മതത്തിൻ്റെ പേരില്‍ ചിലര്‍ ചെയ്യുന്ന തെറ്റായ പ്രവൃത്തികളെ കണക്കിലെടുത്താണു് ഇന്നത്തെ ലോകം മതത്തെ  വിലയിരുത്തുന്നതു്.

ഒരു ഡോക്ടര്‍ തെറ്റായി മരുന്നുകള്‍ കുറിച്ചു കൊടുത്തതിനു് എല്ലാ ഡോക്ടര്‍മാരെയും വൈദ്യ ശാസ്ത്രത്തെ തന്നെയും കുറ്റപ്പെടുത്തുന്നതു പോലെയാണിതു്. ഇതു കുളിപ്പിച്ച വെള്ളത്തോടൊപ്പം കുഞ്ഞിനെ കൂടി ഉപേക്ഷിക്കുന്നതു പോലെയാണു്.

വ്യക്തികള്‍ ചിലപ്പോള്‍ നല്ലവരാകാം; ചിലപ്പോള്‍ ചീത്തവരാകാം. ദൗര്‍ബ്ബല്യം കാരണം ചിലര്‍ അവിവേകം പ്രവര്‍ത്തിച്ചേക്കാം. വ്യക്തികളില്‍ കാണുന്ന കുറ്റങ്ങളും കുറവുകളും മതത്തില്‍, മത തത്ത്വങ്ങളില്‍ ആരോപിക്കുന്നതു തെറ്റാണു്.

മനുഷ്യ ജീവിതത്തിനു് ഓജസ്സും വീര്യവും നല്കുന്നതു ആദ്ധ്യാത്മിക തത്ത്വങ്ങളാണു്. ആദ്ധ്യാത്മികവും അതിലുള്ള വിശ്വാസവും ഇല്ലായിരുന്നെങ്കില്‍ ഈ ഭൂമിയിലെ മനുഷ്യ ജീവിതം ശൂന്യമായേനേ. ശവത്തിനു മേക്കപ്പിട്ടു വയ്ക്കുന്നതുപോലെ ജീവിതത്തിൻ്റെ സൗന്ദര്യവും സുഖവും വെറുമൊരു പുറംമോടി മാത്രമായേനേ! ജീവസ്സറ്റതായേനേ.

ആദ്ധ്യാത്മിക തത്ത്വങ്ങള്‍ ജനങ്ങള്‍ അല്പമെങ്കിലും ഉള്‍ക്കൊണ്ടു ജീവിക്കുന്നതു കൊണ്ടാണു്, ലോകത്തു കുറച്ചെങ്കിലും  സ്നേഹവും സൗന്ദര്യവും ഊര്‍ജ്ജസ്വലതയും ഐക്യവും ഇന്നും അവശേഷിക്കുന്നതു്. 

മക്കളേ, അഹങ്കാരവും ഇടുങ്ങിയ മനോഭാവവും ഉപേക്ഷിക്കാനുള്ള ജീവിതതത്ത്വങ്ങളാണു ആദ്ധ്യാത്മികം ഉപദേശിക്കുന്നതു്. എന്നാല്‍ മതത്തിന്റെ പൊരുള്‍ മനസ്സിലാക്കാത്തതു കൊണ്ടു് ഇന്നത്തെ മതം ഇതേ ദുര്‍ഗ്ഗുണങ്ങളുടെ വിളനിലമായി മാറുന്നു. ജനങ്ങള്‍ മതത്തിൻ്റെ അന്തഃസത്ത വേണ്ടവണ്ണം ഉള്‍ക്കൊണ്ടു് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാത്തതു കാരണം ഇടുങ്ങിയ മനഃസ്ഥിതിയും മത്സരവും കലഹവും വളരുന്നു.

ഇന്നു മതത്തിനുവേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ തയ്യാറാണു്. എന്നാല്‍ മതത്തില്‍ ജീവിക്കാന്‍ ആരും തയ്യാറല്ല. മതം ജീവിതമാണു്, ജീവിതരീതിയാണു്. ഇതു നമ്മള്‍ മനസ്സിലാക്കുന്നില്ല. മതതത്ത്വങ്ങള്‍ ദൈനംദിനജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന കാര്യം നാം മറക്കുന്നു.