യൂസഫലി കേച്ചേരി

അമ്മേ, ഭവല്‍പ്പാദസരോരുഹങ്ങള്‍
അന്യൂനപുണ്യത്തിനിരിപ്പിടങ്ങള്‍
ഈ രണ്ടു ഭാഗ്യങ്ങളുമൊത്ത നാടേ
പാരിൻ്റെ സൗഭാഗ്യ വിളക്കു നീയേ

ഞാനെൻ്റെ ദുഃഖങ്ങളുമേറ്റി വന്നാല്‍
ആനന്ദവുംകൊണ്ടു മടങ്ങിടും ഞാന്‍!
ആരാകിലും ശോകവിനാശമേകി
സാരാര്‍ത്ഥമോതിസ്സുധതന്നയയ്ക്കും.

അത്രയ്ക്കു കാരുണ്യമഹാസമുദ്ര-
മല്ലേ ഭവന്മാനസനീലവാനം
ആ മഞ്ജുവാനത്തൊരു താരമായി-
ട്ടാചന്ദ്രതാരം വിലസേണമീ ഞാന്‍.

കാലം മഹായാത്ര തുടര്‍ന്നിടുമ്പോള്‍
കാലന്‍ വരാമെന്നുയിരേറ്റെടുക്കാന്‍
ആവട്ടെ അന്നും മുറുകേ പുണര്‍ന്നീ
ആഗസ്വിയെപ്പാപവിമുക്തനാക്കൂ

ലക്ഷങ്ങള്‍ ചുറ്റും വരിനിന്നിടുമ്പോള്‍
ദക്ഷിണയൊന്നുമേയില്ലാത്തൊരെന്നിലെ
എന്നെ വിളിച്ചുണര്‍ത്തും ഭവതിക്കൊരു
ലക്ഷം നമസ്‌കൃതിയോതാം ഞാനംബികേ.