ഈ കാണുന്ന ജഗത്തു്. ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു ചെയ്യുന്ന കര്‍മ്മമാണു ഗുരുവിനോടുള്ള പ്രേമം. നിഷ്‌കാമമായ കര്‍മ്മവും മന്ത്രജപം തന്നെ. തീര്‍ത്തും ത്യാഗപൂര്‍ണ്ണമായി ജീവിക്കുന്നവര്‍ക്കു് പ്രത്യേകിച്ചു മറ്റൊരു സാധനയുടെ ആവശ്യമില്ല. മോനേ, ത്യാഗംകൊണ്ടേ അമൃതത്വത്തെ പ്രാപിക്കാന്‍ കഴിയൂ.