ഒന്നും നമ്മുടെ ഇച്ഛയ്‌ക്കൊത്തല്ല നീങ്ങുന്നതെന്നു മക്കള്‍ മനസ്സിലാക്കണം. പത്തു മുട്ട വിരിയാന്‍ വച്ചാല്‍ പത്തും വിരിഞ്ഞു കാണാറില്ല. നമ്മുടെ ഇച്ഛയാണു നടക്കുന്നതെങ്കില്‍ പത്തും വിരിഞ്ഞു കാണണം. അതുണ്ടാകാറില്ല. അതിനാല്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കാനുള്ള ഒരു മനോഭാവം, ആ ശരണാഗതി നമ്മളില്‍ വളരണം. അതായിരിക്കണം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം.

ചിലര്‍ ചോദിക്കും, ‘നിങ്ങളുടെ കൃഷ്ണന്‍ പറയുന്നതു്, കൂലി വാങ്ങാതെ ജോലി ചെയ്യാനല്ലേ’ എന്നു്. ഒരിക്കലും ഇതു ശരിയല്ല. കര്‍മ്മം ചെയ്താല്‍ ഫലം എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെ വരണമെന്നില്ല, അതുകൊണ്ടു ഫലത്തില്‍ പ്രതീക്ഷ വച്ചാല്‍ ദുഃഖിക്കേണ്ടി വരും എന്നാണു ഭഗവാന്‍ പറഞ്ഞതു്. അല്ലാതെ കൂലി വാങ്ങാതെ ജോലി ചെയ്യാനല്ല. ശരിയായ കൂലി കിട്ടാന്‍ വേണ്ടിയാണു് ഈ മനോഭാവം വളര്‍ത്തുവാന്‍ ഭഗവാന്‍ പറഞ്ഞതു്.
ജീവിതം സുഖവും ദുഃഖവും നിറഞ്ഞതാണ് എന്നു പറയും. ക്ലോക്കിൻ്റെ പെന്‍ഡുലം പോലെ സുഖത്തിലേക്കുള്ള ആയം എടുപ്പു് അവിടെ നില്ക്കാനല്ല. ദുഃഖത്തിലേക്ക് എത്തുവാനാണു്. എന്നാല്‍ ഇതു രണ്ടിനെയും സമന്വയിപ്പിച്ചുകൊണ്ടു പോകാനുള്ളതാണു് ആദ്ധ്യാത്മികത.
നീന്തലറിയുന്നവനേ സമുദ്രത്തിലെ തിരകളെ ആസ്വദിക്കാന്‍ കഴിയൂ. നീന്തലറിയാത്തവന്‍, തിരയില്‍ തളര്‍ന്നു വീഴും. അതിനാല്‍, ജീവിതത്തില്‍ മുന്നേറാനുള്ള വിദ്യ പഠിപ്പിച്ചു തരുന്ന ആദ്ധ്യാത്മികത അറിഞ്ഞു കൊണ്ടു നീങ്ങിയാല്‍ ഏതു സാഹചര്യത്തിലും പുഞ്ചിരി മായാതെ നിര്‍ത്തുവാന്‍ കഴിയും. തീര്‍ച്ചയായും ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയും. കൃഷ്ണന്‍, തളരാതെ എങ്ങനെ ലക്ഷ്യത്തെ പ്രാപിക്കാം എന്നു് ഉപദേശിക്കുകയാണു ചെയ്യുന്നതു്.