അമ്പലപ്പുഴ ഗോപകുമാര്‍
മുനിഞ്ഞുകത്തുന്ന വെയിലില്‍നിന്നൊരു
തണല്‍മരത്തിൻ്റെ ചുവട്ടിലെത്തുമ്പോള്‍,
ഒഴുകിയെത്തുന്ന കുളിരിളംകാറ്റിന്‍
വിരലുകള്‍ നമ്മെത്തഴുകിനില്ക്കുമ്പോള്‍
പറയുവാനാമോ മനസ്സിലുണ്ടാകും
പരമസന്തോഷം, ഉണര്‍വ്വുമൂര്‍ജ്ജവും!
![](https://www.amritapuri.org/photos/12-bdayprogram/12explosion.jpg)
അവിടിളനീരു പകര്‍ന്നുനല്കുവാന്‍
അരികിലേയ്‌ക്കൊരാള്‍ വരുന്നുവെങ്കിലോ,
വയറു കത്തുന്ന വിശപ്പടക്കുവാന്‍
തരൂഫലമേറെത്തരുന്നുവെങ്കിലോ,
മനം മയക്കുന്ന മധുമൊഴികളാല്‍
മധുരസൗഹൃദം പകരുന്നെങ്കിലോ,
മതിമറന്നുപോമറിയാതെ, സ്വര്‍ഗ്ഗം
മഹിയിലേക്കു വന്നിറങ്ങിയപോലെ…
സുകൃതസൗഭാഗ്യമരുളിടും സര്‍ഗ്ഗ-
പ്രകൃതിയിലലിഞ്ഞുണരുന്നപോലെ…
ഇവിടെയാസ്വര്‍ഗ്ഗമൊരുക്കുവാന്‍ ജന്മ-
മുഴിഞ്ഞുവച്ചാരേ തപസ്സുചെയ്യുന്നു!
ഇവിടെയാസ്നേഹമഹിതസൗഭാഗ്യ-
മരുളുവാനാരേയുലകു ചുറ്റുന്നു!
അനാദികാലംതൊട്ടനന്തവൈചിത്ര്യ-
പ്രഭാവമാര്‍ന്നെഴുമനഘമാതൃത്വം
പ്രപഞ്ചശക്തിയായ് പിറന്നനുഗ്രഹം
ചൊരിഞ്ഞു മക്കളെ വിളിച്ചുണര്‍ത്തുന്നു
വരദയായ്, ധര്‍മ്മനിരതയായ്, കര്‍മ്മ-
ചരിതയായ്, പ്രേമപയസ്വിനിയായി
അമൃതകാരുണ്യക്കടമിഴികളാല്‍
അഖിലലോകവും തഴുകിനില്ക്കുന്നു!
അറിയില്ലാ ഞങ്ങള്‍ക്കറിയില്ലാ, ഞങ്ങള്‍
അഹംകൃതിയുടെ കയത്തില്‍ മുങ്ങിയും
ജനിമൃതികള്‍തന്‍ ഭയത്തില്‍ പൊങ്ങിയും
അലയുന്നോര്‍, നിൻ്റെ അനര്‍ഘസാന്നിദ്ധ്യ
മറിയാത്തോര്‍, അമ്മേ അനുഗ്രഹിക്കുമോ
അകമിഴി നന്നായ് തുറക്കുവാന്‍, നിന്നെ
അറിയുവാന്‍ കൃപ ചൊരിയുമോ…?