നമുക്കിരിക്കാനും വിശ്രമിക്കാനും ഇടമൊരുക്കിത്തരുന്ന കസേരയോടും പാറയോടും നന്ദിയുള്ളവരായിരിക്കേണ്ടേ? നമുക്കോടാനും ചാടാനും കളിക്കാനുമൊക്കെ ക്ഷമയോടെ സ്വന്തം മടിത്തട്ടൊരുക്കിത്തരുന്ന മണ്ണിനോടു കൃതജ്ഞത വേണ്ടേ?

നമുക്കു വേണ്ടി പാടുന്ന പക്ഷികളോടും നമുക്കുവേണ്ടി വിരിയുന്ന പൂക്കളോടും നമുക്കുവേണ്ടി തണൽവിരിക്കുന്ന വൃക്ഷങ്ങളോടും നമുക്കുവേണ്ടി ഒഴുകുന്ന നദികളോടുമെല്ലാം നാം കൃതജ്ഞതയുള്ളവരായിരിക്കേണ്ടേ?
ഓരോ പ്രഭാതത്തിലും പുതിയൊരു സൂര്യോദയമാണു നാം കാണുന്നതു്. കാരണം, രാത്രിയിൽ നാം എല്ലാം മറന്നുറങ്ങുമ്പോൾ, മരണമുൾപ്പെടെ എന്തുവേണമെങ്കിലും സംഭവിക്കാം.
കേടുപാടൊന്നും സംഭവിക്കാതെ, ശരീരവും മനസ്സും പഴയതുപോലെ പ്രവർത്തിക്കാൻ അനുഗ്രഹിക്കുന്ന ആ മഹാശക്തിക്കു നമ്മൾ ആരെങ്കിലും നന്ദി പറയാറുണ്ടോ? അങ്ങനെ നോക്കുമ്പോൾ, എല്ലാവരോടും എല്ലാത്തിനോടും നമുക്കു നന്ദി വേണ്ടേ! കാരുണ്യമുള്ളവർക്കേ നന്ദിയുള്ളവരായിരിക്കാൻ കഴിയൂ!
പോയ നൂറ്റാണ്ടുകളിൽ മനുഷ്യർ നടത്തിയ യുദ്ധങ്ങൾക്കും നരഹത്യയ്ക്കും അതുമൂലം നിരപരാധികളൊഴുക്കിയ കണ്ണീരിനും കൈയും കണക്കുമില്ല? എന്തിനായിരുന്നു അതെല്ലാം? പിടിച്ചടക്കാൻ, അധികാരം സ്ഥാപിക്കാൻ, ധനത്തിനോടും പ്രശസ്തിയോടും ഉള്ള അത്യാർത്തി തീർക്കാൻ.
മാനവരാശി എണ്ണിയാലൊടുങ്ങാത്ത ശാപവചനങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞു. അതിൽനിന്നു മോചനം നേടാൻ ഇനിയൊരു നൂറുതലമുറയുടെ എങ്കിലും കണ്ണീരൊപ്പണം; അവരുടെ ദുഃഖമകറ്റി ആശ്വസിപ്പിക്കണം. പ്രായശ്ചിത്തമായെങ്കിലും അവനവനിലേക്കൊരു തിരനോട്ടം ഇനിയും നടത്തിക്കൂടേ?
അഹങ്കാരവും സ്വാർത്ഥതയും പെരുകി, ലോകം മുഴുവൻ വെട്ടിപ്പിടിക്കാനും ജനങ്ങളെ പീഡിപ്പിച്ചു സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനും ശ്രമിച്ചിട്ടുള്ള ഒരു ഭരണാധികാരിക്കും സുഖവും സ്വസ്ഥതയും ലഭിച്ചിട്ടില്ല. അവരുടെയൊക്കെ അവസാനനാളുകളും അന്ത്യവും നരകതുല്യമായിരുന്നു. ഇതു ചരിത്രം തെളിയിച്ച സത്യമാണു്.
അതുകൊണ്ടു്, ഈ നിമിഷം നമ്മുടെ മുൻപിലുള്ള ഈ അവസരം നന്ദിപൂർവ്വം സ്വീകരിച്ചു്, കാരുണ്യത്തിൻ്റെയും ശാന്തിയുടെയും പാതയിലൂടെ സഞ്ചരിക്കാൻ നമ്മൾ സന്നദ്ധരാകണം.

Download Amma App and stay connected to Amma