സമസ്തലോകത്തിനായി, ഭാരതത്തിലെ ഋഷിപരമ്പരയ്ക്കും മഹാത്മാക്കള്‍ക്കും സനാതനധര്‍മ്മത്തിനും നല്കുവാനുള്ള കാതലായ സന്ദേശം ഇതാണു്. 

ഇന്നു, ലോകം കടുത്ത വ്യഥയിലമര്‍ന്നിരിക്കുന്നു. സര്‍വ്വത്ര വ്യാപ്തവും അടിയന്തരശ്രദ്ധ അര്‍ഹിക്കുന്നതുമാണു് ഈ വ്യഥ. നമ്മെ ഗ്രസിച്ചിരിക്കുന്ന ഈ മഹാവ്യഥയുടെ ഭയാനകമായ ആഴം മനസ്സിലാക്കുവാന്‍ ഇന്നത്തെ ലോകത്തിൻ്റെ  പ്രത്യക്ഷ ലക്ഷണങ്ങള്‍ നോക്കിയാല്‍ മതി.

മനഃശാന്തി നമുക്കു കൈ വിട്ടുപോയിരിക്കുന്നു. ഭൂഗോളം നശിച്ചുകൊണ്ടിരിക്കുന്നു, അയല്‍വാസികള്‍ പരസ്പരം ഭയന്നു കഴിയുന്നു. പുരുഷന്മാരും സ്ത്രീകളും പരസ്പരം വേര്‍പിരിയുന്നു. കൊച്ചുകുഞ്ഞുങ്ങള്‍ നിസ്സഹായരായി മരിച്ചു വീഴുന്നു. ഇതു് അനുവദിക്കാവുന്നതല്ല! ഭൂമിയുടെ പരിസ്ഥിതി രക്ഷാ സംവിധാനങ്ങളെ താറുമാറാക്കുന്നതിനെ ഞങ്ങള്‍ ശിക്ഷാര്‍ഹമെന്നു വിധിക്കുന്നു.

ജീവിതത്തിൻ്റെ വാഗ്ദാനങ്ങളെ തകര്‍ക്കുന്ന ദാരിദ്ര്യവും മനുഷ്യ ശരീരത്തെ ശോഷിപ്പിക്കുന്ന പട്ടിണിയും ഇനിയും ഉണ്ടാവാൻ പാടില്ല. കുടുംബങ്ങളെ തകര്‍ക്കുന്ന സാമ്പത്തികമായ അസന്തുലിതാവസ്ഥയും മാറേണ്ടതാണ്. രാജ്യങ്ങളിലെ, ജനസമൂഹങ്ങളിലെ കുത്തഴിഞ്ഞ വ്യവസ്ഥിതികളും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന അധാര്‍മ്മികതയും തച്ചുടയ്ക്കുക തന്നെ വേണം.

നമ്മുടെ സമുദായങ്ങളെ താറുമാറാക്കുന്ന അരാജകത്വവും കൊച്ചു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്ന ഭ്രാന്തന്‍ ക്രൂരതയും ഭൂമുഖത്തുനിന്നു നിഷ്‌കാസനം ചെയ്യേണ്ടതാണു്. വിശേഷിച്ചു്; മതത്തിൻ്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും സ്പര്‍ദ്ധയെയും ഞങ്ങള്‍ അധിക്ഷേപിക്കുന്നു. അവയെല്ലാം എത്രയും പെട്ടെന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണു്.

നാമെല്ലാം പരസ്പരം ആശ്രയത്തിലാണു ജീവിക്കുന്നതു്. നമ്മുടെ ഓരോരുത്തരുടെയും ക്ഷേമം സമഷ്ടിയുടെ ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു, അതിനാല്‍ നാം സമസ്ത ജീവരാശികളെയും മനുഷ്യരെ, മൃഗങ്ങളെ, വൃക്ഷങ്ങളെ ആദരിക്കുന്നു. ഭൂമിയുടെ, അന്തരീക്ഷത്തിൻ്റെ, ജലരാശിയുടെ, മണ്ണിൻ്റെ, പരിരക്ഷയെ ആദരിക്കുന്നു. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്വം നമ്മള്‍ തന്നെ ഏറ്റെടുത്തേ മതിയാകൂ.

നമ്മുടെ ഓരോ തീരുമാനത്തിനും പ്രവൃത്തിക്കും നിഷ്‌ക്രിയതയ്ക്കു പോലും അതിൻ്റെതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നതു സത്യമാണു്. മറ്റുള്ളവര്‍ നമ്മോടു് എങ്ങനെ പെരുമാറണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ വേണം നാമവരോടു പെരുമാറാന്‍. അതായിരിക്കണം നമുക്ക് ലോകത്തോടുള്ള സന്ദേശം. ഓരോ വ്യക്തിയുടെയും ജീവനെയും അന്തസ്സിനെയും വ്യക്തിത്വത്തെയും മൗലികതയെയും വ്യതിരിക്തതയെയും ആദരിക്കാന്‍ നാം ബാദ്ധ്യസ്ഥരാണു്.

എല്ലാവരോടും മനുഷ്യത്വത്തോടെ പെരുമാറണം. ഒരാള്‍ പോലും ഇതിനപവാദമാകാന്‍ പാടില്ല. നമുക്കു ക്ഷമയും വിശാലമനസ്‌കതയും വേണം. നമുക്കു ക്ഷമിക്കുവാനും സഹിക്കുവാനും കഴിയണം. അനുഭവങ്ങളില്‍നിന്നും പഠിക്കാം. പക്ഷേ വിദ്വേഷകരമായ ഓര്‍മ്മകള്‍ക്കു സ്വയം അടിമപ്പെടാന്‍ നാം അനുവദിച്ചുകൂടാ.

പരസ്പരം ഹൃദയം തുറന്നുകൊണ്ടു് നമ്മുടെ നിസ്സാരമായ ഭിന്നതകള്‍ മറക്കാം. മാനവൈക്യമെന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി മറക്കാന്‍ നാം തയ്യാറാകണം. അങ്ങനെ സഹകരണത്തിൻ്റെയും സ്നേഹത്തിൻ്റെയും വ്യക്തിബന്ധത്തിൻ്റെയും ഒരു സംസ്‌കാരം നമ്മള്‍ വളര്‍ത്തിയെടുക്കണം.