സ്വാമി പ്രണവാമൃതാനന്ദ പുരി

കുടിലമാകുമധർമ്മം പെരുകവേ
കൊടിയപാതകമെങ്ങും വളരവേ,
ജനനി! നീ വന്നു ധർമ്മം പുലർത്തുവാൻ
അവനി ധന്യയായ് അമ്മേ! ജഗന്മയീ!

ഉരിയാടിയില്ല ഒന്നും നീ പാവനീ
ധരയിൽ ജന്മമെടുത്തൊരു വേളയിൽ,
‘കരയാനുള്ളതല്ലീ മർത്ത്യജീവിതം’
ഇതു നീ മൗനമായ് മന്ത്രിച്ചതാവുമോ?

പവനനെപ്പോലെ എല്ലാം പുണരുന്നു
പതിതർക്കാശ്വാസമേകുന്നു ദേവീ! നീ,
പരമപ്രേമം നിർല്ലോഭം വിതറുന്നു
പരിചോടുണ്മയെ ബോധിപ്പിച്ചീടുന്നു.

സകലവേദാന്തസാരം നീ സന്മയീ!
അമലേ! സഞ്ചിതപുണ്യം നിൻ ദർശനം,
ഇനിയൊരു നൂറു ജന്മം കഴിഞ്ഞാലും
ഇവനൊരാലംബം നീയംബ നിശ്ചയം!