ചിന്മയമായപരംപൊരുളേ,യെൻ്റെ
ചിന്തയെ തേജോമയം തെളിക്കൂ!
മാനസോദ്യാനത്തില്‍, തൂമന്ദഹാസത്താല്‍
പാരിജാതപ്പൂമഴ പൊഴിക്കൂ!
സഞ്ചിതകര്‍മ്മനിവൃത്തിവന്നാനന്ദ
സിന്ധുവില്‍ നീന്താനനുഗ്രഹിക്കൂ!
അന്‍പിയന്നമ്മ നീ നെഞ്ചില്‍ നിലാവൊളി – ചിന്തി,നറുമുല്ലപ്പൂവിടര്‍ത്തൂ!
സായുജ്യമില്ലേലും സാരൂപ്യമില്ലേലും
സാമിപ്യസാലോക്യമെത്രധന്യം ! അക്കഴല്‍ത്താരിന്‍പരാഗരേണുക്കളൊ-
രല്പം ശിരസ്സില്‍ പൊഴിഞ്ഞിടട്ടെ !
താമരത്താരിതള്‍ ചേലൊത്തകാന്തിമ-
കാളുമാ നീള്‍മിഴിത്തുമ്പിലൂറും , കാരുണ്യധാരാപ്രവാഹത്താലമ്മയീ
ലോകത്തെ താപവിമുക്തമാക്കും !

പാതിയുറക്കത്തിലവ്യക്തമായെന്തോ
ഓതുന്നപോലെയാണെന്റെ കാവ്യം
എങ്കിലും കുഞ്ഞുങ്ങള്‍ കൊഞ്ചിപ്പറയുന്ന-
തമ്മയ്ക്കു കേട്ടാലറിയുകില്ലേ?
പൂര്‍ണ്ണേന്ദുശോഭയില്ലെങ്കിലും, പാടത്തെ
മിന്നാമിനുങ്ങിനുമുണ്ടുഭംഗി!
അക്കൊച്ചുവെട്ടത്തെ തേടിപ്പിടിച്ചിട്ടു്‌
വേട്ടാളന്‍ കൂട്ടില്‍ വിളക്കുവയ്ക്കും!
എന്നിലെ കാവ്യവിചാരവുമക്കൊച്ചു-
മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടം
പൊട്ടും പൊടിയും തെരഞ്ഞുനടപ്പവര്‍-
ക്കിത്തിരി ദൂരം തെളിഞ്ഞുകിട്ടും!

വാര്‍മഴവില്ലിന്നലങ്കാരം വേണമോ?
വാര്‍തിങ്കള്‍ കാന്തിക്കു കൈത്തിരിയോ?
അമ്മയെ വാഴ്ത്തി സ്തുതിക്കുവോര്‍ക്കാഹ്ളാദം,
അമ്മയ്ക്കതല്ലാതിങ്ങെന്തു നേട്ടം
മായരുതെന്നൊരപേക്ഷയുമായി ഞാ-
നീവഴിയോരത്തൊതുങ്ങി നിൽപ്പൂ !

സ്വാമി തുരീയാമൃതാനന്ദ പുരി