എല്ലാറ്റിലും ജീവചൈതന്യത്തെ കാണുക, അനുഭവിക്കുക അതാണു പ്രേമം. പ്രേമം ഹൃദയത്തില്‍ നിറയുമ്പോള്‍ പ്രപഞ്ചത്തില്‍ എങ്ങും ജീവചൈതന്യം തുടിക്കുന്നതു കാണുവാന്‍ കഴിയും.

മതം പറയുന്നു: ‘ജീവചൈതന്യം പ്രേമമാണു്’ എന്നു് അതു അവിടെയുമുണ്ടു്, ഇവിടെയുമുണ്ടു്, എല്ലായിടത്തുമുണ്ടു്. എവിടെ ജീവനുണ്ടോ, ജീവിതമുണ്ടോ അവിടെ പ്രേമമുണ്ടു്. അതുപോലെ പ്രേമമുള്ളിടത്തെല്ലാം ജീവനും ജീവിതവുമുണ്ടു്.  ജീവനും പ്രേമവും രണ്ടല്ല; ഒന്നാണു്. പക്ഷേ പരമസത്യത്തെ സാക്ഷാത്കരിക്കുന്നതുവരെ ആ അദ്വൈതഭാവം നമുക്കു് ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല.

സത്യം സാക്ഷാത്കരിക്കുന്നതുവരെ ഹൃദയവും ബുദ്ധിയും തമ്മിലുള്ള ഈ വ്യത്യാസം തുടരും. ബുദ്ധി മാത്രം പോരാ, പ്രേമവും കാരുണ്യവും വിശ്വാസവും നിറഞ്ഞ ഒരു ഹൃദയവും കൂടിയുണ്ടെങ്കിലേ നമ്മുടെ ജീവിതം പൂര്‍ണ്ണമാകൂ. ഇതു പഠിപ്പിക്കുകയാണു മതത്തിൻ്റെയും മതാനുഷ്ഠാനങ്ങളുടെയും ഉദ്ദേശ്യം. ഇതു ബുദ്ധിയുടെയും യുക്തിയുടെയും കാലമാണു്.  ശാസ്ത്ര യുഗമാണു്. നമ്മുടെ ഹൃദയത്തെ നാം മറന്നിരിക്കുന്നു. ഹൃദയത്തിൻ്റെ ഭാവങ്ങള്‍ മറന്നിരിക്കുന്നു.

‘ഞാന്‍ സ്നേഹത്തില്‍ വീണുപോയി’ എന്നു നാം സാധാരണ പറയാറുണ്ടു്. അതേ, നാമെല്ലാം സ്വാര്‍ത്ഥതയുടെയും ഭൗതികതയുടെയും സ്നേഹത്തില്‍ വീണുപോയി. പ്രേമത്തില്‍ ഉണര്‍ന്നുയരാന്‍ നമുക്കു കഴിയുന്നില്ല. വീഴണമെങ്കില്‍ അതു ബുദ്ധിയില്‍നിന്നു ഹൃദയത്തിലേക്കാകട്ടെ. പ്രേമത്തില്‍ ഉണര്‍ന്നെഴുന്നേല്ക്കലാണു മതം.