2011 ജൂലൈ 25
ടോക്കിയോ

നാല് മാസം മുൻപുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ ബന്ധുക്കളും എല്ലാം നഷ്ടപ്പെട്ടവരുമായ നിരവധി പേർ ജപ്പാനിൽ അമ്മയെ ദർശിക്കാൻ എത്തി. ഇപ്പോഴും ദുരന്തം വിതച്ച ഭയത്തിന്റെയും റേഡിയഷനെ കുറിച്ചുള്ള ഭീതിയുടെയും പിടിയിലാണവർ. പലരും അമ്മയോട് ചോദിച്ചു, ‘അമ്മേ ഞങ്ങളുടെ ഈ രാജ്യം സുരക്ഷിതമാണോ? ഞങ്ങളുടെ കുട്ടികളും അവരുടെ കുട്ടികളും സുരക്ഷിതരായിക്കുമോ?’ അവരുടെ ദുഃഖം കണ്ട് വേദനിച്ച അമ്മ അന്ന് വൈകുന്നേരത്തെ പരിപാടി കഴിഞ്ഞ് അഞ്ഞൂറ് കിലോമീറ്റർ ദൂരെ സെന്റായിലുള്ള ഏറ്റവും വലിയ അഭയകേന്ദ്രവും സുനാമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ഷിജിഗാഹാമ കടൽത്തീരവും സന്ദർശിക്കാൻ തീരുമാനിച്ചു.

ജപ്പാനീസ് ഭക്തന്മാരും കൂടെ യാത്ര ചെയ്യുന്നവരും ഉൾപ്പെടെയുള്ള ഒരു വലിയ സംഘത്തോടൊപ്പം വെളുപ്പിന് 5.30ന് ദർശനം അവസാനിച്ച ഉടൻ തന്നെ അമ്മ സെന്റായ്ക്ക് പുറപ്പെട്ടു.

അഭയകേന്ദ്രത്തിലെത്തിയ അമ്മ ഇരുന്നൂറോളം വരുന്ന അന്തേവാസികളെ ഓരോരുത്തരേയും നേരിൽ കണ്ട് തലോടി ആശ്വസിപ്പിച്ചു. അവരോട് അമ്മ പറഞ്ഞു, ‘ഒരു വലിയ സംഭവം കഴിഞ്ഞ സമയത്താണ് അമ്മ ഇവിടെ എത്തുന്നത്. അതിന്റെ ഞെട്ടലിൽ നിന്നു മക്കൾ ഇപ്പോഴും പുറത്തു വന്നിട്ടില്ല. വാക്കുകൾപ്പുറമാണ് ഈ ദുഃഖം. ജീവിതത്തിന്റെ ചില സാഹചര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയില്ല. സ്വീകരിക്കാൻ മാത്രമേ സാധിക്കൂ. ഈ അവസരത്തിൽ നിങ്ങളുടെ ദുഃഖവും വേദനയും ഭയവും പങ്കിടാൻ എത്തിയതാണിവിടെ.’

അഭയ കേന്ദ്രത്തിൽ നിന്നും അമ്മ നേരെ പോയത് ഷിജിഗാഹാമ കടപ്പുറത്തേക്കാണ്. മഹാസമുദ്രത്തിനെ നോക്കി അമ്മ ഏറെ സമയം നിശബ്ദയായി നിലകൊണ്ടു. പിന്നീട് അമ്മയോടൊപ്പം എല്ലാവരും ‘ഓം ശാന്തി’ മന്ത്രം ജപിച്ചു. തുടർന്ന് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ചൊല്ലി. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മക്കായി പ്രാർത്ഥാനാ പൂർവ്വം അമ്മയും ഭക്തന്മാരും പൂക്കൾ സമർപ്പിച്ചു. കടലലകൾ ആ പുഷ്പ ദളങ്ങളെ വാരിയെടുത്തുകൊണ്ടുപോയി.