നമ്മുടെ മനസ്സില്‍ കാരുണ്യം ആണു വളരേണ്ടതു്. ഓരോ ചിന്തയിലും ഓരോ വാക്കിലും കാരുണ്യം ആണു തെളിയേണ്ടതു്.

ഒരിക്കല്‍ ഒരാള്‍ തൻ്റെ കൂട്ടുകാരനെ സന്ദര്‍ശിക്കുവാന്‍ പോയി. കൂട്ടുകാരൻ്റെ വലിയ ബംഗ്ലാവിൻ്റെ ഭംഗി നോക്കിനില്ക്കുമ്പോള്‍, സുഹൃത്തു വെളിയിലേക്കിറങ്ങി വന്നു. ഉടനെ അതിശയത്തോടെ അദ്ദേഹം ചോദിച്ചു, ”ഓ, ഈ വീട്ടില്‍ ആരൊക്കെയാണു താമസിക്കുന്നതു്?”
”ഇവിടെ ഞാന്‍ മാത്രമേയുള്ളൂ.”
”നീ മാത്രമേയുള്ളോ. നിൻ്റെ വീടാണോ ഇതു്?
”അതെ.”
”ഇത്ര ചെറുപ്പത്തിലേ ഈ വീടു വയ്ക്കാനുള്ള പണം നിനക്കെ വിടെനിന്നു കിട്ടി?”
”എൻ്റെ ചേട്ടന്‍ വച്ചുതന്ന വീടാണു്, അദ്ദേഹത്തിനു പണം ധാരാളമുണ്ടു്.”
തന്നെ കാണാന്‍ വന്നയാള്‍ ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ടു സുഹൃത്തു പറഞ്ഞു, ”ഓ നീ ചിന്തിക്കുന്നതു് എനിക്കു മനസ്സിലായി. നിനക്കും ഇങ്ങനെയൊരു ചേട്ടനുണ്ടായിരുന്നുവെങ്കില്‍ എന്നല്ലേ നീ ചിന്തിക്കുന്നതു്.”
അദ്ദേഹം പറഞ്ഞു, ”അല്ല അല്ല, ഞാനും, നിൻ്റെ ചേട്ടനെപ്പോലെ ഒരു പണക്കാരനായിരുന്നെങ്കില്‍, എനിക്കും ഇങ്ങനെ ഒരെണ്ണം കൊടുക്കുവാന്‍ കഴിയുമായിരുന്നല്ലോ എന്നാണു ഞാന്‍ ചിന്തിച്ചുപോയതു്.”
മക്കളേ, ഈ ഒരു മനോഭാവമാണു നമുക്കു വേണ്ടതു്. കൊടുക്കുവാന്‍ കഴിയുക. കൊടുക്കുന്നവനേ എടുക്കുവാന്‍ കഴിയൂ. കൊടുക്കുന്നതിലൂടെ നാം നേടുന്നതു മനഃശാന്തിയാണു്. ഈ കാരുണ്യം ആണു വളരേണ്ടതു്.
അന്തരീക്ഷത്തിലൂടെ ഓരോരോ തരംഗങ്ങള്‍ സഞ്ചരിക്കുന്നുണ്ടു്. ചിന്തകളും തരംഗങ്ങളാണു്. അതിനാലാണു നമ്മുടെ ഒരോ ചിന്തയും ഓരോ വാക്കും ശ്രദ്ധിച്ചുവേണമെന്നു പറയുന്നതു്. ആമ ചിന്തകൊണ്ടു മുട്ട വിരിയിക്കുന്നു. മീന്‍ നോട്ടംകൊണ്ടു വിരിയിക്കുന്നു. കോഴി സ്പര്‍ശംകൊണ്ടു വിരിയിക്കുന്നു എന്നിങ്ങനെ പറയാറുണ്ടു്.
ഇതുപോലെ, നമ്മുടെ ചിന്താതരംഗങ്ങള്‍ക്കും ശക്തിയുണ്ടു്. നമ്മള്‍ യാതൊരു തെറ്റും ചെയ്യാത്ത ഒരാളോടു ദേഷ്യപ്പെടുകയാണെങ്കില്‍, അയാള്‍ ഹൃദയവേദനയോടുകൂടി പറയും ‘ഈശ്വരാ ഞാനൊന്നും അറിഞ്ഞതല്ലല്ലോ, ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നല്ലോ’ എന്നു്.
അയാളില്‍നിന്നു പുറപ്പെടുന്ന ശോകമായ ഒരു തരംഗം നമ്മളില്‍ വന്നുതട്ടും. ആ തരംഗം നമ്മെ ആവരണം ചെയ്തിരിക്കുന്ന സൂക്ഷ്മമായ പ്രകാശവലയം (ഓറ) പിടിച്ചെടുക്കും. കണ്ണാടിയെ മറയ്ക്കുന്നതുപോലെ ആ ശോകതരംഗം നമ്മുടെ ഓറയെ ഇരുണ്ടതാക്കും. കണ്ണാടിയില്‍ പ്രകാശം പതിയാന്‍ പുക തടസ്സമാകുന്നതുപോലെ, ഈ ശോകതരംഗം സൃഷ്ടിക്കുന്ന അന്ധകാരം, അവിടുത്തെ കൃപയ്ക്കു പാത്രമാകുന്നതില്‍നിന്നു നമ്മെ തടയുന്നു.
അതിനാലാണു ദുഷ്ചിന്തകള്‍ വെടിഞ്ഞു് ഈശ്വരചിന്തകള്‍ വളര്‍ത്തുവാന്‍ പറയുന്നതു്. ഈശ്വരചിന്ത വളര്‍ത്തുന്നതിൻ്റെ ഫലമായി നമ്മള്‍, ഈശ്വരനെപ്പോലെയായിത്തീരുന്നു. മറ്റുള്ളവര്‍ നന്നായിട്ടു ഞാന്‍ നന്നാകാം എന്നാണു ചിലരുടെ ചിന്ത. സമുദ്രത്തിലെ തിര അടങ്ങിയിട്ടു കുളിക്കാം എന്നു ചിന്തിക്കുന്നതു പോലെയാണിതു്. മറ്റുള്ളവര്‍ക്കു നന്മ ചെയ്യുവാനും സഹായം ചെയ്യുവാനും കിട്ടുന്ന ഒരവസരവും നാം പാഴാക്കരുതു്. അതിനു്, മറ്റുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്തില്ലല്ലോ എന്ന ചിന്ത ഒരിക്കലും തടസ്സമാകുകയും അരുതു്.