2011 ജൂലൈ 23, ടോക്കിയോ, ജപ്പാന്‍

2011 മാര്‍ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയാല്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയീ ദേവി ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ (എകദേശം നാലര കോടി രൂപ) നല്‍കുമെന്ന് ഇന്നലെ ടോക്കിയോയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് അറിയിച്ചു. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഈ തുക ചിലവഴിക്കണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ചു. ചടങ്ങില്‍ സുനാമി ബാധിത പ്രദേശമായ മിയാഗി ഗവര്‍ണ്ണറുടെ പ്രതിനിധി ശ്രീ കെയ്ക്കി സോമ പങ്കെടുത്തു.

അമ്മയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എം.എ സെന്റര്‍ (മാതാ അമൃതാനന്ദമയീ സെന്റര്‍) ആണ്, ഈ തുക സംഭാവനയായി നല്‍കുന്നത്. മാതാ അമൃതാനന്ദമയി സെന്ററിന്റെ ആഗോളതലത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം നല്‍കുന്ന‘എംബ്രേയ്‌സിങ്ങ് ദി വേള്‍ഡ്’ സുനാമി നാമവശേഷമാക്കിയ ഗ്രാമങ്ങളില്‍ ആദ്യം മുതല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നിരുന്നു.

ശവശരീരങ്ങള്‍ നീക്കം ചെയ്യുക, തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുക, അഭയകേന്ദ്രങ്ങളില്‍ താമസിച്ചിരുന്ന പ്രായമായവരെയും കുട്ടികളേയും സഹായിക്കുക, ആഹാരം, വസ്ര്തം, കുടിവെള്ളം, മരുന്ന്, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിരുന്നത്. ഇതുകൂടാതെ, സ്ഥലവാസികളായവര്‍ക്ക് മനഃശക്തി വീണ്ടെടുക്കുന്നതിനുള്ള ആത്മീയവും മനഃശാസ്ര്തപരവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും അമ്മയുടെ ഭക്തന്മാര്‍ നേതൃത്വം നല്‍കി.