പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയായ ‘സമ്മിറ്റ് ഫോര്‍ കോണ്‍ഷ്യന്‍സി’നയച്ച അമ്മയുടെ വീഡിയോ സന്ദേശം.
ജൂലയ് 21, 2015 പാരീസ് , ഫ്രാൻസ്

”പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവർക്കും നമസ്ക്കാരം.

ചില മക്കളുപറയും ‘തല കറക്കമാണമ്മ വീഴാൻ പോകുന്നു ബാലൻസ് പോകുന്നു’എന്ന്. അത് ചെവിക്കുള്ളിലുള്ള ഒരു തരം സെല്ലുകൾക്കുണ്ടാകുന്ന സ്ഥാനചലനം കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. ഏതാണ്ട് അതേ ഒരവസ്ഥ പോലെയാണ് ഇന്ന് പ്രകൃതിയുടെ അവസ്ഥയും. അതു കൊണ്ട് നിറതോക്കിന്റെ മുമ്പിൽ നിൽക്കുന്ന ശ്രദ്ധയും ജാഗ്രതയും എല്ലാവർക്കും ഉണ്ടാകണം.

എന്റെ ചെറുപ്രായത്തിൽ അമ്മയുടെ ഗ്രാമത്തിൽ ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കാം. ഒരു ദിവസം അടുത്തുള്ള വീട്ടിൽ അമ്മ ചെന്നപ്പോൾ കണ്ട കാഴ്ച ഇതാണ്. അച്ഛന്റെയും അമ്മയുടെയും മടിയിൽ അവരുടെ പതിനൊന്നു് മക്കളും തളർന്നു കിടക്കുകയാണ്. ‘ഇന്നലെ ഒന്നും വച്ചില്ല അതുകൊണ്ട് ചീനി തൊലി ഇല്ല മോളെ’ എന്ന് എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു ആരോടെങ്കിലും കടം മേടിച്ച് കുഞ്ഞുങ്ങൾക്ക് വെച്ചു കൊടുത്തൂടെ. അവർ പറഞ്ഞു ‘അച്ഛൻ ജോലിക്ക് പോയിട്ട് ഒന്നും കിട്ടാതെ തിരിച്ചു വന്നു. അതിനു ശേഷം പത്തു കിലോമീറ്റർ ദൂരെയുള്ള ബന്ധുവീട്ടിൽ നടന്ന് പൈസ കടം മേടിക്കാൻ പോയി പക്ഷെ കിട്ടിയില്ല. തിരിച്ചു വന്നപ്പോൾ രാത്രിയായി. പക്ഷെ നിലാവുള്ള രാത്രിയായതുകൊണ്ട് കടൽ തീരത്തുകൂടെ വരുമ്പോൾ ആമ കരയ്ക്കു കയറി മുട്ട ഇടുന്നതു കണ്ടു. ആമ മുട്ടയിട്ട് തിരിച്ചു പോയ ശേഷം അതിൽ നിന്ന് കുറച്ചു മുട്ടയെടുത്ത് കൊണ്ടുവന്ന് കുഞ്ഞുങ്ങൾക്ക് രണ്ടു മൂന്നു മുട്ട വീതം പുഴുങ്ങി കൊടുത്തു’ എന്ന് പറഞ്ഞു. അപ്പോൾ ഒരു മോൻ ചാടിയെണീറ്റ് ചോദിച്ചു. എല്ലാ മുട്ടയും എടുക്കാഞ്ഞത് എന്താ അച്ഛാ ? അപ്പോൾ കൂടുതൽ തിന്നാമായിരുന്നല്ലോ. അപ്പോൾ ഈ അച്ഛൻ കുഞ്ഞിനോട് പറയുകയാണ് ‘മോനേ നിങ്ങളെല്ലാം മരിച്ചു പോയാൽ ഞാൻ എത്ര ദു:ഖിക്കും അതുപോലെയായിരിക്കും എല്ലാ മുട്ടയും എടുത്താൽ ആമ ദു:ഖിക്കുന്നത്. അതു മാത്രമല്ല പരമ്പര നിന്നാലല്ലേ ഇല്ലാത്തൊരു സാഹചര്യത്തിൽ വിശപ്പിന് ഇതുപോലെ കുറച്ചെങ്കിലും കിട്ടുകയുള്ളൂ.’

അപ്പോൾ നോക്കൂ ഇവിടെ തന്റെ വിശപ്പിലും മറ്റവന്റെ വേദനയെ ഓർക്കുന്നു. തന്റെ വേദനയിലും മറ്റവനോടുള്ള കാരുണ്യം കാണിക്കുന്നു. ആ ഒരു മനോഭാവമായിരുന്നു നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആമയെയും എല്ലാത്തിനേയും കയറ്റുമതി ചെയ്ത് വില്ക്കുകയാണ്. ഓരോ വൃക്ഷം വെട്ടുമ്പൊഴും അത് നമുക്ക് ശവപ്പെട്ടി ഉണ്ടാക്കാൻ വെട്ടുന്ന വൃക്ഷം പോലെ ആയി തീർന്നിരിക്കുകയാണ്. വൃക്ഷങ്ങൾ വളരെയധികം വെട്ടി കഴിഞ്ഞു. അപ്പോൾ ഒരു വൃക്ഷം വെട്ടിയാൽ ഒന്നു വച്ചാൽ പോരാ, കുറഞ്ഞത് നാല്പത് അമ്പത് വൃക്ഷങ്ങളെങ്കിലും വയക്കണം ഈ അവസ്ഥയിൽ.

ഇപ്പോൾ അഞ്ചു ലക്ഷത്തോളം ജനങ്ങൾക്ക് അന്തരീക്ഷ മലിനീകരണത്തിലൂടെ കാൻസർ വന്നിട്ടുണ്ട്. പണ്ട് ഞങ്ങൾ മുറിവ് പറ്റിയാൽ ചാണകം വച്ചിട്ടാണ് മുറിവ് പൊറുപ്പിക്കുന്നത്. അണുബാധ ഏല്ക്കാതിരിക്കാൻ ചാണകം വയ്ക്കും. എന്നാൽ ഇപ്പോൾ മുറിവിൽ ചാണകം തട്ടിയാൽ അണുബാധ ഏല്ക്കും. അന്ന് ഔഷധമായിരുന്നത് ഇന്ന് പോയ്സണായി.

പ്രപഞ്ചത്തിൽ ഒന്നും നിസ്സാരമല്ല ഒരു വിമാനത്തിന്റെ എഞ്ചിൻ കേടു വന്നാലും പറക്കാൻ പറ്റില്ല, സ്ക്രൂ ഇല്ലെങ്കിലും പറക്കാൻ പറ്റില്ല. എല്ലാത്തിനും അതിന്റേതായ സ്ഥാനമുണ്ട്. തേനീച്ച പരാഗണം നടത്തുന്നതു കൊണ്ടാണ് നമുക്ക് പഴങ്ങളും പച്ചക്കറികളും കിട്ടുന്നത്. ആ തേനീച്ച മൂന്നു കിലോമീറ്റർ അകലെ വരെ പറക്കുമായിരുന്നു. കൂടുതലും പുഷ്‌പങ്ങൾക്ക് വിഷവളം അടിക്കുന്നതുകൊണ്ട് ഇപ്പോൾ മെമ്മറി പോയിരിക്കുന്നു. അതു കൊണ്ട് പുഷ്പങ്ങളുള്ള ചെടികളും തേനീച്ച കൂടുകളും ധാരാളമായി വേണം. നമ്മുടെ ലക്ഷകണക്കിനു ഭക്തന്മാർ ഇതു ചെയ്യുന്നുണ്ട് എന്നാലും കൂടുതൽ ഭക്തർ ജാഗ്രതയോടെ തേനീച്ച കൂടുകളും ചെടികളും വച്ചു പിടിപ്പിക്കണം.

നമ്മളെ പ്രസവിച്ച അമ്മ അഞ്ചു വയസ്സു വരെ നമ്മളെ മടിയിൽ ഇരുത്താം. ഭൂ മാതാവ് അങ്ങനെയല്ല ജീവിതകാലം മുഴുവൻ ചവിട്ടാനും തുപ്പാനും ഇടിക്കാനും അനുവദിച്ച അമ്മയാണ്. ജീവിതകാലം മുഴുവൻ നമ്മളെ പോറ്റി വളർത്തുന്ന അമ്മ. എല്ലാത്തിന്റേയും പോഷക ശക്തിയായ അമ്മ. ആ അമ്മയോടുള്ള കടമ നമ്മൾ മറക്കരുത്.

ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തീപിടിച്ചപ്പോൾ ‘അയ്യോ ഓടി വരണേ, രക്ഷിക്കണേ’ എന്നിങ്ങനെ കേട്ട നിലവിളിക്ക് പത്താം നിലയിലുള്ള ആൾ ‘അത് അവന്റെ കാര്യം എന്റെ കാര്യമല്ല’ എന്ന് ചിന്തിച്ചാൽ അവസാനം അത് നമ്മുടെ കാര്യമായി വരും. ഇതാരും മനസ്സിലാക്കുന്നില്ല. അവന്റെ കാര്യമാണ് നമ്മുടെ കാര്യമാകുന്നത് അങ്ങനെ വിചാരിച്ച് നമ്മൾ തിരിഞ്ഞേ പറ്റൂ.

പ്രപഞ്ചത്തിന് ഒരു താളമുണ്ട്. ഈ വിശ്വത്തിനും അതിലെ ജീവജാലങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നെറ്റ് വർക്ക് പോലെയാണ് ഈ പ്രപഞ്ചം. നാലു പേരു ചേർന്ന് പിടിച്ചിരിക്കുന്ന ഒരു വലയിൽ ചലനമുണ്ടായാൽ അത് എല്ലായിടവും പ്രതിഫലിക്കും. അതുകൊണ്ട് നാം അറിഞ്ഞോ അറിയാതെയോ ഒറ്റയായോ കൂട്ടമായോ ചെയ്യുന്ന എല്ലാ കർമ്മങ്ങളും പ്രപഞ്ചമാകുന്ന വലയുടെ കോണിൽ പ്രതിഫലിക്കും. അവരു മാറിയിട്ട് നമ്മൾ മാറാം എന്നു കരുതിയാൽ നടക്കില്ല. അവരു മാറിയില്ലെങ്കിലും നമ്മൾ മാറിയാൽ മാറ്റം കൊണ്ടു വരാം. നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കണം.

മദേർസ് ഡേ യും ഫാദേർസ് ഡേ യും ഗംഭീരമായി ആഘോഷിക്കുന്നതു പോലെ പ്രകൃതിയെ ആദരിക്കാനും ആരാധിക്കാനും നമുക്കെല്ലാം ഒരു ദിവസമുണ്ടാകണം. അന്ന് ലോകമെമ്പാടുമുള്ളവർ നിർബന്ധമായും വൃക്ഷതൈകൾ നടണം.

ഇതിനു മുമ്പ് മൂവായിരം സ്ക്വയർ ഫീറ്റായി വീട് കെട്ടിയവരും ഇനി കെട്ടാൻ ആഗ്രഹിക്കുന്നവരും ആയിരത്തി അഞ്ഞൂര് സ്ക്വയർ ഫീറ്റിൽ വീട് കെട്ടുക . രണ്ടായിരം സ്ക്വയർ ഫീറ്റ് ഉദ്ദേശിച്ചവർ ആയിരമായി കുറയ്ക്കുക. ആയിരം കെട്ടാൻ ഉദ്ദേശിച്ചവർ അഞ്ഞൂറാക്കി കുറയ്ക്കുക. അപ്പോൾ അത്ര വൃക്ഷങ്ങൾ സമൂഹത്തിൽ വെട്ടുന്നത് കുറയുന്നു. ഇലക്ട്രിസിറ്റിയുടെ ഉപയോഗം കുറയുന്നു. അത്രയും വൃക്ഷങ്ങൾ നമ്മൾ നശിപ്പിക്കണ്ട. കാർ പൂളിങ്ങ് വഴി ഇന്ധനം ലാഭിക്കാം. ഇങ്ങനെ ഓരോ സ്റ്റെപ് സ്റ്റെപ്പായി മാറ്റം ഉണ്ടായാൽ ഭൂമിയുടെ കാര്യത്തിൽ കുറച്ചു വ്യത്യാസം ഉണ്ടാക്കാൻ സാധിക്കും. ആയിരം ഡോളറിന്റെ പേന കൊണ്ടും എഴുതാം നൂറ് ഡോളറിന്റെ പേന കൊണ്ടും എഴുതാം. അക്ഷരം വരും. ആഡംബരം ഒഴിവാക്കിയാൽ തനിക്ക് ആവശ്യത്തിനുള്ളതെടുത്ത് ബാക്കി മറ്റുള്ളവരെ സഹായിക്കാം.

ഒരു വലിയ തടാകം മലിനമായി കിടക്കുകയാണെന്ന് ചിന്തിക്കുക. എങ്ങനെ അത് നമുക്കൊരാൾക്ക് ഒറ്റയ്ക്ക് വൃത്തിയാക്കാൻ സാധിക്കും എന്നു വിചാരിച്ച് വിഷമിച്ച് പിൻതിരിയുകയല്ല ചെയ്യേണ്ടത്. നമുക്ക് പറ്റുന്നത് വൃത്തിയാക്കുക. അതു കണ്ട് അടുത്ത ആൾ വൃത്തിയാക്കും. അതു കണ്ട് അടുത്ത ആൾ വരും. അങ്ങനെ വൃത്തിയാക്കി, വൃത്തിയാക്കി തടാകം മുഴുവൻ വൃത്തിയാകും. അതുകൊണ്ട് പിൻമാറുകയല്ല ശ്രമിക്കുകയാണ് വേണ്ടത്.

കാർപൂൾ വെയ്ക്കുന്നതും തേനീച്ചയെ വളർത്തുന്നതും വൃക്ഷങ്ങൾ നടുന്നതും അന്തരീക്ഷ ശുദ്ധീകരണവും പ്രകൃതിയെ മാലിന്യ മുക്തമാക്കുന്നതും പച്ചക്കറിനടുന്നതും വർഷങ്ങൾക്കു മുമ്പേ അമ്മ പറയുകയും മക്കൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട്. ഒന്നു കൂടി ജാഗ്രതയായി എല്ലാവരും ഒരുമിച്ച് നിന്നാൽ ഈ ഭൂമിയെ നമുക്ക് സ്വർഗ്ഗമാക്കാൻ സാധിക്കും. അതിനു് കൃപ എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പരമാത്മാവിനോട് തന്നെ പ്രാർത്ഥിക്കുന്നു.”

******
പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലേക്ക് അമ്മയെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലോന്ദെ പ്രത്യേക ദൂതന്‍ മുഖേന ക്ഷണിച്ചിരുന്നെങ്കിലും അമേരിക്കയില്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ അമ്മയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അമ്മയുടെ പ്രതിനിധിയെന്ന നിലയില്‍ മാതാ അമൃതാനന്ദമയീ ആശ്രമത്തിന്റെ ഉപാദ്ധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദയാണ് സന്ദേശം ഉച്ചകോടിയില്‍ അവതരിപ്പിച്ചത്.
ഈ വര്‍ഷം ഡിസംബറില്‍ പാരീസില്‍ നടക്കുന്ന സുസ്ഥിര വികസനം സംബന്ധിച്ച ഉച്ചകോടിയായ കോപ് 21ല്‍ ശക്തവും ഫലപ്രദവുമായ നയങ്ങള്‍ക്ക് രൂപം നല്‍കണമെന്ന സാര്‍വത്രികമായ ആവശ്യമുയരേണ്ടതുണ്ടെന്ന് ലോകത്തിലെ പ്രമുഖ ആത്മീയ, മത, ധര്‍മസ്ഥാപന നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടി ചൂണ്ടിക്കാട്ടി. കോണ്‍സ്റ്റാന്റിനോപ്പിള്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ത്തലോമിയോ ഒന്നാമന്‍, ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, നൊബേല്‍ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ്, നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ തുടങ്ങി വിവിധ ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള മതനേതാക്കള്‍, ഭരണത്തലവന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികളുടെ തലവന്മാര്‍ തുടങ്ങിയവര്‍ പാരീസ് ഉച്ചകോടിയില്‍ പങ്കെടുത്തു.